കൊച്ചി: ലോകകപ്പ് ആരവം സാധാരണക്കാരിലേക്കു പകരാൻ പുതുമയാർന്ന പദ്ധതിയുമായി സംഘാടക സമിതി. ഒരു ദിവസം ദശലക്ഷം ഗോളുകൾ അടിച്ചു റിക്കാർഡ് ബുക്കിൽ പേരെഴുതിച്ചേർത്ത് ഫിഫ അണ്ടർ 17 ഫുട്ബോൾ ലോകകപ്പ് പ്രചാരണങ്ങൾ ഊജിതമാക്കാൻ തീരുമാനമായി. സ്പോർട്സ് കൗണ്സിൽ പ്രസിഡന്റ് ടി.പി. ദാസന്റെ അധ്യക്ഷതയിൽ നടന്ന ഫിഫ അണ്ടർ 17 ലോകകപ്പ് രണ്ടാം സംഘാടക സമിതി യോഗത്തിലാണ് ലോകകപ്പിന്റെ പോസ്റ്റിൽ ഗോളടിച്ച് ആവേശമുയർത്താൻ തീരുമാനമായത്.
സംസ്ഥാനമൊട്ടാകെ വിവിധ കേന്ദ്രങ്ങളിൽ ഗോൾപോസ്റ്റുകൾ സ്ഥാപിച്ചു സാധാരണക്കാരെ പങ്കെടുപ്പിച്ചു ദിവസം മുഴുവൻ ഗോളുകൾ അടിക്കാനാണ് ഉദ്ദേശിക്കുന്നത്. എല്ലാ ജില്ലകളിലേയും ഭരണ നേതൃത്വം, നഗരസഭ, പഞ്ചായത്ത്, കായിക സംഘടനകൾ, രാഷ് ട്രീയ, സാംസ്കാരിക സംഘടനകൾ തുടങ്ങിയവയുടെ സഹകരണത്തോടെയായിരിക്കും പരിപാടി.
റിക്കാർഡ് തേടി
ലോകത്ത് ഇതുവരെയുള്ള എല്ലാ റിക്കാർഡുകളും ഭേദിച്ചു കേരളത്തിന്റെ പേര് റിക്കാർഡ് പുസ്തകത്തിൽ എഴുതിച്ചേർക്കുക എന്നതാണു ലക്ഷ്യം. ലോകകപ്പ് മൽസരങ്ങൾക്കു മുന്നോടിയായി വിവിധ പ്രചാരണ പരിപാടികൾ നടത്താനും യോഗത്തിൽ തീരുമാനമായി. ഇതിന്റെ ഭാഗമായി സെപ്റ്റംബർ 22 മുതൽ 24 വരെ കൊച്ചിയിൽ വിവിധ പ്രചാരണ പരിപാടികൾ നടത്തും.
കാൽപ്പന്തു പ്രേമികളുടെ മനസിൽ ഗോളാരവം ഉയർത്തി ലോകകപ്പ് വിജയികൾക്ക് നൽകുന്ന ട്രോഫി 22ന് കലൂർ സ്റ്റേഡിയത്തിൽ പ്രദർശിപ്പിക്കും. രാവിലെ 11 മുതൽ ഉച്ചകഴിഞ്ഞു മൂന്നുവരെ ട്രോഫി സ്റ്റേഡിയത്തിലുണ്ടാവും. 23ന് വിദ്യാർഥികളെയും അധ്യാപകരെയും ഉൾപ്പെടുത്തി പ്രചാരണ പരിപാടികൾ നടത്തും. ഇതോടൊപ്പം 23നും 24നും നഗരത്തിലെ വിവിധ പ്രദേശങ്ങളിൽ ട്രോഫി പര്യടനം നടത്തുന്നുണ്ട്. 24ന് ഫോർട്ടുകൊച്ചിയിൽ ഫെസ്റ്റിവൽ നടത്തി പര്യടനം സമാപിക്കും.
