തുർക്കിയിൽ കാർബോബ് ആക്രമണം: 11 മരണം
തുർക്കിയിൽ കാർബോബ് ആക്രമണം: 11 മരണം
Friday, August 26, 2016 12:00 PM IST
അങ്കാറ: സിറിയയിലെ കുർദിഷ് പോരാളികൾക്ക് എതിരേ തുർക്കി ആരംഭിച്ച ആക്രമണം തുടരുന്നതിനിടെ കുർദിസ്‌ഥാൻ വർക്കേഴ്സ് പാർട്ടിക്കാർ(പികെകെ) തുർക്കിയിലെ സിസ്റേ നഗരത്തിലെ പോലീസ് ആസ്‌ഥാനത്ത് കാർബോംബ് ആക്രമണം നടത്തി. 11 പോലീസ് ഓഫീസർമാർ കൊല്ലപ്പെടുകയും 78 പേർക്കു പരിക്കേൽക്കുകയും ചെയ്തു. ഇറാക്കിന്റെ അതിർത്തിയോടു ചേർന്നുള്ള സിറിയൻ നഗരമായ സിസ്റേയിലെ ഭീകരാക്രമണത്തിൽ നാലുനിലയുള്ള പോലീസ് ആസ്‌ഥാന മന്ദിരം പൂർണമായി തകർന്നു. സമീപത്തുള്ള കെട്ടിടങ്ങൾക്കും നാശനഷ്‌ടം നേരിട്ടു. പരിക്കേറ്റവരിൽ നാലുപേരുടെ നില ഗുരുതരമാണെന്ന് ആരോഗ്യമന്ത്രി റെസിപ് അക്ദാഗിനെ ഉദ്ധരിച്ച് അനഡോലു വാർത്താ ഏജൻസി റിപ്പോർട്ടു ചെയ്തു.


നിരോധിത പികെകെയും സർക്കാരും തമ്മിലുള്ള സമാധാന ചർച്ച പരാജയപ്പെട്ടതിനെത്തുടർന്ന് പോലീസ് ഓഫീസർമാർക്ക് എതിരേ പികെകെ ആക്രമണം ശക്‌തമാക്കിയിരിക്കുകയാണ്.

ഇതിനിടെ സിറിയയിലുള്ള കുർദിഷ്, ഐഎസ് പോരാളികൾക്ക് എതിരേയുള്ള ആക്രമണം തുടരുമെന്ന് തുർക്കി വ്യക്‌തമാക്കി. ഇന്നലെ നാലു തുർക്കി ടാങ്കുകൾകൂടി അതിർത്തികടന്ന് സിറിയയിൽ പ്രവേശിച്ചു. ഇപ്പോൾ തുർക്കിയുടെ നിരവധി ടാങ്കുകളും സൈനികരും സിറിയയിലുണ്ട്. കുർദിഷ് ഡെമോക്രാറ്റിക് യൂണിയൻ പാർട്ടിയോടുള്ള(പിവൈഡി) തുർക്കിയുടെ ശത്രുത യുഎസിന് ദഹിക്കുന്നില്ല. ഐഎസിനെതിരേ പിവൈഡി നടത്തുന്ന യുദ്ധത്തിന് അമേരിക്ക പിന്തുണ നൽകുന്നുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.