Star Chat |
Back to home |
|
"ഹേയ് ജൂഡ്' സ്മൈലി ഫീൽഗുഡ് മൂവി- ശ്യാമപ്രസാദ് |
|
|
ചലച്ചിത്ര ജീവിതത്തിൽ രണ്ടു പതിറ്റാണ്ടിലെത്തി നിൽക്കുകയാണ് സംവിധായകൻ ശ്യാമപ്രസാദ്; അതിനിടെ മൂന്നു ദേശീയ പുരസ്കാരങ്ങൾ, ഏഴു സംസ്ഥാന പുരസ്കാരങ്ങൾ. കല്ലുകൊണ്ടൊരു പെണ്ണിലും അഗ്നിസാക്ഷിയിലുമായി 1998 ൽ തുടങ്ങിയ ചലച്ചിത്രജീവിതം ഹേയ് ജൂഡിലെത്തിയപ്പോൾ സിനിമാലോകത്തിനു കിട്ടിയത് "ഒന്നിനോടും കോംപ്രമൈസ് ചെയ്യാതെ മനസിലുള്ളതു കൃത്യമായി പകർത്തിവച്ച' 14 ചലച്ചിത്രാനുഭവങ്ങൾ. "നിവിൻ പോളിയും തൃഷയും കേന്ദ്രകഥാപാത്രങ്ങളാകുന്ന ഹേയ് ജൂഡ് ഒരു റൊമാന്റിക് മ്യൂസിക്കൽ ഫീൽഗുഡ് മൂവിയാണ്. ഫാമിലിക്കു മൊത്തം കാണാവുന്ന ഏറ്റവും രസകരമായിട്ടുള്ള ഫാമിലി എക്സ്പീരിയൻസാണ്. ഫാമിലിയെക്കുറിച്ചാണ് ഈ കഥ...' അന്പലക്കര ഗ്ലോബൽ ഫിലിംസിന്റെ ബാനറിൽ അനിൽ അന്പലക്കര നിർമിച്ച ‘ഹേയ് ജൂഡി’നെക്കുറിച്ചും തന്റെ ചലച്ചിത്ര കാഴ്ചപ്പാടുകളെക്കുറിച്ചും സംവിധായകൻ ശ്യാമപ്രസാദ് സംസാരിക്കുന്നു... ഹേയ് ജൂഡ് എന്ന ചിത്രത്തിന്റെ പ്രമേയം..? ജൂഡ് എന്ന വ്യക്തിയുടെ കഥയാണ്. അയാളും അയാൾക്കു ചുറ്റുമുള്ള കുറച്ചു ബന്ധുക്കളും അയാൾ കണ്ടുമുട്ടുന്ന കുറച്ച് ആളുകളുമൊക്കെ ചേർന്നുള്ള വളരെ രസകരമായ ഒരു കഥയാണിത്. പ്രണയം, സംഗീതം, മനുഷ്യസ്വഭാവത്തിലെ ചില പ്രത്യേകതകൾ... ഇതെല്ലാം ഈ സിനിമയിലെ തീമാണ്. സമുദ്രജീവിതവും ഈ കഥയുടെ ഒരു ഭാഗമാണ്. അതു പടം കാണുന്പോൾ അറിയാം. സന്തോഷത്തെക്കുറിച്ചുള്ള സിനിമ കൂടിയാണോ ഹേയ് ജൂഡ്..? തീർച്ചയായും. സന്തോഷം എങ്ങനെ കൈവരിക്കണമെന്നും എങ്ങനെ അതു പ്രകടിപ്പിക്കണമെന്നുമുള്ളതിന്റെ രസകരമായ കഥകൂടിയാണ് ഹേയ് ജൂഡ്. അങ്ങനെ നോക്കുകയാണെങ്കിൽ ഒരു സ്മൈലി ഫിലിമാണിത്. Be Yourself. Love Will Find You - ഈ ടാഗ് ലൈൻ കഥയുമായി എത്രത്തോളം ബന്ധപ്പെട്ടിരിക്കുന്നു...? നിങ്ങൾ നിങ്ങളായിത്തന്നെ ഇരിക്കുക. സ്നേഹം