നൂറുരൂപയെച്ചൊല്ലി കൊലപാതകം: പ്രതി അറസ്റില്‍
Friday, April 18, 2014 10:54 PM IST
ഹരിപ്പാട്: ബന്ധുക്കള്‍ തമ്മിലുള്ള തര്‍ക്കത്തില്‍ 55കാരന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതി അറസ്റില്‍. ചിങ്ങോലി നെടിയത്ത് വിക്രമന്‍ കൊല്ലപ്പെട്ട കേസില്‍ ചിങ്ങോലി മംഗലത്തു കിഴക്കേതില്‍ അജയ്ചന്ദ്രനാണ്(22) അറസ്റിലായത്. ഇയാളുടെ പിതാവ് ഭുവനചന്ദ്രനും കേസില്‍ പ്രതിയാണ്. 100 രൂപ കടം വാങ്ങിയതിന്റെ പേരില്‍ അയല്‍വാസികളായ ബന്ധുക്കള്‍ തമ്മിലുണ്ടായ തര്‍ക്കമാണു ചിങ്ങോലിയില്‍ കൊലപാതകത്തില്‍ കലാശിച്ചത്. വിക്രമന്റെ മകന്‍ ജയമോഹന്‍ (22) പരിക്കുകളോടെ മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ്. കൊല്ലപ്പെട്ട വിക്രമന്‍ തന്റെ ബന്ധുകൂടിയായ ചിങ്ങോലി മംഗലത്ത് കിഴക്കതില്‍ ഭുവനചന്ദ്രന്റെ കൈയില്‍ നിന്നു 100 രൂപ കടമായി വാങ്ങിയിരുന്നു.

കടംവാങ്ങിയ പണം വിക്രമന്‍ ഭുവനചന്ദ്രന്റെ ഭാര്യയെ ഏല്പിച്ചതായും എന്നാല്‍, ഇവര്‍ ഈ വിവരം ഭുവനചന്ദ്രനോടു പറയാന്‍ വിട്ടുപോയതിനെത്തുടര്‍ന്നു കഴിഞ്ഞദിവസം ചിങ്ങോലി കരിമരത്തിങ്കല്‍ ക്ഷേത്രത്തിലെ ഉത്സവസ്ഥലത്തുവച്ച് ഇരുവരും തമ്മില്‍ വഴക്കുണ്ടായതായും പറയുന്നു.


ജയമോഹനനെ ഭുവനചന്ദ്രന്റെ മകന്‍ കഴിഞ്ഞ ദിവസം വൈകുന്നേരം 7.30ഓടെ ഫോണില്‍ വിളിച്ചുവരുത്തി ആക്രമിക്കുകയും ഇതിനിടെ ബഹളം കേട്ട് ഓടിയെത്തിയ പിതാവിനു കുത്തേല്‍ക്കുകയുമായിരുന്നുവെന്നും പോലീസ് പറഞ്ഞു. ഇദ്ദേഹത്തെ താലൂക്ക് ആശുപത്രിയിലെത്തിക്കുംമുമ്പേ മരിച്ചു. നെഞ്ചിനേറ്റ ആഴത്തിലുള്ള മുറിവാണു മരണ കാരണം. ഭുവനചന്ദ്രന്റെ ഭാര്യ രാധമ്മ (47)യ്ക്കും പരിക്കേറ്റിട്ടുണ്ട്. കൊല്ലപ്പെട്ട വിക്രമന്‍ മേസ്തിരി പണിക്കാരനാണ്. ഭാര്യ വിലാസിനി. മറ്റൊരു മകന്‍ ജയറാം വിദേശത്താണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.