Star Chat |
Back to home |
|
ത്രില്ലർ എന്റെ വീക്ക്നെസ്; ചാണക്യതന്ത്രം ആവേശഭരിതം: ശ്രുതി രാമചന്ദ്രൻ |
|
|
‘ഞാൻ’ എന്ന രഞ്ജിത്ചിത്രത്തിലൂടെയാണ് നർത്തകിയും ആർക്കിടെക്റ്റുമായ ശ്രുതി രാമചന്ദ്രന്റെ സിനിമാപ്രവേശം. പിന്നീടു രഞ്ജിത് ശങ്കറിന്റെ ‘പ്രേതം’, ജിസ് ജോയിയുടെ ‘സണ്‍ഡേ ഹോളിഡേ എന്നീ സൂപ്പർഹിറ്റ് ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ. ഉണ്ണിമുകുന്ദനെ നായകനാക്കി ദിനേശ് പള്ളത്തിന്റെ തിരക്കഥയിൽ കണ്ണൻ താമരക്കുളം സംവിധാനം ചെയ്ത റൊമാന്റിക് ത്രില്ലർ ‘ചാണക്യതന്ത്ര’മാണ് ശ്രുതിയുടെ പുതിയ ചിത്രം. ആൻഡ്രിയ എന്നാണു കഥാപാത്രത്തിന്റെ പേര്. വരദയാണു ചിത്രത്തിലെ മറ്റൊരു നായിക. ‘നോണ്സെൻസാ’ണു ചാണക്യതന്ത്രത്തിനു ശേഷമുള്ള ശ്രുതിയുടെ റിലീസ്. ‘ഞാനി’ൽ തുടങ്ങി ‘ചാണക്യതന്ത്ര’ത്തിലൂടെ സജീവമാകുന്ന അഭിനയജീവിതത്തെക്കുറിച്ച് ശ്രുതി മനസുതുറക്കുന്നു... സിനിമയിൽ ഇതുവരെ... ചെറുപ്പത്തിലേ ഡാൻസ് കളിക്കുമായിരുന്നു. ഭരതനാട്യമാണു ചെയ്യുന്നത്. ശ്യാമള സുരേന്ദ്രനാണ് ഗുരു. പിന്നീട് ഓർമ പുതുക്കുന്നതിനായി നാരായണി അനൂപിന്റെ ഡാൻസ് സ്കൂളിൽ പോയിരുന്നു. അവിടെവച്ച് രഞ്ജിത്ത് സാർ എന്നെ കണ്ടപ്പോഴാണ് ‘ഞാൻ’ എന്ന സിനിമയിൽ അഭിനയിക്കാൻ വിളിച്ചത്. അങ്ങനെയായിരുന്നു തുടക്കം. സിനിമയ്ക്കു പിന്നിൽ എത്രത്തോളം പ്രയത്നമുണ്ടെന്നും എങ്ങനെയാണ് സിനിമ ആസ്വദിക്കേണ്ടതെന്നും എന്നെ പഠിപ്പിച്ച സെറ്റാണത്. ആ സിനിമയോടുള്ള നന്ദി വാക്കുകളിൽ തീരുന്നതല്ല. ആ സെറ്റിന്റെ ഭാഗമല്ലായിരുന്നുവെങ്കിൽ സിനിമയെ ഇത്രത്തോളം ആസ്വദിക്കാൻ പറ്റുമായിരുന്നില്ല. അതിനുമുന്‍പ് ഞാനൊരു സാധാരണ പ്രേക്ഷക മാത്രമായിരുന്നു. ഒരു സിനിമ കാണുന്പോൾ ഇതു കൊളളില്ല എന്ന് എനിക്കു വളരെ നിസാരമായി പറയാനാകുമായിരുന്നു. ഇപ്പോൾ എനിക്കതു പറ്റില്ല, കാരണം ഒരു സിനിമയ്ക്കുപിന്നിൽ എത്രത്തോളം പ്രയത്നമുണ്ടെന്ന് ഇപ്പോൾ എനിക്കു മനസിലാക്കാൻ പറ്റുന്നുണ്ട്. ആർക്കിടെക്റ്റായി