പുനർജനി തേടി ഭാരതപ്പുഴ/ എം.വി. വസന്ത്-3
പുഴസംരക്ഷണത്തിനു ആദ്യം കണ്ടെത്തേണ്ടതു പുഴയുടെ സ്വാഭാവിക ഒഴുക്കും ഒഴുകുന്ന വഴികളും ഭൂഗർഭജല സാധ്യതകളെക്കുറിച്ചുമാണ്. ഭാരതപ്പുഴയുടെ ഭൂമിയിലെ ഘടന പരിശോധിച്ചാൽ ഇങ്ങനെയായിരിക്കും.
തമിഴ്നാട്ടിലെ പൊള്ളാച്ചിക്കു സമീപം ത്രിമൂർത്തി മലയിൽനിന്ന് ഉത്ഭവിക്കുന്ന ഭാരതപ്പുഴയുടെ നീരൊഴുക്ക് ആനമല നിരകളുടെ വടക്കുകിഴക്കൻ ഭാഗങ്ങളിൽ നിന്ന് ഉത്ഭവിക്കുന്ന ആളിയാർ, ഉപ്പാർ, പാലാർ എന്നീ പുഴകളുമായി പൊള്ളാച്ചി മാസാനിയമ്മൻ കോവിലിനു സമീപം യോജിച്ച് അമരാവതി പുഴയായി മാറും. അമരാവതിപ്പുഴ പൊള്ളാച്ചി, രാമനാഥപുരം വഴി കേരളത്തിലെ ചിറ്റൂരിലെത്തുന്പോൾ ചിറ്റൂർ പുഴയാകും. പിന്നീടു കുഴൽമന്ദം കണ്ണാടിയിലെത്തുന്പോൾ കണ്ണാടിപ്പുഴയായും യാക്കരയിലെത്തുന്പോൾ യാക്കരപ്പുഴയായും അറിയപ്പെടുന്ന പുഴ പാലക്കാട് നഗരത്തിന്റെ തെക്കുകിഴക്കായി പടിഞ്ഞാറോട്ടൊഴുകി പറളിയിലെത്തും.
ഭാരതപ്പുഴയുടെ പ്രധാന ശാഖയായ കോരയാറിന്റെ ആരംഭം ആനമല മലനിരകളിൽ നിന്നു കോയന്പത്തൂർ ജില്ലയിലെ വിവിധ ഭാഗങ്ങളിൽ പരന്നുകിടക്കുന്ന സഹ്യപർവത നിരകളിൽ നിന്നാണ്.
ആനമല മലനിരകളിൽ നിന്ന് ഉത്ഭവിക്കുവന്ന കാരായ് പുഴയും വരട്ടയാർ പുഴയും തന്പലത്തുവച്ച് വാളയാർ മലനിരകളിൽ നിന്ന് ഉത്ഭവിക്കുന്ന വാളയാർ പുഴയുമായി ചേർന്നു പടിഞ്ഞാറോട്ടൊഴുകി മുക്കയെന്ന സ്ഥലത്ത് അകമലവാരത്തു നിന്നുത്ഭവിക്കുന്ന മലന്പുഴയുമായി യോജിച്ച് കോരയാർ എന്ന പേരിൽ ഒഴുകുന്നു. കോരയാർ കല്പാത്തിയിലെത്തുന്പോൾ കല്പാത്തിപ്പുഴയെന്ന പേരു സ്വീകരിച്ച് പാലക്കാടു നഗരത്തിന്റെ വടക്കുപടിഞ്ഞാറൊഴുകി പറളിയിലെത്തി ചിറ്റൂർ പുഴയുമായി സംഗമിച്ചു ഭാരതപ്പുഴയാകും.
