ബുദ്ധ റാഷിം മാനി ദേശീയ മ്യൂസിയം ഡയറക്ടർ
Tuesday, July 26, 2016 12:53 PM IST
ന്യൂഡൽഹി: അയോധ്യയിലെ തർക്കഭൂമിയിൽ പര്യവേക്ഷണം നടത്തി ക്ഷേത്രമുണ്ടായിരുന്നുവെന്നു പ്രഖ്യാപിച്ച പുരാവസ്തു ഗവേഷണ വകുപ്പിലെ മുൻ ഉദ്യോഗസ്‌ഥൻ ബുദ്ധ റാഷിം മാനിയെ കേന്ദ്ര സർക്കാരിന്റെ ദേശീയ മ്യൂസിയം ഡയറക്ടർ ജനറലായി നിയമിച്ചു. കാബിനറ്റിന്റെ നിയമന കമ്മിറ്റി ബുദ്ധയുടെ നിയമനം അഗീകരിച്ചതായി പഴ്സണേൽ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ റിട്ട. അഡീഷണൽ ഡയറക്ടർ ജനറൽ ഡോ. ബുദ്ധ റാഷിം മാനിയെ മൂന്നുവർഷത്തെ കരാർ വ്യവസ്‌ഥയിലോ 70 വയസു തികയുന്നതുവരെയോ ദേശീയ മ്യൂസിയം ഡയറക്ടർ ജനറലായി നിയമിക്കുന്നുവെന്നാണ് പ്രസ്താവനയിലുള്ളത്. 2015 ലാണ് പുരാവസ്തുവകുപ്പിൽനിന്ന് ഡോ. ബുദ്ധ വിരമിച്ചത്.


2003 ലാണ് തർക്കഭൂമിയിൽ 10–ാം നൂറ്റാണ്ടിന്റെ അവശിഷ്‌ടങ്ങളുണ്ടെന്നു ഡോ. ബുദ്ധ അടങ്ങുന്ന സംഘം കണ്ടെത്തിയത്. കണ്ടെത്തൽ വിവാദമായതോടെയാണ് ഖനന സംഘത്തിൽനിന്ന് അലാഹാബാദ് ഹൈക്കോടതിയുടെ ഉത്തരവുപ്രകാരം മാനിയെ മാറ്റിയത്.

ക്ഷേത്രമുണ്ടെന്നു കണ്ടെത്തിയതിലുള്ള ഉപകാരസ്മരണയായിട്ടല്ല തന്റെ നിയമനമെന്നും അങ്ങനെയെങ്കിൽ തനിക്കു നേരത്തേ സ്‌ഥാനക്കയറ്റം ലഭിച്ചേനേയെന്നും ഡോ. ബുദ്ധ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.