കുറവിലങ്ങാട്: എപ്പോഴും നിറഞ്ഞ ചിരിയോടെ യാത്ര പറഞ്ഞിരുന്ന വിജയേട്ടൻ ആദ്യമായി ചിരിക്കാതെ പ്രിയപ്പെട്ടരോടു യാത്ര പറഞ്ഞു. ഒരിക്കൽ ചിരിച്ചുചിരിച്ചു കണ്ണു നിറഞ്ഞവർ ഇന്നലെ നിറഞ്ഞ കണ്ണുകൾ നൊന്പരത്തോടെ തുടച്ചു. കഴിഞ്ഞ ദിവസം അന്തരിച്ച എൻസിപി നേതാവ് ഉഴവൂർ വിജയനു രാഷ്ട്രീയ കേരളവും മാതൃഗ്രാമവും വിട നൽകി. രാഷ്ട്രീയ വേർതിരിവുകൾ മറന്നു ജനസഹസ്രമാണു കുറിച്ചിത്താനത്തേക്ക് ഒഴുകിയെത്തിയത്.
ഞായറാഴ്ച വൈകുന്നേരം മാതൃവിദ്യാലയമായ കെ.ആർ. നാരായണൻ സ്കൂളിലേക്കും തുടർന്ന് കാരാംകുന്നേൽ വീട്ടിലേക്കും വിജയന്റെ മൃതദേഹം എത്തിച്ചപ്പോൾ തുടങ്ങിയ ജനപ്രവാഹം ഇന്നലെ വിജയന്റെ ഭൗതികദേഹം അഗ്നിനാളങ്ങൾ ഏറ്റുവാങ്ങുന്പോഴും നിലച്ചിരുന്നില്ല.
മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിമാരായ പ്രഫ. സി. രവീന്ദ്രനാഥ്, മാത്യു ടി. തോമസ്, കടന്നപ്പള്ളി രാമചന്ദ്രൻ, തോമസ് ചാണ്ടി, എം.എം. മണി, എംഎൽഎമാരായ കെ.എം. മാണി, പി.ജെ. ജോസഫ്, മോൻസ് ജോസഫ്, എ.കെ. ശശീന്ദ്രൻ, സി.എഫ്. തോമസ്, എസ്. ശർമ, കെ.സി. ജോസഫ്, എൽദോ ഏബ്രഹാം, സി.കെ. ആശ, റോഷി അഗസ്റ്റിൻ, കെ. സുരേഷ് കുറുപ്പ്, കോവൂർ കുഞ്ഞുമോൻ, അനൂപ് ജേക്കബ്, കോട്ടയം ജില്ലാ കളക്ടർ സി.എ. ലത, കോട്ടയം ജില്ലാ പോലീസ് മേധാവി സി.എൻ. രാമചന്ദ്രൻ, കെടിഡിസി ചെയർമാൻ എം. വിജയകുമാർ, എൻസിപി ദേശീയ ജനറൽ സെക്രട്ടറി താരിഖ് അൻവർ എംപി, രാഷ്ട്രീയ പാർട്ടി നേതാക്കളായ വൈക്കം വിശ്വൻ, കെ. രാധാകൃഷ്ണൻ, എ. നീലലോഹിതദാസൻ നാടാർ, പീതാംബരൻ മാസ്റ്റർ, പി.സി. ചാക്കോ, പി.സി. തോമസ്, ഡോ. സെബാസ്റ്റ്യൻ പോൾ, വി. സുരേന്ദ്രൻപിള്ള, കെ. ഫ്രാൻസിസ് ജോർജ്, ജോർജ് കുര്യൻ, ചെറിയാൻ ഫിലിപ്പ്, പ്രഫ. എം.ടി. ജോസഫ്, ജോസഫ് എം. പുതുശേരി, നാരായണൻ നന്പൂതിരി, പി.എൻ. വേലായുധൻ, മാണി സി. കാപ്പൻ, സക്കറിയാസ് കുതിരവേലി, പി.വി. സുനിൽ, പി.ജെ. ജോസഫ്, സണ്ണി തെക്കേടം, സജി മഞ്ഞക്കടന്പിൽ, വക്കച്ചൻ മറ്റത്തിൽ, പി.സി. ജോസഫ്, മാത്യു സ്റ്റീഫൻ, ജോസ് പാറേക്കാട്ട്, ചലച്ചിത്ര സംവിധായകൻ വിനയൻ, ജസ്റ്റീസ് കെ. നാരായണക്കുറുപ്പ് എന്നിവർ അന്തിമോപചാരമർപ്പിക്കാൻ എത്തിയിരുന്നു. കോട്ടയം അതിരൂപതാധ്യക്ഷൻ ആർച്ച് ബിഷപ് മാർ മാത്യു മൂലക്കാട്ട് വസതിയിലെത്തി അന്തിമോപചാരമർപ്പിച്ചു. ദീപികയ്ക്കു വേണ്ടി ചീഫ് ഫിനാൻസ് മാനേജർ എം.എം. ജോർജും പിആർഒ മാത്യു കൊല്ലമലക്കരോട്ടും ചേർന്നു റീത്ത് സമർപ്പിച്ചു.
വിജയൻ അവതരിപ്പിച്ച ഡോക്യുമെന്ററി ഇന്ന്
പാലാ: മുൻ രാഷ്ട്രപതി കെ. ആർ. നാരായണനെക്കുറിച്ചു തയാറാക്കിയ ‘ഉഴവൂരിന്റെ പുത്രൻ’ എന്ന ഡോക്യുമെന്ററി കാണാതെയാണ് ഉഴവൂർ വിജയൻ യാത്രയായത്. കെ.ആർ. നാരായണൻ ഫൗണ്ടേഷന്റെ സഹകരണത്തോടെയാണു ഡോക്യുമെന്ററി നിർമിച്ചത്. ഫൗണ്ടേഷൻ ചെയർമാൻകൂടിയായ വിജയനാണ് അവതാരകൻ. സംവിധാനം ജിമ്മി ബാലരാമപുരം. ഇന്നു രാത്രി 8.30ന് ദൂരദർശൻ ഡോക്യുമെന്ററി സംപ്രേഷണംചെയ്യും.