എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്കു പിന്തുണ: കോണ്‍ഗ്രസ് നടപടി തുടങ്ങി
എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്കു പിന്തുണ: കോണ്‍ഗ്രസ് നടപടി തുടങ്ങി
Tuesday, April 15, 2014 12:06 AM IST
പത്തനംതിട്ട: ലോക്സഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിച്ച മുന്‍ എഐസിസി അംഗം അഡ്വ. പീലിപ്പോസ് തോമസിനു പരസ്യമായി പിന്തുണ നല്‍കിയ കോണ്‍ഗ്രസ് ഭാരവാഹികള്‍ക്കെതിരേ ഡിസിസി നടപടിയെടുത്തു തുടങ്ങി. ഡിസിസി അംഗവും അയിരൂര്‍ ഗ്രാമപഞ്ചായത്ത് മുന്‍ മെംബറും ബ്ളോക്ക് കോണ്‍ഗ്രസ് സെക്രട്ടറിയുമായ വര്‍ഗീസ് ഫിലിപ്പ് മോനായിയെ പാര്‍ട്ടിയുടെ പ്രാഥമികാംഗത്വത്തില്‍നിന്ന് ആറുവര്‍ഷത്തേക്കു പുറത്താക്കിയതായി ഡിസിസി പ്രസിഡന്റ് പി.മോഹന്‍രാജ് അറിയിച്ചു.

മല്ലപ്പള്ളി കോണ്‍ഗ്രസ് ബ്ളോക്ക് മെംബര്‍ പി.എ. ഏബ്രഹാമിനെ യും(വെണ്ണിക്കുളം) പാര്‍ട്ടിയുടെ പ്രാഥമികാംഗത്വത്തില്‍നിന്നു സസ്പെന്‍ഡ് ചെയ്തു. പ്രാദേശിക ഘടകങ്ങളില്‍ നിന്നുള്ള റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് നട പടിയെടുത്തുവരുന്നത്. ചില പ്രമുഖര്‍ ഉള്‍പ്പെടെ ജില്ലയിലെ പല കോണ്‍ഗ്രസ് നേതാക്കളും അഡ്വ. പീലിപ്പോസ് തോമസിനുവേണ്ടി രംഗത്തുണ്ടായിരുന്നതായി വിവരം ലഭിച്ചിരുന്നു.


തെരഞ്ഞെടുപ്പിനുശേഷം ഇവര്‍ക്കെതിരേ നടപടി ഉണ്ടാകുമെന്നു ഡിസിസി സൂചിപ്പിച്ചിരുന്നു. എന്നാല്‍ തെരഞ്ഞെടുക്കപ്പെട്ട ഡിസിസി മെംബറായ തന്നെ പുറത്താക്കാന്‍ ഡിസിസി പ്രസിഡന്റിന് അധികാരമില്ലെന്നു വര്‍ഗീസ് ഫിലിപ്പ് മോനായി പ്രതികരിച്ചു.

പീലിപ്പോസ് തോമസിനോടു കോണ്‍ഗ്രസ് പാര്‍ട്ടി അനീതിയാണു കാട്ടിയതെന്നും ഇതില്‍ പ്രതിഷേധിച്ചാണു താനും അദ്ദേഹത്തിന്റെ നിലപാടുകളോടു യോജിച്ചതെന്നും മോനായി പറഞ്ഞു.

ജനങ്ങളുമായി ബന്ധമില്ലാത്ത ചില നേതാക്കളാണ് ഇപ്പോള്‍ കാര്യങ്ങള്‍ തീരുമാനിക്കുന്നത്.
തനിക്കെതിരേ നടപടിയെടുക്കുന്നവര്‍ റാന്നിയില്‍ മത്സരിച്ച പീലിപ്പോസ് തോമസിനെ 2011ലെ തെരഞ്ഞെടുപ്പില്‍ പരാജയപ്പെടുത്താന്‍ ശ്രമിച്ചവര്‍ക്കെതിരേ എന്തുകൊണ്ട് നടപടിയെടുത്തില്ലെന്നും വര്‍ഗീസ് ഫിലിപ്പ് മോനായി ആരാഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.