പാക്കിസ്‌ഥാനിൽനിന്ന് അണ്വായുധ ചാവേറുകൾ ഉണ്ടായേക്കാമെന്നു ഹില്ലരി
പാക്കിസ്‌ഥാനിൽനിന്ന് അണ്വായുധ ചാവേറുകൾ ഉണ്ടായേക്കാമെന്നു ഹില്ലരി
Friday, September 30, 2016 12:39 PM IST
വാഷിംഗ്ടൺ: ജിഹാദികൾക്ക് അണ്വായുധങ്ങൾ ലഭിച്ചുകഴിഞ്ഞാൽ പാക്കിസ്‌ഥാനിൽനിന്ന് അണ്വായുധ ചാവേറുകൾ ഉണ്ടായേക്കാമെന്ന് അമേരിക്കയിലെ ഡെമോക്രാറ്റിക് പ്രസിഡന്റ് സ്‌ഥാനാർഥി ഹില്ലരി ക്ലിന്റൺ ആശങ്കപ്പെടുന്നതായി മാധ്യമ റിപ്പോർട്ട്.

ഡെമോക്രാറ്റിക് പാർട്ടിയുടെ കംപ്യൂട്ടറുകൾ ഹാക്ക് ചെയ്തപ്പോൾ ലഭിച്ച ശബ്ദ സന്ദേശത്തിലാണ് ഹില്ലരി ഇക്കാര്യം സൂചിപ്പിക്കുന്നത്. ജിഹാദികൾ അണ്വായുധം കൈക്കലാക്കുമോ എന്ന ആശങ്കയിലാണു ലോകമിപ്പോൾ. ജിഹാദികൾ പാക് സർക്കാരിനെ മറിച്ചാൽ അണ്വായുധം അവരുടെ പക്കലെത്തും. അതോടെ അണ്വായുധ ചാവേറുകൾ ഉണ്ടാകും. അത്തരമൊരു ഭീതിദമായ സാഹചര്യമാണ് ഇപ്പോഴുള്ളതെന്നും ഹില്ലരി പറയുന്നതായി ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു.


ഫണ്ട് സമാഹരണത്തിനായി വിർജീനിയയിൽവച്ച് ഫെബ്രുവരിയിൽ ഹില്ലരി നടത്തിയ സംഭാഷണമാണ് ഹാക്ക് ചെയ്യപ്പെട്ടത്. ഹില്ലരിയുടെ 50 മിനിറ്റ് ദൈർഘ്യമുള്ള സംഭാഷണം ദി വാഷിംഗ്ടൺ ഫ്രീ ബീക്കൺ എന്ന വെബ്സൈറ്റാണ് പുറത്തുവിട്ടത്.

ഇന്ത്യയുമായുള്ള മത്സരത്തിലായതിനാൽ പാക്കിസ്‌ഥാൻ അണ്വായുധശേഷി വർദ്ധിപ്പിക്കാനുള്ള നെട്ടോട്ടത്തിലാണ്.

ആവശ്യംവന്നാൽ ഇന്ത്യക്കെതിരേ അണ്വായുധം പ്രയോഗിക്കുമെന്ന് പാക് പ്രതിരോധമന്ത്രി ക്വാജ മുഹമ്മദ് ആസിഫ് പ്രാദേശിക ചാനലിനു നല്കിയ അഭിമുഖത്തിൽ പറഞ്ഞതും ഹില്ലരി ചൂണ്ടിക്കാണിച്ചു. സംഭാഷണത്തിനിടെ അണ്വായുധ സംഭരണത്തിൽ റഷ്യ, ചൈന, ഇന്ത്യ എന്നിവയെയും ഹില്ലരി വിമർശിക്കുന്നുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.