സാമ്പത്തിക നയം: ഷിയും ലിയും രണ്ടു തട്ടിൽ
Thursday, May 26, 2016 12:01 PM IST
ബെയ്ജിംഗ്: ചൈനയുടെ സാമ്പത്തിക പാത സംബന്ധിച്ച് പ്രസിഡന്റും പ്രധാനമന്ത്രിയും തമ്മിൽ രൂക്ഷ ഭിന്നതയെന്നു റിപ്പോർട്ട്. അടുത്തവർഷം പ്രധാനമന്ത്രി ലി കെചിയാംഗിനെ മാറ്റാൻ പ്രസിഡന്റ് ഷി ചിൻപിംഗ് ഒരുങ്ങുകയാണെന്നും റിപ്പോർട്ട്. പകരം കമ്യൂണിസ്റ്റ് പാർട്ടി പോളിറ്റ് ബ്യൂറോ സ്റ്റാൻഡിംഗ് കമ്മിറ്റി അംഗവും ഉപപ്രധാനമന്ത്രിയുമായ വാംഗ് കിഷാൻ പ്രധാനമന്ത്രി ആകുമെന്നാണ് അഭ്യൂഹം.

ഈ മാസാദ്യം കമ്യൂണിസ്റ്റ് പാർട്ടി പത്രമായ പീപ്പിൾസ് ഡെയിലിയിൽ വന്ന രണ്ടു ലേഖനങ്ങളാണ് അഭ്യൂഹങ്ങൾക്ക് ആധാരം. മേയ് ഒമ്പതിന് വന്ന ലേഖനത്തിൽ, അമിതവായ്പകൾ നൽകി സാമ്പത്തിക വളർച്ച സാധിക്കുന്നത് വലിയ അപായമാകുമെന്നു മുന്നറിയിപ്പ് നൽകി. എഴുത്തുകാരന്റെ പേരില്ലായിരുന്നു. പകരം വളരെ ഉത്തരവാദപ്പെട്ട ആൾ എന്നു മാത്രം പറഞ്ഞു. പിറ്റേന്നു പ്രസിഡന്റ് ഷിയുടെ ഒരു പ്രസംഗം പൂർണരൂപത്തിൽ നൽകി. അതിൽ ചൈന ആഭ്യന്തര സാമ്പത്തിക നയങ്ങൾ തിരുത്തിയും ഘടനാപരിഷ്കാരം വരുത്തിയും വേണം സുസ്‌ഥിര വളർച്ച നേടാൻ എന്നു വിശദീകരിക്കുന്നു.


പ്രധാനമന്ത്രി ലിയാണു വായ്പാലഭ്യത കൂട്ടി സാമ്പത്തിക വളർച്ച നേടുന്നതിനു നേതൃത്വം നൽകുന്നത്. ഇതു ഷിക്കും അദ്ദേഹത്തിന്റെ ഉപദേശകർക്കും രസിച്ചിട്ടില്ല. നയപരമായി വലിയ മാറ്റങ്ങൾ കൊണ്ടുവരാൻ ഷി ഉദ്ദേശിക്കുന്നതായി നിരീക്ഷകർ കരുതുന്നു. ഷിയുടെ സ്കൂൾ സഹപാഠിയും ഹാർവാഡിൽ ധനശാസ്ത്രം പഠിച്ചയാളുമായ ലിയു ഹെ ആണ് ഷിയുടെ മുഖ്യ സാമ്പത്തിക ഉപദേഷ്‌ടാവ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.