കടൽക്കൊലക്കേസ്: ഇറ്റാലിയൻ നാവികനു നാട്ടിലേക്കു മടങ്ങാൻ അനുമതി
കടൽക്കൊലക്കേസ്: ഇറ്റാലിയൻ നാവികനു നാട്ടിലേക്കു മടങ്ങാൻ അനുമതി
Thursday, May 26, 2016 12:32 PM IST
<ആ>സ്വന്തം ലേഖകൻ

ന്യൂഡൽഹി: കടൽക്കൊലക്കേസിൽ പ്രതിയായ ഇറ്റാലിയൻ നാവികൻ സാൽവത്തോറെ ജിറോണിനു സ്വദേശത്തേക്കു മടങ്ങാൻ സുപ്രീംകോടതിയുടെ അനുമതി. ഉപാധികളോടെയാണ് അനുമതി നൽകിയത്. അന്താരാഷ്ട്ര കോടതികളിൽ തീർപ്പുണ്ടാകുന്നതുവരെ ഇറ്റലിയിൽ തങ്ങാൻ അനുമതി നൽകിയ ജസ്റ്റീസ് പി. സി. പന്ത് അധ്യക്ഷനായ അവധിക്കാല ബെഞ്ച്, അന്താരാഷ്ട്ര കോടതി നടപടികൾക്കുശേഷം പ്രതികളെ ഇന്ത്യയിൽ മടക്കിയെത്തിക്കാമെന്ന് ഇറ്റാലിയൻ അധികൃതർ രേഖാമൂലം ഉറപ്പ് നൽകണമെന്നും നിർദേശിച്ചു. ജിറോണിന്റെ അപേക്ഷയെ കേന്ദ്ര സർക്കാർ എതിർത്തില്ല.

ജർമനിയിലെ അന്താരാഷ്ട്ര സമുദ്ര തർക്ക പരിഹാര ട്രൈബ്യൂണലിലുള്ള കേസിൽ തീർപ്പുണ്ടാക്കുന്നതു വരെ പ്രതികളെ സ്വദേശത്തേക്കു മടങ്ങാൻ അനുവദിക്കണമെന്നു ഹേഗിലെ അന്താരാഷ്ട്ര മധ്യസ്‌ഥ ട്രൈബ്യൂണൽ അടുത്തിടെ ഉത്തരവിട്ടിരുന്നു. ഇതിന്റെ അടിസ്‌ഥാനത്തിലാണ് ഇറ്റാലിയൻ എംബസിയിൽ കഴിയുന്ന ജിറോൺ സുപ്രീംകോടതിയെ സമീപിച്ചത്.


നാവികരെ മടക്കി അയയ്ക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കേണ്ടതു സുപ്രീംകോടതിയാണെന്ന് അന്താരാഷ്ട്ര മധ്യസ്‌ഥ കോടതിയിൽ നിലപാടെടുത്തിരുന്ന കേന്ദ്രസർക്കാർ, മാനുഷിക പരിഗണന നൽകണമെന്ന നിലപാടാണു ഇന്നലെ കോടതിയിൽ സ്വീകരിച്ചത്. മറ്റൊരു പ്രതിയായ മാസിമിലിയാനോ ലാത്തോറെ പക്ഷാഘാതത്തെത്തുടർന്ന് സുപ്രീംകോടതിയുടെ അനുമതിയോടെ ഇറ്റലിയിലേക്കു മടങ്ങിയിരുന്നു. ഇയാളെ സെപ്റ്റംബർ 30നകം തിരികെ എത്തിക്കണമെന്നു കോടതി അടുത്തിടെ ഇറ്റാലിയൻ എംബസി അധികൃതരോടു നിർദേശിച്ചിരുന്നു. ട്രൈബ്യൂണലിന്റെ ഉത്തരവ് പ്രകാരമുള്ള ഇളവു ലഭിക്കാൻ ലാത്തോറെ പ്രത്യേക അപേക്ഷ നൽകേണ്ടി വരും.

അതേസമയം, നാവികനെ വിട്ടയയ്ക്കുന്നത് ഇറ്റാലിയൻ പ്രധാനമന്ത്രിയുമായി നരേന്ദ്ര മോദി ഉടമ്പടിയുണ്ടാക്കിയെന്ന ആരോപണങ്ങൾ ശരിവയ്ക്കുന്നതാണെന്നു പറഞ്ഞ കോൺഗ്രസ്, പ്രതികളെ സ്വതന്ത്രരാക്കാനുള്ള നടപടിയുടെ ഭാഗമാണിതെന്നും ആരോപിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.