Star Chat |
Back to home |
|
"ഇര'യുടെ കരുത്ത് വൈശാഖ്- ഉദയകൃഷ്ണ സപ്പോർട്ട്: സൈജു എസ്.എസ്. |
|
|
വൈശാഖിന്റെ അസിസ്റ്റന്റായിരുന്ന സൈജു എസ്.എസ്. സംവിധാനം ചെയ്ത സസ്പെൻസ് ത്രില്ലർ ‘ഇര’തിയറ്ററുകളിലേക്ക്. നവീൻ ജോണിന്റെ തിരക്കഥയിൽ വൈശാഖും ഉദയകൃഷ്ണയും ചേർന്ന് നിർമിച്ച കൊമേഴ്സ്യൽ എന്റർടെയ്നർ ഇരയിൽ ഉണ്ണിമുകുന്ദനും ഗോകുൽ സുരേഷുമാണ് നായകന്മാർ. മിയയും നിരഞ്ജനയുമാണ് നായികമാർ. “ ഒരുപാടു കാര്യങ്ങൾ പറയാതെ പറഞ്ഞ് തിയറ്ററിലേക്ക് എത്തിക്കേണ്ട സിനിമയാണിത്. അതുകൊണ്ടാണ് എന്താണു സബ്ജക്ടെന്ന് എവിടെയും വെളിപ്പെടുത്താതിരുന്നത്. ചെയ്യാത്ത കുറ്റത്തിനു ശിക്ഷിക്കപ്പെടുന്ന ഒരു ചെറുപ്പക്കാരന്റെ ജീവിതത്തിലൂടെയാണ് ഈ കഥ പോകുന്നത്. ഇതിൽ രസകരമായ പ്രണയമുണ്ട്. രസകരമായ ജീവിതങ്ങളുണ്ട്. അത്തരം പാറ്റേണിലുള്ള ചിത്രമാണ് ഇര. സാധാരണ കാണാറുള്ള വെറുമൊരു ത്രില്ലർ മൂവിയുടെ മൂഡിലല്ല ഇതു ചെയ്തിരിക്കുന്നത്. രസകരമായ ഒരു എന്റർടെയ്നർ എന്ന രീതിയിലാണ് ഇര ഒരുക്കിയിരിക്കുന്നത്. പക്ഷേ, അയാളുടെ ജീവിതത്തിലൂടെയാണു നമ്മൾ കഥ പറയുന്നത്... ”സംവിധായകൻ സൈജു എസ്. എസ് സംസാരിക്കുന്നു. സിനിമയിലേക്കുള്ള വഴി...? ഞാനും വൈശാഖും ഒരുമിച്ച് സിനിമ സ്വപ്നം കണ്ടു നടന്നവരാണ്. ഞങ്ങൾ ഒരുമിച്ചു ചാനലിൽ പ്രോഗ്രാം ചെയ്തുകൊണ്ടിരുന്നവരാണ്. അവിടെനിന്നു വൈശാഖ് ആദ്യം അസിസിസ്റ്റന്റ് ഡയറക്ടറായി വന്നു, സ്വതന്ത്ര സംവിധായകനായി. അതിനുശേഷമാണ് ഞാൻ വൈശാഖിനൊപ്പം അസിസ്റ്റന്റായി ചേരുന്നത്. രണ്ടാമത്തെ പടം മുതൽ ഞാൻ ഒപ്പമുണ്ട്. ഈ സിനിമയുടെ സബ്ജക്ട് വർക്കൗട്ട് ആയപ്പോൾ ഞാൻ പോയി വൈശാഖിനോടു പറഞ്ഞു. സബ്ജക്ട് കേട്ടപ്പോൾ അതിൽ ഒരു സ്പാർക്ക് ഉണ്ടെന്നും ഉദയകൃഷ്ണയുമായി സംസാരിക്കാമെന്നും പറഞ്ഞു. അവർ ഒരു സിനിമ നിർമിക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്ന സമയമായിരുന്നു അത്. ഈ സബ്ജക്ട് കേട്ടപ്പോൾ നമുക്കിതു തുടങ്ങാമെന്ന് ഉദയേട്ടനും പറഞ്ഞു. ‘ഒരേ ടവർ ലൊക്കേഷനിൽ ഉണ്ടായിരുന്നു എന്ന ഒറ്റക്കാരണം കൊണ്ട് നിങ്ങൾ ആര്യനെ പ്രതിയാക്കിയതാണോ...?’ ട്രെയിലറിൽ വന്ന ഡയലോഗാണിത്. ഈ സിനിമയ്ക്കു പിന്നിൽ സമകാലിക സംഭവങ്ങളിൽ നിന്നുള്ള പ്രചോദനം എത്രത്തോളമാണ്...? നമ്മുടെ സമൂഹത്തിൽ നമുക്കുചുറ്റും കണ്ടിട്ടുള്ളതും കണ്ടുകൊണ്ടിരിക്കുന്നതുമായ പല പ്രശ്നങ്ങളും ഈ സിനിമയിൽ ചെറിയ രൂപത്തിൽ കടന്നുവരുന്നുണ്ട്. പക്ഷേ, അതാണ് ഈ സിനിമ എന്നൊന്നും പറയാനാവില്ല. നമ്മൾ അറിഞ്ഞും അറിയാതെയും അവയിൽ ചിലചില കാര്യങ്ങളൊക്കെ ഈ സിനിമയിൽ വന്നിട്ടുണ്ട്. ഇല്ല എന്നു ഞങ്ങൾ പറയുന്നില്ല. അത് എന്തൊക്കെയാണ് എന്നുള്ളത് പടം കണ്ടുതന്നെ അറിയണം. നടൻ ദീലീപുമായി ബന്ധമുള്ള സംഭവമാണോ ഇരയുടെ തീം..? അതു വെളിപ്പെടുത്താനാവില്ല. കുറച്ചു