ഛാന്ദാ രൂപതയ്ക്കു മൂന്നാമത്തെ മെത്രാന്‍
Friday, August 1, 2014 10:39 PM IST
കൊച്ചി: സീറോ മലബാര്‍ സഭയുടെ പ്രേഷിതചരിത്രത്തില്‍ വഴികാട്ടികളായ ബിഷപ് മാര്‍ ജാനുവാരിയൂസ് പാലാത്തുരുത്തിയുടെയും ബിഷപ് മാര്‍ വിജയാനന്ദ് നെടുംപുറത്തിന്റെയും ദൌത്യനിര്‍വഹണത്തില്‍ തുടര്‍ച്ചയാകാന്‍ പുതിയ മെത്രാനെത്തുമ്പോള്‍ ഛാന്ദാ രൂപത ആഹ്ളാദത്തിലാണ്.

കേരളത്തിനു പുറത്തു സ്ഥാപിതമായ സീറോ മലബാര്‍ സഭയുടെ ആദ്യ മിഷന്‍ രൂപതയെ നയിക്കാനെത്തുന്ന മൂന്നാമത്തെ മെത്രാനാണു റവ. ഡോ. എഫ്രേം നരികുളം.

മഹാരാഷ്ട്രയിലെ വാര്‍ധ, ചന്ദ്രപ്പുര്‍, ഗഡ്ചിറോളി ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന ഛാന്ദാ രൂപതയില്‍ 90 വൈദികരും 400 സന്യാസിനികളും പ്രേഷിത ശുശ്രൂഷ ചെയ്യുന്നു.

45 വൈദികവിദ്യാര്‍ഥികള്‍ രൂപതയ്ക്കായി വിവിധ സെമിനാരികളില്‍ പരിശീലനം നടത്തുന്നുണ്ട്. 45 ഇടവകകളും മിഷന്‍ സ്റേഷനുകളും രൂപതയിലുണ്ട്.

തെക്കേ ബല്ലാര്‍ഷായിലാണു രൂപതയുടെ ആസ്ഥാനം. സിഎംഐ വൈദികരാണു രൂപതയില്‍ ആദ്യകാലം മുതല്‍ സേവനം ചെയ്യുന്നത്.


ഇപ്പോള്‍ രൂപതാ വൈദികരും എംസിബിഎസ്, വിന്‍സന്‍ഷ്യന്‍, എംഎസ്ടി, സിഎംഎഫ് സഭകളിലെ വൈദികരും പതിനഞ്ചോളം സന്യാസിനി സമൂഹങ്ങളും രൂപതയില്‍ ശുശ്രൂഷാരംഗത്തുണ്ട്. തൃശൂര്‍, കാഞ്ഞിരപ്പള്ളി രൂപതകളില്‍നിന്നുള്ള ഏതാനും വൈദികരും മിഷനറിമാരായി ഇവിടെയുണ്ട്.

തത്ത്വശാസ്ത്ര പഠനത്തിനായി രണ്ടു മേജര്‍ സെമിനാരികളും വിവിധ സന്യാസിനി സമൂഹങ്ങളുടെ ഏതാനും പരിശീലനകേന്ദ്രങ്ങളും രണ്ടു മൈനര്‍ സെമിനാരികളും രൂപതയില്‍ പ്രവര്‍ത്തിക്കുന്നു. 40 ബോര്‍ഡിംഗുകള്‍, മൂന്നു വലിയ ആശുപത്രികളും ഏതാനും ഡിസ്പന്‍സറികളും, 24 സ്കൂളുകള്‍, വൃദ്ധസദനം, മാനസിക-ശാരീരിക വെല്ലുവിളികള്‍ നേരിടുന്നവരെ സംരക്ഷിക്കുന്ന സ്ഥാപനങ്ങള്‍ എന്നിവയും രൂപതയിലുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.