ജോലി ചെയ്യുകയായിരുന്ന ഞാൻ അതിനിടെ എം. ആർക് ചെയ്യാൻ പോയി. തിരിച്ചെത്തിയപ്പോഴാണ് ജയേട്ടൻ എന്നെ ‘പ്രേത’ത്തിൽ പ്രേതമായി അഭിനയിക്കാൻ വിളിച്ചത്. പ്രേതം കഴിഞ്ഞതോടെ എനിക്കു സിനിമയിൽ ശരിക്കും താത്പര്യമായി. ഇപ്പോൾ സിനിമ ഒരു പാഷനാണ്. പ്രേതം സിനിമയുടെ ക്രൂ എനിക്കു വളരെ സ്പെഷൽ ആയിരുന്നു. സിനിമ എന്താണെന്ന് എന്നെ പഠിപ്പിച്ച ഒരു സെറ്റാണത്. സിനിമയെ എങ്ങനെയാണ് ശരിക്കും എൻജോയ് ചെയ്യാൻ പറ്റുകയെന്നു കാണിച്ചതു പ്രേതത്തിന്റെ സെറ്റാണ്. പിന്നീടു ജിസ് ചേട്ടന്റെ സണ്‍ഡേ ഹോളിഡേ. 100 ദിവസം ഓടിയ പടം. അതും നല്ല ഒരനുഭവമായിരുന്നു. എതു കാരക്ടർ ചെയ്യുന്പോഴും അതിന് അതിന്റേതായ ടെൻഷനും ആവേശവുമൊക്കെയുണ്ട്. ഇപ്പോൾ കാമറയുടെ മുന്പിൽ കുറച്ചുകൂടി കംഫർട്ടബിളാണ്. പക്ഷേ, ഓരോ കാരക്ടറിനും പ്രോസസ് വേറെവേറെയാണ്. ഒരോ ഡയറക്ടറും കഥാപാത്രങ്ങളെ എങ്ങനെയാണ് കാണുന്നതെന്ന് ഇപ്പോൾ മനസിലാക്കാനാകുന്നു. സണ്‍ഡേ ഹോളിഡേയ്ക്കുശേഷം ‘നോണ്‍സെൻസ് ’എന്ന പടമാണു ചെയ്തത്. അതിനുശേഷമാണ് ചാണക്യതന്ത്രത്തിലെത്തിയത്. ചാണക്യതന്ത്രത്തിലേക്ക്...? സണ്‍ഡേ ഹോളിഡേ കണ്ടിട്ടാണു വിളിച്ചതെന്ന് സംവിധായകൻ കണ്ണൻ ചേട്ടൻ പറഞ്ഞു. അദ്ദേഹവും തിരക്കഥാകൃത്ത് ദിനേശ് പള്ളത്തുമാണ് സ്ക്രിപ്റ്റ് കേൾപ്പിച്ചത്. റൊമാന്റിക് ത്രില്ലറാണ് ചാണക്യതന്ത്രം. ത്രില്ലർ എന്ന ജോണർ എനിക്കു വീക്ക്നെസാണ്. കേട്ടപ്പോൾ തന്നെ ശരിക്കും എന്നെ ആവേശംകൊള്ളിച്ച സ്ക്രിപ്റ്റാണിത്. കഥ പറഞ്ഞുവന്നപ്പോൾ ഇനി അടുത്തതായി എന്താണു നടക്കാൻ പോകുന്നതെന്ന് എനിക്ക് ഉൗഹിക്കാൻ പറ്റിയിട്ടില്ല. അതു തന്നെയാണ് ഈ സിനിമയുടെ ഒരു പ്രധാന ആകർഷണം. മാത്രമല്ല, ഇതിലെ എന്റെ കാരക്ടറിന് അതിന്റേതായ ഒരു സ്പേസുണ്ട്. ആവേശം പകർന്ന കഥാപാത്രം തന്നെയാണ്. കഥാപാത്രത്തെക്കുറിച്ച്...? ആൻഡ്രിയ എന്നാണ് എന്റെ കഥാപാത്രത്തിന്റെ പേര്. ആൻഡ്രിയ ഒരനാഥക്കുട്ടിയാണ്. ഒരു പാവം പെണ്‍കുട്ടി. ടീച്ചറാണ്. മനസിൽ ഏറെ നന്മയുള്ള