സസ്പെൻസും ത്രില്ലിംഗ് മൂഡും ഒക്കെയുള്ള ഒരു സിനിമയാകുന്പോൾ എന്താണ് സ്റ്റോറിലൈൻ എന്ന് ആദ്യമേ വെളിപ്പെടുത്തിയാൽ അതിന്റെ ആകാംക്ഷ നമുക്കു മിസ് ചെയ്യും. ഇത്തരം സിനിമകളിലെ ആകാംക്ഷയാണല്ലോ ആളുകളെ തിയറ്ററുകളിലെത്തിക്കുന്നത്. അതുകൊണ്ടാണ് അതു നിലനിർത്തിക്കൊണ്ടു പോകുന്നത്. ദീലീപിന്റെ മോചനദൃശ്യത്തോടു സാദൃശ്യമുള്ള, ഉണ്ണി മുകുന്ദന്റെ ചിത്രമുള്ള ഒരു പോസ്റ്റർ സമൂഹമാധ്യമങ്ങളിൽ വന്നിരുന്നു.....? അതു ഞങ്ങൾ പുറത്തുവിട്ട പോസ്റ്ററല്ല. ഒഫീഷ്യൽ അല്ല. അത് ആരോ ചെയ്തിരിക്കുന്നതാണ്. എവിടെ നിന്നോ നമ്മുടെ പടത്തെക്കുറിച്ച് എന്തോ ന്യൂസ് കിട്ടിയപ്പോൾ ചെയ്തു വിട്ടിരിക്കുന്നതാണ്. ദിലീപേട്ടൻ ഉൾപ്പെട്ട ഒറിജിനൽ ഫോട്ടോയിൽ ഉണ്ണിയുടെ തല വെട്ടിവച്ചതാണെന്ന് ആ ഫോട്ടോ ശ്രദ്ധിച്ചാൽ നമുക്കറിയാം. ഒറിജിനൽ അല്ലെങ്കിൽ എന്തുകൊണ്ട് അതിനെതിരേ പ്രതികരിച്ചില്ല...? ഇരയുടെ സബ്ജക്ട് എന്താണെന്ന് ഇതേവരെ വെളിപ്പെടുത്താത്തതിനാൽ അതേക്കുറിച്ച് എന്തെങ്കിലും പറയാൻ തുനിഞ്ഞാൽ എന്തുകൊണ്ട് അങ്ങനെ കമന്റ് ചെയ്തു എന്ന മട്ടിലുള്ള ചോദ്യങ്ങളുണ്ടാവും. ആളുകൾക്ക് എന്തും ഉൗഹിക്കാം. ഉൗഹിച്ചതു തന്നെയാണോ സിനിമയിലുള്ളത് എന്നു കാണാനുള്ള ഒരാകാംക്ഷ... ഇത്തരം സിനിമകളുടെ ഒരു പ്ലസ് എന്നു പറയുന്നത് അതു തന്നെയാണല്ലോ. ആളുകൾക്ക് എന്തും ആലോചിക്കാനുള്ള ഒരു സ്വാതന്ത്ര്യം നമുക്കു കൊടുക്കാം. തിയറ്ററിലെത്തുന്നതുവരെ അവരിൽ ആകാംക്ഷ നിലനിർത്തുക എന്ന താത്പര്യവും നമുക്കുണ്ടെന്നു കൂട്ടിക്കോളൂ. അതും ഒരു ബിസിനസ് പോയിന്റ് ആണല്ലോ. അപ്പോൾ ബിസിനസ് തന്ത്രത്തിന്റെ ഭാഗമാണോ ഇത്തരം പോസ്റ്ററുകൾ...? നമ്മുടെ സിനിമയിൽ ഇല്ലാത്തതായ ഒന്നും നമ്മൾ പുറത്തുവിട്ടിട്ടില്ല. നമ്മുടെ സിനിമയിലുള്ളത് എന്താണോ അതു തന്നെയാണ് നമ്മൾ ആളുകളിലേക്ക് എത്തിക്കാൻ ശ്രമിക്കുന്നത്. നമ്മുടെ സിനിമയിൽ ഇല്ലാത്ത ഒന്നും നമ്മൾ ഇതുവരെ ആരോടും പറഞ്ഞിട്ടുമില്ല. ആളുകളെ പറ്റിക്കാൻ വേണ്ടി ഒന്നും പറയുന്നില്ല. ഈ സിനിമയിൽ നിങ്ങൾക്കു വിനോദത്തിനുള്ള വകയുണ്ട്. ത്രില്ലിംഗ് ആയ മൊമന്റ്സുണ്ട്. ചില സസ്പെൻസുകളുണ്ട്. അത് ആളുകളെ വിനോദിപ്പിക്കും എന്ന ഒരു വിശ്വാസം...അതിലാണു മുന്നോട്ടുപോകുന്നത്. നടൻ ദിലീപിന്റെ ജീവിതവുമായി ഇര എന്ന സിനിമയ്ക്കു ബന്ധമുണ്ടോ...? ഈ ചോദ്യത്തിന് ആണെന്നു മറുപടി പറഞ്ഞാൽ എന്താണ്, എങ്ങനെയാണ് എന്ന ചോദ്യത്തിനും മറുപടി പറയേണ്ടിവരും. അല്ലെന്നു പറഞ്ഞാൽ എന്തുകൊണ്ട് നിങ്ങൾ അത് ആക്കുന്നില്ല എന്നതിന് ഉത്തരം പറയണം. ആണെന്നോ അല്ലെന്നോ നമ്മൾ പറയുന്നില്ല. നമ്മുടെ സിനിമയുടെ കൗതുകം നഷ്ടപ്പെടാതിരിക്കാനാണ് അത്തരം നിലപാടു സ്വീകരിച്ചിരിക്കുന്നത്. നമ്മളായി ഉണ്ടാക്കിയ പോസ്റ്ററോ ന്യൂസോ ഒന്നുമല്ല പ്രചരിക്കുന്നത്. ആളുകൾ അങ്ങനെ വിചാരിക്കുന്നുണ്ടെങ്കിൽ അവർക്കു വിചാരിക്കാം. അതു സിനിമയ്ക്കു പ്ലസ് ആകുന്നുവെങ്കിൽ അങ്ങനെ വരട്ടെ. പക്ഷേ, ഈ സിനിമയുടെ ചിത്രീകരണം തുടങ്ങിയത് ആ സംഭവങ്ങൾക്കു ശേഷമാണല്ലോ...? ഞങ്ങൾ ഈ സബ്ജക്ട് ആലോചിക്കാൻ തുടങ്ങിയിട്ട് ഏകദേശം ഒന്നര - രണ്ടു വർഷമായി. പിന്നീടു ചുറ്റിനും നടന്നിട്ടുള്ള പല സമകാലിക സംഭവങ്ങളും നമ്മളെ സ്വാധീനിച്ചിട്ടുണ്ട്. അങ്ങനെ പലപ്പോഴായി സ്ക്രിപ്റ്റ് മാറ്റിയെഴുതിയിട്ടുണ്ട്. ഷൂട്ടിംഗ് തുടങ്ങുന്നതിന് ഒരു മാസം മുന്പുവരെയും സ്ക്രിപ്റ്റ് മാറ്റിയെഴുതിയിട്ടുണ്ട്. അതിനൊക്കെ പല കാരണങ്ങളുണ്ട്. കൊമേഴ്സ്യൽ സിനിമയുടെ പൾസ് അറിയാവുന്ന വൈശാഖ്, ഉദയകൃഷ്ണ എന്നിവരാണ് ഈ സിനിമ പ്രൊഡ്യൂസ് ചെയ്യുന്നത്. അവരെയും തൃപ്തിപ്പെടുത്തുക, അവർക്കുകൂടി ഓകെ ആവുക എന്നത് നമ്മളെ സംബന്ധിച്ചു വലിയകാര്യമാണ്. അതിനാൽ ഈ സിനിമയ്ക്ക് ആവശ്യമായ എല്ലാ ചേരുവകളും ഉൾപ്പെടുത്തി കൊമേഴ്സ്യൽ ആയിട്ടുതന്നെയാണ് ചെയ്തിരിക്കുന്നത്. കഥ, തിരക്കഥ, സംഭാഷണം - നവീൻ ജോണ്‍....? നവീൻ ജോണ്‍ പുതുമുഖമാണ്. വർഷങ്ങളായി സിനിമ ട്രൈ ചെയ്തുകൊണ്ടിരിക്കുന്നയാളാണ്. ആകസ്മികമായാണ് ഞങ്ങൾ പരിചയപ്പെടുന്നത്. പലപ്പോഴായി പല പ്രോജക്ടുകളുടെ ഡിസ്കഷനുകളിലും നവീൻ ഉണ്ടായിരുന്നു. വൈശാഖുമായി ഒരു പ്രോജക്ട് ആലോചിക്കുന്നതിനിടയിലാണ് ഞാൻ നവീനെ പരിചയപ്പെട്ടത്. ആ പ്രോജക്ട് കുറച്ചുകൂടി മുന്നോട്ടുപോകും എന്നതിനാൽ ആ ഗ്യാപ്പിൽ ഞങ്ങൾ മറ്റൊരു പ്രോജക്ട് ചെയ്യുന്നതതിനെക്കുറിച്ച് ആലോചിച്ചു. പല സബ്ജക്ടുകൾ ചർച്ചചെയ്തു. വൈശാഖിനും ഉദയകൃഷ്ണയ്ക്കും ഇഷ്ടമായത് ഈ സബ്ജക്ടാണ്. അവർ നല്കിയ ആത്മവിശ്വാസമാണ് ഇതു സിനിമയാകുന്നതിനു കാരണമായത്. കഥ, തിരക്കഥ, സംഭാഷണം..എല്ലാം നവീൻ തന്നെ ചെയ്തിരിക്കുന്നു. നവീന്റെ സ്ക്രിപ്റ്റിൽ ആദ്യം പുറത്തുവരുന്ന സിനിമയാണ് ഇര. നവീൻ എഴുതിയ സ്ക്രിപ്റ്റുകൾ വേറെ പലതുണ്ട്. അതിൽ വൈശാഖിന്റെ പ്രോജക്ട് വരാനുണ്ട്. മറ്റു ചില കമിറ്റ്മെന്റുകളുമുണ്ട്. ഇരയുടെ ആകർഷണങ്ങളിലൊന്ന് ഇതിന്റെ നിർമാതാക്കൾ തന്നെയല്ലേ...? പുലിമുരുകനുശേഷം വൈശാഖും ഉദയകൃഷ്ണയും ഒന്നിക്കുന്ന പ്രോജക്ടാണിത്. അവർ പല സബ്ജക്ടുകൾ കേൾക്കുന്നുണ്ടായിരുന്നു. ഒരു നിർമാണക്കന്പനി തുടങ്ങണമെന്ന് അവർക്ക് ആലോചനയുണ്ടായിരുന്നു. അപ്പോഴാണ് ഞങ്ങൾ ഈ സബ്ജക്ട് പറയുന്നത്. വൈശാഖിന്റെ ശിഷ്യനും സുഹൃത്തുമാണ് ഞാൻ. അങ്ങനെ അവിടെ എനിക്കു കഥപറയാൻ ഒരു ഓപ്പണിംഗ് കിട്ടി. കഥ പറഞ്ഞപ്പോൾ അത് അവർക്കിഷ്ടപ്പെട്ടു. ഈ സിനിമയാണ് തങ്ങൾ ആദ്യമായി ചെയ്യുന്ന സിനിമയെന്ന് അവർ തീരുമാനിച്ചു. അതു ഞങ്ങളുടെ ഭാഗ്യം. ഈ സിനിമയുടെ സബ്ജക്ടിന് ഏറ്റവും യോജ്യമായ പേര് ‘ഇര’ എന്നാണെന്നു നിർദേശിച്ചത് ഉദയകൃഷ്ണയാണ്. ഈ സിനിമയുടെ മേക്കിംഗിൽ നിർമാതാക്കളുടെ ഇടപെടൽ ഉണ്ടായിട്ടുണ്ടോ...? സബ്ജക്ടിലും സ്ക്രിപ്റ്റിലുമൊന്നും അവർ ഇടപെട്ടിട്ടില്ല. പക്ഷേ, ക്രിയാത്മകമായ നിർദേശങ്ങൾ അവരിൽ നിന്നും ഉണ്ടായിട്ടുണ്ട്. ‘നിങ്ങൾക്കു വേണമെങ്കിൽ അങ്ങനെയും ആലോചിക്കാവുന്നതാണ് ’എന്നതിനപ്പുറം സ്ക്രിപ്റ്റിൽ മാറ്റം വരുത്തണം എന്ന മട്ടിലുള്ള സമ്മർദങ്ങളൊന്നും അവരിൽ നിന്നും ഉണ്ടായിട്ടില്ല. അതൊക്കെ നമുക്കു വിട്ടുതരികയായിരുന്നു. നമ്മൾ കൊടുത്ത സ്ക്രിപ്റ്റ് ഇഷ്ടപ്പെട്ടിട്ടാണ് അവർ ഓകെ പറഞ്ഞത്. ഇരയിലെ നായകന്മാർ....? ഉണ്ണി മുകുന്ദനും ഗോകുൽ സുരേഷിനും നല്ല പ്രാധാന്യമുള്ള കഥാപാത്രങ്ങളാണ്. രണ്ടുപേർക്കും തുല്യമായ സ്പേസ് തന്നെയാണ് നമ്മുടെ സിനിമയിലുള്ളത്. ശക്തമായ കഥാപാത്രങ്ങളാണ് ഇരുവർക്കും. ഏറെ പോസിറ്റീവാണ് രണ്ടുപേരും. ഇതുവരെ ഉണ്ണി ചെയ്തിട്ടില്ലാത്ത ടൈപ്പ് കഥാപാത്രമാണ് ഇരയിൽ. രാജീവ് എന്നാണു കഥാപാത്രത്തിന്റെ പേര്. ട്രെയിലറിൽ കണ്ടതുപോലെ ഒരു ഇൻവെസ്റ്റിഗേറ്റിംഗ് ഓഫീസർ എന്ന നിലയിലാണ് ഉണ്ണിയുടെ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. ഉണ്ണി മുകുന്ദന്റെ ആദ്യത്തെ മാസ് ഹിറ്റ് മല്ലൂ സിംഗിൽ ഞാൻ അസിസ്റ്റന്റായിരുന്നു. ബോംബെ മാർച്ച് 12, തത്സമയം ഒരു പെണ്‍കുട്ടി എന്നീ സിനിമകളിൽ അവനുവേണ്ടി ഞാൻ ഡബ്ബ് ചെയ്തിട്ടുണ്ട്. ആ സമയം മുതൽ ഉണ്ണിയെ എനിക്ക് അടുത്തറിയാം. ഡോ. ആര്യൻ എന്നാണ് ഗോകുൽ സുരേഷിന്റെ കഥാപാത്രത്തിന്റെ പേര്. ഗോകുൽ ഒരു നല്ല ആക്ടറാണ്. പുതിയ ആളിന്റെ യാതൊരുവിധ പതർച്ചകളുമില്ലാതെയാണ് ഗോകുൽ ചെയ്തിരിക്കുന്നത്. പാട്ടുസീനുകൾ കണ്ടാൽത്തന്നെ അതു ബോധ്യമാകും. മുദ്ദുഗൗ, മാസ്റ്റർപീസ് എന്നീ രണ്ടു പടങ്ങൾകഴിഞ്ഞാണ് ഗോകുൽ നമ്മുടെ പടത്തിൽ എത്തിയത്. അപ്പോഴേക്കും ഏറെ ഇംപ്രൂവ് ചെയ്ത ആക്ടറായി ഗോകുൽ മാറിയിരുന്നു.. ആർട്ടിസ്റ്റുകളെ മനസിൽകണ്ട് എഴുതിയ സ്ക്രിപ്റ്റാണോ....? ഈ സിനിമ ഹീറോസിനു വേണ്ടിയിട്ടോ ഹീറോയിൻസിനു വേണ്ടിയിട്ടോ ഉണ്ടായതല്ല. ആദ്യമുണ്ടായത് ഇതിന്റെ കഥയും സ്ക്രിപ്റ്റുമാണ്. അതിനുശേഷമാണ് ഇവർ ചെയ്താൽ നന്നാകുമെന്ന തീരുമാനത്തിലേക്ക് എത്തിയത്. ഉദയേട്ടനും വൈശാഖുമൊക്കെ ചേർന്നു നല്കിയ ഒരു സജഷനായിരുന്നു അത്. നമ്മൾ ആർട്ടിസ്റ്റിനെ കണ്ടുകൊണ്ട് സ്ക്രിപ്റ്റ് എഴുതിയിട്ടില്ല. ഈ സിനിമയിൽ ഒരു സീനിൽപ്പോലും ഒരു കഥാപാത്രവും വെറുതേ വന്നുപോകുന്നില്ല. എല്ലാവർക്കും അവരുടേതായ സ്പേസുള്ള ഒരു സ്ക്രിപ്റ്റിംഗാണ് ഈ സിനിമയുടേത്. ഈ സിനിമയിലെ എല്ലാ കഥാപാത്രങ്ങൾക്കും അവരവരുടേതായ ചില സസ്പെൻസുകളുമുണ്ട്. ഇരയിലെ നായികമാർ....? ഈ സിനിമയിലെ നായികമാർക്കും നല്ല പ്രാധാന്യമുണ്ട്. നായികമാരായ മിയയും നിരഞ്ജനയും ചെയ്തിരിക്കുന്നതു വളരെ പവർഫുൾ ആയ കഥാപാത്രങ്ങളെയാണ്. മിയയുടെ കഥാപാത്രം കാർത്തു. ജെന്നിഫർ എന്നാണു