മലയാറ്റൂര്‍ കുരിശുമുടി കയറിയത് 40 ലക്ഷം വിശ്വാസികള്‍
മലയാറ്റൂര്‍ കുരിശുമുടി കയറിയത് 40 ലക്ഷം വിശ്വാസികള്‍
Monday, April 21, 2014 11:01 PM IST
കാലടി: ക്രിസ്തു ശിഷ്യനായ മാര്‍ തോമാശ്ളീഹായുടെ പാദസ്പര്‍ശനത്തില്‍ അനുഗ്രഹീതമായ മലയാറ്റൂര്‍ കുരിശുമുടിയില്‍ വിശുദ്ധവാരത്തില്‍ ഭക്തജനങ്ങളുടെ അഭൂതപൂര്‍വമായ തിരക്കാണ് അനുഭവപ്പെട്ടത്. ഉയിര്‍പ്പുതിരുനാള്‍ വരെയുള്ള പുണ്യദിനങ്ങളില്‍ 40 ലക്ഷം വിശ്വാസികള്‍ കുരിശുമുടിയിലെത്തിയെന്നാണു കണക്കാക്കുന്നത്. കുരിശുമുടി തീര്‍ഥാടന കാലയളവില്‍ ഏറ്റവും കൂടുതല്‍ വിശ്വാസികള്‍ മലകയറുന്നതു വിശുദ്ധ വാരത്തിലാണ്.

വെയിലും മഴയും വകവയ്ക്കാതെയാണു വിശ്വാസികള്‍ 14 പീഡാനുഭവ സ്ഥലങ്ങളിലും മെഴുകുതിരി കത്തിച്ചു മലകയറിയത്. രാത്രി കാലങ്ങളില്‍ ഭക്തജനങ്ങളുടെ തിരക്ക് നിയന്ത്രണാതീതമായിരുന്നു. നോമ്പുനോറ്റ് ചെറുതും വലുതുമായ കുരിശുമേന്തി മലകയറിയ വിശ്വാസികള്‍ ഏറെയാണ്. മുന്‍വര്‍ഷങ്ങളില്‍നിന്നു വ്യത്യസ്തമായി തീര്‍ഥാടകര്‍ വളരെ നേരത്തെ തന്നെ മലകയറ്റം ആരംഭിച്ചിരുന്നു. തീര്‍ഥാടകര്‍ക്ക് അടിസ്ഥാന സൌകര്യങ്ങള്‍ വളരെ മുന്‍കൂട്ടി സജ്ജീകരിച്ചിരുന്നതുകൊണ്ടു ബുദ്ധിമുട്ടുകളൊന്നും ഉണ്ടായിരുന്നില്ല. ഇന്നലെ പുലര്‍ച്ചെ മലയാറ്റൂര്‍ സെന്റ് തോമസ് പള്ളിയിലും കുരിശുമുടിയിലും നടന്ന ഉയിര്‍പ്പുതിരുനാള്‍ കര്‍മങ്ങളില്‍ തീര്‍ഥാടകരടക്കം നിരവധിപേര്‍ പങ്കുകൊണ്ടു. മലയാറ്റൂര്‍ സെന്റ് തോമസ് പള്ളിയിലും കുരിശുമുടിയിലും പുതുഞായര്‍ തിരുനാളിന് 24ന് കൊടിയേറും. 27നാണ് പുതുഞായര്‍ തിരുനാള്‍.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.