Star Chat |
Back to home |
|
"കളിസിനിമയല്ല ക്യാപ്റ്റൻ; കളിക്കാരന്റെ ജീവിതം പറയുന്ന സിനിമ' |
|
|
“എപ്പോഴും പാടിപ്പുകഴ്ത്തപ്പെട്ട ഹീറോകളെക്കുറിച്ചാണു സിനിമകളിൽ പറയുന്നത്. എല്ലാവർക്കും കേൾക്കാനും പറയാനും ഇഷ്ടം വിജയിച്ചവരുടെ കഥയാണ്. വി.പി.സത്യൻ വാഴ്ത്തപ്പെടാത്ത ഒരു നായകനാണ്. ഒരിക്കലും ആഘോഷിക്കപ്പെടാത്ത ഒരു നായകന്റെ കഥയാണു നമ്മൾ പറയുന്നത്. വി.പി.സത്യനെക്കുറിച്ച് എല്ലാമറിയുന്ന, അദ്ദേഹത്തിന്റെ ഭാര്യ അനിതാ സത്യന്റെ ആംഗിളിലുള്ള ഒരു സിനിമയാണിത്; അവർ കണ്ടതും കേട്ടതും അറിഞ്ഞതുമായ ഒരു സത്യൻ. അദ്ദേഹത്തിന്റെ ജീവിതത്തോടു പൂർണമായും നീതിപുലർത്താൻ നമ്മൾ ശ്രമിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ കാലഘട്ടത്തോടും അദ്ദേഹത്തിന്റെ സഹപ്രവർത്തകരോടും നീതിപുലർത്താൻ പരമാവധി ശ്രമിച്ചിട്ടുണ്ട്...” ജയസൂര്യയും അനുസിത്താരയും മുഖ്യവേഷങ്ങളിലെത്തുന്ന മലയാളത്തിലെ ആദ്യത്തെ സ്പോർട്സ് ബയോപിക് - ഒരു സ്പോർട്സ് താരത്തിന്റെ ജീവിതം പറയുന്ന സിനിമ - ക്യാപ്റ്റന്റെ മേക്കിംഗ് വിശേഷങ്ങൾ പങ്കുവയ്ക്കുകയാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിച്ച പ്രജേഷ് സെൻ. വി.പി. സത്യന്റെ ജീവിതത്തിൽ സിനിമാസാധ്യത കണ്ടെത്തിയത്...? മാധ്യമപ്രവർത്തകനായിരുന്നപ്പോൾ വി.പി.സത്യന്റെ ഭാര്യ അനിതാസത്യനെ ഇന്റർവ്യൂ ചെയ്യാൻ ഞാൻ പോയിരുന്നു. അവർ പറഞ്ഞകാര്യങ്ങൾ വച്ച് മാധ്യമം വാർഷികപ്പതിപ്പിൽ അന്ന് ‘ലാസ്റ്റ് വിസിൽ’ എന്ന ലേഖനം ചെയ്തു. അതു വായിച്ച പലരും എന്നോട് ഇത് താത്പര്യജനകമായ ഒരു സ്റ്റോറി ആണെന്ന് പറഞ്ഞു; അതിൽ പുസ്തകം വരെ ചെയ്യാനുള്ള സാധ്യതയുണ്ടെന്നും. അങ്ങനെ അദ്ദേഹത്തിന്റെ ഭാര്യ അനിതചേച്ചിയുടെ ആംഗിളിൽ ഒരു പുസ്തകം ചെയ്യുന്നതിനെക്കുറിച്ച് ഞാൻ ആലോചിച്ചു. അതു തയാറാക്കുന്നതിനെക്കുറിച്ചു ഞാൻ ചേച്ചിയോടു ചോദിച്ചു. പുസ്തകം തയാറാക്കാനുള്ള പെർമിഷൻ എനിക്കു തരികയും ഞങ്ങൾ സംസാരിക്കുകയും ചെയ്തു. ആ സംസാരം ഒരു ഘട്ടമെത്തിയപ്പോൾ പുസ്തകത്തിൽ നിൽക്കുന്നതിനപ്പുറം ഇതിനൊരു സിനിമയുടെ സാധ്യതയുണ്ടെന്നു ഞാൻ പറഞ്ഞു. അന്നൊരു സിനിമ ചെയ്യുന്നതിനെക്കുറിച്ച് എനിക്കു വലിയ ധാരണയൊന്നുമില്ല. എങ്കിലും ഞാനൊരു സ്ക്രിപ്റ്റ് എഴുതി. അതുമായി കുറച്ചുനാൾ നടന്നു. പലരെയും കാണിച്ചു. ഒരുപാടു തവണ എഴുതിയും മാറ്റിയും.. അങ്ങനെയാണ് അവസാനരൂപത്തിലെത്തിയത്. ഇതിനിടെ പത്രപ്രവർത്തന ജോലിയിലേക്കു പോയി. പണ്ടേ സിനിമകൾ ഇഷ്ടമായിരുന്നു, പാഷനായിരുന്നു. ഒടുവിൽ പത്രപ്രവർത്തന ജോലി രാജിവച്ച് ഡയറക്ടർ സിദ്ധിക് സാറിനൊപ്പം ഫുൾടൈം സ്ക്രിപ്റ്റിൽ വർക്ക് ചെയ്യാൻ തുടങ്ങി. ഫുക്രി ഉൾപ്പെടെ രണ്ടു സിനിമകളിൽ വർക്ക് ചെയ്തു. അദ്ദേഹം തന്ന വലിയ പിന്തുണയും ആത്മവിശ്വാസവും കൊണ്ടാണ് ഞാൻ ഈ പടം സംവിധാനം ചെയ്യാനുള്ള നിലയിലേക്ക് എത്തിയത്. സിദ്ധിക് സാറാണ് സിനിമയിൽ എന്റെ ഗോഡ്ഫാദർ. വി.