കുട്ടിയാണ്. പക്ഷേ, ആൻഡ്രിയയ്ക്ക് വളരെ പ്രധാനപ്പെട്ട ഒരു ഭൂതകാലമുണ്ട്. ഒരുപാടു ലെയേഴ്സുള്ള ഒരു കഥാപാത്രമാണ്. ഉണ്ണിമുകുന്ദന്റെ കഥാപാത്രം...? അർജുൻ റാംമോഹൻ എന്നാണ് ഉണ്ണിയുടെ കഥാപാത്രത്തിന്റെ പേര്. അതാണ് ഉണ്ണിയോട് ഏറ്റവും സാമ്യമുള്ള ഒരു ഗെറ്റപ്പ്. അതുൾപ്പെടെ ഉണ്ണി അഞ്ചു ഗെറ്റപ്പുകളിലാണു വരുന്നത്. ഒരു അച്ചന്റെ വേഷം, പെണ്ണിന്റെ വേഷം, മല്ലൂസിംഗ്, സ്വാമിയുടെ വേഷം...ഇങ്ങനെ നാലു വേഷങ്ങളിൽ വന്നശേഷം എങ്ങനെയാണ് ഒരു ക്രൈം സോൾവ് ചെയ്യുന്നതെന്നു പറയുന്ന സിനിമ. പേരിലെ സൂചന പോലെ തന്ത്രങ്ങളിലൂടെ മുന്നേറുന്ന കഥാഗതിയാണ് സിനിമയ്ക്ക്. തനിക്ക് ഏറെ പെർഫോം ചെയ്യാൻ അവസരം കിട്ടിയ കഥാപാത്രമെന്നാണ് ഉണ്ണി പറഞ്ഞിരിക്കുന്നത്. ഉണ്ണിക്കൊപ്പം വർക്ക് ചെയ്തപ്പോൾ എനിക്കും അതാണു തോന്നിയത്. ആ രീതിയിലുള്ള ഹാർഡ് വർക്ക് ഉണ്ണി എടുത്തിട്ടുണ്ടെന്നുതന്നെ പറയാം. ചാണക്യതന്ത്രത്തിൽ രണ്ടു നായികമാർ..? ശിവദയും ഞാനുമാണു നായികമാർ. രണ്ടുപേർക്കും തുല്യപ്രാധാന്യമാണ്. ശിവദയുടെ ആദ്യസിനിമ സു സു സുധി വാത്മീകവും എന്റെ ആദ്യ സിനിമ പ്രേതവുമായിരുന്നു. രഞ്ജിത്ശങ്കർ സാറും ജയേട്ടനുമായിരുന്നു രണ്ടുപേരുടെയും ആദ്യ സ്കൂൾ. അത്തരം ചില സമാനപശ്ചാത്തലങ്ങൾ ഞങ്ങൾക്കുണ്ടായിരുന്നു. ശിവദയുടെ വർക്കിംഗ് സ്റ്റൈലിനെ ഞാൻ ഏറെ ആദരവോടെയാണു കാണുന്നത്. ഒന്നിച്ചു വർക്ക് ചെയ്യാൻ പറ്റുന്ന അഭിനേത്രിയാണ് ശിവദ. വളരെ പ്രോമിസിംഗ് ആയ അഭിനേത്രിയാണു ശിവദ. ശിവദയ്ക്കും എനിക്കും ഇതിൽ കുറച്ചു കോംബിനേഷൻ സീനുകളുണ്ട്. ഉണ്ണിമുകുന്ദനൊപ്പം...? ഉണ്ണിക്കൊപ്പമുള്ള ആദ്യചിത്രമാണ്. ആദ്യമായിട്ടാണ് ഇത്രയും സ്ക്രീൻ സാന്നിധ്യമുള്ള ഒരു റോൾ ചെയ്യുന്നത്. തുടക്കത്തിൽ എനിക്ക് അതിന്റെ പേടിയും ആശങ്കകളുമൊക്കെ ഉണ്ടായിരുന്നു. പക്ഷേ, നമ്മളെയെല്ലാവരെയും ഏറെ കംഫർട്ടബിളാക്കുന്ന ഒരാക്ടറാണ് ഉണ്ണി. സെറ്റിലുള്ള എല്ലാവരും അങ്ങനെതന്നെയായിരുന്നു. മൊത്തത്തിൽ സെറ്റിലെ അന്തരീക്ഷം ഒരു