ആലപ്പോയിൽ 600 തവണ വ്യോമാക്രമണം നടത്തി
ആലപ്പോയിൽ 600 തവണ  വ്യോമാക്രമണം നടത്തി
Saturday, September 24, 2016 11:36 AM IST
ഡമാസ്കസ്: വിമതരുടെ അധീനതയിലുള്ള കിഴക്കൻ ആലപ്പോയിൽ വ്യാഴാഴ്ചയ്ക്കു ശേഷം ഇതുവരെ സിറിയൻ,റഷ്യൻ യുദ്ധവിമാനങ്ങൾ 600തവണ ആക്രമണം നടത്തിയെന്നു റിപ്പോർട്ട്. വിമതരുടെ കൈവശമുണ്ടായിരുന്ന ഹണ്ടറാറ്റ് ക്യാമ്പ് സിറിയൻ സൈന്യം പിടിച്ചെടുത്തു.

വ്യോമാക്രമണത്തിൽ വെള്ളിയാഴ്ച മാത്രം 91 പേർ കൊല്ലപ്പെട്ടു. ഇന്നലെ ഉച്ചയോടെ 54 പേർകൂടി കൊല്ലപ്പെട്ടു. ഓരോ മിസൈലും പതിക്കുമ്പോൾ ഭൂകമ്പം ഉണ്ടാവുന്ന പ്രതീതിയാണെന്ന് ഒരു ആലപ്പോ നിവാസി പറഞ്ഞു.

കെട്ടിടങ്ങൾ അപ്പാടെ തകർക്കുന്ന തരത്തിലുള്ള മിസൈലുകളാണ് ഇവിടെ പ്രയോഗിക്കുന്നതെന്ന് വിമത വിഭാഗമായ ലെവാന്റ് ഫ്രണ്ടിലെ മുതിർന്ന അംഗം റോയിട്ടേഴ്സിനോടു പറഞ്ഞു.

കെട്ടിടാവശിഷ്‌ടങ്ങൾക്കിടയിൽ കുടുങ്ങിയവരെ രക്ഷിക്കുന്നതിനു തെരച്ചിൽ നടത്തുകയാണെന്ന് സിറിയ സിവിൽ ഡിഫൻസ് ഗ്രൂപ്പ്(വൈറ്റ് ഹെൽമറ്റ്സ്) മേധാവി അമ്മാർ അൽ സെൽമോ പറഞ്ഞു. തങ്ങളുടെ ഗ്രൂപ്പിലെ അഞ്ചുപേർക്കു പരിക്കേറ്റെന്നും അദ്ദേഹം അറിയിച്ചു. ഇവരിൽ ഒരാളുടെ നില ഗുരുതരമാണ്.


ആലപ്പോനഗരം രണ്ടായി വിഭജിക്കപ്പെട്ടിരിക്കുകയാണ്്. കിഴക്കൻ ആലപ്പോ വിമതരുടെ കൈയിലാണ്. വ്യോമാക്രമണം ശക്‌തമായതിനെത്തുടർന്ന് ഇവിടെ ജനജീവിതം ദുസ്സഹമായി. വ്യോമാക്രമണത്തിൽ പൈപ്പുലൈൻ തകർന്നതിനെത്തുടർന്ന് കിഴക്കൻ ആലപ്പോയിലെ രണ്ടരലക്ഷത്തോളം പേർക്കു കുടിവെള്ളം ലഭിക്കുന്നില്ലെന്നു യുണിസെഫ് പറഞ്ഞു.വിമതരുടെ പ്രതിരോധനിര തകർത്തശേഷം കരയാക്രമണം നടത്തി കിഴക്കൻ ആലപ്പോ പിടിച്ചെടുക്കുമെന്നു സിറിയൻ സർക്കാർ പ്രഖ്യാപിച്ചു കഴിഞ്ഞു.

ബന്ധപ്പെട്ട എല്ലാവരും യോജിച്ചു പ്രവർത്തിച്ചാലേ സിറിയയിൽ വെടിനിർത്തൽ പുനരാരംഭിക്കാനാവൂ എന്നും റഷ്യമാത്രം ചില വിട്ടുവീഴ്ചകൾ ചെയ്തതുകൊണ്ടു കാര്യമില്ലെന്നും റഷ്യൻ വിദേശകാര്യമന്ത്രി സെർജി ലാവ്റോവ് പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.