നിരഞ്ജനയുടെ കഥാപാത്രത്തിന്റെ പേര്. മിയ ഉണ്ണിയുടെ പെയറാണ്. ഗോകുലിന്റെ പെയറായി നിരഞ്ജന വരുന്നു. മെറീന മൈക്കിൾ, നീരജ എന്നിവരും നായികമാരോളം പ്രാധാന്യമുള്ള കഥാപാത്രങ്ങളെയാണ് ചെയ്തിരിക്കുന്നത്. വേറുതേ ഒരു കാരക്ടർ ഇല്ല ഈ സിനിമയിൽ. ഏറെ ബേസുള്ള ഈ സിനിമയുടെ കഥ കൊണ്ടുപോകേണ്ട കഥാപാത്രങ്ങളാണ് ഇവരെല്ലാവരും. ഇരയിലെ മറ്റു വേഷങ്ങളിൽ...? ശങ്കർ രാമകൃഷ്ണൻ, അലൻസിയർ, ലെന എന്നിവരും പ്രധാനവേഷങ്ങളിലെത്തുന്നു. ശങ്കർ രാമകൃഷ്ണനെ ഇതുപോലെ നമ്മൾ ഒരു സിനിമയിലും കണ്ടിട്ടുണ്ടാവില്ല. ഇത്തരം കഥാപാത്രങ്ങൾ മുന്‍പു സിനിമയിൽ വന്നിട്ടുണ്ട്. പക്ഷേ, ശങ്കർ രാമകൃഷ്ണൻ അതു ചെയ്യുന്പോഴുള്ള ഫ്രഷ്നെസാണ് ആ കഥാപാത്രത്തിന്റെ പ്രത്യേകത എന്നു പറയാവുന്നത്. അലൻസിയറും വളരെ ശക്തമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു. അലൻസിയറും ഇതുവരെ അത്തരം ഒരു കഥാപാത്രം ചെയ്തിട്ടില്ല. കാസ്റ്റിംഗ് അങ്ങനെ തന്നെയാണ് ആലോചിച്ചത്. നമ്മൾ കണ്ടിട്ടില്ലാത്തതും അറിഞ്ഞിട്ടില്ലാത്തതുമായ ഒരു രൂപത്തിലേക്ക് അവരെ കൊണ്ടുവരികയാണ്. ചില കാരക്ടേഴ്സിനു മുന്പുകണ്ട പല കാരക്ടേഴ്സിന്റെയും ഷേഡ് ഉണ്ടാവും. അതു മാറ്റാനും അതുവരെ അങ്ങനെയൊരു കഥാപാത്രം ചെയ്തിട്ടില്ലാത്ത ഒരാൾ ചെയ്യുന്പോഴുണ്ടാകുന്ന ഫ്രഷ്നസിനും വേണ്ടിയാണ് കാസ്റ്റിംഗ് ഒക്കെ അങ്ങനെ ആലോചിച്ചത്. ലെനയും പവർഫുളായ ഒരു കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. മ്യൂസിക്കൽ ത്രില്ലർ എന്ന് ഇരയെ വിശേഷിപ്പിക്കാമോ....? 100 ശതമാനം ഗോപി സുന്ദർ മ്യൂസിക്കലാണ് ഇര. രണ്ടു പാട്ടുകളാണുള്ളത്. രണ്ടും ശ്രദ്ധിക്കപ്പെട്ടതു വലിയ ഭാഗ്യം. കേട്ടാൽ ഓർത്തിരിക്കുന്ന മനോഹരമായ രണ്ടു മെലഡികൾ ഗോപീസുന്ദർ ഇരയ്ക്കുവേണ്ടി ചെയ്തിട്ടുണ്ട്. ഹരിനാരായണനാണു പാട്ടുകൾ എഴുതിയത്. ഒരു മൊഴി ഒരു മൊഴി പറയാം... എന്ന പാട്ട് വിജയ് യേശുദാസും മൃദുലാ വാര്യരും ചേർന്നു പാടിയിരിക്കുന്നു. ഏതോ പാട്ടിൻ ഈണം ഒന്നായ് കേട്ടു നമ്മൾ... എന്ന ഗാനം വിജയ് യേശുദാസും സിത്താര കൃഷ്ണകുമാറും പാടിയിരിക്കുന്നു. അതേപോലെ തന്നെ ഗോപി ഈ സിനിമയ്ക്കുവേണ്ടി ചെയ്ത ബാക്ക്ഗ്രൗണ്ട് സ്കോറിംഗ് മികച്ചതാണ്. റീറിക്കോർഡിംഗിന് ഈ സിനിമയിൽ അത്രത്തോളം പ്രാധാന്യമുണ്ട്. ഗോപിയുടെ ഏറ്റവും മികച്ച റീ റിക്കോർഡിംഗുകളിൽ ഒന്നായിരിക്കും ഇതെന്നു ഞാൻ വിശ്വസിക്കുന്നു. വൈശാഖ്, ഉദയകൃഷ്ണ, ഗോപിസുന്ദർ, ജോണ്‍കുട്ടി...പുലിമുരുകൻ ടീമിലെ പലരും ഇരയുടെ പിന്നണിയിൽ...? ഞങ്ങളെല്ലാവരും സുഹൃത്തുക്കളാണ്. അങ്ങനെയൊരു ഫ്രണ്ട് സർക്കിളിൽ നിന്നാണ് ഞാൻ ഈ സിനിമ ചെയ്തത്. ജോണ്‍കുട്ടിയാണ് എഡിറ്റിംഗ് നിർവഹിച്ചത്. പുലിമുരുകനുശേഷം ജോണിന്റെ ഏറ്റവും നല്ല വർക്കുകളിലൊന്നായിരിക്കും ഇര. ട്രെയിലറിലെ വിഷ്വലുകൾ സൂചിപ്പിക്കുംപോലെ സംഭവബഹുലമാണോ ഇര....? പുലിമുരുകന്റെ ട്രെയിലർ കട്ട് ചെയ്ത ജിത്തുവാണ് ഇതിന്റെയും ട്രെയിലർ ഒരുക്കിയത്. ട്രെയിലറിന്റെ അവസാനം ഉണ്ണിയുടെ എൻഡ് പഞ്ച് ഡയലോഗിന് - ‘നിങ്ങൾ പ്രതിയാകണമെന്ന് ആഗ്രഹിച്ച, ആഗ്രഹിക്കുന്ന ഒരു വൻ ഗൂഢാലോചന ഇതിനു പിന്നിൽ നടന്നിട്ടുണ്ടാവണം’ - ഇംപാക്ട് ഉണ്ടാക്കുന്ന തരം വിഷ്വലുകളാണ് ട്രെയിലറിൽ ഉപയോഗിച്ചിരിക്കുന്നത്. ഈ സിനിമ മൊത്തം അങ്ങനെയാണ് എന്നല്ല അതിനർഥം. ഇതിൽ തമാശയുമുണ്ട്. പാഷാണം ഷാജി, നെൽസണ്‍, നിർമൽ പാലാഴി തുടങ്ങിയ താരങ്ങൾ രസകരമായ കാരക്ടേഴ്സ് ചെയ്തിട്ടുണ്ട്. അവരുടെ രസകരമായ തമാശകളിലൂടെ ലൈറ്ററായി പോകുന്ന ഒരു സബ്ജക്ടിൽ ക്രമേണ പിരിമുറുക്കം കയറുന്നതാണ്. ഇരയുടെ ചിത്രീകരണം...? കൊല്ലവും പൂയംകുട്ടിയുമാണ് പ്രധാന ലൊക്കേഷനുകൾ. പുലിമുരുകൻ ഷൂട്ട് ചെയ്ത അതേ ലൊക്കേഷൻ ഒരിടത്തു മാത്രമേ ഉപയോഗിച്ചിട്ടുള്ളൂ. അതേ കാടും അതിനടുത്തുള്ള സ്ഥലങ്ങളും ഇരയുടെ ഷൂട്ടിന് ഉപയോഗിച്ചിട്ടുണ്ട്. ഉണ്ണിയും മിയയും കൂടിയുള്ള ഒരു മൊഴി ഒരു മൊഴി പറയാം... എന്ന പാട്ടു കണ്ടാലറിയാം ആ കാടുകളുടെ ദൃശ്യഭംഗി. എബിയും സിനിമാക്കാരനുമൊക്കെ ചെയ്ത കാമറാമാൻ സുധീർ സുരേന്ദ്രനാണു ഛായാഗ്രഹണം. സുധീറിന്റെ മനോഹരമായ കാമറ അവിടത്തെ ഏറ്റവും മനോഹരമായ വിഷ്വലുകൾ എനിക്കു തന്നിട്ടുണ്ട്. ആദ്യസിനിമ എന്ന നിലയിൽ നേരിട്ട വെല്ലുവിളികൾ...? എന്നെ സംബന്ധിച്ച് ഈ സിനിമ എനിക്കിഷ്ടപ്പെടുന്ന രീതിയിൽ മാത്രമെടുത്താൽ പോരാ. എന്റെ മുന്നിൽ മലയാളസിനിമയിലെ രണ്ടു വലിയ പേരുകളുണ്ട്- എന്റെ ഗുരുവായ വൈശാഖും ഉദയകൃഷ്ണയും. പ്രേക്ഷകരെല്ലാം കാണുന്നതിനു മുന്‍പ് അവർ കാണും ഈ സിനിമ. അവരെ തൃപ്തിപ്പെടുത്തുന്ന കുറേ വിഷ്വൽസ് ഉണ്ടാക്കുക എന്നതായിരുന്നു ഏറ്റവും വലിയ ചലഞ്ച്. ഇത് ഒരു പുലിമുരുകനോ വൈശാഖ് ചെയ്യുംപോലെ ഒരു മാസ് ബിഗ് ബജറ്റ് പടമോ അല്ല. അതുപോലെയുള്ള പ്രോഡ്യൂസേഴ്സുമല്ല അവർ. അവർ ടെക്നീഷൻസാണ്. സിനിമയോടുള്ള പാഷൻ കാരണം സിനിമയിൽ നിന്നു കിട്ടിയതു സിനിമയിൽ തന്നെ ഇൻവെസ്റ്റ് ചെയ്യണമെന്നും നല്ല സിനിമകളുണ്ടാകണമെന്നും ആഗ്രഹിക്കുന്നവരാണ്. അവർക്കു തൃപ്തിപ്പെടാത്ത ഒരു സീൻ ഞാൻ ഷൂട്ട് ചെയ്യുന്നുണ്ടോ എന്നതായിരുന്നു എന്റെ ആദ്യത്തെ ഉത്കണ്ഠ. എനിക്കു തരാവുന്ന എല്ലാ സപ്പോർട്ടും അവർ തന്നിട്ടുമുണ്ട്. ചില സീനുകൾ ഷൂട്ട് ചെയ്യാൻ ചില കാര്യങ്ങൾ ആവശ്യമാണെന്നു പറഞ്ഞപ്പോൾ അതിനുവേണ്ട എല്ലാ സൗകര്യങ്ങളും അവർ ഒരുക്കിത്തന്നു. ഗോപിസുന്ദർ, ജോണ്‍കുട്ടി, സുധീർ സുരേന്ദ്രൻ, സജി കൊരട്ടി (മേക്കപ്പ് മാൻ), സുനിൽ ജോർജ്(കോസ്റ്റ്യൂമർ), ചിത്രത്തിന്റെ ഫൈനൽ മിക്സിംഗ് ചെയ്ത അജിത്ത് എ. ജോർജ്... നല്ല ക്രൂവിനെയും മികച്ച ടെക്നീഷൻസിനെയുമാണ് എനിക്കു തന്നത്. വിസ്മയ മാക്സാണ് എനിക്കു