തൊഴിലുറപ്പു പദ്ധതി: കൂടുതല്‍ ബാങ്കുകളെ നോഡല്‍ ഏജന്‍സികളാക്കും
തൊഴിലുറപ്പു പദ്ധതി: കൂടുതല്‍ ബാങ്കുകളെ നോഡല്‍ ഏജന്‍സികളാക്കും
Thursday, April 24, 2014 12:12 AM IST
തിരുവനന്തപുരം: സംസ്ഥാനത്തു മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയില്‍ തൊഴിലാളികള്‍ക്കുള്ള വേതന കുടിശിക വിതരണം കാര്യക്ഷമമാക്കാന്‍ മേഖലാ അടിസ്ഥാനത്തില്‍ കൂടുതല്‍ പൊതുമേഖലാ ബാങ്കുകളെ നോഡല്‍ ഏജന്‍സികളാക്കുന്നതു പരിഗണിക്കുമെന്നു മന്ത്രി കെ.സി. ജോസഫ് അറിയിച്ചു.

നോഡല്‍ ഏജന്‍സിയായ സ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യ (എസ്ബിഐ) കുടിശിക വിതരണത്തില്‍ ഗുരുതരവീഴ്ച വരുത്തിയെന്നും ഇക്കാര്യത്തില്‍ ചീഫ് ജനറല്‍ മാനേജരെ സര്‍ക്കാര്‍ അതൃപ്തി അറിയിച്ചെന്നും മന്ത്രിസഭാ തീരുമാനങ്ങള്‍ വിശദീകരിക്കവേ കെ.സി. ജോസഫ് പറഞ്ഞു.

തൊഴിലുറപ്പു പദ്ധതി തൊഴിലാളികളുടെ വേതന കുടിശികത്തുക പഞ്ചായത്തുകള്‍ക്കു കൈമാറാന്‍ നിലവില്‍ എസ്ബിഐ മാത്രമാണു നോഡല്‍ ഏജന്‍സി. ഇക്കാര്യത്തില്‍ കൂടുതല്‍ അന്വേഷണം നടത്താന്‍ തദ്ദേശ ഭരണ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കു നിര്‍ദേശം നല്‍കി.

നാലു മാസത്തെ കുടിശികത്തുകയാണു വിതരണം ചെയ്യാനുണ്ടായിരുന്നത്. ഏപ്രില്‍ ഒമ്പതിന് ഈ തുക കേന്ദ്ര സര്‍ക്കാരില്‍ നിന്നു ലഭിച്ചു. ഇലക്ട്രോണിക് ഫണ്ട് മാനേജ്മെന്റ് സിസ്റം വഴിയാണ് തുക പഞ്ചായത്തുകള്‍ക്കു കൈമാറുന്നത്. ഇതുപ്രകാരം കേരളം 387 കോടി രൂപ ഏപ്രില്‍ ഒമ്പതിനു തന്നെ എസ്ബിഐയില്‍ നിക്ഷേപിച്ചു. പക്ഷേ കഴിഞ്ഞ 19 വരെ 175 കോടി മാത്രമാണു വിതരണം ചെയ്തത്.


സിസ്റം തകരാര്‍ കാരണമാണു ഫണ്ട് റിലീസിംഗ് വൈകുന്നത് എന്നാണ് എസ്ബിഐ പറയുന്നത്. ഒരു ദിവസം 20 കോടിയില്‍ കൂടുതല്‍ നല്‍കാന്‍ കഴിയില്ലെന്നാണു പറയുന്നത്. അവധിദിവസങ്ങള്‍ വന്നതും ജീവനക്കാരുടെ കുറവും പ്രശ്നമായെന്നും ബാങ്ക് അധികൃതര്‍ പറഞ്ഞു.

കഴിഞ്ഞ 16ന് 3.85 കോടി രൂപ മാത്രമാണു വിതരണം ചെയ്യാനായത്. തുക കിട്ടുന്നില്ലെന്നു പഞ്ചായത്തുകളില്‍ നിന്നു വ്യാപകമായ പരാതി ഉണ്ടായി. തൊഴിലാളികളുടെ കൂലിയാണെന്ന ഗൌരവം ഇക്കാര്യത്തില്‍ ബാങ്ക് അധികൃതര്‍ കണക്കെടുത്തില്ല.

ഈ സാഹചര്യത്തിലാണു മേഖലാടിസ്ഥാനത്തില്‍ കൂടുതല്‍ പൊതുമേഖലാ ബാങ്കുകളെ നോഡല്‍ ഏജന്‍സികളായി ഉള്‍പ്പെടുത്തി കുടിശിക വിതരണം കാര്യക്ഷമമാക്കാന്‍ ആലോചിക്കുന്നത്: മന്ത്രി ജോസഫ് അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.