Star Chat |
Back to home |
|
ബസിൽ കയറിയിട്ടുണ്ടെങ്കിൽ പോരൂ,‘ആഭാസം’ കാണാം! |
|
|
“ഉറപ്പായും ഇതു ഫാമിലിക്കു കയറാൻ പറ്റുന്ന പടമാണ്. ഒരിക്കലെങ്കിലും ബസിൽ കയറാൻ ധൈര്യം കാണിച്ചവർക്കെല്ലാം നമ്മുടെ പടവും കാണാം. ഇതിൽ കാണാൻ പാടില്ലാത്തതോ ആരെയെങ്കിലും ഏന്തെങ്കിലും രീതിയിൽ പ്രകടമായി പുച്ഛിക്കുന്നതോ ആയ ഒന്നുമില്ല. ആക്ഷേപഹാസ്യത്തിന്റെ സാധ്യതകൾ മാക്സിമം പ്രയോജനപ്പെടുത്തി ലൈറ്റ് ഹ്യൂമറിൽ കാര്യങ്ങൾ പറയാനും അതിലൂടെ നാട്ടിലെ അവസ്ഥയെക്കുറിച്ചു ചെറുതായി ചിന്തിപ്പിക്കാനും ശ്രമിക്കുന്നുണ്ട്. ദേശീയ പുരസ്കാര ജേതാവായ സുരാജേട്ടൻ, സംസ്ഥാന പുരസ്കാര ജേതാക്കളായ ഇന്ദ്രൻസ് ചേട്ടൻ, അലൻസിയർ ചേട്ടൻ...അങ്ങനെ നിങ്ങൾക്കു പരിചയമുള്ള ഇഷ്ടതാരങ്ങളൊക്കെയുള്ള ഒരു പടമാണ്. ഈ സിനിമയെ നമ്മുടെ ജീവിതവുമായി ബന്ധപ്പെടുത്താനാവും എന്നാണു തോന്നുന്നത്. യാത്രകളിൽ കണ്ടുമുട്ടുന്നവരെ ശ്രദ്ധിച്ചിട്ടുണ്ടെങ്കിൽ ഉറപ്പായും അതുണ്ടാകുമല്ലോ...” സ്പയർ പ്രൊഡക്ഷൻസിന്റെ ബാനറിൽ സഞ്ജു ഉണ്ണിത്താൻ നിർമിച്ച സാമൂഹിക ആക്ഷേപഹാസ്യചിത്രം ‘ആഭാസ’ത്തിന്റെ വിശേഷങ്ങൾ പങ്കുവയ്ക്കുകയാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിച്ച ജുബിത് നമ്രടത്ത്. സിനിമയിലേക്കുള്ള വഴി..? എട്ടു വർഷമായി സിനിമ ചെയ്യാനുള്ള ശ്രമങ്ങളിലായിരുന്നു. ഞാൻ സ്വന്തമായി ചെയ്ത നാല് ഷോർട്ട് ഫിലിമുകളിൽ ആത്മം വിബ്ജിയോർ ഫിലിം ഫെസ്റ്റിവലിൽ ക്രിട്ടിക്സ് അവാർഡ് നേടിയിരുന്നു. ഷൈൻ കൃഷ്ണ എന്ന മലയാളി സംവിധാനം ചെയ്ത, പ്രശാന്ത് നാരായണൻ ഉൾപ്പെടെയുള്ളവർ അഭിനയിച്ച ഫോർ പിഎം ഓണ്‍ ദ കോർട്ട് എന്ന ഹിന്ദി പടത്തിൽ അസോസിയേറ്റായി വർക്ക് ചെയ്തിരുന്നു. പക്ഷേ, അതു പൂർത്തിയായില്ല. പിന്നീടു സ്വന്തമായി പഠിക്കാനുള്ള ശ്രമങ്ങളിലായിരുന്നു. ആഭാസത്തിന്റെ സ്ക്രിപ്റ്റ് മൂന്നു വർഷം മുന്‍പു പൂർത്തിയാക്കിയിരുന്നു. 2016 ഡിസംബറിൽ സൂര്യകാന്ത എന്ന സംസ്കൃതചിത്രത്തിന്റെ ഷൂട്ടിംഗ് കോവളത്തു നടക്കുന്പോഴാണ് അതിന്റെ നിർമാതാവ് സഞ്ജു ഉണ്ണിത്താനെ പരിചയപ്പെടുന്നതും അദ്ദേഹം ഈ സിനിമ നിർമിക്കാമെന്ന് സമ്മതിച്ചതും. ഈ കഥയിലേക്ക് എത്താനുള്ള പ്രചോദനം..? 