സ്റ്റുഡിയോ തന്നത്. അവർ സിനിമയെ സ്നേഹിക്കുന്ന ആളുകളാണ്. ഒരു സിനിമ എങ്ങനെയാണ് ഉണ്ടാകുന്നതെന്നും അതിന്റെ വേദനയും ഒരു പ്രൊഡ്യൂസർക്കു മനസിലാകുന്നതിനുമപ്പുറം മനസിലാകുന്ന ആളുകളാണ്. ഈ സിനിമ അവർ ചെയ്യുന്ന ടൈപ്പിലുള്ള ഒരു സിനിമ ആയിരിക്കില്ല. ഉദയകൃഷ്ണയും വൈശാഖും ഈ സിനിമയുടെ ഫൈനൽ ഒൗട്ട് കണ്ടിരുന്നോ...? ഈ സിനിമയുടെ ഓരോ സ്റ്റേജിലും അവർ ചെക്ക് ചെയ്യുന്നുണ്ടായിരുന്നു. ഞാൻ താരതമ്യേന പുതിയ ആളാണ്. പോസ്റ്റ് പ്രൊഡക്ഷനിൽ ടെക്നിക്കലായി എന്തെങ്കിലും അറിവുകേടുകൾ സംഭവിച്ചിട്ടുണ്ടോ എന്നറിയാൻ വേണ്ടി എല്ലാ സ്ഥലങ്ങളിലും അവർ ചെക്ക് ചെയ്തിട്ടുണ്ട്. ‘നീ അങ്ങനെ ചെയ്തുനോക്ക്, ചിലപ്പോൾ നന്നാകുമായിരിക്കും’ എന്ന മട്ടിൽ ചില സ്ഥലങ്ങളിൽ ക്രിയാത്മകമായ ചില നിർദേശങ്ങൾ നല്‍കിയിട്ടുണ്ട്. റീറിക്കോർഡിംഗിനിടെ ഒരിക്കൽ എനിക്ക് അവിടെനിന്നു മാറേണ്ടി വന്നപ്പോൾ എന്നെ സപ്പോർട്ട് ചെയ്യാൻ വൈശാഖ് ഗോപിസുന്ദറിനൊപ്പം ഇരുന്നിട്ടുണ്ട്. എനിക്ക് എന്തൊക്കെ സപ്പോർട്ട് തരാമോ അതൊക്കെ അവർ തന്നിട്ടുണ്ട്. എന്നെക്കൊണ്ട് ഇതു പറ്റും എന്നു തോന്നിയതുകൊണ്ടാണ് അവർ എന്നെ ഏൽപ്പിച്ചത്. ആ വിശ്വാസം അവർ കാണിച്ചതുകൊണ്ടുതന്നെ അവർ എനിക്കൊപ്പം നിന്നിട്ടുണ്ട്. ‘മോശമാക്കിയില്ലെടാ നീ ’എന്നൊരു വാക്ക് അവർ പറഞ്ഞിട്ടുണ്ട്. ആ പ്രതീക്ഷയോടു കൂടിത്തന്നെയാണ് ഈ സിനിമ തിയറ്ററുകളിലേക്ക് എത്തുന്നത്. ഈ പടം തിയറ്ററുകളിലെത്തുന്പോൾ വിവാദങ്ങൾക്കു സാധ്യതയുണ്ടോ...? നമ്മുടെ ആളുകൾ ഒരു സിനിമയെ സിനിമയായി കാണാൻ പഠിച്ചുകഴിഞ്ഞു. വടക്കേ ഇന്ത്യയിലും മറ്റും ചില സിനിമകൾക്കു ചെറിയ ചില പ്രതിസന്ധികൾ ഉണ്ടായിട്ടുണ്ട്. കേരളത്തിലെ പ്രേക്ഷകർ ഇതിനെ അങ്ങനെയെടുക്കുമെന്ന് എനിക്കു തോന്നുന്നില്ല. ബയോപിക് എടുക്കുന്പോൾ എതിരഭിപ്രായങ്ങളുള്ള ആളുകളുണ്ടാവാം. അതൊക്കെ തിയറ്ററിലെത്തിയിട്ടും ഇവിടെ അത്തരം പ്രശ്നങ്ങളൊന്നും ഉണ്ടായിട്ടില്ല. രഞ്ജിപണിക്കർ സാറിനെപ്പോലെയുള്ളവർ സമകാലിക രാഷ്ട്രീയത്തെ സിനിമകളിൽ വളരെ തീവ്രമായി വിമർശിച്ചിട്ടുപോലും ആളുകൾ കയ്യടിച്ചിട്ടേയുള്ളൂ. രാമലീലയിൽ സമകാലിക രാഷ്ട്രീയത്തോടു സാദൃശ്യം തോന്നുന്ന ഒരുപാടു കാര്യങ്ങൾ പറയുന്നുണ്ട്. ഈ സിനിമയിലെ കഥയും കഥാപാത്രങ്ങളും തികച്ചും സാങ്കല്പികമാണെന്ന് നമ്മൾ പടം തുടങ്ങുന്പോൾ കാണിക്കുന്നുണ്ട്. അതു കഥയെഴുതുന്നവന്റെ, സിനിമ ചെയ്യുന്നവന്റെ സ്വാതന്ത്ര്യമാണ്. പ്രേക്ഷകരും അതിനെ ആ രീതിയിലേ എടുക്കുകയുള്ളൂ; അതിൽ എന്തുണ്ടെങ്കിലും ഇല്ലെങ്കിലും. അത്തരം വിവാദങ്ങൾക്കൊന്നും ഇനി ചാൻസ് ഉണ്ടെന്നു തോന്നുന്നില്ല. വൈശാഖ് ‘വിശുദ്ധൻ’ എന്ന പടം ചെയ്യുന്പോൾ അതിലെ പലകാര്യങ്ങളും വിവാദങ്ങളാവും എന്നൊക്കെ ആളുകൾ പറഞ്ഞിരുന്നു. പക്ഷേ, ആരും അതിനെക്കുറിച്ച് എതിരഭിപ്രായം