മലയാറ്റൂരിലേക്കു ഭക്തജനപ്രവാഹം
മലയാറ്റൂരിലേക്കു ഭക്തജനപ്രവാഹം
Thursday, April 17, 2014 12:20 AM IST
കാലടി: മലയാറ്റൂര്‍ കുരിശുമുടിയില്‍ വിശുദ്ധവാരത്തില്‍ ഭക്തജനപ്രവാഹം. കാവിവസ്ത്രം ധരിച്ച്, മരക്കുരിശുമേന്തി, പൊന്നിന്‍ കുരിശുമുത്തപ്പോ എന്ന ശരണമന്ത്രവുമായി പതിനായിരങ്ങളാണു കുരിശുമുടിയിലെത്തുന്നത്.

നോമ്പുനോറ്റ് കാവിവസ്ത്രം ധരിച്ചു കാല്‍നടയായി മറ്റു സംസ്ഥാനങ്ങളില്‍നിന്ന് എത്തുന്ന തീര്‍ഥാടകരുടെ എണ്ണം ഇക്കൊല്ലം വളരെ കൂടുതലാണ്. തമിഴ്നാട്ടിലെ ഊട്ടി, പൊള്ളാച്ചി എന്നിവിടങ്ങളില്‍നിന്നു വിശ്വാസികള്‍ മരക്കുരിശേന്തി കാല്‍നടയായി കഴിഞ്ഞ ദിവസം കുരിശുമുടിയില്‍ എത്തിയിരുന്നു.

മലമ്പാതയിലെ 14 പീഡാനുഭവസ്ഥലങ്ങളിലും മെഴുകുതിരി കത്തിച്ചു പ്രാര്‍ഥന ചൊല്ലിക്കൊണ്ടാണു ഭക്തജനങ്ങള്‍ മലകയറുന്നത്. സാധാരണയായി വൈകുന്നേരമാകുന്നതോടെയാണു തീര്‍ഥാടകരുടെ വരവ് കൂടുതലാകുന്നത്.

കോരിച്ചൊരിയുന്ന മഴയോ ചുട്ടുപൊള്ളുന്ന വെയിലോ തീര്‍ഥാടകരെ തളര്‍ത്തുന്നില്ല. ദുഃഖവെള്ളിയാഴ്ചയോടെ മലയാറ്റൂര്‍ കുരിശുമുടി തീര്‍ഥാടകരെകൊണ്ടു നിറയും.

വ്രതമെടുത്തു വലിയഭാരമുള്ള കുരിശുംവഹിച്ചു തങ്ങളുടെ ജീവിതത്തിലെ ദുഃഖങ്ങളെയും ദുരിതങ്ങളും കുരിശിനോടു ചേര്‍ത്തുവച്ചു കുരിശുമുടി കയറുന്ന ഭക്തജനങ്ങള്‍ ധാരാളമുണ്ട്.


ഇന്നു പെസഹാ വ്യാഴാഴ്ച കുരിശുമുടി പള്ളിയില്‍ രാവിലെ ഏഴിനു കാല്‍കഴുകല്‍ ശുശ്രൂഷ, വിശുദ്ധ കുര്‍ബാന, ആരാധന, വൈകിട്ട് ആറിന് ആരാധന സമാപനം. മലയാറ്റൂര്‍ സെന്റ് തോമസ് പള്ളിയില്‍ (താഴത്തെ പള്ളിയില്‍) രാവിലെ 6.30ന് കാല്‍കഴുകല്‍ ശുശ്രൂഷ, വിശുദ്ധ കുര്‍ബാന, ഫാ. ബോബി ജോസ് വചനസന്ദേശം നല്‍കും. തുടര്‍ന്ന് ആരാധന, വൈകിട്ടു നാലിനു നേര്‍ച്ചക്കാരുടെ കാല്‍കഴുല്‍ ശുശ്രൂഷ, ഏഴിനു പൊതുആരാധന, അപ്പംമുറിക്കല്‍ എന്നിവ. നാളെ പീഡാനുഭവ വെള്ളിയാഴ്ച കുരിശുമുടി പള്ളിയില്‍ രാവിലെ ആറിന് ആരാധന, 7.30ന് പീഡാനുഭവ തിരുകര്‍മങ്ങള്‍, വിശുദ്ധ കുര്‍ബാന സ്വീകരണം. സെന്റ് തോമസ് പള്ളിയില്‍ രാവിലെ 5.30ന് ആരാധന, 6.30ന് പീഡാനുഭവ തിരുകര്‍മങ്ങള്‍, വിശുദ്ധ കുര്‍ബാന സ്വീകരണം. വൈകിട്ട് മൂന്നിന് ആഘോഷമായ വിശുദ്ധ കുരിശിന്റെവഴി വാണിഭത്തടം പള്ളിയിലേക്ക് വിലാപയാത്ര. ഫാ. ജോജോ മാരിപ്പാട്ട് പീഡാനുഭവ സന്ദേശം നല്‍കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.