നിളയുടെ മറ്റൊരു പോഷകനദിയായ ഗായത്രിപ്പുഴ ആനമലയിൽ നിന്ന് ഉത്ഭവിച്ച് കല്ലേപ്പാടം വരെ പടിഞ്ഞാറോട്ടൊഴുകുന്നു. പിന്നീട് വടക്കുപടിഞ്ഞാറായി തിരിഞ്ഞ് വെങ്ങുനാടിനെ ചുറ്റി തൃശൂരിലെ കുത്താന്പുള്ളിക്കു സമീപം മായന്നൂരിലെ കൂട്ടമുക്കിൽ ചെന്പുട്ടിപ്പാറയ്ക്കടുത്തു ചീരക്കുഴിപ്പുഴയെന്ന പേരിൽ ഭാരതപ്പുഴയിൽ ലയിക്കും.
തൂതപ്പുഴയാണു നിളയുടെ മറ്റൊരു പ്രധാന പോഷകനദി. അട്ടപ്പാടി മലനിരകളിൽ നിന്നു വരുന്ന കുന്തിപ്പുഴ, കല്ലടിക്കോടൻ മലനിരകളിൽ നിന്നു വരുന്ന നെല്ലിപ്പുഴ, കാഞ്ഞിരപ്പുഴ, തുപ്പനാട് പുഴ എന്നിവ ചേർന്നുണ്ടായതാണു തൂതപ്പുഴ. ഏലംകുളം, പുലാമന്തോൾ, തിരുവേഗപ്പുറ, പള്ളിപ്പുറം വഴി കൂടല്ലൂരിലെ കൂട്ടക്കടവത്തു വച്ച് ഭാരതപ്പുഴയെന്ന മഹാപ്രവാഹത്തിൽ തൂതപ്പുഴയും പങ്കാളിയാകും.
ആനക്കര, കുറ്റിപ്പുറം, തിരുനാവായ, തവന്നൂർ, ചമ്രവട്ടം ദേശങ്ങൾ പിന്നിട്ടു സമുദ്രത്തിലേക്കു കുതിക്കുന്ന ഭാരതപ്പുഴയിൽ പൊന്നാനിക്കടുത്ത് നിളയുടെ അവസാന പോഷകനദിയായ തിരൂർപുഴയും ലയിക്കും.
അമിത ജലചൂഷണം
ഭൂഗർഭജലത്തിന്റെ കാര്യമെടുത്താൽ അതിദയനീയമാണു പാലക്കാട് ചുരപ്രദേശങ്ങളുടെ അവസ്ഥ. ഭൂഘടനയനുസരിച്ച് രാജ്യത്തുതന്നെ ഏറ്റവുമധികം ഭൂഗർഭജലം ഉണ്ടാകേണ്ടതാണ്. പക്ഷേ അഞ്ചുകോടി വർഷമായുണ്ടായിരുന്ന ഭൂഗർഭജലമെന്ന പ്രകൃതിസന്പത്ത് നാം വെറും അന്പതുവർഷം കൊണ്ടു നശിപ്പിച്ചുവെന്ന് അനുമാനിക്കാം.
രാജ്യത്തു തന്നെ അമിതമായി ഭൂഗർഭജല ചൂഷണം നടക്കുന്നതു പാലക്കാടൻ ചുരത്തിലെ ചിറ്റൂർ ബ്ലോക്കിലാണ്. മണലൂറ്റു മുതൽ വൻക്വാറികളുടെ പ്രവർത്തനം വരെ ഇതിന് ആക്കംകൂട്ടുന്നു.
