ഡീസൽ വാഹന വിലക്ക്: കേരളം സുപ്രീംകോടതിയിൽ അപ്പീൽ നൽകും
ഡീസൽ വാഹന വിലക്ക്: കേരളം സുപ്രീംകോടതിയിൽ അപ്പീൽ നൽകും
Thursday, May 26, 2016 1:02 PM IST
<ആ> സ്വന്തം ലേഖകൻ

തിരുവനന്തപുരം: കേരളത്തിലെ പ്രധാന നഗരങ്ങളിൽ 10 വർഷത്തിലധികം പഴക്കമുള്ള ഡീസൽ വാഹനങ്ങൾ ഓടിക്കുന്നതിന് ദേശീയ ഹരിത ട്രൈബ്യൂണൽ ഏർപ്പെടുത്തിയ വിലക്കിനെതിരെ കേരളം സുപ്രീംകോടതിയിൽ അപ്പീൽ നൽകും. ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയൻ ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രനുമായും ട്രാൻസ്പോർട്ട് കമ്മീഷണർ ടോമിൻ ജെ. തച്ചങ്കരിയുമായും മറ്റ് ഉദ്യോഗസ്‌ഥരുമായും നടത്തിയ ഈ ചർച്ചയിലാണ് തീരുമാനം.

എല്ലാ വശങ്ങളും പഠിച്ചശേഷമായിരിക്കും അന്തിമ തീരുമാനമെടുക്കുകയെന്നു ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രൻ ദീപികയോടു പറഞ്ഞു. ഇതു സർക്കാരിന്റെ നയത്തിന്റെ ഭാഗം കൂടിയാണ്. ഹരിത ട്രൈബ്യൂണൽ വിധിക്കു സർക്കാർ എതിരല്ല. ഇതുസംബന്ധിച്ച പരാതികൾ പരിശോധിക്കും. ഇതിനായി ഉദ്യോഗസ്‌ഥരോടു വിവരങ്ങൾ ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.


കേരളത്തിലെ പ്രധാന നഗരങ്ങളിൽ 10 വർഷത്തിലധികം പഴക്കമുള്ള ഡീസൽ വാഹനങ്ങൾ ഓടിക്കുന്നതിനാണ് ഹരിത ട്രൈബ്യൂണൽ വിലക്ക് ഏർപ്പെടുത്തിയത്. തിരുവനന്തപുരം, കൊല്ലം, കൊച്ചി, തൃശൂർ, കോഴിക്കോട്, കണ്ണൂർ നഗരങ്ങളിൽ ലൈറ്റ്, ഹെവി വാഹനങ്ങൾക്കു വിലക്കു ബാധകമാക്കിയിരുന്നു. സംസ്‌ഥാനത്തൊട്ടാകെ പൊതുഗതാഗത, തദ്ദേശസ്‌ഥാപന വാഹനങ്ങളല്ലാതെ 2000 സിസിക്കു മേലുള്ള പുതിയ ഡീസൽ വാഹനങ്ങൾ രജിസ്റ്റർ ചെയ്തു നൽകരുതെന്നും നിർദേശിച്ചു. ഉത്തരവു നടപ്പാക്കാൻ ഒരു മാസം അനുവദിച്ചിരുന്നു.പ്രധാന നഗരങ്ങളിൽ ഉത്തരവു ലംഘിച്ചു പഴകിയ വാഹനങ്ങൾ ഓടിച്ചാൽ ഓരോ തവണയും 5,000 രൂപ പരിസ്‌ഥിതി നഷ്‌ടപരിഹാരം ഈടാക്കുമെന്നും അറിയിച്ചിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.