പി.സത്യന്റെ ബയോപിക് ആണോ ക്യാപ്റ്റൻ...? ഗുഡ്വിൽ എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ ടി. എൽ. ജോർജ് നിർമിച്ച ‘ക്യാപ്റ്റൻ’പൂർണമായും ഒരു ബയോപിക് ആണ്. സത്യന്റെ ജീവിതവും ജീവിതപരിസരവുമാണ് ഇതിൽ പറയുന്നത്. 90 മിനിറ്റ് കളിക്കളത്തിൽ കളിക്കുന്ന ഒരു കളിക്കാരൻ - അത്രേയുള്ളൂ ഒരു ഫുട്ബോൾ കളിക്കാരനെക്കുറിച്ച് നമ്മുടെ അറിവ്. സി.കെ.വിനീതാണെങ്കിലും അല്ലെങ്കിൽ ഐ.എം. വിജയനാണെങ്കിലും അവർ കളിക്കളത്തിൽ കളിക്കുന്ന 90 മിനിറ്റു മാത്രമേ നമുക്ക് അവരെക്കുറിച്ചു വേവലാതിയുള്ളൂ. പക്ഷേ, അതിനു മുന്‍പും അതിനുശേഷം അവർക്കൊരു ജീവിതമുണ്ട്. വി.പി. സത്യനു മാത്രമല്ല, എല്ലാ കളിക്കാർക്കും അത്തരമൊരു ജീവിതമുണ്ട്. അത് അഡ്രസ് ചെയ്യാനാണ് ഞാൻ ഈ സിനിമയിലൂടെ ശ്രമിച്ചിരിക്കുന്നത്. ഇതൊരു കളിസിനിമയല്ല, കളിക്കാരന്റെ സിനിമയാണ്; കളിക്കാരന്റെ ജീവിതം പറയുന്ന സിനിമയാണ്. ‘ക്യാപ്റ്റൻ’ എന്ന ടൈറ്റിലിന്റെ പ്രസക്തി...? ഇന്ത്യൻ ഫുട്ബോൾ ടീമിന് ഏറ്റവും കൂടുതൽ കാലം ക്യാപ്റ്റനായിരുന്നയാൾ വി.പി.സത്യനാണ്. ചരിത്രമതാണ്. ഒന്‍പതു തവണകളായി പത്തു വർഷത്തോളം അദ്ദേഹം ഇന്ത്യൻ ഫുട്ബോളിന്റെ ക്യാപ്റ്റനായിരുന്നു. 88 രാജ്യാന്തരമത്സരങ്ങളിൽ അദ്ദേഹം ക്യാപ്റ്റനായിരുന്നു. അദ്ദേഹത്തിന്റെ സുഹൃത്തുക്കളോട് വി.പി.സത്യനെക്കുറിച്ച് നിങ്ങളുടെ അഭിപ്രായമെന്തെന്നു ചോദിച്ചാൽ അദ്ദേഹം ഞങ്ങളുടെ എറ്റവും നല്ല ക്യാപ്റ്റനായിരുന്നുവെന്നാണ് എല്ലാവരും പറയുന്നത്. ക്യാപ്റ്റൻ എന്ന സിനിമയുടെ തീം....? വി.പി.സത്യനെപ്പോലെ ഇത്രയും സങ്കീർണമായ ഘട്ടങ്ങളിലൂടെ കടന്നുപോയ ഒരാളുടെ ജീവിതം, ഏതാണ്ടു 41 വയസുവരെ ജീവിച്ച ഒരാളുടെ ജീവിതം മുഴുവൻ രണ്ടു രണ്ടര മണിക്കൂർ കൊണ്ടു പറഞ്ഞുതീർക്കാനാവില്ല. അദ്ദേഹത്തിന്റെ ജീവിതത്തിലെ കുറച്ചു കാലഘട്ടം.. 1992 മുതൽ 2006 വരെയുള്ള കാലഘട്ടമെടുത്തശേഷം അതിൽ നിന്നു പ്രധാനപ്പെട്ട ചില മൊമന്റ്സുകൾവച്ച് ഒരു തിരക്കഥ തയാറാക്കിയാണ് ഈ സിനിമ ചെയ്തിരിക്കുന്നത്. കളിക്കളത്തിലെ സത്യനെ മാത്രമേ എല്ലാവർക്കുമറിയുകയുള്ളൂ. അതറിയാവുന്ന കഥയാണ്. നമുക്ക് അറിയാത്ത ഒരു കഥയുണ്ടാവും, ഒരു ഇമോഷണൽ ബാക്ക്ഗ്രൗണ്ട് ഉണ്ടാവും...