മാങ്ങാട്ടുപറന്പ്(കണ്ണൂർ): ജനമൈത്രി പോലീസ്, എസ്പിസി തുടങ്ങിയ സോഷ്യൽ പോലീസിംഗ് രീതികൾ വിജയകരമായി നടപ്പിലാക്കിയ കേരള പോലീസ് രാജ്യത്തിനു മാതൃകയാണെന്നു സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ.
മാങ്ങാട്ടുപറന്പ് കെഎപി നാലാം ബറ്റാലിയൻ പരേഡ് ഗ്രൗണ്ടിൽ നടന്ന വിവിധ പോലീസ് സേനകളുടെ പാസിംഗ് ഔട്ട് പരേഡിൽ അഭിവാദ്യം സ്വീകരിച്ചശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനസൗഹൃദ പോലീസിംഗിനു കേരളത്തിനുള്ള ഒന്നാംസ്ഥാനം നിലനിർത്തുന്നതിന് ഓരോ സേനാംഗവും ജാഗ്രത പുലർത്തണമെന്നും അദ്ദേഹം പറഞ്ഞു.
സേനയിലേക്കുള്ള പുതിയ റിക്രൂട്ട്മെന്റുകളിൽ ബിടെക് അടക്കമുള്ള സാങ്കേതിക ജ്ഞാനമുള്ളവർ ഏറെയുള്ളതിനാൽ പോലീസിലെ സാങ്കേതികരംഗത്തെ സാധ്യതകൾ പരമാവധി ഉപയോഗപ്പെടുത്താനാവുമെന്നും അദ്ദേഹം പറഞ്ഞു.
മികച്ച പരിശീലനത്തിനുള്ള സമ്മാനം നേടിയ സായുധസേനയിലെ സി.ജി.രഞ്ജിത് (ബെസ്റ്റ് ഷൂട്ടർ), അഖിൽ അരവിന്ദ് (ബെസ്റ്റ് ഇൻഡോർ), സി.അജിത്ത് (ബെസ്റ്റ് ഔട്ട്ഡോർ, ബെസ്റ്റ് ഓൾ റൗണ്ടർ) എന്നിവർക്കും ഐആർബിയിലെ കെ.സി.രതീഷ് കുമാർ (ബെസ്റ്റ് ഷൂട്ടർ), എ.അനീഷ് (ബെസ്റ്റ് ഇൻഡോർ), ടി.കെ.ഷഹിൻ (ബെസ്റ്റ് ഔട്ട്ഡോർ), എൻ. ആർ.വരുണ്ഘോഷ് (ബെസ്റ്റ് ഓൾ റൗണ്ടർ) എന്നിവർക്കും ഡിജിപി അവാർഡുകൾ വിതരണം ചെയ്തു.
പരേഡിന് സി.അജിത്ത് നേതൃത്വം നൽകി. വിപിൻ ചന്ദ്രനായിരുന്നു സെക്കൻഡ് ഇൻ കമാൻഡ്. എ.വി.രജീഷ് ബാബു, സി.ജി.രഞ്ജിത്ത്, പി.വിനീത്, കെ.മണിക്കുട്ടൻ എന്നിവർ പ്ലറ്റൂണുകൾക്ക് നേതൃത്വം നൽകി. മികച്ച പരേഡിനുള്ള ഡിജിപിയുടെ പുരസ്കാരത്തിന് സി.അജിത്ത് അർഹനായി. ചടങ്ങിൽ സായുധസേനാ വിഭാഗം എഡിജിപി സുധേഷ് കുമാർ, ഡിഐജി ഷഫിൻ അഹമ്മദ്, കെഎപി നാലാം ബറ്റാലിയൻ കമാൻഡന്റ് കോറി സഞ്ജയ്കുമാർ ഗുരുഡിൻ, ഐആർബി കമാൻഡന്റ് പി.എസ്.ഗോപി തുടങ്ങിയവർ പങ്കെടുത്തു.
അഞ്ചുപേർ ബിടെക് ബിരുദക്കാർ
മാങ്ങാട്ടുപറമ്പ്: 2016ൽ പരിശീലനമാരംഭിച്ച കേരള സായുധസേനയിലെ വിവിധ ബറ്റാലിയനുകളിലെ 96ഉം ഇന്ത്യാ റിസർവ് ബറ്റാലിയനിലെ 25ഉം പോലീസുകാരുമുൾപ്പെടെ 121 പേരാണ് പാസിംഗ് ഔട്ട് പരേഡിന് ഉണ്ടായിരുന്നത്. ഇവരിൽ ഒരാൾ എംഫിൽ, 16 പേർ പിജി, അഞ്ചുപേർ ബിടെക്, ഒരാൾ ബിഎഡ്, 45 പേർ ബിരുദം, രണ്ടുപേർ ഡിപ്ലോമ, ഒൻപതു പേർ ഐടിഐ യോഗ്യതകളുള്ളവരാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.