ബാര്‍: പ്രതാപന്‍ കക്ഷിചേരും
Friday, August 22, 2014 12:30 AM IST
കൊച്ചി: 418 ബാറുകള്‍ക്കു പ്രവര്‍ത്തനാനുമതി നിഷേധിച്ച സംസ്ഥാന സര്‍ക്കാരിന്റെ നടപടി ചോദ്യംചെയ്തു ബാറുടമകള്‍ നല്‍കിയ ഹര്‍ജിയില്‍ കക്ഷിചേര്‍ക്കണമെന്നാവശ്യപ്പെട്ടു ടി.എന്‍. പ്രതാപന്‍ എംഎല്‍എ നല്‍കിയ ഹര്‍ജി ജസ്റീസ് തോട്ടത്തില്‍ ബി. രാധാകൃഷ്ണന്‍, ജസ്റീസ് പി.ബി. സുരേഷ് കുമാര്‍ എന്നിവരുള്‍പ്പെട്ട ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് 26നു പരിഗണിക്കാന്‍ മാറ്റി.

സംസ്ഥാനത്തെ മുഖ്യ ഭരണകക്ഷിയായ കോണ്‍ഗ്രസിന്റെ പ്രഖ്യാപിത ലക്ഷ്യമാണു മദ്യനിരോധനമെന്നും ഈ സാഹചര്യത്തില്‍ ബാറുകള്‍ തുറക്കുന്നതിന് അനുകൂലമായ നിലപാട് എടുക്കുന്നതു പൊതുസമൂഹത്തിനെതിരായ നടപടിയാണെന്നും ഹര്‍ജിയില്‍ പറയുന്നു. എക്സൈസ് കമ്മീഷണറും ടാക്സ് സെക്രട്ടറിയും ബാറുകളില്‍ നടത്തുന്ന പരിശോധന നീതിയുക്തമാവില്ല. നിഷ്പക്ഷമായ വിദഗ്ധസമിതിയാണു പരിശോധന നടത്തേണ്ടത്.

കേന്ദ്ര ടൂറിസം മന്ത്രാലയം നടത്തിയ പഠനങ്ങളുടെ അടിസ്ഥാനത്തില്‍ രൂപവത്കരിച്ചിട്ടുള്ള ഹോട്ടല്‍ ആന്‍ഡ് റസ്ററന്റ് അപ്രൂവല്‍ ക്ളാസിഫിക്കേഷന്‍ കമ്മിറ്റി 2014 മേയില്‍ സര്‍ക്കാരിനു സമര്‍പ്പിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. സംസ്ഥാന സര്‍ക്കാര്‍, എക്സൈസ് കമ്മീഷണര്‍, ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍, അടച്ചുപൂട്ടിയ 418 ബാറുകള്‍ തുറക്കണമെന്നാവശ്യപ്പെട്ടു ഹര്‍ജി നല്‍കിയ കെ.വി. സദാനന്ദന്‍ എന്നിവരാണു കേസിലെ എതിര്‍ക ക്ഷികള്‍.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.