ഡെമോക്രാറ്റിക് പാർട്ടിയുടെ മെയിലുകൾ റഷ്യ ചോർത്തി
ഡെമോക്രാറ്റിക് പാർട്ടിയുടെ മെയിലുകൾ റഷ്യ ചോർത്തി
Monday, July 25, 2016 11:34 AM IST
ന്യൂയോർക്ക്: ഡെമോക്രാറ്റിക് പാർട്ടിയുടെ കംപ്യൂട്ടർ സെർവറിൽ റഷ്യൻ ചാരസംഘടന നുഴഞ്ഞുകയറിയെന്ന് ആരോപണം. ഡെമോക്രാറ്റിക് പാർട്ടി നേതൃത്വം ഹില്ലരി ക്ലിന്റണ് അനുകൂലമായി പ്രവർത്തിച്ചെന്നു കാണിക്കുന്ന രേഖകൾ പുറത്തുവിട്ടത് ഇതിന്റെ ഫലമായാണെന്നു ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു.

വിക്കിലീക്സ് വെള്ളിയാഴ്ചയാണ് രണ്ടായിരത്തോളം പാർട്ടി രേഖകൾ (പ്രധാനമായും ഇ–മെയിലുകൾ) പരസ്യപ്പെടുത്തിയത്. ഇതിന്റെ ഫലമായി ഡെമോക്രാറ്റിക് പാർട്ടിയുടെ ദേശീയ പ്രസിഡന്റ് ഡെബ്ബീ വസർമാൻ ഷുൾട്സ് രാജിവച്ചു.

ബേർണീ സാൻഡേഴ്സിനെ തുരത്താനും ഹില്ലരിയെ സ്‌ഥാനാർഥിയാക്കാനും പാർട്ടി നേതൃത്വം നീക്കം നടത്തി എന്നാണു രേഖകൾ കാണിച്ചത്. അമേരിക്കൻ രാഷ്ട്രീയത്തിൽ ഇടപെടാൻ റഷ്യ ശ്രമിക്കുന്നതിന്റെ ഭാഗമാണോ ഇതെന്നു റിപ്പോർട്ടിൽ ചോദിക്കുന്നു. നേരത്തേ വൈറ്റ്ഹൗസ്, സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ്, ജോയിന്റ് ചീഫ്സ് ഓഫ് സ്റ്റാഫ് എന്നിവിടങ്ങളിലെ സെർവറുകളിൽ നുഴഞ്ഞുകയറിയ രണ്ട് റഷ്യൻ ചാര ഏജൻസികളാണ് ഡെമോക്രാറ്റിക് പാർട്ടി സെർവറുകളിലും കയറിയതെന്നാണ് കണ്ടെത്തൽ. പുറത്തുവിട്ട ഇ–മെയിലുകൾ റഷ്യൻ കംപ്യൂട്ടറുകളിലൂടെ കടന്നുപോയതായും ശാസ്ത്രീയ പരിശോധനയിൽ തെളിഞ്ഞു.


എന്നാൽ താനാണ് വിക്കിലീക്സിന് ഇവ നൽകിയതെന്ന ഒരു നുഴഞ്ഞുകയറ്റക്കാരന്റെ അവകാശവാദം ഗവേഷകർ വിശ്വസിക്കുന്നില്ല. ഡൊണാൾഡ് ട്രംപിനെ സഹായിക്കാൻ റഷ്യക്കാരാണ് രേഖകൾ പുറത്തുവിട്ടതെന്ന് ഹില്ലരിയുടെ പ്രചാരണ മാനേജർ റോബി മൂക് പറഞ്ഞിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.