അതിലേക്കാണു സിനിമ പോകുന്നത്. സത്യന്റെ ഫാമിലിയുടെ സപ്പോർട്ട് എത്രത്തോളമായിരുന്നു...? അവരുടെ സപ്പോർട്ടുകൊണ്ടാണ് ഈ സിനിമ ഉണ്ടായത്. സത്യേട്ടന്റെ ഭാര്യ, അമ്മ, സഹോദരി, സഹോദരൻ, അമ്മൂമ്മ...ആ ഫാമിലി മൊത്തം വലിയ സപ്പോർട്ടായിരുന്നു. അവരുടെ വലിയ ഒരു സപ്പോർട്ടാണ് ഈ സിനിമ. അവർ പങ്കുവച്ച ചില മൊമന്റ്സ്, വളരെ താത്പര്യമുണർത്തുന്നതും പുറത്തുള്ള ആളുകൾക്ക് അറിയാത്തതുമായ ചില കാര്യങ്ങൾ.. അതെല്ലാം ഈ സിനിമയിൽ പറഞ്ഞുപോകുന്നുണ്ട്. ജയസൂര്യയിലേക്ക് എത്തുന്നത്...? സിദ്ധിക് സാറിനൊപ്പം ഫുക്രിയിൽ വർക്ക് ചെയ്യുന്പോഴാണ് ജയസൂര്യയെ അടുത്തു പരിചയപ്പെടുന്നത്. അതിനുമുന്‍പുതന്നെ ഈ കഥ ഉണ്ടായിരുന്നതുകൊണ്ട് ഈയൊരു സബ്ജക്ട് സംസാരിക്കാനിടയായി. അങ്ങനെയാണ് ഏറെ താത്പര്യത്തോടെ അദ്ദേഹം ഈ സബ്ജക്ടിലേക്കു വന്നത്. മലയാളത്തിൽ ഇത്തരം ഒരു സബ്ജക്ട് ആലോചിച്ചുകഴിഞ്ഞാൽ ആ ഒരു കഥാപാത്രത്തിനുവേണ്ടി ഇത്രയും റിസ്കെടുക്കുന്നയാൾ ജയസൂര്യയാണെന്നു ഞാൻ വിശ്വസിക്കുന്നു. ക്യാപ്റ്റനിലെ വേഷത്തോടു ജയസൂര്യയുടെ പ്രതികരണം...? ജയസൂര്യ ഏറെ എക്സൈറ്റഡായിരുന്നു. അതിനുശേഷം അദ്ദേഹം മറ്റു കഥകൾ കേട്ടില്ല. പൂർണമായും ഈ കഥയോടൊപ്പം ഉണ്ടായിരുന്നു. സ്വന്തം നിലയിലുള്ള റിസർച്ചുകൾ നടത്തി. സത്യേട്ടന്റെ പല സുഹൃത്തുക്കളെയും ബന്ധുക്കളെയും ഭാര്യയെയുമൊക്കെ പ്രത്യേകം പ്രത്യേകമായി വിളിച്ചു. നേരിട്ടുപോയി കണ്ടു. അദ്ദേഹത്തിന്റേതായ രീതിയിൽ ഈ കഥാപാത്രമാകാനുള്ള ഒരുപാടു ശ്രമങ്ങൾ നടത്തി. സത്യേട്ടന്റെ ഫാമിലിയെ നേരിട്ടു പോയിക്കണ്ടു. അദ്ദേഹം ജീവിച്ച സാഹചര്യം, അദ്ദേഹം ജീവിച്ച മുറി, അദ്ദേഹത്തിന്റെ വസ്ത്രങ്ങൾ... ജയസൂര്യ അതിലൂടൊക്കെ ഒരു യാത്രനടത്തി. സത്യനായി മാറാൻ ജയസൂര്യയുടെ പ്രയത്നം എത്രത്തോളമായിരുന്നു...? ഒരു ഫുട്ബോൾ പ്ലെയറുടെ ശരീരപ്രകൃതി രൂപപ്പെടുത്താനും അയാളുടെ പെരുമാറ്റരീതികൾ എങ്ങനെയാണെന്നു പഠിക്കാനുമായി നാലുമാസത്തോളം അദ്ദേഹം ചെലവഴിച്ചു. അതൊരു വലിയ പ്രയത്നമാണ്. സത്യേട്ടനെ പരിശീലിപ്പിച്ച സി.സി. ജേക്കബ് എന്ന കോച്ച്, സത്യേട്ടന്റെ മുൻ ടീമിന്റെ കോച്ചായിരുന്ന ടി.ജോയ് എന്നിവരുടെ ശിക്ഷണത്തിൽ ബോൾ എങ്ങനെ ഹാൻഡിൽ ചെയ്യാം, ഒരു ഡിഫൻഡർ എങ്ങനെയാണു ഗ്രൗണ്ടിൽ പെരുമാറുന്നത് അത്തരം ചെറിയ കാര്യങ്ങൾ പോലും അദ്ദേഹം നാലു മാസത്തോളം തേവര കോളജിൽ രാവിലെ വന്നു പരിശീലിച്ചു. ഒരിക്കലും മൂന്നുനാലു മാസം കൊണ്ടു ഫുട്ബോൾ പഠിക്കാൻ പറ്റില്ല. പക്ഷേ, ഗ്രൗണ്ടിൽ എങ്ങനെ പെരുമാറണം, പന്ത് എങ്ങനെ മാനേജ് ചെയ്യണം തുടങ്ങിയ കാര്യങ്ങളൊക്കെ വളരെ കഷ്ടപ്പെട്ടുതന്നെ ജയസൂര്യ പഠിച്ചു. സത്യനെന്ന വ്യക്തിയോടു നീതി പുലർത്തുന്നതായിരുന്നോ ജയസൂര്യയുടെ പ്രകടനം...? സത്യേട്ടന്റെ സുഹൃത്തുക്കൾ, സ്പോർട്സ് റിപ്പോർട്ടമാർ, സത്യേട്ടനെ കണ്ടിട്ടുള്ള ആളുകൾ എന്നിവരെ ഈ സിനിമ കാണിച്ചിരുന്നു. സത്യനെയും സത്യന്റെ കളിയെയും ജയസൂര്യയ്ക്കു വളരെയടുത്ത് അറിയുമായിരുന്നോ എന്ന് അവർ സിനിമ കണ്ടുകഴിഞ്ഞപ്പോൾ എന്നോടു ചോദിച്ചു. ഇല്ലെന്നും അദ്ദേഹം എന്നിൽനിന്നുമാണ് അതിനെക്കുറിച്ച് ആദ്യമായി കേട്ടതെന്നും ഞാൻ പറഞ്ഞു. സിനിമയുടെ പലഭാഗങ്ങളിലും ജയസൂര്യയിൽ സത്യനെ കാണാൻ കഴിഞ്ഞു എന്നും ജയസൂര്യയുടെ വ്യക്തിജീവിതത്തിലെ ഒരുപാടു മുഹൂർത്തങ്ങളിൽ... പെരുമാറ്റത്തിലും മറ്റും സത്യനോടു വളരെയധികം സാമ്യം തോന്നി എന്നുമാണ് അവർ എന്നോടു പറഞ്ഞത്. ഏറെ മനോഹരമായി ജയസൂര്യ അതു ചെയ്തിട്ടുണ്ടെന്നാണ് അവർ പറഞ്ഞത്. അത് എന്നെ ഏറെ അദ്ഭുതപ്പെടുത്തി. അതാണ് എന്റെ കോണ്‍ഫിഡൻസ്. ഇമോഷണൽ സീനുകളിലുൾപ്പടെ സത്യനെ വളരെ മനോഹരമായി ജയസൂര്യ ചെയ്തിട്ടുണ്ട് എന്നതിൽ എനിക്ക് ഏറെ സംതൃപ്തിയുണ്ട്. സത്യനാവാൻ ജയസൂര്യയുടെ മേക്ക്ഓവറുകൾ...? സത്യനാകാൻവേണ്ടി ജയസൂര്യയുടെ മുഖത്തു ചില മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. യഥാർഥത്തിൽ സത്യേട്ടന്റെ പല്ല് പരിക്കുപറ്റി പൊട്ടിപ്പോയിട്ടുണ്ട്. നമ്മൾ സിനിമയിലേക്കു വേണ്ടി മേക്കപ്പിൽ ഒരു പല്ല് ഉണ്ടാക്കിവച്ചു. സത്യന്റെ മുഖത്ത് ചില കാലഘട്ടങ്ങളിൽ പേശിക്കുറവും ചില കാലഘട്ടങ്ങളിൽ പേശിക്കൂടുതലും അതായത് കവിൾ തൂങ്ങലുമുണ്ട്. ആളുകൾ ശ്രദ്ധിച്ചാൽ പെട്ടെന്നു മേക്കപ്പെന്നു തോന്നാത്ത രീതിയിൽ ജയസൂര്യയുടെ മുഖപേശികളിൽ വളരെ ചെറിയ ചില മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. സത്യന്റെ നാലു ഘട്ടങ്ങൾ സിനിമയിൽ കാണിക്കുന്നുണ്ട്. നാലു ഘട്ടങ്ങളിലും ജയസൂര്യയ്ക്കു നാലു ഗെറ്റപ്പാണ്. പക്ഷേ, മൊത്തത്തിൽ മാറ്റം വരില്ല. മനോഹരമായി മേക്കപ്പ് ചെയ്തിട്ടുണ്ട്. ലിപിൻ മോഹനാണ് ചീഫ് മേക്കപ്പ്മാൻ. പിന്നെ, ജയസൂര്യയുടെ പേഴ്സണൽ മേക്കപ്പ്മാൻ കിരണും ഉണ്ടായിരുന്നു. അനുസിത്താരയിലേക്ക് എത്തിയത്..? അനിത സത്യൻ എൻജിനിയറിംഗ് കഴിഞ്ഞ നാട്ടിൻപുറത്തുകാരിയായ പെണ്‍കുട്ടിയാണ്. മലബാറുകാരിയായ ഒരു പെണ്‍കുട്ടിയുടെ രൂപസാദൃശ്യം വേണം. കണ്ടാൽ ഏറെ ഇന്നസെൻസ് ഫീൽ ചെയ്യണം. പിന്നെ, നാച്വറലായി അഭിനയിക്കണം. ഇതൊക്കെ വച്ചു നോക്കിയപ്പോൾ സംതൃപ്തികരമായ നടനമികവിൽ എത്തിയ വ്യക്തിയാണ് അനു സിത്താരയെന്നു തോന്നി. ഫുക്രിയുടെ സെറ്റിൽവച്ചു തന്നെ അനു സിത്താരയുമായി പരിചയമുണ്ടായിരുന്നു. മൊത്തം