മോദിക്കു പാക്കിസ്‌ഥാന്റെ മറുപടി; ഇന്ത്യ പാക്കിസ്‌ഥാനിൽ ഭീകരവാദം വളർത്തുന്നുവെന്ന്
മോദിക്കു പാക്കിസ്‌ഥാന്റെ മറുപടി; ഇന്ത്യ പാക്കിസ്‌ഥാനിൽ ഭീകരവാദം വളർത്തുന്നുവെന്ന്
Sunday, September 25, 2016 11:25 AM IST
ഇസ്ലാമാബാദ്: ഉറി ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ പാക്കിസ്‌ഥാനെതിരേ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം കോഴിക്കോട്ടു നടത്തിയ പ്രസംഗത്തിന് ഇസ്ലാമാബാദിന്റെ മറുപടി. പാക്കിസ്‌ഥാനിലെ വിവിധ പ്രദേശങ്ങളിൽ ഭീകരവാദം വളർത്താൻ ഇന്ത്യ ശ്രമിക്കുകയാണെന്നും ഇന്ത്യൻ ചാരനും മുൻ നേവി ഓഫീസറുമായിരുന്ന കുൽബുഷാൻ യാദവിന്റെ അറസ്റ്റും വെളിപ്പെടുത്തലും ഇതു സാധൂകരിക്കുന്നു എന്നും പാക് വിദേശ കാര്യവകുപ്പ് പത്രക്കുറിപ്പിലൂടെ അറിയിച്ചു. ബലൂചിസ്‌ഥാനിലും ട്രൈബൽ പ്രദേശങ്ങളിലും ഇന്ത്യ ഭീകരത വളർത്തുകയാണെന്നും പാക് വിദേശകാര്യ ഓഫീസ് ആരോപിച്ചു.


മോദി ഇപ്പോൾ പാക്കിസ്‌ഥാനെതിരേ നടത്തിക്കൊണ്ടിരിക്കുന്ന ആരോപണങ്ങൾ കാഷ്മീരിൽ നടക്കുന്ന മനുഷ്യത്വധ്വംസനങ്ങളിൽനിന്നു ലോകശ്രദ്ധ തിരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ്. കാഷ്മീരിൽ കഴിഞ്ഞ 75 ദിവസത്തിനുള്ളിൽ നിരവധി നിരപരാധികളെ ഇന്ത്യൻ സൈന്യം ദാരുണമായി കൊലചെയ്തെന്നും പാക് വിദേശകാര്യമന്ത്രാലയം ഇറക്കിയ പ്രസ്താവനയിൽ ആരോപിച്ചു. ഇന്ത്യൻ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട ഹിസ്ബുൾ മുജാഹിദിൻ കമാൻഡർ ബുർഹൻ വാനിയെ കാഷ്മീരിലെ യുവജന നേതാവ് എന്നാണ് പാക് വിദേശകാര്യമന്ത്രാലയം വിശേഷിപ്പിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.