2010 ൽ ഞാൻ ഡെമോക്രസി ടു ഈച്ച് ഹിസ്ഓണ് എന്ന ഷോർട്ട് ഫിലിം ചെയ്തിരുന്നു. ബസ് യാത്രയായിരുന്നു അതിന്റെ കഥ. ആറു മിനിട്ടു മാത്രം ദൈർഘ്യമുള്ള ഒരു വർക്ക്. ബസിലൂടെ ഒരാശയം പറയുക എന്നതിനു ചില സാധ്യതകൾ ഉണ്ടെന്ന് അന്നേ തോന്നിയിരുന്നു. അതിന്റെ പുറത്ത് വർക്ക് ചെയ്യാവുന്ന സമകാലിക സിറ്റ്വേഷൻസ് ധാരാളം ഉണ്ടായി വന്നപ്പോൾ ഒരു കഥയെക്കുറിച്ച് ഐഡിയ വന്നു. അപ്പോഴാണു സ്ക്രിപ്റ്റിലേക്കു പ്രവേശിച്ചത്. സാധാരണ ജനങ്ങൾക്ക് അത്രയും കോമണ്‍ ആയ ഒരു കാര്യമാണല്ലോ ബസ്. ഈ സിനിമയിൽ നടക്കുന്ന കാര്യങ്ങളൊക്കെ ചിലപ്പോൾ ജീവിതത്തിൽ നിങ്ങൾ നേരിട്ടു കണ്ടിട്ടുണ്ടാവും. ആഭാസം എന്ന വിചിത്രമായ പേരിനു പിന്നിൽ..? പുതിയ ഒരു സിനിമയെക്കുറിച്ചു കേൾക്കുന്പോൾ ആദ്യം മനസുടക്കുന്നത് അതിന്റെ പേരിൽത്തന്നെയാണ്. മലയാളത്തിൽ ആ വാക്കിന്റെ അർഥത്തിനു ചില നെഗറ്റീവ് സൂചനകളുണ്ട്. പക്ഷേ, ആർഷ ഭാരത സംസ്കാരം എന്നതിന്റെ ചുരുക്കെഴുത്തായിട്ടാണ് ഇവിടെ ആ.ഭാ.സം വരുന്നത്. നമ്മൾ പറയാനുദ്ദേശിക്കുന്ന വിഷയത്തിന് ഇത്രയും യോജിക്കുന്ന മറ്റൊരു വാക്കില്ല എന്നതും ഈ സിനിമയുടെ പരസ്യത്തിന് അതു സഹായകമാകും എന്നതും ആ പേരു പരിഗണിക്കുന്നതിനു കാരണമായി. നിർമാണത്തിൽ നേരിട്ട വെല്ലുവിളികൾ...? പ്രൊഡ്യൂസറെ കണ്ടെത്തുക എന്നതായിരുന്നു ആദ്യത്തെ വെല്ലുവിളി. ബംഗളൂരുവിൽ ഷൂട്ട് നടക്കുന്ന സമയത്ത് പച്ചക്കളർ അടിച്ച ജിന്ന ബസിന്റെ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായതിനെത്തുടർന്നു ചില പ്രശ്നങ്ങൾ ഉണ്ടായി. ഞങ്ങളെ പൊലീസ് ഹെഡ് ക്വാർട്ടേഴ്സിലേക്കു വിളിപ്പിച്ച് കാര്യങ്ങൾ അന്വേഷിച്ചു. നമ്മൾ കൈകാര്യം ചെയ്യുന്ന പ്രമേയം എങ്ങനെ പോകുന്നുവെന്ന് ലൈവായി കാണാനായി. അതൊരു ചലഞ്ചിംഗ് പോയിന്റായിരുന്നു. പിന്നീടു സെൻസറിംഗ് പ്രശ്നങ്ങൾ. സെൻസറിംഗ് പ്രശ്നങ്ങളെ അതിജീവിച്ചത്...? ആക്ഷേപഹാസ്യപ്രധാനമാണ് ഈ സിനിമ. ഈ സിനിമ സംസാരിക്കുന്നതുപോലെ തന്നെ ഇതിന്റെ പേരിനും ആ ഒരു സ്വഭാവം കൊണ്ടുവരിക എന്നതാണു ചെയ്തത്. പേരിൽത്തന്നെ ആക്ഷേപഹാസ്യം വരുത്തുക എന്ന രീതിയാണു നോക്കിയത്. സെൻസറിംഗിന്റെ ചില നൂലാമാലകളും ബുദ്ധിമുട്ടുകളും നേരിട്ടുവെങ്കിലും പ്രശ്നകാരിയായ ഒരു ഉള്ളടക്കം ഇല്ല എന്നു ട്രൈബ്യൂണൽ തീരുമാനമെടുത്തതിൽ സന്തോഷമുണ്ട്. ഒറ്റ സീൻ പോലും മുറിച്ചുനീക്കാതെയാണ് സിനിമ തിയറ്ററുകളിലെത്തുന്നത്. സെൻസറിംഗിനു തിരുവനന്തപുരത്തു പോയപ്പോഴും മുംബൈയിൽ റിവ്യൂ കമ്മിറ്റിക്കു പോയപ്പോഴും ഉപാധികളോടെ എ സർട്ടിഫിക്കറ്റായിരുന്നു. ഉപാധികളില്ലെങ്കിൽ എന്ന ഓപ്ഷൻപോലും ഉണ്ടായിരുന്നില്ല. പിന്നീടു ട്രൈബ്യൂണലിൽ പോയപ്പോഴാണ് യുഎ കിട്ടിയത്. ഈ സിനിമയുടെ പ്രമേയം...? ഒരു സിനിമയിൽ സാധാരണ കഥയുടെ ഒഴുക്ക് നായകൻ - നായിക അല്ലെങ്കിൽ നായകൻ - വില്ലൻ എന്നിവരിലൂടെയാണ്. അവരുടെ ഫീലിംഗ്സാണ് പ്രേക്ഷകരിലേക്ക് എത്തിച്ചേരുന്നത്. അവർക്കൊപ്പമാണു പ്രേക്ഷകർ സഞ്ചരിക്കുന്നത്. അത്തരം ആഖ്യാനരീതി വിട്ടിട്ട് പല ജീവിതങ്ങളിലൂടെ ഒരു കാര്യം സംവദിക്കാൻ ശ്രമിക്കുകയാണ് ഇവിടെ. ബസിലെ യാത്രികരുടെ ജീവിതത്തിലേക്കു സത്യസന്ധമായി കടന്നുചെല്ലാൻ ശ്രമിക്കുകയാണ്. ഇന്ദ്രൻസ് ചേട്ടൻ, റിമ, ശീതൾ, സുരാജേട്ടൻ...എന്നിവരുടെ കഥാപാത്രങ്ങളിലേക്കാണ് ഈ സിനിമ ഏറ്റവും കൂടുതൽ ഇറങ്ങിച്ചെല്ലുന്നത്. കഥാപശ്ചാത്തലം...? ഇതാണു കഥ എന്നു പറയാൻ പൊതുവായി ഒരു കഥയില്ല. ഡെമോക്രസി എന്ന ട്രാവൽ ഏജൻസി, അവരുടെ മേൽനോട്ടത്തിലുള്ള അഞ്ച് ബസുകൾ. ഗാന്ധി, അംബേദ്കർ, മാർക്സ്, ജിന്ന, ഗോഡ്സേ എന്നിങ്ങനെ പേരുകൾ. അഞ്ചു ബസിനും അഞ്ചു വർണങ്ങൾ - ചുവപ്പ്, പച്ച, കാവി, വെള്ള, നീല. ഗാന്ധി ട്രാവൽസാണു മുഖ്യകഥാപാത്രം. വാസ്തവത്തിൽ ഗാന്ധി ട്രാവൽസാണു ഹീറോ. ഗാന്ധി ട്രാവൽസിന്റെ കഥയാണു പറയുന്നത്. സഹനടീനടന്മാരാണു മറ്റുള്ള ബസുകൾ. അവ ചിലപ്പോൾ ഡയലോഗിൽ മാത്രമേ ഉണ്ടാവുകയുള്ളൂ. അല്ലെങ്കിൽ ഒരു സീനിൽ വന്നുപോവുകയാവും. അങ്ങനെയാണു ട്രീറ്റ് ചെയ്തിരിക്കുന്നത്. അതൊരു സമഗ്രമായ കാഴ്ചപ്പാടാണ്. നടീനടന്മാരുടെ കാര്യം പറയുന്പോൾ എല്ലാവരും ഗാന്ധി ട്രാവൽസിലെ യാത്രികരാണ്. പേരുകളില്ലാത്ത കഥാപാത്രങ്ങൾ...? ഈ സിനിമയിൽ ഒരു കഥാപാത്രത്തിനും പ്രത്യേക പേരു വച്ചിട്ടില്ല. ബസുകൾക്കു മാത്രമേ പേരുള്ളൂ. അതിലെ ആളുകൾ നമ്മളിൽ ആരു വേണമെങ്കിലുമാവാം. അതിനാൽ പേരുവച്ച് ഐഡന്റിറ്റി കൊടുത്തിട്ടില്ല. സെറ്റിൽ വർക്ക് ചെയ്യുന്ന ടീമിനു മനസിലാകാൻ വേണ്ടി മാത്രം സ്ക്രിപ്റ്റിൽ പേരുകളുണ്ടായിരുന്നു. അങ്ങനെ സുരാജേട്ടന്റെ കഥാപാത്രത്തെ കിളി എന്നാണു വിളിച്ചിരുന്നത്. പക്ഷേ, പടത്തിൽ അങ്ങനെ റഫർ ചെയ്യുന്നില്ല. റിമ, അനിൽ നെടുമങ്ങാട്, നിർമൽ പാലാഴി, ഇന്ദ്രൻസ് ചേട്ടൻ.. എന്നിവരെല്ലാം ബസിൽ യാത്ര ചെയ്യുന്നവരാണ്. വാസ്തവത്തിൽ ഈ സിനിമ പറയുന്നത് ഇന്ത്യൻ രാഷ്ട്രീയമാണോ...? ഇന്ത്യൻ രാഷ്ട്രീയത്തിലേക്കു കടക്കുന്നതിലും അപ്പുറം ഇന്ത്യൻ സമൂഹമാണു പരാമർശിക്കപ്പെടുന്നത്. ഏതൊരു സൊസൈറ്റിയുടെയും സന്പൂർണരൂപമാണല്ലോ ബസിനകത്തുള്ളത്. അവിടെ എല്ലാ തരത്തിലുള്ള ആളുകളും ഉണ്ടാകുമല്ലോ. ഒരു രാജ്യത്തിന്റെയോ ഒരു സംസ്ഥാനത്തിന്റെയോ ചെറിയരൂപമാണ് ബസ്. ബസിനെ ഒരു സാമൂഹിക ഇടം എന്ന രീതിയിലാണു പരിഗണിച്ചിരിക്കുന്നത്. ഇതൊരു സോഷ്യൽ സറ്റയറാണ്, പൊളിറ്റിക്കൽ സറ്റയറല്ല. സാമൂഹികമായി എല്ലാത്തരത്തിലുമുള്ള ആളുകളും പരസ്പരം സംസാരിക്കുന്നതും ഇടപഴകുന്നതുമൊക്കെ ബസിനുള്ളിലെ കാഴ്ചകളാണ്. അതിൽത്തന്നെ പുരുഷൻ - സ്ത്രീ, കുട്ടികൾ- വലിയവർ... എന്നിങ്ങനെയുള്ള തിരിവുകൾ... അതൊക്കെ തമ്മിലുള്ള അഭിപ്രായ സംഘർഷങ്ങൾ. ഒരു ബസിൽ ഒരു ദിവസത്തെ യാത്ര... ഇന്നത്തെ ചുറ്റുപാടുകളിൽ എന്തു സംഭവിക്കുന്നു...അതാണു വാസ്തവത്തിൽ ഇതിന്റെ കഥ. ബംഗളൂരുവിൽ നിന്നു വൈകിട്ടു നാലു മണിക്ക് യാത്ര തുടങ്ങുന്ന ഗാന്ധി ട്രാവൽസ് പുലർച്ചെ തിരുവനന്തപുരത്ത് എത്തുന്നതുവരെ യാത്രയിൽ സംഭവിക്കുന്ന കാര്യങ്ങളാണ് സിനിമ പറയുന്നത്. ബംഗളൂരു, ഹൊസൂർ, സേലം, പാലക്കാട് വഴി തിരുവനന്തപുരം.- അതാണ് റൂട്ട്. ബസ് എന്ന സമൂഹത്തെ പല രീതിയിൽ വിലയിരുത്താൻ ശ്രമിച്ചിട്ടുണ്ട്. സാന്പത്തികവും അതിൽ ഒരു ഘടകമാണല്ലോ. വർഗവിവേചനവും വളരെ ചെറുതായി ആയി തൊട്ടുപോകുന്നുണ്ട്. പക്ഷേ, അതിലേക്ക് ആഴത്തിൽ പോകുന്നില്ല. പക്ഷേ, അതിന്റെ റഫറൻസുണ്ട്. സുരാജാണോ ചിത്രത്തിലെ നായകൻ...? ഈ കഥയിൽ ഒരു നായക സങ്കലപ്മില്ല. പക്ഷേ, സുരാജേട്ടന്റെ കഥാപാത്രത്തിലൂടെയാണ് പല കാര്യങ്ങളും നമ്മൾ പ്രേക്ഷകരിലെത്തിക്കുന്നത്. ബസിനകത്തുള്ള ഒരാളാണല്ലോ സുരാജ്. ഇതിൽ സുരാജിന്റേത് ആദ്യാവസാനമുള്ള ഒരു കഥാപാത്രമാണ്. ബസിനകത്തുള്ള കാര്യങ്ങളാണല്ലോ ആദ്യാവസാനം കാണിക്കുന്നത്. സുരാജിന്റെ പിന്തുണ എത്രത്തോളം...? ഗാന്ധി ട്രാവൽസിലെ കിളിയായിട്ടാണു സുരാജ് വരുന്നത്. സുരാജേട്ടൻ വളരെ സപ്പോർട്ടീവായിരുന്നു. കാരണം, അദ്ദേഹത്തിന് ആ കാരക്ടറും കഥപറച്ചിലുമൊക്കെ ഏറെ ഇഷ്ടപ്പെട്ടിരുന്നു. അദ്ദേഹം ആദ്യം സ്ക്രിപ്റ്റ് വായിച്ചു. പിന്നീടു ഞാൻ എന്റേതായ ടോണിൽ വായിച്ചുകൊടുത്തു. എന്തിനാണ് ഇങ്ങനെ ചെയ്യുന്നത്, എന്തിനാണ് ഈ സീൻ...എന്നൊക്കെ ഞങ്ങൾ തമ്മിൽ ആരോഗ്യകരമായ ചർച്ചകളുണ്ടായിരുന്നു. കാസ്റ്റിംഗിലുൾപ്പെടെ അദ്ദേഹവുമായി സംസാരിച്ചു.ഷൂട്ടിംഗിനുശേഷവും അദ്ദേഹം വിളിച്ചു കാര്യങ്ങൾ അന്വേഷിക്കുമായിരുന്നു. റിമ കല്ലിങ്കൽ..? സ്ത്രീകഥാപാത്രങ്ങളിൽ ഏറ്റവും പ്രാധാന്യമുള്ളത് റിമയ്ക്കാണ്. ഈ ആശയം ആലോചിച്ചപ്പോൾത്തന്നെ റിമയുമായി ചർച്ച ചെയ്തിരുന്നു. സിദ്ധാർഥ് ഭരതന്റെ നിദ്ര എന്ന സിനിമയുടെ സമയം മുതൽ റിമയെ എനിക്കറിയാം. നാസർ..? യാത്രയുടെ ഇടയിൽ വന്നുകയറുന്ന ഒരു പോലീസ് ഓഫീസറുടെ വേഷമാണ് നാസർ സാറിന്. വളരെ പ്രധാനപ്പെട്ട വേഷം. അദ്ദേഹത്തെ സമീപിച്ചപ്പോൾ പോലീസ് വേഷം ചെയ്തു മടുത്തു എന്ന രീതിയിലായിരുന്നു ആദ്യപ്രതികരണം. നോർമൽ പോലീസ് വേഷമല്ലെന്നും ഇതു സറ്റയറിക്കൽ ആയതിനാൽ എല്ലാ കഥാപാത്രങ്ങളെയും കുറച്ചു പൊലിപ്പിച്ചിട്ടുണ്ടെന്നും കുറച്ചു നർമം കൂടി വരുന്ന കഥാപാത്രമാണ് ഇതെന്നും ഞാൻ വിശദമാക്കി. നേരത്തേ തന്നെ മറ്റൊരു സ്ക്രിപ്റ്റിനു വേണ്ടി അദ്ദേഹത്തെ സമീപിച്ചിരുന്നു. അങ്ങനെയൊരു ബന്ധം അദ്ദേഹവുമായി ഉണ്ടായിരുന്നു. ഈ പ്രമേയത്തിന്റെ എത്തിക്സ് പറഞ്ഞപ്പോൾ അദ്ദേഹം സമ്മതിച്ചു. അലൻസിയർ...? അലൻസിയറുടെ കഥാപാത്രം ബസിലെ ഡ്രൈവറാണ്. ഞാൻ കഥ ആദ്യം പറഞ്ഞപ്പോൾത്തന്നെ അദ്ദേഹം ഏറെ താത്പര്യം പ്രകടിപ്പിച്ചു. ശീതൾശ്യാമിന്റെ കഥാപാത്രം..? ട്രാൻസ്ജെൻഡേഴ്സിനെ കോമഡിക്കു വേണ്ടി കാണിക്കുന്ന ഒരു രീതി മലയാളസിനിമയിലുണ്ട്. വാസ്തവത്തിൽ അവരുടെ സ്വത്വത്തിനോടു ചെയ്യുന്ന വലിയൊരു തെറ്റാണത്. അടുത്തകാലത്തായി അതിനു ചെറിയ മാറ്റം വന്നുതുടങ്ങിയിട്ടുണ്ട്. നമ്മളെപ്പോലെ ശ്വസിക്കുകയും ഭക്ഷണം കഴിക്കുകയുമൊക്കെ ചെയ്യുന്ന ഒരു മനുഷ്യജന്മം എന്ന രീതിയിലാണ് നമ്മുടെ സിനിമയിൽ അത് ഉൾപ്പെടുത്തിയിരിക്കുന്നത്. ട്രാൻസ്ജെൻഡർ റൈറ്റ്സിനുവേണ്ടി നിലനിൽക്കുന്ന ഒരാൾ കൂടിയാണ് ശീതൾ ശ്യാം. ആ വേഷത്തിനു ശീതൾ തന്നെയാണു ബെസ്റ്റ് ഓപ്ഷൻ എന്നു തോന്നുകയായിരുന്നു. സിനിമയിലും ട്രാൻസ് ജെൻഡറായിത്തന്നെയാണു വേഷം. ഇന്ദ്രൻസ്...? ഇന്ദ്രൻസ് ചേട്ടന്റെ കഥാപാത്രവും ബസിലെ യാത്രക്കാരൻ തന്നെയാണ്. മുഴുനീള കഥാപാത്രം. വളരെ പ്രാധാന്യമുള്ള ഒരു കഥാപാത്രം. പെയിന്റിംഗ് പണി ചെയ്യുന്ന ഒരു മനുഷ്യൻ. സാന്പത്തികനില അടിസ്ഥാനമാക്കി പറഞ്ഞാൽ ബസിൽ യാത്ര ചെയ്യുന്നവരിൽ ഏറ്റവും പാവപ്പെട്ട മനുഷ്യൻ. മാമുക്കോയയും അനിൽ നെടുമങ്ങാടും...? ഇക്കയുടെ കഥാപാത്രം യാത്രക്കാരനല്ല, ബസിനു പുറത്തുള്ള ആളാണ്. അനിൽ നെടുമങ്ങാടിന്റെ കഥാപാത്രം യാത്രക്കാരനാണ്. ബംഗളൂരുവിൽ മലയാളി മെസ് നടത്തുന്ന കഥാപാത്രം. അയാളുടെ ഹോട്ടലിലെ പ്രധാന ജോലിക്കാരനാണ് മാമുക്കോയയുടെ കഥാപാത്രം. ഇടയ്ക്കുള്ള ഫോണ്‍കോളുകളിലൂടെയാണ് മാമുക്കോയയുടെ കഥാപാത്രത്തിലേക്കു കടന്നുചെല്ലുന്നത്. ഏറെ പുതുമകളോടെ ഈ ചിത്രം നിർമിക്കുന്നതിനു സഹായകമായത്...? ആർട്ടിസ്റ്റുകളുടെയും ക്രൂവിന്റെയും സഹകരണം തന്നെ. ഇതിൽ കാസ്റ്റ് ചെയ്യപ്പെട്ടവരെല്ലാം കഥാപാത്രങ്ങളുടെ അഭിപ്രായം, അതിന്റെ എത്തിക്സ് എന്നിവയോടൊക്കെ ചേർന്നുനിൽക്കുന്നവരും ഈ പടം ചെയ്യുന്നതിന്റെ പ്രാധാന്യം മനസിലാക്കുന്നവരുമാണ്. എല്ലാവരും തമ്മിൽ തൊഴിൽപരം എന്നതിനപ്പുറം ധാർമികമായി നല്ല ബന്ധങ്ങൾ ആദ്യംമുതൽ രൂപപ്പെട്ടിരുന്നു. ചിത്രീകരണത്തിലുടനീളം അതു നിലനിർത്താനായി. ടീം മൊത്തത്തിൽ ഒരു കുടുംബം പോലെ നിന്നു ചെയ്ത സിനിമയാണിത്. ആ ഒരു കരുത്തു തന്നെയാണ് പുതുമകൾ കൊണ്ടുവരുന്നതിൽ സഹായകമായത്. തമിഴിൽ അഞ്ചു പടങ്ങൾ കഴിഞ്ഞ പ്രസന്ന എസ് കുമാർ ഛായാഗ്രഹണം നിർവഹിക്കുന്ന ആദ്യ മലയാളചിത്രമാണിത്. ഉൗരാളി ബാൻഡാണു രണ്ടു പാട്ടുകൾ ചെയ്തിരിക്കുന്നത്. അവർ നിൽക്കുന്ന പൊളിറ്റിക്സിന്റെയും സമരത്തിന്റെയും രീതിയിൽ മണ്ണിനോടു ചേർന്നു നിൽക്കുന്ന മ്യൂസിക്. ഓടിച്ചോടിച്ച്..