കഥയും കേട്ടതിനുശേഷം അനു സിത്താര അനിതയെ കാണാൻപോയി. അവർക്കൊപ്പം കുറേസമയം ചെലവഴിച്ചു. അനിതചേച്ചി സാരിയുടുക്കുന്ന രീതികൾ, പാറ്റേണുകൾ, ചേച്ചി എങ്ങനെയാണു സംസാരിക്കുന്നത്, ചേട്ടൻ ചേച്ചിയെ എങ്ങനെയാണു വിളിച്ചിരുന്നത്, അവർ തമ്മിലുള്ള സംസാരം.... എന്നിവയെക്കുറിച്ചൊക്കെ അനു ചോദിച്ചറിഞ്ഞു. ഇടയ്ക്കിടെ അനിതചേച്ചി സെറ്റിൽ വരുന്പോൾ അനു പോയി സംസാരിക്കും. സെറ്റിൽവച്ച് അനുവിന്റെ പെരുമാറ്റം കണ്ടപ്പോൾ പലയിടങ്ങളിലും തന്റെ ചെറുപ്പകാലത്തു താൻ കാണിച്ചതുപോലെയൊക്കെ തോന്നിയെന്ന് അനിതചേച്ചി പറഞ്ഞിട്ടുണ്ട്. അത് അനുവിനു നല്ല ഒരു ക്രെഡിറ്റാണ്. വ്യത്യസ്തമായ ഗെറ്റപ്പിൽ നടൻ സിദ്ധിഖ്...? ആക്ടർ സിദ്ധിഖ് പ്രധാനപ്പെട്ട വേഷമാണു കൈകാര്യം ചെയ്യുന്നത്. മൈതാനം എന്നാണ് കഥാപാത്രത്തിന്റെ പേര്. സിദ്ധിഖിന്റെ അപ്പിയറൻസിലും ഒത്തിരി വ്യത്യാസമുണ്ട്. കളിക്കളങ്ങളിൽ കളി കാണാൻവേണ്ടി പോകുന്ന ഒരു മനുഷ്യൻ. ഒരു കളിപ്രേമി. ഫുട്ബോളിനോട് ആ ഒരു കാലഘട്ടത്തിലെ ആളുകൾക്കുണ്ടായിരുന്ന സ്പിരിറ്റിനെക്കുറിച്ച് ഈ സിനിമയിൽ പറഞ്ഞുപോകുന്നുണ്ട്. ക്യാപ്റ്റനിലെ മറ്റ് അഭിനേതാക്കളെക്കുറിച്ച്..? രഞ്ജി പണിക്കർ ജാഫർ എന്ന കോച്ചിന്റെ വേഷം ചെയ്യുന്നുണ്ട്. ജനാർദനൻ, സൈജു കുറുപ്പ്, ലക്ഷ്മിശർമ, ദീപക് പറന്പോൾ, ശ്രീലത നന്പൂതിരി, തലൈവാസൽ വിജയ്, നിർമൽ പാലാഴി, തുടങ്ങിയവരും സുപ്രധാനവേഷങ്ങളിൽ വരുന്നു. ഫുട്ബോളർ ഷറഫലിയുടെ വേഷമാണ് ദീപക് പറന്പോൾ ചെയ്യുന്നത്. ഫോട്ടോഗ്രഫർ അരുണ്‍ പുനലൂർ ഉൾപ്പെടെ കുറേയേറെപ്പേർ ക്യാപ്റ്റനിൽ അഭിനയിച്ചിട്ടുണ്ട്. അരുണ്‍ ചെയ്തതു ചെറിയ വേഷമാണ്. പക്ഷേ, ശ്രദ്ധിക്കപ്പെടുന്ന വേഷമാണ്. ഇവർക്കൊപ്പം മലയാളത്തിലെ ഒരു സൂപ്പർതാരം ക്യാപ്റ്റനിൽ അതിഥിവേഷത്തിലെത്തുന്നു. വി.പി.സത്യന്റെ മകളും ക്യാപ്റ്റനിൽ കഥാപാത്രമാണോ...? ആതിര എന്നാണ് സത്യേട്ടന്റെ മകളുടെ പേര്. ആതിരയും ക്യാപ്റ്റനിലെ ഒരു കഥാപാത്രമാണ്. പുതുമുഖം അന്നയാണ് ആ വേഷം ചെയ്തിരിക്കുന്നത്. പ്രാധാന്യമുള്ള വേഷമാണ്. സംഗീതത്തിനു പ്രാധാന്യമുള്ള ചിത്രമാണല്ലോ...? മ്യൂസിക്കൽ സിനിമകൂടിയാണ് ക്യാപ്റ്റൻ. സംഗീതത്തിനു പ്രാധാന്യമുള്ള ഒരു ചിത്രമാണിത്. കഥയിലെ വിവിധ കാലഘട്ടങ്ങൾ പറഞ്ഞുപോകാൻ ഉപകരിക്കുമെന്നുകരുതിയാണ് പാട്ടുകൾ ഉൾപ്പെടുത്തിയത്. ഗാനരചന റഫീക് അഹമ്മദ്, ബി.കെ.ഹരിനാരായണൻ. ഗോപീസുന്ദറും വിശ്വജിത്തുമാണ് മ്യൂസിക്ക് ചെയ്തിരിക്കുന്നത്. ഗോപീസുന്ദറാണ് മെയിൻ മ്യൂസിക് ഡയറക്ടർ. അദ്ദേഹം മൂന്നുപാട്ടുകൾ ചെയ്തിരിക്കുന്നു. ഫുട്ബോളിന്റെ ഒരു ടൈറ്റിൽ സോംഗുണ്ട്. കൂടാതെ രണ്ടു പാട്ടുകളും. ബി.