ടിപ്പര്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ചു മൂന്നു യുവാക്കള്‍ മരിച്ചു
ടിപ്പര്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ചു മൂന്നു യുവാക്കള്‍ മരിച്ചു
Friday, May 17, 2013 11:15 PM IST
വൈപ്പിന്‍: വൈപ്പിന്‍-മുനമ്പം സംസ്ഥാനപാതയില്‍ കുഴുപ്പിള്ളി അയ്യമ്പിള്ളിയില്‍ ടിപ്പര്‍ ലോറിയും മോട്ടോര്‍ ബൈക്കും കൂട്ടിമുട്ടി ബൈക്കുയാത്രക്കാരായ മൂന്നു യുവാക്കള്‍ മരിച്ചു. ഇന്നലെ വൈകുന്നേരം നാലരയ്ക്ക് അയ്യമ്പിള്ളി മഹാദേവക്ഷേത്രത്തിനു തെക്കുമാറിയായിരുന്നു അപകടം. കുഴുപ്പിള്ളി ചെറുവൈപ്പ് അറുകാട്ട് പ്രദീപിന്റെ മകന്‍ മിഥുന്‍ (22), പള്ളത്ത് സാഗറിന്റെ മകന്‍ നിഖില്‍ (25), തേറോത്ത് ടോമിയുടെ മകന്‍ മെല്‍ജോ (22) എന്നിവരാണു മരിച്ചത്.

മെല്‍ജോയുടേതാണു ബൈക്ക്. ബൈക്ക് ഓടിച്ചിരുന്നതു മിഥുനാണെന്നു ദൃക്സാക്ഷികള്‍ പറഞ്ഞു. ബൈക്ക് തെക്കു നിന്നു ചെറായിലേക്കു വരികയായിരുന്നു. വാര്‍ക്കകട്ട കയറ്റി പറവൂരില്‍ നിന്നു വന്ന ടിപ്പര്‍ ബൈക്കിന്റെ ക്രാഷ്ഗാര്‍ഡില്‍ തട്ടി ബൈക്ക് നിയന്ത്രണം വിട്ടു മൂവരും റോഡിലേക്കു തെറിച്ചുവീണതായി പറയുന്നു. മിഥുന്‍ സംഭവസ്ഥലത്തു തന്നെ മരിച്ചു. നിഖിലും മെല്‍ജോയും ആശുപത്രിയിലേക്കുള്ള യാത്രാമധ്യേയാണു മരിച്ചത്. മൂവരുടെയും തലയോട്ടികള്‍ തകര്‍ന്നുപോയി. നിഖില്‍ ടാങ്കര്‍ ലോറി ഡ്രൈവറാണ്. മിഥുന്‍ പഠനത്തിനുശേഷം പെയിന്റിംഗ് പണിക്കു പോവുകയായിരുന്നു.


പറവൂര്‍ കരിമ്പാടം സ്വദേശി രാജീവിന്റേതാണു ടിപ്പര്‍ എന്നു പോലീസ് അറിയിച്ചു. രാജീവ് തന്നെയാണു ടിപ്പര്‍ ഓടിച്ചിരുന്നതെന്നാണു പോലീസ് പറയുന്നത്. ഇയാള്‍ ഒളിവിലാണ്. പോസ്റ്മോര്‍ട്ടത്തിനുശേഷം മൃതദേഹങ്ങള്‍ ഇന്നു വിജ്ഞാനവര്‍ധിനി സഭ എല്‍പി സ്കൂളില്‍ പ്രദര്‍ശനത്തിനു വയ്ക്കും. മെല്‍ജോയുടെ സംസ്കാരം കുഴുപ്പിള്ളി അമലോത്ഭവമാതാ പള്ളി സെമിത്തേരിയിലും നിഖിലിന്റെയും മിഥുന്റെയും സംസ്കാരം വീട്ടുവളപ്പിലും നടത്തും. ജയശ്രീയാണു മിഥുന്റെ മാതാവ്. അപര്‍ണ സഹോദരിയാണ്. നിഖിലിന്റെ മാതാവ് ലസി; സഹോദരന്‍ അഖില്‍. മെല്‍ജോയുടെ മാതാവ് ലീന ആംഗന്‍വാടി അധ്യാപികയാണ്. ഏക സഹോദരന്‍ ജിറ്റ്സണ്‍.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.