കുടുംബത്തിലേതുപോലെയായിരുന്നു. വർക്ക് ചെയ്യാൻ ഏറെ കംഫർട്ടബിൾ ആയിരുന്നു. ഉണ്ണി ഏറെ പ്രോമിസിംഗ് ആയ ആക്ടറാണ്. ഏറെ ടാലന്റുകളുള്ള നടനാണ്. അർപ്പണമനോഭാവമുള്ളയാളാണ്. കുറേ കഷ്ടപ്പെട്ടിട്ടുണ്ട്. ഈ സിനിമയിൽ പെണ്ണായി മാറാൻ ഉണ്ണി ഏറെ പ്രയത്നിച്ചിട്ടുണ്ട്. ഉണ്ണിയുടെ പ്രയത്നങ്ങളുടെ ഫലമെല്ലാം ഈ സിനിമയിൽ കാണാനാകും.ബാഗമതി, ഇര...തുടങ്ങിയ വിജയങ്ങൾക്കുശേഷമുള്ള പടമാണിത്. ഉണ്ണിയുടെ വർഷമാണിത്. ഉണ്ണി മുകുന്ദനിൽ പോസിറ്റീവ് ആയി തോന്നിയത്...? ഉണ്ണിയുടെ സ്ഥിരോത്സാഹം, ആത്മവിശ്വാസം, വിജയിക്കണം എന്ന വിൽപവർ. ഉണ്ണി ഏറെ പോസിറ്റീവാണ്. സെറ്റിൽ മൊത്തം ജോക്സും കോമഡിയുമായിരുന്നു. ഉണ്ണിയുടെ വിൽപവർ വാസ്തവത്തിൽ എല്ലാവരും കണ്ടുപഠിക്കേണ്ടതു തന്നെയാണ്. എന്തൊക്കെയുണ്ടെങ്കിലും ഉണ്ണി അതിന്റെ പോസിറ്റീവ് മാത്രം എടുത്ത് ബാക്കിയുള്ളതു തന്നെ ബാധിക്കാത്തരീതിയിൽ കൊണ്ടുനടക്കും. അതുതന്നെയാണ് ഉണ്ണിയുടെ ഏറ്റവും വലിയ പോസിറ്റീവ്. സെറ്റ് അനുഭവങ്ങൾ...? ഉണ്ണി മുകുന്ദൻ, ശിവദ, അനൂപ് മേനോൻ, ഹരീഷ് കണാരൻ, വിനയപ്രസാദ് തുടങ്ങി എല്ലാവർക്കുമൊപ്പവും എനിക്കു സീനുകളുണ്ടായിരുന്നു. എല്ലാവരിൽ നിന്നും എനിക്ക് എന്തെങ്കിലുമൊക്കെ പഠിക്കാനായിട്ടുണ്ട്. ഓരോന്നും ഓരോതരം പഠനാനുഭവം. ഓരോ അഭിനേതാവിന്റെയും അഭിനയത്തിലെ പ്രോസസ് എങ്ങനെയാണെന്നു നിരീക്ഷിക്കുന്നത് എനിക്ക് ഏറെ ഇഷ്ടമാണ്. എനിക്കു പഠിക്കാനാണ് അങ്ങനെ ചെയ്യുന്നത്. ഞാൻ പുതിയ ആളായതിനാൽ അഭിനയത്തിൽ എനിക്ക് തീർത്തും എന്റേതായ ഒരു പ്രോസസ് ഇല്ല. ഇത്തരം അനുഭവസന്പത്തുള്ള നടിനടന്മാർക്കൊപ്പം വർക്ക് ചെയ്യുന്നത് ഏറെ ഭാഗ്യം തന്നെയാണ്. മറ്റുള്ളവർ പറയുന്നതു കേൾക്കാൻ വലിയ ഇഷ്ടമാണ്, മറ്റുള്ളവരെ നിരീക്ഷിക്കുന്നതും ഇഷ്ടമുള്ള കാര്യമാണ്. ഉണ്ണിമുകുന്ദന്റെ പാട്ട്....? ഉണ്ണി ഈ സിനിമയിലും ഒരു പാട്ടു പാടിയിട്ടുണ്ട്. ‘ഏതോ വഴിത്താരയിൽ അന്നാദ്യമായ് കണ്ടനാൾ...’ എന്ന പാട്ട്. ഗാനരചന കൈതപ്രം. സംഗീതം ഷാൻ റഹ്മാൻ. ടെസ്സ ചാവറയാണ് ഒപ്പം പാടിയത്. ഗാനരംഗങ്ങളിൽ ഉണ്ണിയും ഞാനുമാണ് അഭിനയിച്ചിരിക്കുന്നത്. മറ്റൊരു പാട്ടുകൂടിയുണ്ട് സിനിമയിൽ. അതൊരു ഫാസ്റ്റ് നന്പറാണ്. അനൂപ്മേനോന്റെ കഥാപാത്രം...? ചെറിയ നെഗറ്റീവ് ഷേഡുള്ള കഥാപാത്രത്തെയാണ് അനൂപ് മേനോൻ അവതരിപ്പിക്കുന്നത്. അനൂപേട്ടന്റെ കൂടെ എനിക്കു കുറച്ചു സീനുകളേ ഉണ്ടായിരുന്നുള്ളൂ. പക്ഷേ, എനിക്കു കംഫർട്ടബിളായി വർക്ക് ചെയ്യാൻ പറ്റുന്ന ഒരാക്ടർ തന്നെയാണ് അനൂപേട്ടൻ. അത്രയും വലിയ സീനുകളൊന്നും ഉണ്ടായിരുന്നില്ല. പക്ഷേ, അനൂപേട്ടന്റെ വർക്കിംഗ് രീതി ഒക്കെ കാണുന്നത് ആവേശജനകം തന്നെ ആയിരുന്നു. കണ്ണൻ താമരക്കുളത്തിന്റെ സപ്പോർട്ട്...? കണ്ണൻ ചേട്ടൻ എന്നോടു സ്ക്രിപ്റ്റ് പറഞ്ഞപ്പോൾ ഒരു പ്രത്യേക ലെവൽ ആവേശവും ഉൗർജവും ഉണ്ടായിരുന്നു. അതേ അളവിലുള്ള ആവേശവും ഉൗർജവുമാണ് അദ്ദേഹം എല്ലാ ദിവസവും സെറ്റിലേക്കു കൊണ്ടുവരുന്നത്. ആ പോസിറ്റിവിറ്റി നിസാരകാര്യമല്ല. നമ്മൾ എൻജോയ് ചെയ്തു വർക്കുചെയ്തിരിക്കുന്നതു സിനിമ കാണുന്പോൾ മനസിലാവും. ഡയറക്ടർക്കും ക്രൂവിനും ആ ലെവലിൽ ഉൗർജമില്ലെങ്കിൽ ആ ഒരു ആവേശം നമുക്കും വരില്ല. കണ്ണൻചേട്ടൻ ഓരോ സീനും പറഞ്ഞുതരും. ചെയ്തതിൽ എന്തെങ്കിലും ശരിയായില്ല എന്നുണ്ടെങ്കിൽ നമ്മളെ മോണിട്ടറിന്റെ അടുത്തേക്കു വിളിച്ച് കാണിച്ചുതരും. വളരെ ക്ഷമാശീലമുള്ള ഒരു സംവിധായകനാണ്. ഒച്ചയും ബഹളവുമൊന്നുമില്ല. ഈ സെറ്റിൽ എനിക്കു വഴക്കൊന്നും കിട്ടിയിട്ടില്ല. ആ പോസിറ്റിവിറ്റി തന്നെയാണ് അദ്ദേഹത്തിന്റെ വലിയ പ്ലസ്. നൃത്തപശ്ചാത്തലം സിനിമയിൽ സഹായകമായോ...? ഡാൻസ് പുറത്തുവച്ചിട്ടു സിനിമയിൽ കയറിയാൽ മതി എന്നായിരുന്നു ഞാൻ എന്ന സിനിമയുടെ സെറ്റിലെത്തിയപ്പോൾ രഞ്ജിത് സാർ പറഞ്ഞത്. കാരണം, ഡാൻസിലെ ചില മാനറിസങ്ങളും കണ്ണുരുട്ടലുമൊക്കെ എനിക്കു കുറച്ചധികമാണ്. അതു മാറ്റിവച്ചിട്ടു സിനിമയിൽ വരാനാണ് അദ്ദേഹം പറഞ്ഞത്. പക്ഷേ, ഡാൻസ് ചെയ്യുന്പോൾ നമ്മൾ വേറെ ആളായി മാറുകയാണ്. നൃത്തപരിചയത്തിന്റെ എന്തെങ്കിലും