ന്യൂഡൽഹി: ജനന സർട്ടിഫിക്കറ്റ്, ഡ്രൈവിംഗ് ലൈസൻസ്, പാസ്പോർട്ട് തുടങ്ങിയവയ്ക്കും ചരക്കു സേവന നികുതി (ജിഎസ്ടി). ലോക്സഭ പാസാക്കിയ കേന്ദ്ര ജിഎസ്ടി ബിൽ ആണ് ഇതു വ്യക്തമാക്കുന്നതെന്നു നികുതി വിദഗ്ധർ പറയുന്നു. ഇതുവരെ സർക്കാരിൽനിന്നുള്ള ഇത്തരം സർട്ടിഫിക്കറ്റുകൾക്കും ലൈസൻസുകൾക്കും നികുതി ഇല്ലായിരുന്നു.
നേരത്തേ ലോക്സഭയിൽ വിതരണം ചെയ്ത കരടു ബില്ലിൽ ഇവയൊക്കെ ഒഴിവാക്കപ്പെട്ട സേവനങ്ങളുടെ പട്ടികയിൽ (ഷെഡ്യൂൾ 4) ആയിരുന്നു. എന്നാൽ, അവസാന രൂപത്തിൽ ഇവയും ബിസിനസിന്റെ നിർവചനത്തിൽപെടും. ഇനി പ്രത്യേക ഒഴിവു വിജ്ഞാപനം ഇറക്കിയാലേ ഇവ നികുതി വിമുക്തമാകൂ എന്ന് പുനെയിലെ ചാർട്ടേഡ് അക്കൗണ്ടന്റും ജിഎസ്ടി പരിശീലകനുമായ പ്രീതം മഹുരെ പറഞ്ഞു.
തൊഴിലുടമ ജീവനക്കാരന് വർഷത്തിൽ 50,000 രൂപയിൽ കൂടിയ സൗജന്യങ്ങൾ നല്കുന്നതിനു ജിഎസ്ടി ബാധകമാകും. 50,000 രൂപ വരെ നികുതി വേണ്ട. ശമ്പളക്കരാറിലുള്ള സൗജന്യ ങ്ങൾക്കു നികുതിയില്ല.
ജിഎസ്ടിക്കുള്ള നാലു ബില്ലുകൾ ലോക്സഭ പാസാക്കിയിട്ടുണ്ട്. സംസ്ഥാന ജിഎസ്ടിക്കുള്ള ബില്ലുകൾ സംസ്ഥാന നിയമസഭകൾ പാസാക്കണം. അതോടൊപ്പം ഓരോ സാധനങ്ങളും സേവനങ്ങളും ഏതു നികുതി നിരക്കിൽ വരുമെന്ന് നിശ്ചയിക്കണം. വിശാലമായി സംസ്ഥാന വാറ്റ് പട്ടികയ്ക്കു സമാനമായിരിക്കും ജിഎസ്ടി പട്ടികയും.
സേവനങ്ങൾക്കു 18 ശതമാനമാകും ജിഎസ്ടി. അരി, ഗോതന്പ് തുടങ്ങിയ ഭക്ഷ്യധാന്യങ്ങൾ അടക്കം ചില്ലറ വില സൂചികയിൽ ഉപയോഗിക്കുന്ന സാധനങ്ങളിൽ പകുതിയോളം നികുതിയില്ലാത്ത പൂജ്യം നികുതി പട്ടികയിലാകും. സ്വർണം, വെള്ളി എന്നിവയ്ക്കു പ്രത്യേക നികുതിവരും. ജിഎസ്ടിയുടെ കുറഞ്ഞ നിരക്കായ അഞ്ചു ശതമാനം നിത്യോപയോഗ സാധനങ്ങൾക്കാണ്. ഭക്ഷ്യ എണ്ണ, തേയില, സുഗന്ധവ്യഞ്ജനങ്ങൾ, മസാലകൾ തുടങ്ങിയവ ഈ വിഭാഗത്തിൽ വരും.
ജിഎസ്ടിയുടെ സാധാരണ നിരക്കുകൾ 12-ഉം 18-ഉം ശതമാനമാകും. ഭൂരിപക്ഷം ഉപഭോഗ സാധനങ്ങളും ഇതിൽ വരും. ഇപ്പോൾ ഏറ്റവും ഉയർന്ന നികുതി പട്ടികയിലുള്ള സോപ്പും മറ്റും 18 ശതമാനം പട്ടികയിൽ വന്നേക്കാം. വൈദ്യുത ഗൃഹോപകരണങ്ങൾ, ഇലക്ട്രോണിക് സാമഗ്രികൾ തുടങ്ങിയവ 28 ശതമാനം പട്ടികയിൽ വരും. ആഡംബര കാറുകൾ, പാൻമസാല, സിഗററ്റ്, പുകയില ഉത്പന്നങ്ങൾ, കോള പാനീയങ്ങൾ തുടങ്ങിയവയ്ക്ക് 28 ശതമാനം ജിഎസ്ടിക്കു പുറമേ സെസും ഉണ്ടാകും.
പെട്രോളിയം ഉത്പന്നങ്ങൾ, മദ്യം, വൈദ്യുതി എന്നിവ ഇപ്പോൾ ജിഎസ്ടിയിൽ ഇല്ല. ഇവ ഒരു വർഷത്തിനുശേഷം ജിഎസ്ടിയിൽ കൊണ്ടുവരാനാണ് ആലോചന. ഭൂമി/ കെട്ടിടം വില്പനയും രജിസ്ട്രേഷനും ജിഎസ്ടി പരിധിയിലാക്കാൻ കേന്ദ്രത്തിന് ആഗ്രഹമുണ്ട്. ചില സംസ്ഥാനങ്ങൾ എതിരാണ്. ഇവയും ക്രമേണ ജിഎസ്ടിയിൽ വരും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.