പറഞ്ഞില്ല. അതൊരു നല്ല സിനിമയാണെന്നാണ് ആളുകൾ പറഞ്ഞത്. ഷൂട്ടിംഗിന്റെ ഏതെങ്കിലും ഘട്ടത്തിൽ നടൻ ദിലീപ് ഈ സിനിമയുമായി ബന്ധപ്പെട്ടിരുന്നോ...? അസിസ്റ്റന്റ് ഡയറക്ടറായി വൈശാഖിന്റെ സിനിമയിൽ ദീലീപേട്ടനൊപ്പം വർക്ക് ചെയ്തിട്ടുണ്ട് ഞാൻ. ഇരയുടെ ഷൂട്ടിംഗ് നടക്കുന്ന സമയത്ത് ദിലീപേട്ടൻ വ്യക്തിപരമായ ചില പ്രശ്നങ്ങളിലായിരുന്നു. ഉദയേട്ടന്റെയും വൈശാഖിന്റെയുമൊക്കെ അടുത്ത സുഹൃത്താണ് ദിലീപേട്ടൻ. അവർ തമ്മിൽ വിളിക്കാറുണ്ടാവാം, സംസാരിക്കാറുണ്ടാവാം. അത് അവരുടെ സൗഹൃദമാണ്. പക്ഷേ, ലൊക്കേഷനിലേക്കു വരാൻ പറ്റിയ അവസ്ഥയിലോ ചുറ്റുപാടിലോ ഒന്നും ആയിരുന്നില്ല അദ്ദേഹം. രാമലീലയുടെ സെറ്റിൽ പോയപ്പോഴാണ് ദിലീപേട്ടനെ ഞാൻ ഒടുവിൽ കണ്ടത്. അതിനുശേഷം ഞാൻ ദിലീപേട്ടനുമായി സംസാരിച്ചിട്ടുമില്ല. സാധാരണ അവസ്ഥയിൽ ആയിരുന്നെങ്കിൽ ഷൂട്ടിംഗ് തുടങ്ങിയ ദിവസം തന്നെ ദിലീപേട്ടൻ ഇരയുടെ സെറ്റിൽ വരുമെന്ന് ഉറപ്പായിരുന്നു. വീട്ടുവിശേഷങ്ങൾ..? സ്വദേശം കോഴിക്കോട് കുന്നമംഗലം കുരിക്കത്തൂർ. വീട്ടിൽ അച്ഛൻ(റിട്ടയേർഡ് മിലിട്ടറി ഓഫീസർ), അമ്മ, ഭാര്യ, മകൻ. ഭാര്യ സൗമ്യ സിവിൽ എൻജിനിയറാണ്. മകൻ ധ്രുവ്. ടി.ജി.ബൈജുനാഥ്
|
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner. |
|
|
|
|
|
|
|
|
|
അടിപൊളി ജീവിതം
|
ചെറുപ്പത്തിൽ സിനിമാക്കാർ എന്നു പറഞ്ഞാൽ തങ്ങളുടെ വെള്ളത്തൂവൽ ഗ്രാമത്തിൽ ഷൂട്ടി
|
|
അർഥനയായി അഭിനയം!
|
പതിനൊന്നാം ക്ലാസില്‍ പഠിക്കുമ്പോള്‍ ടെലിവിഷന്‍ അവതാരകയായിട്ടായിരുന്നു അര്‍ഥ
|
|
|
ചിൽ ത്രിൽ മഞ്ഞുമ്മൽ
|
ഞങ്ങള്‍ക്കും ഒരു സര്‍വൈവല്‍ ത്രില്ലറായിരുന്നു ഇതിന്റെ ഷൂട്ടിംഗ്! കൊടൈക്കനാലി
|
|
മുബിൻ-റാഫിയുടെ മകൻ
|
കോമഡി രാജാക്കന്മാരായ റാഫിയും നാദിര്‍ഷയും ആദ്യമായി ഒന്നിക്കുമ്പോള്‍ സമ്പൂര്‍ണ
|
|
|
ശങ്കർ വണ്ടർഫുൾ
|
ഒരിടവേളയ്ക്കു ശേഷം എണ്‍പതുകളിലെ റൊമാന്റിക് ഹീറോ ശങ്കര്‍ പണിക്കർ ഒരുവാതില്‍
|
|
മമിതലു പ്രേമലു
|
മമിത ബൈജു-നസ്ലെന് പെയര്‍ ആദ്യമായി സ്ക്രീനിലെത്തിയ ചിത്രമാണ് ഗിരീഷ് എ.ഡി. സം
|
|
|
സചിത്രം സുചിത്ര
|
നാലു വര്‍ഷം മുമ്പ് സംപ്രേഷണം ചെയ്ത വാനമ്പാടി എന്ന ടെലിവിഷന്‍ പരമ്പരയും അതിലെ പ
|
|
|
ജാഫർ ഇടുക്കിയുടെ ഓഫർ
|
2002ല്‍ ഓകെ ചാക്കോ കൊച്ചിന് മുംബൈ എന്ന സിനിമയിലൂടെ വെള്ളിത്തിരയിലെത്തിയ ജാഫര്‍
|
|
|
|
|
കളർഫുൾ ജഗദീഷ്
|
കോമഡി വേഷങ്ങളില്നിന്നു സ്വഭാവവേഷങ്ങളിലേക്കു ജഗദീഷിന്റെ ചുവടുമാറ്റം രഞ്ജി
|
|
|
നരേന് ഹാപ്പിയാണ്
|
എറണാകുളം മറൈന്‍ ഡ്രൈവില്‍ കായലിന് അഭിമുഖമായുള്ള ഫ്ലാറ്റിലെത്തുമ്പോള്‍ നടന്
|
|
|
|
ശേഷം സ്ക്രീനില്‍ കല്യാണി!
|
മലപ്പുറത്തിന്റെ ഫുട്ബോള്‍ ആവേശം ഒട്ടും ചോരാതെ നിമിഷങ്ങളെ തീപിടിപ്പിക്കുന്ന മമ്പറത്തിന്റെ അനൗണ്സര്
|
|
|
|
|
|
|