നാട്ടിൻപുറങ്ങളിലേക്ക്
മുഖ്യമന്ത്രിയെ പങ്കെടുപ്പിച്ചാവും ലോഗോ പ്രകാശന ചടങ്ങ്. ദശലക്ഷം ഗോൾ പദ്ധതി, ലോഗോ പ്രകാശനം എന്നിവയുടെ തീയതികൾ ഈ മാസം 27ന് മുഖ്യമന്ത്രിയുമായി ചേർന്ന് നടത്തുന്ന യോഗത്തിൽ തീരുമാനിക്കും. ഓണക്കാലത്ത് ലോകകപ്പ് ഭാഗ്യമുദ്രയായ കേലിയോ സംസ്ഥാനത്തെ വിവിധ സ്ഥലങ്ങളിൽ അവതരിപ്പിക്കാനും സംഘാടകർ തീരുമാനിച്ചിട്ടുണ്ട്. നാട്ടിൻപുറങ്ങളിലെ ഉൾപ്പെടെ കലാപരിപാടികൾ നടക്കുന്ന വേദികൾ ഇതിനായി ഉപയോഗപ്പെടുത്തും. ടൂർണമെന്റിനോടനുബന്ധിച്ച് സംസ്ഥാനത്തിന്റെ ഒരു ഭാഗത്തുനിന്ന് കൊച്ചിയിലേക്ക് ഫുട്ബോൾ താരങ്ങളെയും അത്ലറ്റിക്കുകളെയും പങ്കെടുപ്പിച്ച് ദീപശിഖാ പ്രയാണവും നടത്തും. അതേസമയം മറുഭാഗത്തുനിന്ന് പന്ത് കൈമാറി കൊച്ചിയിലെത്തിക്കും.
സെലിബ്രിറ്റി മത്സരം
വിവിധ മേഖലകളിൽ നിന്നുള്ള പ്രമുഖരെ പങ്കെടുപ്പിച്ചു സെലിബ്രിറ്റി ഫുട്ബാൾ മൽസരവും സംഘടിപ്പിക്കും. കൊച്ചി കോർപറേഷനുമായി ചേർന്ന് കലാ സാംസ്കാരിക പരിപാടികൾ നടത്താനും തീരുമാനിച്ചിട്ടുണ്ട്. 17.77 കോടി ചെലവിട്ടു നഗരസൗന്ദര്യവൽകരണ പരിപാടി നടത്തിവരികയാണെന്നു സംഘാടകർ വ്യക്തമാക്കി. ഇതിൽ നാലു പരിശീലന ഗ്രൗണ്ടുകൾ പ്രധാന മൽസരവേദിയായ ജവഹർലാൽ നെഹ്റു സ്റ്റേഡിയം അനുബന്ധ റോഡുകൾ, പാർക്കിംഗ് സംവിധാനം, ഇരിപ്പിടങ്ങൾ, മഹാരാജാസ് കോളജ് പവലിയൻ പുനരുദ്ധാരണം തുടങ്ങിയ സംവിധാനങ്ങളെല്ലാം ഉൾപ്പെടും.
പിഡബ്ല്യുഡി, കൊച്ചി കോർപറേഷൻ, ജിസിഡിഎ എന്നിവരാണ് ഈ പ്രവർത്തനങ്ങൾ നടത്തുന്നത്. ലോകകപ്പ് മൽസരങ്ങളുടെ നടത്തിപ്പിനായി ആദ്യഘട്ടത്തിൽ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ സംയുക്തമായി 25 രൂപ കോടി നൽകിയിരുന്നു. തുടർന്ന് ഗ്രൗണ്ടുകളുടെ പുനരുദ്ധാരണത്തിന് വീണ്ടും 25 കോടി രൂപ അനുവദിച്ചിട്ടുണ്ടെന്ന് നോഡൽ ഓഫീസർ മുഹമ്മദ് ഹനീഷ് പറഞ്ഞു.
യോഗത്തിൽ ജിസിഡിഎ ചെയർമാൻ സി.എൻ. മോഹനൻ, കളക്ടർ മുഹമ്മദ് സഫീറുള്ള, എ.പി.എം മുഹമ്മദ് ഹനീഷ്, കെഎഫ്എ പ്രസിഡന്റ് കെ.എം.ഐ. മേത്തർ, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.