ഒരംശം തീർച്ചയായും അഭിനയത്തിൽ സഹായിച്ചിട്ടുണ്ടാവും. ചിലപ്പോൾ അതു നെഗറ്റീവായി ബാധിക്കാനും സാധ്യതയുണ്ട്. ചില സീനുകളിൽ എക്സ്പ്രഷൻസ് കൊടുക്കുന്പോൾ കുറച്ച് ഓവറായി വരാനിടയുണ്ട്. അത് ഒഴിവാക്കാനാണ് ഞാനും ശ്രമിക്കുന്നത്. അത്രമാത്രം ഡാൻസ് സിനിമയിലേക്കു കൊണ്ടുവരരുത് എന്നാണ് എന്നോടു പറഞ്ഞിരിക്കുന്നത്. നർത്തകിയുടെ കഥപറയുന്ന ഒരു വേഷം സ്വപ്നങ്ങളിലുണ്ടോ...? തീർച്ചയായും. ഒരു ഡാൻസർ ആയതിനാൽ ഡാൻസറിന്റെ കാരക്ടർ കിട്ടിയാൽ വളരെ സന്തോഷം. പക്ഷേ, അതു മാത്രമല്ല ആഗ്രഹം. എല്ലാത്തരം വേഷങ്ങളും ട്രൈ ചെയ്യണമെന്നുണ്ട്. ഡ്രീം റോൾ, ഡ്രീം ആക്ടർ, ഡ്രീം ഡയറക്ടർ...എന്നൊന്നുമില്ല. എനിക്ക് എല്ലാവർക്കുമൊപ്പവും വർക്ക് ചെയ്യണം. തയാറെടുപ്പുകൾ...? ഇതിൽ കുറച്ച് ഇമോഷണൽ സീനുകളുണ്ടായിരുന്നു. പക്ഷേ, എനിക്ക് അത്തരം സീനുകൾ ചെയ്യാൻ ഇഷ്ടമാണ്. അതിനു കുറച്ചുകൂടി പ്രയത്നം വേണമെന്നെയുള്ളൂ. കുറച്ചുകൂടി ഹോംവർക്കും ബാക്ക് സ്റ്റഡിയുമൊക്കെ ചെയ്യേണ്ട ഒരു കാരക്ടർ തന്നെ ആയിരുന്നു. ആൻഡ്രിയയ്ക്ക് ഒരു ബാക്ക് സ്റ്റോറിയുണ്ട്. പൊതുവേ കഥാപാത്രങ്ങൾക്കു വേണ്ടി ചില തയാറെടുപ്പുകൾ ഞാൻ ചെയ്യുന്നതാണ്. തനിയെ ഒരു ചെറിയ ഹോംവർക്ക്. പക്ഷേ, ഇതിന് അങ്ങനെ വലുതായൊന്നും ചെയ്യേണ്ടിവന്നിട്ടില്ല. രഞ്ജിത് സാറിന്റെ ‘ഞാൻ’ എന്ന സിനിമയിൽ ശരീരഭാരം ഏറെ കുറയ്ക്കേണ്ടി വന്നിട്ടുണ്ട്. ആ സിനിമയിൽ ഞാൻ ശരിക്കും പണിയെടുത്തു. പുതിയ പ്രോജക്ടുകൾ...? ചില സ്ക്രിപ്റ്റുകൾ കേൾക്കുന്നുണ്ട്. തമിഴിൽ ഒരു പ്രോജക്ട് കമിറ്റ് ചെയ്തു. ഉടൻ അനൗണ്‍സ് ചെയ്യും. വളരെ എഗ്സൈറ്റിംഗ് പ്രോജക്ടാണ്. അതു ജൂണിൽ തുടങ്ങും. എനിക്കു തിയറ്റർ ചെയ്യണമെന്നു താത്പര്യമുണ്ട്. പ്രോജക്ടുകൾ തെരഞ്ഞെടുക്കുന്പോൾ...? എന്റെ കാരക്ടർ ഇല്ലാതെ ആ സിനിമ ഓടും എന്നുണ്ടെങ്കിൽ ചിലപ്പോൾ ആ സിനിമ ഞാൻ ചെയ്തുവെന്നു വരില്ല. സ്ക്രീൻസ്പേസ് ഏറെ വേണം എന്നുള്ളതല്ല. ആ കാരക്ടറിനു സിനിമയിൽ പ്രാധാന്യമുണ്ടാവണം. അങ്ങനെയാണു ഞാൻ സിനിമകൾ തെരഞ്ഞെടുക്കുന്നത്. ചാണക്യതന്ത്രത്തിനു ശേഷമുള്ള റിലീസ്..? നോണ്‍സെൻസാണ് അടുത്ത റിലീസ്. അതൊരു സ്കൂൾ ചിത്രമാണ്. ബിഎംഎക്സ് സൈക്ലിംഗ് റേസുകൾ ഉൾപ്പെടുത്തിയ ചിത്രമാണ്. ഏറെ പ്രത്യേകതകളുള്ള മേക്കിംഗ് രീതിയാണ്. ഏറെ സമയമെടുത്ത് നിർമിച്ച ചിത്രമാണ്. അതിന്റെ റിസൾട്ട് ഉണ്ടാകുമെന്നു വിശ്വസിക്കുന്നു. ജൂണ്‍ റിലീസാണ്. ടാലന്റഡായ പുതുമുഖങ്ങളുടെ ഗ്രൂപ്പാണ് സിനിമയ്ക്കു പിന്നിൽ. ‘1983’ൽ അസിസ്റ്റ് ചെയ്ത എം.സി. ജിതിനാണു സംവിധായകൻ. ജോണിസാഗരിക സാർ ഒരിടവേളയ്ക്കുശേഷം പ്രോഡ്യൂസ് ചെയ്യുന്ന ചിത്രമാണിത്. ‘അയാം മല്ലൂ’എന്ന ആൽബത്തിലൂടെ പ്രശസ്തനായ ദുബായ് സ്വദേശി റിനോഷാണു നായകൻ. വിനയ് ഫോർട്ട്, കെ.പി.എ.സി ലളിത, രഞ്ജിപണിക്കർ തുടങ്ങിയവരുമുണ്ട്. ഛായാഗ്രഹണം അലക്സ്. വീട്ടുവിശേഷങ്ങൾ... ഭർത്താവ് ഫ്രാൻസിസ് കൊച്ചിയിൽ മൈത്രി അഡ്വർടൈസിംഗ് കന്പനിയിൽ റൈറ്ററാണ്. ഫ്രാൻസിസാണ് എന്റെ ഏറ്റവും വലിയ സപ്പോർട്ട്. പ്രേതം കണ്ടുകഴിഞ്ഞ് സിനിമയിൽ എന്തുകൊണ്ട് ഇനിയും ട്രൈ ചെയ്തുകൂടാ എന്നു ചോദിച്ചത് അദ്ദേഹമാണ്. അതിനുമുന്‍പ് എനിക്ക് താത്പര്യം ഉണ്ടായിരുന്നുവെങ്കിലും സിനിമയെ ഞാൻ സീരിയസായി കണ്ടിരുന്നില്ല. ഫ്രാൻസിസ് അങ്ങനെ ചോദിച്ചപ്പോൾ ഒരുകൈനോക്കാം എന്നു ഞാനും തീരുമാനിച്ചു. അങ്ങനെയാണ് ഏഴു കൊല്ലത്തെ മുംബൈജീവിതം അവസാനിപ്പിച്ച് ഫ്രാൻസിസ് കൊച്ചിയിലേക്കു ഷിഫ്റ്റ് ആയത്. ഞാനും ഭർത്താവും കടവന്ത്രയിലാണു താമസം. അച്ഛൻ രാമചന്ദ്രൻ പ്ലംബിംഗ് ആൻഡ് ഫയർ പ്രൊട്ടക്ഷൻ കന്പനി നടത്തുന്നു. അമ്മ ഗീത രാമചന്ദ്രൻ ചോയ്സ് സ്കൂൾ പ്രൈമറിയിൽ പ്രിൻസിപ്പൽ. അനിയത്തി കാവ്യ ടീച്ചറാണ്. അച്ഛനും അമ്മയും അനിയത്തിയും വൈറ്റിലയിലാണു താമസം. ടി.ജി.ബൈജുനാഥ്
|
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner. |
|
|
|
|
|
|
|
|
|
അടിപൊളി ജീവിതം
|
ചെറുപ്പത്തിൽ സിനിമാക്കാർ എന്നു പറഞ്ഞാൽ തങ്ങളുടെ വെള്ളത്തൂവൽ ഗ്രാമത്തിൽ ഷൂട്ടി
|
|
അർഥനയായി അഭിനയം!