നിങ്ങളിലേക്ക് എത്തിക്കോളും. നമ്മൾ അതിനുവേണ്ടി വലിയ മാറ്റമൊന്നും വരുത്തേണ്ട കാര്യമില്ല. അതാണ് അതാണു ടാഗ്ലൈൻ പറയുന്നത്. അതിനു കഥയുമായി വളരെയധികം ബന്ധമുണ്ട്. ഹേയ് ജൂഡിന്റെ കഥാപശ്ചാത്തലം...? ജൂഡ് എന്ന വ്യക്തി അനുഭവിക്കുന്ന ചില സംഘർഷങ്ങൾ; ഗോവയിലേക്കുള്ള അയാളുടെയും കുടുംബത്തിന്റെയും യാത്ര; ആ യാത്രയിലൂടെ അയാൾ കണ്ടുമുട്ടുന്ന ക്രിസ്റ്റൽ എന്നു പേരുള്ള തൃഷ അഭിനയിക്കുന്ന കഥാപാത്രം, അവളുടെ അച്ഛനായി അഭിനയിക്കുന്ന സെബാസ്റ്റ്യൻ എന്നു പേരുള്ള വിജയ് മേനോൻ അഭിനയിക്കുന്ന കഥാപാത്രം. ഇവരെല്ലാം ചേർന്ന് ഒരുക്കുന്ന ഒരു ലോകം ജൂഡിനു ചില പുതിയ അനുഭവങ്ങളും ഉൾക്കാഴ്ചകളും ഉണ്ടാക്കുന്നു. അതിലൂടെ അയാളുടെ ജീവിതം മാറുന്നു, ചുറ്റുമുള്ള ആളുകളുടെ ജീവിതം മാറുന്നു...അങ്ങനെയൊക്കെയാണ് ഹേയ് ജൂഡിന്റെ കഥ. ഹേയ് ജൂഡിനു മുൻപ് ഋതുവിലും ഇവിടെയിലും മറ്റുള്ളവരുടെ സ്ക്രിപ്റ്റുകൾ. അഗ്നിസാക്ഷി, അകലെ, ഒരേ കടൽ, അരികെ, ആർട്ടിസ്റ്റ് എന്നിവയിൽ സ്വന്തം സ്ക്രിപ്റ്റുകൾ. സ്വന്തമായി എഴുതി സംവിധാനം ചെയ്യുന്നതാണോ സൗകര്യപ്രദം..? അങ്ങനെയൊന്നുമില്ല. സ്വന്തമായി എഴുതിയാലും ഏതെങ്കിലും പുസ്തകമെടുത്താലും നമുക്ക് ഏതെങ്കിലും ഒരു പ്രമേയം ആവശ്യമുണ്ട്. കാന്പുള്ള ഒരു പ്രമേയം ഉണ്ടാവണം. ചിലപ്പോൾ നമ്മൾ വായിച്ച സംഭവങ്ങളിൽ നിന്നാവും അത് ഉള്ളിലേക്കു കിട്ടുന്നത്. ചിലപ്പോൾ വേറെ ആരെങ്കിലും പറയുന്ന കഥകളിൽ നിന്നാവും കിട്ടുന്നത്. രണ്ടു രീതിയിലായാലും തിരക്കഥയിലുള്ള എന്റെ പങ്കാളിത്തം തുടക്കം മുതൽ അവസാനം വരെ വളരെ സജീവമാണ്. ആരെങ്കിലും എഴുതിയ ഒരു സാധനം ഷൂട്ട് ചെയ്യുക എന്നുള്ളതല്ല. പ്രായോഗികമായി എനിക്കുവേണ്ട രീതിയിൽ എഴുതിയെടുപ്പിക്കുക എന്നതാണു ഞാൻ ചെയ്യാറുള്ളത്. ഈ സിനിമയുടെ കഥ എന്റെ തന്നെയാണ്. നിർമൽ സഹദേവും ജോർജ് കാനാട്ടും ചേർന്നാണ് ഹേയ് ജൂഡിന്റെ തിരക്കഥ രചിച്ചത്. ഹേയ് ജൂഡ് എന്നുള്ളത് രണ്ടു വർഷത്തെ ഒന്നിച്ചുള്ള പ്രയത്നത്തിന്റെ ഫലമാണ്. നിവിൻ പോളിയിലേക്ക് എത്തിയത്...? നിവിൻ എനിക്കൊപ്പം മൂന്നു സിനിമകളിൽ വർക്ക് ചെയ്തയാളാണ്. വേറെ ഒരാക്ടറും എന്റെ കൂടെ മൂന്നു സിനിമകളിൽ ഉണ്ടായിട്ടില്ല. നിവിൻ എനിക്കിഷ്ടമുള്ള ഒരു വ്യക്തികൂടിയാണ്. അയാളുടെ അഭിനയശേഷിയുടെ ഏറ്റവും ഫുള്ളസ്റ്റ് പൊട്ടെൻഷ്യൽ അവതരിപ്പിക്കാൻ പറ്റുന്ന ഒരു കഥയും കൂടി ആയതിനാൽ എനിക്കിതു നിവിനെക്കൊണ്ടുതന്നെ ചെയ്യിപ്പിക്കണമെന്നുണ്ടായിരുന്നു. നിവിൻ വളരെ സന്തോഷത്തോടെ ജൂഡിനെ അവതരിപ്പിക്കുകയും ചെയ്തു. ഇവിടെയിലെ നിവിനെ ആവില്ലല്ലോ ഹേയ് ജൂഡിലെത്തുന്പോൾ കാണാനാവുക...? ഇവിടെയിൽ മാത്രമല്ല ഇംഗ്ലീഷിലും നിവിൻ ഉണ്ടായിരുന്നുവല്ലോ. അതിൽ നിന്നൊക്കെ വളരെ വ്യത്യസ്തമായ ഒരു വേഷമാണിത്. നിവിന്റെ കംഫർട്ട് സോണിൽ നിന്നൊക്കെ പുറത്തുവന്നിട്ടുള്ള ഒരു കളിയാണ് ഇതിൽ. നിവിനുമൊത്തുള്ള അനുഭവങ്ങൾ...? എനിക്ക് ഒരനിയനെപ്പോലെ, മകനെപ്പോലെ ഫീൽ ചെയ്യുന്ന ആളാണ് നിവിൻ. അവന്റെ എല്ലാ പ്രശ്നങ്ങളും നമുക്കറിയാം. അവന്റെ കഴിവുകളും അറിയാം. അതിന്റെയൊരു നല്ല രീതിയിലുള്ള പ്രകടനമാണ് ഈ സിനിമയിൽ വന്നിട്ടുള്ളത്. തൃഷ ആദ്യമായി മലയാളത്തിൽ... തൃഷയെത്തന്നെയാണ് ക്രിസ്റ്റൽ എന്ന കഥാപാത്രത്തിനു വേണ്ടി ആദ്യം മുതൽ തന്നെ പരിഗണിച്ചത്. ഗോവയിൽ ജീവിക്കുന്ന ഒരു മലയാളി പെണ്‍കുട്ടിയാണു ക്രിസ്റ്റൽ. ആ ഒരു കൾച്ചർ, സ്വഭാവത്തിലും പെരുമാറ്റരീതിയിലുമുള്ള വ്യത്യാസങ്ങൾ..അതൊക്കെ ആവശ്യമായിരുന്നു. അങ്ങനെയാണ് തൃഷയെ സമീപിച്ചത്. തമിഴിൽ സൂപ്പർ താരമാണല്ലോ തൃഷ. സോളോ ഹീറോയിനായിട്ടു സിനിമയിൽ അഭിനയിക്കുന്ന ആർട്ടിസ്റ്റാണ്. രസകരമായ, വളരെ എനർജറ്റിക്കായ പെർഫോമൻസാണ് തൃഷയിൽ നിന്നുണ്ടായത്. ജൂഡും ക്രിസ്റ്റലും ഗോവയിൽ കണ്ടുമുട്ടുന്ന രണ്ടു യാത്രികരാണ്. അവരിലൂടെയാണ് ഈ കഥ മുന്നോട്ടു പോകുന്നത്. ഡയറക്ടേഴ്സ് ആർട്ടിസ്റ്റാണോ നിവിൻ? ഇംപ്രോവൈസേഷനുള്ള ഇടം നിവിനു കൊടുത്തിരുന്നോ...? ഒരു അഭിനേതാവിന്റെ കഴിവുകളെ പുറത്തെടുക്കുന്നതിൽ ഏറ്റവും പ്രധാനപ്പെട്ട പങ്കുവഹിക്കുന്നുണ്ട് ഇംപ്രോവൈസേഷൻ. അതില്ലാതെ ഒരാക്ടറുമായും വർക്ക് ചെയ്യാനാവില്ല. ഞാൻ ഇത് അഭിനയിച്ചു കാണിച്ചുകൊടുത്താൽ അഭിനയിക്കുമെന്ന് ഒരാക്ടർ പോലും പറയില്ലല്ലോ. അവർ ഈ കഥാപാത്രത്തെ കണ്ടെത്തുന്നതിലേക്ക് ഞാൻ അവരെ നയിക്കുകയാണു ചെയ്യുന്നത്. ആ അർഥത്തിൽ എല്ലാ ആക്ടേഴ്സും ഡയറക്ടേഴ്സ് ആക്ടേഴ്സ് തന്നെയാണ്. ആ പ്രോസസ് ഉണ്ടാകുന്പോഴാണ് നമുക്ക് സ്വാഭാവികമായും ഒരഭിനയം തോന്നുന്നത്. അല്ലാതെ ഒരു പ്രോപ്പർട്ടി പോലെ ആക്ടേഴ്സിനെ ഉപയോഗിക്കുന്ന സങ്കല്പത്തോടു ഞാൻ യോജിക്കുന്നില്ല. ഹേയ് ജൂഡിലെ മറ്റ് അഭിനേതാക്കൾ....? നിവിന്റ അച്ഛനായി അഭിനയിക്കുന്ന സിദ്ധിഖ്, അമ്മയായി അഭിനയിക്കുന്ന നീന കുറുപ്പ്, തൃഷയുടെ അച്ഛനായി അഭിനയിക്കുന്ന വിജയ് മേനോൻ തുടങ്ങിയവർ. അജു വർഗീസ് അതിഥിതാരമായി വരുന്നു. നാലു സംഗീതസംവിധായകർ.. മ്യൂസിക്കൽ ഫിലിമാണോ ഹേയ് ജൂഡ്..? റൊമാന്റിക് ഫീൽഗുഡ് മ്യൂസിക്കൽ സിനിമയെന്നു വിളിക്കാം. വ്യത്യസ്തയുള്ള നാലു ഗാനങ്ങൾ എനിക്ക് ആവശ്യമുണ്ടായിരുന്നു. അതുകൊണ്ടാണ് നാലു വ്യത്യസ്ത കംപോസേഴ്സിനെ ഞാൻ ഉപയോഗിച്ചത്. ഒൗസേപ്പച്ചനാണ് ഇതിന്റെ പശ്ചാത്തലസംഗീതവും രണ്ടു ഗാനങ്ങളും ചെയ്തിരിക്കുന്നത്. എം. ജയചന്ദ്രനും ഗോപീസുന്ദറും രാഹുൽ രാജും ഓരോ ഗാനം ചെയ്തിരിക്കുന്നു. ഇവരെല്ലാവരും മുന്‍പും എന്റെ സിനിമകൾക്കു സംഭാവനകൾ നല്കിയവരാണ്. പ്രഭാവർമ, ഹരിനാരായണൻ, വിനായക് ശശികുമാർ, ഡോ. മധു വാസുദേവൻ എന്നിവരാണ് പാട്ടുകൾ എഴുതിയത്. ഒൗസേപ്പച്ചനുമായുള്ള താങ്കളുടെ അനുഭവങ്ങൾ....? ഈ സിനിമയുടെ ഹൈലൈറ്റ് എന്നു പറയുന്നത് ഒൗസേപ്പച്ചൻ ചെയ്ത ബാക്ക്ഗ്രൗണ്ട് മ്യൂസിക്കാണ്. മലയാള സിനിമയിലെ ഏറ്റവും ശ്രദ്ധേയമായിട്ടുള്ള