കെ. ഹരിനാരായണന്റെ രചനയിൽ പി. ജയചന്ദ്രനും വാണിജയറാമും പാടിയ പെയ്തൊഴിഞ്ഞ നിമിഷം...എന്ന പാട്ടും റഫീക് അഹമ്മദിന്റെ രചനയിൽ ശ്രേയാഘോഷാൽ പാടിയ പാൽത്തിര പാടും വെണ്‍തീരത്തിലാണോ...എന്ന പാട്ടും. നിധീഷ് നടേരി എഴുതിയ പാട്ടുപെട്ടീലന്നു നമ്മൾ... എന്ന പാട്ടിനു വിശ്വജിത്താണു സംഗീതം നല്‍കിയത്. വളരെ വ്യത്യസ്തമായ സംഗീതമാണ് ആ പാട്ടിനു നല്‍കിയിരിക്കുന്നത്. പി.ജയചന്ദ്രനാണ് ആ ഗാനം പാടിയത്. കുറച്ചു ബംഗാളി വരികൾ കൂടി മിക്സ് ചെയ്ത ഒരു പാട്ട്. സ്വാതി ചക്രബർത്തിയുടേതാണ് ബംഗാളി വരികൾ. പി.ജയചന്ദ്രൻ, വാണി ജയറാം, ശ്രേയഘോഷാൽ എന്നിവരുടെ പാട്ടുകൾ...? പെയ്തലിഞ്ഞ നിമിഷം.. എന്നു തുടങ്ങുന്ന തൊണ്ണൂറുകളിലെ ഒരു ലൗ സോംഗുണ്ട് ചിത്രത്തിൽ. എനിക്ക് അതു ജയചന്ദ്രനും വാണിജയറാമും പാടിയാൽ നന്നാകുമെന്ന തോന്നൽ ഉണ്ടായിരുന്നു. അങ്ങനെ ഗോപിസുന്ദറിനോടു പറഞ്ഞു. അവർക്കു പാടാൻ പറ്റിയ ട്യൂണിലുള്ള ഒരു ഡ്യൂയറ്റ് ലൗ സോംഗാണ് ഗോപിസുന്ദർ ചെയ്തുതന്നത്. ചിത്രത്തിൽ മറ്റൊരു ലൗസോംഗ് കൂടിയുണ്ട് - പാൽത്തിര പാടും വെണ്‍തീരത്തിലാണോ... അതു ശ്രേയഘോഷാൽ പാടണമെന്നുള്ളത് നമ്മുടെ ഒരാഗ്രഹമായിരുന്നു. അത് ഒരു ലൗ - മെലഡിയാണ്. അതിന്റെയൊരു ഫീൽ ഉൾക്കൊണ്ടു പാടാൻ പറ്റിയയാൾ ശ്രേയ തന്നെ എന്നാണ് ഞാൻ വിശ്വസിക്കുന്നത്. സിനിമയിലേക്കു ഫുട്ബോൾ കളിക്കാരെ തെരഞ്ഞെടുത്തത്...? ഫുട്ബോൾ കളിക്കാരെ കണ്ടെത്തുന്നതിനു നല്കിയ കാസ്റ്റിംഗ് കോളിനു വന്ന ഏഴായിരത്തോളം അപേക്ഷകരിൽ നിന്നു നൂറോളം പേരെ തെരഞ്ഞെടുത്തു. അവരിൽനിന്നു പണ്ടു ഗോവ, ബംഗാൾ... തുടങ്ങിയ ടീമുകളിൽ കളിച്ചവരുമായി രൂപസാദൃശ്യമുള്ളവരെ കണ്ടെത്തി. അവരെയാണ് വിവിധ ടീമുകളിലാക്കി കളിപ്പിച്ചത്. കോയന്പത്തൂരിൽ നടന്ന 1992 ലെ സന്തോഷ് ട്രോഫി മത്സരം ഈ സിനിമയ്ക്കുവേണ്ടി നമ്മൾ കോയന്പത്തൂരും കോഴിക്കോട്ടുമായി റീക്രിയേറ്റ് ചെയ്തു. അതു കളിക്കാരെ വച്ചാണു ചെയ്തത്. സത്യന്റെ സമകാലികരായ ഫുട്ബോളർമാർ ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ടോ...? അന്നത്തെ കാലഘട്ടത്തിലെ മിക്കവാറുമുള്ള കളിക്കാരെയെല്ലാം പടത്തിൽ കഥാപാത്രങ്ങളാക്കിയിട്ടുണ്ട്. അവരാരും നേരിട്ട് അഭിനയിക്കുന്നില്ല. ചില ലീഗൽ ഫോർമാലിറ്റിയുടെ പ്രശ്നമുള്ളതിനാൽ അവരുടെ പേരെടുത്തു പറഞ്ഞിട്ടില്ല. പേരെടുത്തു പറഞ്ഞാൽ സിനിമയിൽ ഒരുപാടുപേരുടെ ജീവിതം പറയേണ്ടേ. പരമാവധി പേരെ ഉൾപ്പെടുത്തിയിട്ടുണ്ട്. അദ്ദേഹത്തിന്റെ സുഹൃത്തുക്കളെല്ലാം നമ്മളോടു