മാണിക്കെതിരേ തുടരന്വേഷണം അനിവാര്യമെന്നു വിജിലൻസ്
മാണിക്കെതിരേ തുടരന്വേഷണം അനിവാര്യമെന്നു വിജിലൻസ്
Wednesday, September 28, 2016 2:18 PM IST
കൊച്ചി: മുൻമന്ത്രി കെ.എം. മാണിക്കെതിരായ ബാർ കേസിൽ സത്യം കണ്ടെത്താൻ തുടരന്വേഷണം അനിവാര്യമാണെന്നും കൂടുതൽ മൊഴിനൽകാൻ രണ്ടു സാക്ഷികൾ മുന്നോട്ടു വന്നിട്ടുണ്ടെന്നും വിജിലൻസ് ഹൈക്കോടതിയിൽ അറിയിച്ചു. ബാർ കോഴക്കേസിൽ തിരുവനന്തപുരം വിജിലൻസ് കോടതി തുടരന്വേഷണത്തിന് ഉത്തരവിട്ടതിനെതിരേ കെ.എം. മാണി നൽകിയ ഹർജിയിൽ അന്വേഷണ ഉദ്യോഗസ്‌ഥനായ വിജിലൻസ് ഡിവൈഎസ്പി നജ്മുൽ ഹുസൈനാണ് ഇക്കാര്യത്തിൽ സ്റ്റേറ്റ്മെന്റ് നൽകിയത്.

ബാർ കോഴക്കേസിൽ കൂടുതൽ മൊഴി നൽകാൻ സാക്ഷികൾ സന്നദ്ധത പ്രകടിപ്പിച്ചതു പരിഗണിക്കേണ്ടതുണ്ട്. എല്ലാ വസ്തുതകളും പരിശോധിക്കണം. ഇതിനായി തുടരന്വേഷണം വേണമെന്നു വ്യക്‌തമാക്കുന്ന നിയമോപദേശവും വിജിലൻസിനു ലഭിച്ചിട്ടുണ്ട്. കൂടാതെ തുടരന്വേഷണം ആവശ്യപ്പെട്ട് ഒരു അഭിഭാഷകന്റെ നിവേദനവും വിജിലൻസിനു ലഭിച്ചു. കേസിൽ തുടരന്വേഷണ ചുമതല ഓഗസ്റ്റ് 27ന് ഏറ്റെടുത്ത ശേഷം മൂന്നു സാക്ഷികളെ ചോദ്യംചെയ്തെന്നും വിവിധ വകുപ്പുകളിൽനിന്നു രേഖകൾ പിടിച്ചെടുത്തെന്നും സ്റ്റേറ്റ്മെന്റിൽ പറയുന്നു.

ബാർ ലൈസൻസ് പുതുക്കി നൽകാൻ ധനമന്ത്രിയായിരുന്ന കെ.എം. മാണി ഒരു കോടി രൂപ കോഴ വാങ്ങിയെന്ന ആരോപണത്തെത്തുടർന്ന് വി.എസ്.അച്യുതാനന്ദൻ നൽകിയ പരാതിയിലാണ് വിജിലൻസ് കേസ് രജിസ്റ്റർ ചെയ്തത്. പക്ഷേ, കേസിൽ തുടർനടപടി ആവശ്യമില്ലെന്ന അന്തിമ റിപ്പോർട്ടാണ് 2015 ജൂലൈ ഏഴിന് വിജിലൻസ് കോടതിയിൽ സമർപ്പിച്ചത്. ഇതു തള്ളിയ കോടതി തുടരന്വേഷണത്തിന് ഉത്തരവിട്ടു. തുടരന്വേഷണം നടത്തിയ സംഘം കേസിൽ നടപടിയാവശ്യമില്ലെന്നു വ്യക്‌തമാക്കുന്ന അന്തിമ റിപ്പോർട്ട് കഴിഞ്ഞ ജനുവരി 13ന് സമർപ്പിച്ചെങ്കിലും കോടതി തീരുമാനമെടുക്കുന്നതിനു മുമ്പ് കേസിൽ തുടരന്വേഷണം ആവശ്യപ്പെട്ടു മുൻ അന്വേഷണ ഉദ്യോഗസ്‌ഥൻ വിജിലൻസ് കോടതിയിലെത്തി. ഇതിലാണ് വീണ്ടും തുടരന്വേഷണത്തിനു ഉത്തരവിട്ടത്. മാത്രമല്ല, മുൻ വിജിലൻസ് ഡയറക്ടർക്കും അന്വേഷണ ഉദ്യോഗസ്‌ഥനുമെതിരേ പ്രാഥമികാന്വേഷണം നടത്താനും കോടതി നിർദേശിച്ചിട്ടുണ്ട്.


ഈ സാഹചര്യത്തിൽ ശാസ്ത്രീയ തെളിവുകൾകൂടി പരിഗണിച്ചുള്ള തുടരന്വേഷണം അനിവാര്യമാണെന്നും സ്റ്റേറ്റ്മെന്റിൽ പറയുന്നു. ഹൈക്കോടതി കെ.എം. മാണിയുടെ ഹർജി ഒക്ടോബർ ആറിനു പരിഗണിക്കാൻ മാറ്റി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.