ചലച്ചിത്ര അവാര്‍ഡിനെ ചൊല്ലി വിവാദം പുകയുന്നു
ചലച്ചിത്ര അവാര്‍ഡിനെ ചൊല്ലി വിവാദം പുകയുന്നു
Sunday, April 20, 2014 12:44 AM IST
തിരുവനന്തപുരം: ന്യൂജനറേഷന് അവാര്‍ഡ് എന്നു സിനിമാമന്ത്രി തന്നെ വിശേഷിപ്പിച്ച സംസ്ഥാന ചലച്ചിത്ര അവാര്‍ഡിനെച്ചൊല്ലി വിവാദം പുകയുന്നു.

ദേശീയ പുരസ്കാരം ലഭിച്ചിട്ടും സുരാജ് വെഞ്ഞാറമൂടിനെ മനഃപൂര്‍വം തഴയുകയായിരുന്നെന്നും ജയറാമിനെ ഒതുക്കിയത് അവാര്‍ഡിനു ന്യൂജനറേഷന്‍ ടച്ച് നല്‍കാനുള്ള കൊണ്ടുപിടിച്ച ശ്രമമായിരുന്നുവെന്നുമാണു സിനിമാ സംഘങ്ങളുടെയും ഫാന്‍സുകാരുടെയും ഇപ്പോഴത്തെ സംസാരം. ഇതിനൊപ്പം നടന്മാരും സംവിധായകരുമൊക്കെ ചാനല്‍ മൈക്കിലൂടെ പരസ്പരം കുറ്റപ്പെടുത്താനും തുടങ്ങിയിട്ടുണ്ട്.

സംസ്ഥാന അവാര്‍ഡ് പ്രഖ്യാപനം ദേശീയ പുരസ്കാരത്തെ തരംതാഴ്ത്തുകയും പരിഹസിക്കുകയുമാണെന്നു സംവിധായകന്‍ ഡോ.ബിജു പ്രതികരിച്ചു. ദേശീയ അവാര്‍ഡ് നേടിയ സുരാജിന് മികച്ച നടനുളള പുരസ്കാരം നല്‍കാതെ ഹാസ്യ നടനുള്ള പുരസ്കാരം നല്‍കിയത് അദ്ദേഹത്തെ അപമാനിക്കുന്നതിനു തുല്യമാണെന്നും ജൂറിയില്‍ കൊമേഡിയന്മാര്‍ കൂടുതലുള്ളതു കൊണ്ടാണ് അങ്ങനെ സംഭവിച്ചതെന്നും ബിജു പറഞ്ഞു. സുരാജിന് അവാര്‍ഡ് നല്‍കാത്തതിനെ സലിംകുമാറും വിമര്‍ശിച്ചപ്പോള്‍ താന്‍ അഭിനയം പഠിക്കുകയാണെന്നും പഠനം പൂര്‍ത്തിയായിക്കഴിഞ്ഞാല്‍ സംസ്ഥാന അവാര്‍ഡ് ലഭിക്കുമെന്നുമായിരുന്നു സുരാജിന്റെ പ്രതികരണം. അവാര്‍ഡ് അപ്രതീക്ഷിതമായിരുന്നെന്നു മികച്ച നടിക്കുള്ള പുരസ്കാരം നേടിയ ആന്‍ അഗസ്റി നും, അവാര്‍ഡ് കിട്ടിയതില്‍ സന്തോഷമുണ്െടന്നു മികച്ച നടനുള്ള പുരസ്കാരം പങ്കിട്ട ഫഹദ് ഫാസിലും പ്രതികരിച്ചു.


ഡോ. ബിജുവിന് വിവാദമുണ്ടാക്കുക തന്നെയാണു പണിയെന്നായിരുന്നു മികച്ച നടനുള്ള പുരസ്കാരം പങ്കുവച്ച ലാലിന്റെ പ്രതികരണം. അയാളുടെ കാര്യം പറയാതിരിക്കുകയാണു നല്ലത്. പണ്ട് ഷട്ടറിനു പുരസ്കാരം ലഭിച്ചപ്പോഴും ഇതുപോലെ വിവാദവുമായി വന്നു. താന്‍ പറയുന്നതു മാത്രമാണു ശരിയെന്ന ബിജുവിന്റെ നിലപാടു വിഡ്ഢികളുടെ ലക്ഷണമാണെന്നും ലാല്‍ പറഞ്ഞു. അതേസമയം, പുരസ്കാരം ലഭിക്കാത്തതില്‍ വിഷമമില്ലെന്നും അവാര്‍ഡിനു പരിഗണിക്കപ്പെടുന്നതും ഒഴിവാക്കപ്പെടുന്നതും തനിക്കു പുത്തരിയല്ലെന്നും നടന്‍ ജയറാം പ്രതികരിച്ചു. കൂടുതല്‍ പേര്‍ ഇതു സംബന്ധിച്ച് പരസ്യമായ അഭിപ്രായ പ്രകടനം നടത്തിയിട്ടില്ലെങ്കിലും ഇത്തരം പരാമര്‍ശങ്ങള്‍ പരസ്യമായ ചര്‍ച്ചയിലേക്കും വിവാദത്തിലേക്കും വഴിതുറന്നിരിക്കുകയാണ്. അതേ സമയം അവാര്‍ഡ് നിര്‍ണയത്തിനിടയില്‍ ജൂറി ചെയര്‍മാന്‍ നാട്ടില്‍ പോയി വന്നതിനെ ക്കുറിച്ചുള്ള ആക്ഷേപവും നിലനില്‍ക്കു ന്നുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.