മെൽബൺ: ഓസ്ട്രേലിയൻ ഓപ്പൺ ടെന്നീസിന്റെ മൂന്നാം ദിവസത്തെ താരം മക്കെൻസി മക്ഡൊണാൾഡ് എന്ന അമേരിക്കക്കാരനാണ്. ലോക മൂന്നാം നന്പറും എടിപി വേൾഡ് ടൂർ ഫൈനൽസ് ചാന്പ്യനുമായ ഗ്രിഗോർ ദിമിത്രോവിനെ വിറപ്പിച്ചശേഷമാണ് ലോക 186-ാം റാങ്കുകാരനായ മക്ഡൊണാൾഡ് പരാജയം സമ്മതിച്ചത്.
ആദ്യ സെറ്റ് നേടി ഈ 22കാരൻ മത്സരത്തിന്റെ തുടക്കത്തിൽ തന്നെ ദിമിത്രോവിനെ ഞെട്ടിച്ചു. എന്നാൽ പരിചയസന്പത്തിന്റെ ബലത്തിൽ കളിച്ച ദിമിത്രോവ് തുടർന്നുള്ള രണ്ടു സെറ്റും നേടി. നാലാം സെറ്റിൽ ഒരു ഗെയിം പോലും ദിമിത്രോവിന് നൽകാതെ മക്കെൻസി സെറ്റ് സ്വന്തമാക്കി. മത്സരം അഞ്ചാം സെറ്റിലേക്ക്. ആദ്യ 12 ഗെയിം കഴിഞ്ഞപ്പോൾ ഇരുവരും 6-6 എന്ന സ്കോറിന് തുല്യത പാലിച്ചു. തുടർന്ന് സ്വന്തം സെർവ് നിലനിർത്തിയ ദിമിത്രോവ് മക്കൻസിയുടെ സെർവ് ബ്രേക്ക് ചെയ്ത് മത്സരം സ്വന്തമാക്കുകയായിരുന്നു. 4-6, 6-2, 6-4, 0-6, 8-6 എന്ന സ്കോറിനായിരുന്നു ദിമിത്രോവ് മൂന്നാം റൗണ്ടിലേക്ക് കടന്നുകൂടിയത്.
അർജന്റൈൻ താരം ലിയനാർഡോ മേയറെ പരാജയപ്പെടുത്തിയാണ് ലോക ഒന്നാം നന്പർ റാഫേൽ നദാൽ മൂന്നാം റൗണ്ടിലെത്തിയത്. 6-3, 6-4, 7-6 എന്ന സ്കോറിനായിരുന്നു സ്പാനിഷ് താരത്തിന്റെ വിജയം. അഞ്ചു സെറ്റു നീണ്ട മറ്റു പോരാട്ടങ്ങളിൽ ഫ്രഞ്ച് താരം ജോ വിൽഫ്രഡ് സോംഗ, ക്രോയേഷ്യയുടെ ബിഗ് സേർവർ ഇവോ കാർലോവിച് ലക്സംബർഗിന്റെ ഗൈൽസ് മുള്ളർ എന്നിവർ വിജയം കണ്ടു. സോംഗ കനേഡിയൻ കൗമാരതാരം ഡെനീസ് ഷാപോവലോവിനെ 3-6, 6-3,1-6, 7-6, 7-5 എന്ന സ്കോറിന് പരാജയപ്പെടുത്തി. ജാപ്പനീസ് താരം യൂച്ചി സുഗിതയ്ക്കെതിരേ 7-6, 6-7, 7-5, 4-6, 12-10 എന്ന സ്കോറിനാണ് കാർലോവിക് ജയിച്ച് കയറിയത്.
വനിതാ വിഭാഗത്തിൽ ലോക 12-ാം നന്പർ ജർമനിയുടെ ജൂലിയ ജോർജസ് പുറത്തായതു മാത്രമാണ് അട്ടിമറിയെന്ന് അൽപമെങ്കിലും വിശേഷിപ്പിക്കാവുന്നത്. 42-ാം റാങ്കുകാരി ആലീസ് കോർനറ്റാണ് ജൂലിയയുടെ വഴി മുടക്കിയത്. 6-4, 6-3 എന്ന സ്കോറിനായിരുന്നു ഫ്രഞ്ച് താരത്തിന്റെ വിജയം. ഫ്രഞ്ച് ഓപ്പണ് ചാന്പ്യൻ യെലേന ഓസ്റ്റപെങ്കോ, ലോക രണ്ടാം നന്പർ കരോളിൻ വോസ്നിയാക്കി എന്നിവരാണ് മൂന്നാം റൗണ്ടിൽ കടന്ന പ്രമുഖർ.
ഓസ്റ്റപെങ്കോ 6-3,3-6,6-4 എന്ന സ്കോറിന് ചൈനയുടെ യിംഗ് ഡുവാനെ തോൽപ്പിച്ചപ്പോൾ ക്രോയേഷ്യയുടെ യാനാ ഫെറ്റിനെതിരേ 3-6,6-2,7-5 എന്ന സ്കോറിനായിരുന്നു വോസ്നിയാസ്കിയുടെ വിജയം. ഡച്ച് താരം കിക്കി ബെർട്ടൻസ്, സ്പാനിഷ് താരം കാർല സുവാരസ് നവറോ തുടങ്ങിയവരും മൂന്നാം റൗണ്ടിലെത്തിയിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.