ബാര്‍ ലൈസന്‍സ്: അന്വേഷണം വേണമെന്ന് അച്യുതാനന്ദന്‍
ബാര്‍ ലൈസന്‍സ്: അന്വേഷണം വേണമെന്ന് അച്യുതാനന്ദന്‍
Monday, April 21, 2014 11:54 PM IST
തിരുവനന്തപുരം: ബാര്‍ ലൈസന്‍സുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും സമഗ്രമായ അന്വേഷണത്തിനു വിധേയമാക്കണമെന്നു പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍. ബാറുകള്‍ക്കു ലൈസന്‍സ് നല്‍കുന്നതുമായി ബന്ധപ്പെട്ട് എക്സൈസ് മന്ത്രി കെ. ബാബു വസ്തുതാവിരുദ്ധമായ പ്രസ്താവനകള്‍ ആവര്‍ത്തിക്കുകയാണ്.

ടൂറിസം വകുപ്പിന്റെ ലിസ്റില്‍പ്പെട്ട ബാറുകള്‍ക്കു മാത്രമേ ബാര്‍ ലൈസന്‍സ് നല്‍കിയിട്ടുള്ളുവെന്ന മന്ത്രിയുടെ വാദം അസംബന്ധമാണ്. ഇപ്പോള്‍ ബാര്‍ ലൈസന്‍സ് നല്‍കിയിരിക്കുന്ന 313 ഹോട്ടലുകളില്‍ ടൂറിസം വകുപ്പിന്റെ ലിസ്റില്‍ പെടാത്ത നിരവധി എണ്ണമുണ്ട്. എറണാകുളം, പെരുമ്പാവൂര്‍, തൃശൂര്‍, മൂവാറ്റുപുഴ, കോഴിക്കോട്, കണ്ണൂര്‍ എന്നിവിടങ്ങളില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന 48 ബാറുകള്‍ക്കു ടൂറിസം വകുപ്പിന്റെ യാതൊരു ക്ളാസിഫിക്കേഷനും ഇല്ലെന്നും ഇവയെല്ലാം കോണ്‍ഗ്രസ് നേതാക്കള്‍ക്ക് വേണ്ടപ്പെട്ടവരുടെ ബാറുകളാണെന്നും വിഎസ് പത്രക്കുറിപ്പില്‍ ആരോപിച്ചു.


ജസ്റീസ് രാമചന്ദ്രന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നല്‍കിയിട്ട് ഇത്രയും കാലമായിട്ടും ഒരു ശിപാര്‍ശയും സര്‍ക്കാര്‍ നടപ്പാക്കിയിട്ടില്ലെന്നും വന്‍തുക കോഴ വാങ്ങുന്നതിനു വേണ്ടിയാണ് ഇപ്പോള്‍ നടപടി എടുത്തു കൊണ്ടിരിക്കുന്നതെന്നും ഇതിനു പുറമെ റിപ്പോര്‍ട്ടിലെ ശിപാര്‍ശകള്‍ സുപ്രീംകോടതി മുമ്പാകെ സമര്‍പ്പിക്കുന്നതിലും സര്‍ക്കാര്‍ അലംഭാവം കാണിച്ചിരിക്കുകയാണെന്നും ഇതു മറച്ചുവയ്ക്കാന്‍ മന്ത്രി നുണകള്‍ ആവര്‍ത്തിക്കുകയാണെന്നും വിഎസ് ആരോപിച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.