മെട്രോ റെയില്‍: മുഖ്യമന്ത്രി വര്‍ക്ക് സൈറ്റ് സന്ദര്‍ശിക്കും
മെട്രോ റെയില്‍: മുഖ്യമന്ത്രി വര്‍ക്ക് സൈറ്റ് സന്ദര്‍ശിക്കും
Thursday, August 21, 2014 12:17 AM IST
തിരുവനന്തപുരം: മുഖ്യമന്ത്രിയും മന്ത്രി ആര്യാടന്‍ മുഹമ്മദും സെപ്റ്റംബര്‍ 16ന് കൊച്ചിയില്‍ മെട്രോ റെയില്‍ പ്രോജക്ട് വര്‍ക്ക് സൈറ്റ് സന്ദര്‍ശിക്കുമെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ കോണ്‍ഫറന്‍സ് ഹാളില്‍ വിളിച്ചു ചേര്‍ത്ത കൊച്ചി മെട്രോ റെയില്‍ പദ്ധതി റിവ്യൂ മീറ്റിംഗില്‍ അധ്യക്ഷം വഹിക്കുകയായിരുന്നു അദ്ദേഹം. സെപ്റ്റംബര്‍ 16ന് രാവിലെ എട്ടരയ്ക്ക് സൈറ്റ് സന്ദര്‍ശിച്ച ശേഷം 11നു യോഗം ചേരാനും തീരുമാനമായി.

മെട്രോ റെയില്‍ പദ്ധതിക്കായി കളമശേരിയില്‍ അപ്പോളോ ടയേഴ്സില്‍നിന്ന് ഏറ്റെടുക്കേണ്ട 0.61 ഹെക്ടര്‍ സ്ഥലം സംബന്ധിച്ച ഉത്തരവ് ഇന്നു പുറത്തിറക്കും. കൊച്ചി ജവഹര്‍ലാല്‍ നെഹ്റു സ്റേഡിയത്തോടനുബന്ധിച്ചുള്ള സെന്റ് ആല്‍ബര്‍ട്സ് കോളജ് ലീസിനെടുത്തിരിക്കുന്ന സ്ഥലം പദ്ധതിക്കായി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ യോഗം ചര്‍ച്ച ചെയ്തു. ഏറ്റെടുക്കുന്ന സ്ഥലത്തിനു പകരമായി സെന്റ് ആല്‍ബര്‍ട്സ് കോളജിനും ജിസിഡിഎയ്ക്കും നഷ്ടപരിഹാരം നല്‍കണമെന്നു യോഗത്തില്‍ നിര്‍ദേശിച്ചു. വിഷയം അടുത്ത കാബിനറ്റില്‍ വയ്ക്കും. ജില്ലാ കളക്ടര്‍ ഇതു സംബന്ധിച്ച പ്രൊപ്പോസല്‍ സര്‍ക്കാരിനു സമര്‍പ്പിക്കണം. ഒരാഴ്ചയ്ക്കുള്ളില്‍ സര്‍ക്കാര്‍ അന്തിമ തീരുമാനം വ്യക്തമാക്കും.

മെട്രോ നിര്‍മാണത്തിനായി ആലുവ മുനിസിപ്പാലിറ്റിയും കൊച്ചി കോര്‍പറേഷനും സ്ഥലങ്ങള്‍ കൈമാറണം.ഇവിടെയും നഷ്ടപരിഹാരത്തിനു നടപടികള്‍ സ്വീകരിക്കണം. നഷ്ടപരിഹാരവും പുനരധിവാസം സംബന്ധിച്ചുള്ള വിഷയങ്ങളും കെഎംആര്‍എല്‍ ജില്ലാ ഭരണകൂടവുമായി ആലോചിച്ചു തീരുമാനിക്കും. വൈറ്റില-പേട്ട റോഡ് വീതികൂട്ടലും തമ്മനം-പുല്ലേപ്പടി റോഡ് നിര്‍മാണത്തിന്റെ ഒന്നാംഘട്ട പ്രവര്‍ത്തനങ്ങളും സംബന്ധിച്ച് ആസൂത്രണം, പൊതുമരാമത്ത്, വൈദ്യുതി,റെയില്‍വേ, ധനമന്ത്രിമാരും മുഖ്യമന്ത്രിയുമുള്‍പ്പെടുന്ന യോഗം 28ന് വിളിച്ചു ചേര്‍ക്കും.


ഭൂവുടമകള്‍ക്കു നഷ്ടപരിഹാരം ജില്ലാ ഭരണകൂടം വഴി കെഎംആര്‍എല്‍ നേരിട്ട് നല്‍കണം. നോര്‍ത്ത് റെയില്‍വേ ഓവര്‍ ബ്രിഡ്ജ് പുനര്‍നിര്‍മാണവുമായി ബന്ധപ്പെട്ട് റെയില്‍ മന്ത്രാലയം നല്‍കാനുള്ള 30 കോടി രൂപ സംബന്ധിച്ച് കേന്ദ്രത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തണമെന്നു ഡിഎംആര്‍സി പ്രിന്‍സിപ്പല്‍ അഡ്വൈസര്‍ ഡോ.ഇ.ശ്രീധരന്‍ യോഗത്തില്‍ ആവശ്യപ്പെട്ടു.

യോഗത്തില്‍ മന്ത്രിമാരായ കെ.ബാബു, ആര്യാടന്‍ മുഹമ്മദ്, മഞ്ഞളാംകുഴി അലി, ഇബ്രാഹിം കുഞ്ഞ്, ജിസിഡിഎ ചെയര്‍മാന്‍ എന്‍.വേണുഗോപാല്‍, കെഎംആര്‍എല്‍ എംഡി ഏലിയാസ് ജോര്‍ജ്, പൊതുമരാമത്ത് സെക്രട്ടറി ടി.ഒ.സൂരജ്, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.