പട്ടിമറ്റത്ത് പട്ടാപ്പകൽ കവർച്ച; 30 പവനും 25,000 രൂപയും നഷ്‌ടപ്പെട്ടു
Friday, August 26, 2016 12:42 PM IST
കോലഞ്ചേരി: പട്ടിമറ്റത്തിനടുത്ത് തട്ടാംമുകളിൽ പട്ടാപ്പകൽ നടന്ന കവർച്ചയിൽ 30 പവൻ സ്വർണവും 25,000 രൂപയും നഷ്‌ടപ്പെട്ടു. തട്ടാംമുകൾ ഇലവും തുരുത്തേൽ ജോയിയുടെ വീട്ടിലാണു കവർച്ച നടന്നത്. അടുക്കളയിലെ ചിമ്മിനിയുടെ ഷീറ്റിളക്കി കയറിട്ടു തൂങ്ങിയിറങ്ങിയാണു മോഷ്‌ടാവ് അകത്തു കടന്നത്. ഇന്നലെ രാവിലെ 10നും വൈകുന്നേരം നാലിനുമിടെയായിരുന്നു മോഷണം.

ജോയി എജീസ് ഓഫീസ് ജീവനക്കാരനും ഭാര്യ മേരി വലമ്പൂർ സ്കൂളിൽ അധ്യാപികയുമാണ്. ഇരുവരും ജോലിക്കു പോയ സമയത്താണു മോഷണം നടന്നത്. സ്കൂളിൽനിന്നു വൈകുന്നേരം മേരി തിരിച്ചെത്തിയപ്പോഴാണു മോഷണ വിവരം അറിയുന്നത്. കിടപ്പുമുറിയിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണമാണു കവർന്നത്.


വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സ്‌ഥലത്തെത്തി പരിശോധന നടത്തി. കുന്നത്തുനാട് സിഐ ജെ. കുര്യാക്കോസിന്റെ നേതൃത്വത്തിൽ അന്വേഷണം ഊർജിതമാക്കി. സമാനമായ രീതിയിൽ ഒരു മാസം മുമ്പ് പുത്തൻകുരിശിന് സമീപം പോലീസുകാരന്റെ വീട്ടിലും നടന്നിരുന്നു. ഈ കേസിലും അന്വേഷണം നടന്നുവരുകയാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.