|
പതിനൊന്നാം ക്ലാസില്‍ പഠിക്കുമ്പോള്‍ ടെലിവിഷന്‍ അവതാരകയായിട്ടായിരുന്നു അര്‍ഥ
|
|
|
ചിൽ ത്രിൽ മഞ്ഞുമ്മൽ
|
ഞങ്ങള്‍ക്കും ഒരു സര്‍വൈവല്‍ ത്രില്ലറായിരുന്നു ഇതിന്റെ ഷൂട്ടിംഗ്! കൊടൈക്കനാലി
|
|
മുബിൻ-റാഫിയുടെ മകൻ
|
കോമഡി രാജാക്കന്മാരായ റാഫിയും നാദിര്‍ഷയും ആദ്യമായി ഒന്നിക്കുമ്പോള്‍ സമ്പൂര്‍ണ
|
|
|
ശങ്കർ വണ്ടർഫുൾ
|
ഒരിടവേളയ്ക്കു ശേഷം എണ്‍പതുകളിലെ റൊമാന്റിക് ഹീറോ ശങ്കര്‍ പണിക്കർ ഒരുവാതില്‍
|
|
മമിതലു പ്രേമലു
|
മമിത ബൈജു-നസ്ലെന് പെയര്‍ ആദ്യമായി സ്ക്രീനിലെത്തിയ ചിത്രമാണ് ഗിരീഷ് എ.ഡി. സം
|
|
|
സചിത്രം സുചിത്ര
|
നാലു വര്‍ഷം മുമ്പ് സംപ്രേഷണം ചെയ്ത വാനമ്പാടി എന്ന ടെലിവിഷന്‍ പരമ്പരയും അതിലെ പ
|
|
|
ജാഫർ ഇടുക്കിയുടെ ഓഫർ
|
2002ല്‍ ഓകെ ചാക്കോ കൊച്ചിന് മുംബൈ എന്ന സിനിമയിലൂടെ വെള്ളിത്തിരയിലെത്തിയ ജാഫര്‍
|
|
|
|
|
കളർഫുൾ ജഗദീഷ്
|
കോമഡി വേഷങ്ങളില്നിന്നു സ്വഭാവവേഷങ്ങളിലേക്കു ജഗദീഷിന്റെ ചുവടുമാറ്റം രഞ്ജി
|
|
|
നരേന് ഹാപ്പിയാണ്
|
എറണാകുളം മറൈന്‍ ഡ്രൈവില്‍ കായലിന് അഭിമുഖമായുള്ള ഫ്ലാറ്റിലെത്തുമ്പോള്‍ നടന്
|
|
|
|
ശേഷം സ്ക്രീനില്‍ കല്യാണി!
|
മലപ്പുറത്തിന്റെ ഫുട്ബോള്‍ ആവേശം ഒട്ടും ചോരാതെ നിമിഷങ്ങളെ തീപിടിപ്പിക്കുന്ന മമ്പറത്തിന്റെ അനൗണ്സര്
|
|
|
|
|
|
|