സഹകരിച്ചിട്ടുണ്ട്. ഷൂട്ടിംഗിന് എല്ലാവിധത്തിലുമുള്ള സപ്പോർട്ട് അവരുടെ ഭാഗത്തുനിന്നു ലഭിച്ചു. മേക്കിംഗിൽ നേരിട്ട വെല്ലുവിളികൾ...? സ്പോർട്സ് മൂവിയാണു ചെയ്യുന്നത്. പക്ഷേ, പൂർണമായും ഇതു കളിസിനിമയല്ല. ഇതു കളിക്കാരന്റെ സിനിമയാണ്. കളിയെയും ഇമോഷനെയും മിക്സ് ചെയ്യുക എന്നതു കുറച്ചു പ്രയാസമുള്ള കാര്യമാണ്. അതായിരുന്നു ആദ്യത്തെ ചലഞ്ച്. പഴയൊരു കാലഘട്ടം നമ്മൾ റീക്രിയേറ്റ് ചെയ്യണം. അദ്ദേഹത്തോടൊപ്പം ജീവിച്ച എല്ലാവരും ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്. അവരുടെയൊക്കെ ജീവിതസാഹചര്യങ്ങൾക്കു കുഴപ്പംവരാത്ത രീതിയിൽ ഈ സിനിമ കൊണ്ടെത്തിക്കുക എന്നുള്ളതു വലിയ റിസ്ക് തന്നെയാണ്. പക്ഷേ, വിവാദങ്ങൾക്ക് ഒരു സാധ്യതയുമില്ലാത്ത രീതിയിലാണു ചെയ്തിരിക്കുന്നത്. സത്യന്റെ മരണം ഏതു രീതിയിലാണ് സിനിമയിൽ അവതരിപ്പിക്കുന്നത്...? ട്രാക്കിൽ മരിച്ചനിലയിൽ കാണപ്പെട്ടു എന്നാണ് അന്നു വാർത്തകൾ വന്നത്. ട്രെയിനിനു മുന്നിൽ ചാടിയതാണെന്നും ട്രെയിനിൽ നിന്നു തെന്നി വീണതാണെന്നും സാന്പത്തിക പ്രശ്നങ്ങൾ കാരണം ആത്മഹത്യ ചെയ്തതാണെന്നും... അങ്ങനെ പലതരം വേർഷനുകൾ ആളുകൾക്കു പറയാനുണ്ട്. പക്ഷേ, എന്റെ അന്വേഷണത്തിൽ നിന്നു ഞാൻ എത്തിയ ഒരു പോയിന്റിലാണു സിനിമ അതു പറയുന്നത്. അതു സിനിമയുടെ സസ്പെൻസായതുകൊണ്ട് ഇപ്പോൾ പറയുന്നില്ല. വെല്ലുവിളികൾക്കിടയിലും ക്യാപ്റ്റൻ സിനിമയുടെ മേക്കിംഗിൽ പ്രചോദിപ്പിച്ചത്...? നമ്മൾ അറിയാതെ മിസ് ചെയ്ത ഒരു കളിക്കാരനാണു സത്യനെന്നു തോന്നിപ്പോവും. ഒരുപക്ഷേ, നമ്മൾ ഗാലറിയിലിരുന്ന് ഒരുവട്ടം കയ്യടിച്ചിരുന്നുവെങ്കിൽ.. അല്ലെങ്കിൽ നമ്മൾ ഒരുവട്ടം കയ്യടിക്കാൻ മറന്നതുകൊണ്ടാവാം ചിലപ്പോൾ നമുക്ക് ഒരു കളിക്കാരനെ നഷ്ടപ്പെട്ടത്. നമ്മുടെ ഒരു കയ്യടി ആയിരിക്കും ഒരു കലാകാരന്റെയോ കായികതാരത്തിന്റെയോ വിജയത്തിന്റെ താക്കോൽ. അവൻ വീഴുന്പോഴും അവൻ ഉയർച്ചയിൽ നിൽക്കുന്പോഴും നമ്മൾ അവർക്കുകൊടുക്കുന്ന സപ്പോർട്ട്...അത്തരം ഒരു സപ്പോർട്ടിനെക്കുറിച്ചാണ് ഈ സിനിമ പറയുന്നത്. ആർട്ടാണോ കൊമേഴ്സ്യലാണോ ക്യാപ്റ്റൻ...? എല്ലാത്തരം പ്രേക്ഷകർക്കും ഇഷ്ടപ്പെടുന്ന രീതിയിലാണ് ഇതു തയാറാക്കിയിരിക്കുന്നത്. പൂർണമായും കലാമൂല്യമുള്ള ഒരു സിനിമയിയിട്ടോ പക്കാ കൊമേഴ്സ്യൽ ആയിട്ടോ അല്ല ചെയ്തിരിക്കുന്നത്. ക്യാപ്റ്റനു നല്‍കിയിരിക്കുന്നത് ഒരു സ്പെഷൽ ട്രീറ്റ്മെന്റാണെന്നു ഞാൻ വിശ്വസിക്കുന്നു.