എന്ന ട്രാവൽ സോംഗ് നിവിൻ പോളിയുടെ ഫേസ്ബുക്ക് പേജിലാണ് റിലീസ് ചെയ്തത്. എഡിറ്റർ സമീർ മുഹമ്മദും എറെ അനുഭവസന്പത്തുള്ള ആളാണ്. സൗണ്ട് ഡിസൈൻ ചെയ്തതു രണ്ടു തവണ സംസ്ഥാന പുരസ്കാരം നേടിയ രംഗനാഥ് രവി. ദേവ് എന്ന പുതുമുഖമാണ് ബാക്ക് ഗ്രൗണ്ട് സ്കോർ ചെയ്തത്. കലാസംവിധാനം സുനിൽ ലാവണ്യ. വസ്ത്രാലങ്കാരം രമ്യ സുരേഷ്. ചമയം ബൈജു ബാലരാമപുരം. ഈ സിനിമയുടെ വർത്തമാനകാലപ്രസക്തി എത്രത്തോളം..? എക്കാലവും പറഞ്ഞുപോകാവുന്ന വിഷയം തന്നെയാണിത്. നമ്മളൊക്കെ ജീവിച്ചുപോകുന്ന കാലഘട്ടം ഇതായതിനാൽ ഉറപ്പായും ഈ സിനിമയ്ക്ക് ഇപ്പോൾ പ്രസക്തിയുണ്ട്. കേരളത്തിൽ തീർച്ചയായും ഇതിനു പ്രസക്തിയുണ്ട്. ബസിലെ ആളുകൾ മലയാളികളാണല്ലോ. ഈ യാത്രക്കാരുടെ രാഷ്ട്രീയവും വാദഗതികളും അവരുടെ മതവുമൊക്കെ ഇതിൽ വിഷയങ്ങളായി വരുന്നുണ്ട്. അങ്ങനെ വരുന്പോൾ ഉറപ്പായും ഈ സിനിമയുടെ പ്രമേയം മലയാളികൾക്കു പ്രസക്തമായിരിക്കുമല്ലോ. ബസുകളുടെ പേരുകളുമായി ബന്ധപ്പെടുത്തി മാത്രമാണ് ഈ സിനിമയ്ക്കു ദേശീയതലത്തിലുള്ള രൂപം വരുന്നത്. പക്ഷേ, കഥ പറയുന്നതും കഥയിൽ വരുന്നതും ഡയലോഗ് പറയുന്നതുമെല്ലാം മലയാളി കഥാപാത്രങ്ങൾ തന്നെയായതിനാൽ കേരളീയർക്കു വളരെ പ്രസക്തമായ ഒരു സിനിമയാവണം ഇത്. സിനിമയിലൂടെ സന്ദേശം നല്‍കാനുള്ള ശ്രമം ഉണ്ടോ..? ഇതിലൂടെ ഒരു സന്ദേശം പ്രേക്ഷകരിലേക്ക് എത്തിക്കുന്നതിലും ഉപരി ഒരവസ്ഥ പറയുകയാണ്. ഫിലിം മേക്കർക്കു പറയാനുള്ളത് അവസാനത്തെ ഭാഗത്ത് ഉൾപ്പെടുത്തിയിട്ടുണ്ട്. അതു പാട്ടിലൂടെയാണു പറയുന്നത്. പക്ഷേ, അവസ്ഥ അവസ്ഥയായി തന്നെയാണു പറയുന്നത്. തുടക്കം മുതൽ ആഭാസത്തിനു കൂട്ട് വിവാദങ്ങളാണല്ലോ. റിലീസിനുശേഷവും അതു തുടരുമോ...? മനുഷ്യരുടെ കാര്യമല്ലേ. എന്താകുമെന്നു നമുക്കു പ്രവചിക്കാൻ പറ്റില്ലല്ലോ. അതിനു സാധ്യതയുള്ളതൊന്നും അതിലില്ല. പക്ഷേ, ഒന്നുമില്ലാത്ത കാര്യത്തിനുവരെ ആളുകൾ പ്രശ്നമുണ്ടാക്കാറുള്ളതുകൊണ്ട് നമുക്ക് ഇപ്പോൾ ഒന്നും പറയാൻ പറ്റില്ല. എന്തായാലും സിനിമ ചെയ്തു. ഇനി എന്തെങ്കിലും പറയാനുണ്ടെങ്കിൽ കേൾക്കാൻ ബാധ്യസ്ഥനാണ്. വീട്ടുവിശേഷങ്ങൾ... സ്വദേശം കണ്ണൂർ പറശ്ശിനിക്കടവ്. ഇപ്പോൾ തൃപ്പൂണിത്തുറയിൽ താമസം. ഭാര്യ കീർത്തി ഹൈദരാബാദിൽ എച്ച്ആർ വിഭാഗത്തിൽ ജോലിചെയ്യുന്നു. മകൾ ഭൂമി. ടി.ജി.ബൈജുനാഥ്
|
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner. |
|
|
|
|
അടിപൊളി ജീവിതം
|
ചെറുപ്പത്തിൽ സിനിമാക്കാർ എന്നു പറഞ്ഞാൽ തങ്ങളുടെ വെള്ളത്തൂവൽ ഗ്രാമത്തിൽ ഷൂട്ടി
|
|
അർഥനയായി അഭിനയം!
