ഗണേഷ്കുമാര്‍ മന്ത്രിയായി മടങ്ങിയെത്തണമെന്ന് ജി. സുകുമാരന്‍ നായര്‍
ഗണേഷ്കുമാര്‍ മന്ത്രിയായി മടങ്ങിയെത്തണമെന്ന് ജി. സുകുമാരന്‍ നായര്‍
Sunday, April 21, 2013 12:03 AM IST
കോട്ടയം: ഗണേഷ് കുമാര്‍ മന്ത്രിയായി മടങ്ങിയെത്തണമെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍. ഒരു സ്വകാര്യ ചാനലിനു നല്‍കിയ അഭിമുഖത്തിലാണു സുകുമാരന്‍ നായര്‍ തന്റെ രാഷ്ട്രീയ നിലപാട് വ്യക്തമാക്കിയത്. ഗണേഷ് കുമാറും ബാലകൃഷ്ണ പിള്ളയും തമ്മിലുള്ള പ്രശ്നങ്ങള്‍ പറഞ്ഞുതീര്‍ക്കാന്‍ എന്‍എസ്എസ് ശ്രമിച്ചിരുന്നു.

എന്നാല്‍, മുഖ്യമന്ത്രിയും കെപിസിസി പ്രസിഡന്റും ഇതിനു സഹകരിച്ചില്ല. രണ്ടു കുടുംബങ്ങള്‍ തകര്‍ത്തതിന്റെ ഉത്തരവാദിത്തത്തില്‍നിന്നും ഇരുനേതാക്കള്‍ക്കും ഒഴിഞ്ഞുമാറാന്‍ കഴിയില്ല. മുഖ്യമന്ത്രിക്കും കെപിസിസി പ്രസിഡന്റിനും ആത്മാര്‍ഥതയുണ്െടങ്കില്‍ ഗണേഷ് കുമാറിനെയും ബാലകൃഷ്ണ പിള്ളയെയും ഒരുമിച്ചിരുത്തി പ്രശ്നം പരിഹരിച്ചു ഗണേഷിനെ വീണ്ടും മന്ത്രി സ്ഥാനത്തേക്കു കൊണ്ടുവരണമെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു. ഗണേഷിനെ മന്ത്രി സ്ഥാനത്തുനിന്നും നീക്കാനുള്ള ഗൂഢാലോചന സംവിധാനം ചെയ്തത് ഉമ്മന്‍ ചാണ്ടിയാണെന്നും സുകുമാരന്‍ നായര്‍ ആരോപിച്ചു.


രമേശ് ചെന്നിത്തലയെ ഉപമുഖ്യമന്ത്രിയാക്കണമെന്ന ആവശ്യം ഇനി ഉന്നയിക്കില്ല. രമേശ് കാശിനു കൊള്ളാത്തവനാണെന്നും ഉമ്മന്‍ ചാണ്ടിയുടെ അടിമയാണെന്നും സുകുമാരന്‍ നായര്‍ ആക്ഷേപിച്ചു. മന്ത്രിസ്ഥാനം രാജിവച്ചതിനുശേഷം രണ്ടു തവണ ഗണേഷ് കുമാര്‍ സുകുമാരന്‍ നായരുമായി ചര്‍ച്ച നടത്തിയിരുന്നു. എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ഗണേഷ് കുമാറിനെതിരേ നടത്തിയ പ്രസ്താവനകളെപ്പറ്റി ചോദിച്ചപ്പോള്‍ അതു വെള്ളാപ്പള്ളിയുടെ മാത്രം അഭിപ്രായമാണെന്നും ഇക്കാര്യത്തിലെ വ്യത്യസ്ത നിലപാടുകളുടെ പേരില്‍ തനിക്കും വെള്ളാപ്പള്ളിക്കുമിടയില്‍ ഭിന്നതയുണ്ടാകില്ലെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.