വെള്ളത്തിന്റെ വില അറിയണമെങ്കിൽ കുടിവെള്ള ക്ഷാമം എത്തണമെന്ന അവസ്ഥയാണ് ഇവിടത്തുകാർക്ക്. കടലില്ലെങ്കിലും പ്രകൃതി കനിഞ്ഞുനല്കിയ വരദാനങ്ങളായ ജലസ്രോതസുകളാൽ സന്പുഷ്ടമാണ് പാലക്കാട് ജില്ല. പാലക്കാട്, ഒറ്റപ്പാലം,ആലത്തൂർ, ചിറ്റൂർ, മണ്ണാർക്കാട് , പട്ടാന്പി എന്നീ ആറു താലൂക്കിലെ ഭൂപ്രദേശങ്ങളിലെ 14,800 പൊതുകുളങ്ങളും ഏകദശം 35,000 സ്വകാര്യ കുളങ്ങളുമടക്കം 50,000 കുളങ്ങളും കിണറുകളുമായി ജലസ്രോതസുകളും ജലസംഭരണികളും ജില്ലയിലുണ്ടെന്നാണ് ജലസേചനവകുപ്പിന്റെ കണക്ക്. മഴക്കുറവ് ഇത്തവണ ഏറെ ബാധിച്ചു. മലന്പുഴ ഡാമിലെ ജലനിരപ്പും കഴിഞ്ഞ അഞ്ചുവർഷത്തിനിടെ ഏറ്റവും താഴ്ന്ന നിലയിലാണ്. രണ്ടാംവിള കൃഷിക്കും വേനലിലെ കുടിവെള്ളത്തിനും മലന്പുഴവെള്ളം എങ്ങനെ തുണയാകുമെന്നും കണ്ടറിയണം.
അട്ടപ്പാടി മേഖലയിലെ പുഴകളും അരുവികളും വറ്റാൻ തുടങ്ങിയിട്ടുണ്ട്. ചൂടുകാരണം പാലുത്പാദനത്തിൽ രണ്ടായിരം ലിറ്ററിന്റെ കുറവ് ഇപ്പോൾ തന്നെ മേഖലയിൽ അനുഭവപ്പെടുന്നുണ്ട്. വരുംനാളുകളിൽ മഴ ശക്തമായി ലഭിച്ചില്ലെങ്കിൽ വരാനിരിക്കുന്നതു കടുത്ത വരൾച്ചയാണ് . പറന്പിക്കുളം, പെരുവാരിപ്പള്ളം, തൂണക്കടവ്, മീൻകരൈ, ചുള്ളിയാർ, പോത്തുണ്ടി, മംഗലം, മലന്പുഴ , കാഞ്ഞിരപ്പുഴ, വാളയാർ , ശിരുവാണി എന്നീ അണക്കെട്ടുകളും ജില്ലയിലുണ്ട്. എന്നാലും വേനലെത്തുന്പോൾ ഇവയെല്ലാം വറ്റിത്തുടങ്ങും, ജനങ്ങൾ കുടിവെള്ളത്തിനു മുറവിളിയും തുടങ്ങും.
നെല്ലിയാന്പതിയിലെ മൗനവസന്തം
പ്രകൃതിയുടെ വരപ്രസാദങ്ങളെ തഴുകി നിന്നാൽ മാത്രമേ ഇനിയങ്ങോട്ടു നമുക്കു തലയുയർത്തി നില്ക്കാനാകൂ. പുനഃസ്ഥാപന പദ്ധതികൾക്കൊപ്പം നിലവിലുള്ള പലതും നിലനിർത്തിയേ മതിയാകൂ. അത്തരത്തിലൊന്നാണ് നെല്ലിയാന്പതിയിലെ മൗനവസന്തം.
ഇവിടത്തെ അത്ഭുതക്കാഴ്ച്ചകളിലൊന്നും മറഞ്ഞുപോയേക്കാവുന്നതുമായ സംഭവങ്ങളിലൊന്നും മിന്നാമിന്നിക്കൂട്ടങ്ങളാണ്. മാർച്ച്, ഏപ്രിൽ മാസങ്ങളിലെ രാത്രികളിൽ നെല്ലിയാന്പതിക്കാടുകൾ സീരിയൽ ലൈറ്റിട്ടതു പോലെ കാണാം. മിന്നാമിനുങ്ങുകളുടെ പ്രജനന കാലയളവാണിത്. ഇവയുടെ കൂട്ടങ്ങൾ പ്രകാശം പരത്തുന്പോൾ ജനമനസുകളിലേക്കു കവിഞ്ഞൊഴുകേണ്ടതു അവയുടെ പുനഃസ്ഥാപനവുമാകണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.