അഞ്ചു വർഷമായി ഞാൻ ഈ സബ്ജക്ടിനു പിന്നാലെയാണ്. ക്യാപ്റ്റന്റെ സാങ്കേതികത്തികവ്...? ഗ്രേറ്റ് ഫാദർ, പുതിയ നിയമം തുടങ്ങിയ ചിത്രങ്ങൾ ചെയ്ത റോബി വർഗീസ് രാജാണ് ഛായാഗ്രഹണം നിർവഹിച്ചത്. ഏറെ ചലഞ്ചിംഗ് ആയ വർക്കായിരുന്നു. പഴയ കാലഘട്ടത്തിലെ കളി ആ ഒരു ടെക്നിക്കൽ പെർഫക്ഷനിലാണു ചെയ്തിരിക്കുന്നത്. പഴയകാലത്തെ ഉപകരണങ്ങൾ ഉപയോഗിച്ചാണ് അതു ചെയ്തത്. ടേക്ക് ഓഫ് ചെയ്ത സിറിൾ കുരുവിളയാണു കലാസംവിധാനം. സിബി മലയിൽ സാറിന്റെ പടങ്ങൾ എഡിറ്റ് ചെയ്തിട്ടുള്ള ബിജിത്ത് ബാലയാണ് എഡിറ്റർ. ഡയറക്ടറും കൂടിയാണ് അദ്ദേഹം. വിസ്മയയിലെ എൻ.ഹരികുമാർ സാറാണ് സൗണ്ട് ചെയ്തിരിക്കുന്നത്. വീട്ടുവിശേഷങ്ങൾ...? തിരുവനന്തപുരത്താണു താമസം. വീട്ടിൽ അച്ഛൻ ഗോപി, അമ്മ ലതിക. ഭാര്യ സബീന വീട്ടമ്മ. മകൻ അലൻ. സഹോദരൻ ലെബിസണ്‍ ഗോപി സിനിമയിൽ സ്റ്റിൽ ഫോട്ടോഗ്രഫർ. കസബ, അങ്കിൾ, പുതിയ നിയമം തുടങ്ങിയ പടങ്ങൾ ചെയ്തിട്ടുണ്ട്. ഈ പടത്തിന്റെയും സ്റ്റിൽ ഫോട്ടോഗ്രഫറാണ് ലിബിസണ്‍. ഇപ്പോൾ മധുപാൽ സാർ സംവിധാനം ചെയ്യുന്ന ടോവിനോചിത്രം ‘ഒരു കുപ്രസിദ്ധ പയ്യന്റെ’ ഫോട്ടോഗ്രാഫറാണ്. ടി.ജി.ബൈജുനാഥ്
|
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner. |
|
|
|
|
|
|
|
|
|
അടിപൊളി ജീവിതം
|
ചെറുപ്പത്തിൽ സിനിമാക്കാർ എന്നു പറഞ്ഞാൽ തങ്ങളുടെ വെള്ളത്തൂവൽ ഗ്രാമത്തിൽ ഷൂട്ടി
|
|
അർഥനയായി അഭിനയം!
|
പതിനൊന്നാം ക്ലാസില്‍ പഠിക്കുമ്പോള്‍ ടെലിവിഷന്‍ അവതാരകയായിട്ടായിരുന്നു അര്‍ഥ
|
|
|
ചിൽ ത്രിൽ മഞ്ഞുമ്മൽ
|
ഞങ്ങള്‍ക്കും ഒരു സര്‍വൈവല്‍ ത്രില്ലറായിരുന്നു ഇതിന്റെ ഷൂട്ടിംഗ്! കൊടൈക്കനാലി
|
|
മുബിൻ-റാഫിയുടെ മകൻ
|
കോമഡി രാജാക്കന്മാരായ റാഫിയും നാദിര്‍ഷയും ആദ്യമായി ഒന്നിക്കുമ്പോള്‍ സമ്പൂര്‍ണ
|
|
|
ശങ്കർ വണ്ടർഫുൾ
|
ഒരിടവേളയ്ക്കു ശേഷം എണ്‍പതുകളിലെ റൊമാന്റിക് ഹീറോ ശങ്കര്‍ പണിക്കർ ഒരുവാതില്‍
|
|
മമിതലു പ്രേമലു
|
മമിത ബൈജു-നസ്ലെന് പെയര്‍ ആദ്യമായി സ്ക്രീനിലെത്തിയ ചിത്രമാണ് ഗിരീഷ് എ.ഡി. സം
|
|
|
സചിത്രം സുചിത്ര
|
നാലു വര്‍ഷം മുമ്പ് സംപ്രേഷണം ചെയ്ത വാനമ്പാടി എന്ന ടെലിവിഷന്‍ പരമ്പരയും അതിലെ പ
|
|
|
ജാഫർ ഇടുക്കിയുടെ ഓഫർ
|
2002ല്‍ ഓകെ ചാക്കോ കൊച്ചിന് മുംബൈ എന്ന സിനിമയിലൂടെ വെള്ളിത്തിരയിലെത്തിയ ജാഫര്‍
|
|
|
|
|
കളർഫുൾ ജഗദീഷ്
|
കോമഡി വേഷങ്ങളില്നിന്നു സ്വഭാവവേഷങ്ങളിലേക്കു ജഗദീഷിന്റെ ചുവടുമാറ്റം രഞ്ജി
|
|
|
നരേന് ഹാപ്പിയാണ്
|
എറണാകുളം മറൈന്‍ ഡ്രൈവില്‍ കായലിന് അഭിമുഖമായുള്ള ഫ്ലാറ്റിലെത്തുമ്പോള്‍ നടന്
|
|
|
|
ശേഷം സ്ക്രീനില്‍ കല്യാണി!
|
മലപ്പുറത്തിന്റെ ഫുട്ബോള്‍ ആവേശം ഒട്ടും ചോരാതെ നിമിഷങ്ങളെ തീപിടിപ്പിക്കുന്ന മമ്പറത്തിന്റെ അനൗണ്സര്
|
|
|
|
|
|
|