സുകേശനെതിരേ നടപടി: കേരള കോൺഗ്രസ്–എം എംഎൽഎമാർ മുഖ്യമന്ത്രിയെ കണ്ടു
Wednesday, September 28, 2016 2:10 PM IST
തിരുവനന്തപുരം: മുൻ ധനമന്ത്രി കെ.എം. മാണിയെ പ്രോസിക്യൂട്ട് ചെയ്യണമെന്നുള്ള മുൻവിധിയോടെയാണ് ബാർ കോഴ കേസ് എസ്പി സുകേശൻ അന്വേഷിച്ചതെന്ന് ക്രൈംബ്രാഞ്ച് എസ്പി പി.എൻ. ഉണ്ണിരാജ നൽകിയ റിപ്പോർട്ടിൽ വ്യക്‌തമായ സാഹചര്യത്തിൽ ഇക്കാര്യം പരിശോധിച്ച് അടിയന്തര നടപടി സ്വീകരിക്കണം എന്നാവശ്യപ്പെട്ട് കെ.എം. മാണി ഒഴികെയുള്ള കേരള കോൺഗ്രസ്–എം എംഎൽഎമാർ മുഖ്യമന്ത്രി പിണറായി വിജയനു നിവേദനം നൽകി.

വർക്കിംഗ് ചെയർമാൻ പി.ജെ. ജോസഫ്, ഡെപ്യൂട്ടി ചെയർമാൻ സി.എഫ്. തോമസ്, നിയമസഭാകക്ഷി സെക്രട്ടറി മോൻസ് ജോസഫ്, ട്രഷറർ പ്രഫ.എൻ. ജയരാജ് എന്നിവരാണ് മുഖ്യമന്ത്രിക്കു നേരിട്ടു നിവേദനം നൽകിയത്.കെ.എം. മാണിക്കു ബാർ അസോസിയേഷൻ ഭാരവാഹികൾ പണം കൈമാറി എന്നതിനു തെളിവില്ലെന്നും പണം മാണിയുടെ തിരുവനന്തപുരത്തെ വസതിയിൽ കൈമാറിയെന്ന ബാറുടമ ബിജു രമേശിന്റെ ഡ്രൈവർ അമ്പിളിയുടെ മൊഴി അവിശ്വസനീയമാണെന്നും ക്രൈംബ്രാഞ്ച്് റിപ്പോർട്ടിൽ പ്രസ്താവിക്കുന്നതായി നിവേദനത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ചുമതല നിർവഹണത്തിൽ ഗുരുതരമായ വീഴ്ച വരുത്തിയ അന്വേഷണ ഉദ്യോഗസ്‌ഥനായ സുകേശനെതിരേ എസ്പി ഉണ്ണിരാജ നൽകിയ റിപ്പോർട്ടിന്റെ അടിസ്‌ഥാനത്തിൽ അടിയന്തിര നടപടി സ്വീകരിക്കണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.