ഐഒസി ടാങ്കർ സമരം; 600 പമ്പുകൾ അടച്ചു
ഐഒസി ടാങ്കർ സമരം;  600 പമ്പുകൾ അടച്ചു
Monday, October 24, 2016 1:08 PM IST
കൊച്ചി: ഇന്ത്യൻ ഓയിൽ കോർപറേഷന്റെ (ഐഒസി) ഇരുമ്പനം പ്ലാന്റിൽ ടാങ്കർ ലോറി ഉടമകളും തൊഴിലാളികളും ആരംഭിച്ച അനിശ്ചിതകാല പണിമുടക്ക് അവസാനിപ്പിക്കുന്നതിനു ഗതാഗതമന്ത്രിയുടെ നേതൃത്വത്തിൽ ഇന്നു തിരുവനന്തപുരത്തു വീണ്ടും ചർച്ച. വൈകുന്നേരം അഞ്ചിനു മന്ത്രി എ.കെ.ശശീന്ദ്രന്റെ ചേംബറിലാണു ചർച്ച നടക്കുക. കോ– ഓർഡിനേഷൻ കമ്മിറ്റി ഭാരവാഹികളും കമ്പനി പ്രതിനിധികളും യോഗത്തിൽ പങ്കെടുക്കും.

പമ്പുകളിലേക്ക് ഇന്ധനമെത്തിക്കുന്ന ടാങ്കറുകൾ പണിമുടക്ക് ശക്‌തമാക്കിയതോടെ സംസ്‌ഥാനത്തെ ഇന്ധന വിതരണം കടുത്ത പ്രതിസന്ധിയിലായിരിക്കുകയാണ്. ഐഒസിയുടെ ഇന്ധനം വിതരണം ചെയ്യുന്ന സംസ്‌ഥാനത്തെ 950 പമ്പുകളിൽ 600 എണ്ണം ഇന്നലെ രാവിലെയോടെ തന്നെ സ്റ്റോക്ക് പൂർണമായും തീർന്ന സാഹചര്യത്തിൽ അടച്ചു. ഐഒസിയുടെ ഇരുമ്പനം ടെർമിനലിൽനിന്നു രണ്ടു ദിവസമായി ടാങ്കറുകളൊന്നും ലോഡുമായി പോയിട്ടില്ല. പ്രതിദിനം 612 ടാങ്കറുകളാണ് സംസ്‌ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്കായി ഇവിടുന്ന് ഇന്ധനം കൊണ്ടുപോയിരുന്നത്.


ടെൻഡർ നടപടികളിൽ പുതിയ വ്യവസ്‌ഥകൾ ഏർപ്പെടുത്തിയതിനെതിരേയാണു ടാങ്കർ ലോറികൾ വെള്ളിയാഴ്ച വൈകുന്നേരം സമരം ആരംഭിച്ചത്. അതിനു മുമ്പു തന്നെ മെല്ലെപ്പോക്കു സമരം നടത്തിയിരുന്നു. ടെൻഡർ വ്യവസ്‌ഥയിലെ പുതിയ ചട്ടമനുസരിച്ച് ഒരാൾക്ക് ആകെയുള്ള ലോഡിന്റെ പത്തു ശതമാനമാണു ക്വാട്ട് ചെയ്യാനാവുക. ഒരാൾക്ക് 55 ലോഡിന്റെ വരെ ടെൻഡർ ലഭിക്കാൻ ഇത് അവസരമൊരുക്കും. ഇതു വൻകിടക്കാരെ സഹായിക്കാനാണെന്നാണു സമരം ചെയ്യുന്ന ടാങ്കർ ഉടമകളുടെ വാദം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.