ബാര്‍ വിഷയം രാഷ്ട്രീയപ്രശ്നമായി കാണരുതെന്നു വി.എം. സുധീരന്‍
ബാര്‍ വിഷയം രാഷ്ട്രീയപ്രശ്നമായി കാണരുതെന്നു വി.എം. സുധീരന്‍
Wednesday, August 20, 2014 12:04 AM IST
സ്വന്തം ലേഖകന്‍

തിരുവനന്തപുരം: ബാര്‍ വിഷയം രാഷ്ട്രീയപ്രശ്നമായി കാണാതെ ജനങ്ങളുടെ പ്രശ്നമായി കാണണമെന്നു കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്‍. പാര്‍ട്ടിയുടെയും യുഡിഎഫിന്റെയും പൊതുനയം മദ്യലഭ്യത കുറച്ചുകൊണ്ടുവരിക എന്നതാണ്. സ്വാതന്ത്യ്രലബ്ധിക്കു ശേഷം ലഹരിക്കെതിരായി ഇത്രയും ശക്തമായ അഭിപ്രായ രൂപവത്കരണം ഇപ്പോഴാണുണ്ടാകുന്നത്. ചിലര്‍ക്കു നഷ്ടം സംഭവിച്ചേക്കാം. എന്നാല്‍, ജനങ്ങള്‍ക്കു കിട്ടുന്ന പുണ്യം വലുതാണെന്നും ഇക്കാര്യത്തില്‍ മുഖ്യധാരാ പാര്‍ട്ടികള്‍ വേണ്ട വിധത്തില്‍ പ്രതികരിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. മദ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കു തനിക്കു ലഭിച്ച അവാര്‍ഡ് തുക സി.എച്ച് സെന്ററിനു സമര്‍പ്പിക്കുന്ന ചടങ്ങില്‍ പ്രസംഗിക്കുകയായിരുന്നു സുധീരന്‍.

കേരളം എങ്ങോട്ടുപോകുന്നുവെന്നു ചിന്തിക്കണം. നാട് ലഹരിയുടെ പിടിയില്‍ പെട്ടിരിക്കുകയാണ്. നടക്കാന്‍ പാടില്ലാത്ത കാര്യങ്ങളാണു സമൂഹത്തില്‍ നടക്കുന്നത്. മദ്യലഹരിയില്‍പെട്ടു സ്വന്തം കുഞ്ഞുങ്ങളെ കിണറ്റില്‍ വലിച്ചെറിയുന്ന ഗൃഹനാഥന്മാരുള്ള നാടായി നമ്മുടെ സംസ്ഥാനം മാറിക്കൊണ്ടിരിക്കുന്നു. ഇതിനെതിരേ പ്രവര്‍ത്തിക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ പ്രതിജ്ഞാബദ്ധമാണെന്നും ഇക്കാര്യത്തില്‍ മുസ്ലീംലീഗിന്റെ പ്രവര്‍ത്തനങ്ങള്‍ ശ്ളാഘനീയമാണെന്നും സുധീരന്‍ പറഞ്ഞു.


സുധീരന്റെ നിലപാടിനെ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി ശക്തമായി പിന്താങ്ങി. കേരളത്തിലെ ഏറ്റവും വലിയ പ്രശ്നം വികസനമല്ലെന്നും മദ്യാസാക്തി കൂടുന്നുവെന്നതാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. സുധീരന്റേത് ഉറച്ച നിലപാടാണ്. ഇതിനു ലീഗിന്റെ എല്ലാ പിന്തുണയും അദ്ദേഹത്തിനുണ്ടാകും. ബാര്‍ വിഷയുമായി ബന്ധപ്പെട്ടു ഇപ്പോഴുണ്ടാകുന്ന വിവാദങ്ങള്‍ ചെറുതാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

ചടങ്ങില്‍ അധ്യക്ഷനായിരുന്ന ലീഗ് നേതാവ് ഇ.ടി. മുഹമ്മദ് ബഷീറും സുധീരന്റെ നിലപാടുകളെ പ്രശംസിച്ചു. തത്ത്വാധിഷ്ഠിത രാഷ്ട്രീയത്തിനു ലഭിക്കുന്ന അവാര്‍ഡാണു സുധീരന്റേതെന്നും അദ്ദേഹത്തിനു ലഭിക്കുന്ന അവാര്‍ഡായതിനാല്‍ അതു തുകയേക്കാള്‍ വളരെ വലുതാണെന്നും മുഹമ്മദ് ബഷീര്‍ പറഞ്ഞു.

എന്നാല്‍, വിഷയത്തില്‍ കൂടുതല്‍ ഒന്നും പറയാനില്ലെന്നും തന്റെ നിലപാടില്‍ ഒരു മാറ്റവും ഉണ്ടായിട്ടില്ലെന്നും സുധീരന്‍ പിന്നീട് മാധ്യമങ്ങളോടു പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.