|
പതിനൊന്നാം ക്ലാസില്‍ പഠിക്കുമ്പോള്‍ ടെലിവിഷന്‍ അവതാരകയായിട്ടായിരുന്നു അര്‍ഥ
|
|
|
ചിൽ ത്രിൽ മഞ്ഞുമ്മൽ
|
ഞങ്ങള്‍ക്കും ഒരു സര്‍വൈവല്‍ ത്രില്ലറായിരുന്നു ഇതിന്റെ ഷൂട്ടിംഗ്! കൊടൈക്കനാലി
|
|
മുബിൻ-റാഫിയുടെ മകൻ
|
കോമഡി രാജാക്കന്മാരായ റാഫിയും നാദിര്‍ഷയും ആദ്യമായി ഒന്നിക്കുമ്പോള്‍ സമ്പൂര്‍ണ
|
|
|
ശങ്കർ വണ്ടർഫുൾ
|
ഒരിടവേളയ്ക്കു ശേഷം എണ്‍പതുകളിലെ റൊമാന്റിക് ഹീറോ ശങ്കര്‍ പണിക്കർ ഒരുവാതില്‍
|
|
മമിതലു പ്രേമലു
|
മമിത ബൈജു-നസ്ലെന് പെയര്‍ ആദ്യമായി സ്ക്രീനിലെത്തിയ ചിത്രമാണ് ഗിരീഷ് എ.ഡി. സം
|
|
|
സചിത്രം സുചിത്ര
|
നാലു വര്‍ഷം മുമ്പ് സംപ്രേഷണം ചെയ്ത വാനമ്പാടി എന്ന ടെലിവിഷന്‍ പരമ്പരയും അതിലെ പ
|
|
|
ജാഫർ ഇടുക്കിയുടെ ഓഫർ
|
2002ല്‍ ഓകെ ചാക്കോ കൊച്ചിന് മുംബൈ എന്ന സിനിമയിലൂടെ വെള്ളിത്തിരയിലെത്തിയ ജാഫര്‍
|
|
|
|
|
കളർഫുൾ ജഗദീഷ്
|
കോമഡി വേഷങ്ങളില്നിന്നു സ്വഭാവവേഷങ്ങളിലേക്കു ജഗദീഷിന്റെ ചുവടുമാറ്റം രഞ്ജി
|
|
|
നരേന് ഹാപ്പിയാണ്
|
എറണാകുളം മറൈന്‍ ഡ്രൈവില്‍ കായലിന് അഭിമുഖമായുള്ള ഫ്ലാറ്റിലെത്തുമ്പോള്‍ നടന്
|
|
|
|
ശേഷം സ്ക്രീനില്‍ കല്യാണി!
|
മലപ്പുറത്തിന്റെ ഫുട്ബോള്‍ ആവേശം ഒട്ടും ചോരാതെ നിമിഷങ്ങളെ തീപിടിപ്പിക്കുന്ന മമ്പറത്തിന്റെ അനൗണ്സര്
|
|
|
|
|
സെന്നയും പദ്മിനിയും
|
തിങ്കളാഴ്ച നിശ്ചയത്തിന്റെ സംവിധായകന് സെന്ന ഹെഗ്ഡെയും കുഞ്ഞിരാമായണത്തിന്റെ എഴുത്തുകാരന് ദീപു പ്രദ
|
|
|
|
|
|
|
|