ബാക്ക്ഗ്രൗണ്ട് മ്യൂസിക്കുകളിലൊന്നാണ് ഇതെന്ന് എനിക്കുതോന്നുന്നു. ഗോവൻ വാദ്യോപകരണങ്ങളും ഗോവൻ ട്യൂണുകളുമൊക്കെ ഉപയോഗിച്ചുകൊണ്ട് അദ്ദേഹം നമുക്കുവേണ്ടി ചെയ്തിട്ടുള്ള ട്യൂണുകൾ. പിന്നെ, രണ്ട് ഒൗട്ട്സ്റ്റാൻഡിംഗ് സോംങ്ങ്സും. ഒൗസേപ്പച്ചന്റെ നാൽപ്പതാമതു വർഷത്തിലെ സിനിമയാണിത്. ഇത്രയും സിനിമകൾ കഴിഞ്ഞിട്ടും ആ ജനറേഷനിൽ ഒൗസേപ്പച്ചനോടൊപ്പമുള്ള ആരും ഇന്ന് വർക്ക് ചെയ്യുന്നില്ല. അതിനിടയിലാണ് ഒൗസേപ്പച്ചൻ ഇന്നും നൂതനമായ ട്യൂണുകളും മ്യൂസിക്കൽ ഐഡിയകളും കൊണ്ടുവരുന്നത്. സീനിയറായ ആ പ്രതിഭയ്ക്കുമുന്നിൽ ശരിക്കും സലാം പറയുന്ന ഒരു സൗണ്ട് ട്രാക്ക് കൂടിയാണ് ഈ സിനിമ. വോയ്സ് കൊണ്ടു ഹാർമണി ഉണ്ടാക്കുന്ന സന്പ്രദായത്തിലാണ് മീനുകൾ വന്നുപോയ്... എന്ന പാട്ട് അദ്ദേഹം ചെയ്തിരിക്കുന്നത്. ആ ഒരു സന്പ്രദായത്തിൽ ചെയ്തിട്ടുള്ള മലയാളത്തിലെ ഏക ഫിലിം സോംഗാണ് ഇതെന്ന് എനിക്കു തോന്നുന്നു. ഹേയ് ജൂഡിന്റെ സാങ്കേതികത്തികവ്...? എല്ലാവരും ഒൗട്ട്സ്റ്റാൻഡിംഗ് ആയ ടെക്നീഷൻസാണ്. ഛായാഗ്രഹണം ഗിരീഷ് ഗംഗാധരൻ. എഡിറ്റർ കാർത്തിക് ജോഗേഷ്. സൗണ്ട് ഡിസൈൻ ജയദേവൻ ചക്കടത്ത്. ഈ ചിത്രവും സിങ്ക് സൗണ്ടിലാണു ചെയ്തിരിക്കുന്നത്. തൃഷയുടെ ഭാഗത്തു മാത്രമാണ് സയനോര ഡബ്ബ് ചെയ്തിരിക്കുന്നത്. ഒരേ കടൽ മുതൽ ഞാൻ സിങ്ക്സൗണ്ടിലാണ് ചെയ്തിരിക്കുന്നത്. സിങ്ക്സൗണ്ടിൽ സിനിമ ചെയ്യുന്പോൾ...? സ്വാാഭാവികമായി അഭിനയിക്കുന്നതിനൊടൊപ്പം തന്നെ ഉണ്ടാകുന്ന ശബ്ദത്തിനാണ് അഭിനയത്തിന്റെ ശക്തിയുള്ളത്. അതു സിനിമയിലേക്ക് ഉപയോഗിക്കാനാവുക എന്നതു വളരെ പ്രധാനമാണ്. അഭിനയത്തിന്റെ പൂർണതയ്ക്ക് അതു തീർച്ചയായും ആവശ്യമാണ്. അല്ലാതെ മാസങ്ങൾക്കുശേഷം ഡബ്ബിംഗ് തിയറ്ററിൽ വച്ച് വോയ്സ് മാത്രം കൊടുക്കുന്നത് വളരെ അശാസ്ത്രീയമായ പരിപാടിയാണ്. ലോകത്ത് ഇന്ത്യയിൽ മാത്രം നടക്കുന്ന പരിപാടിയാണത്. ലോകത്തിലെ ഒരു സിനിമയിലും ഇത്തരത്തിലുള്ള സന്പൂർണ ഡബ്ബിംഗ് ഇല്ല. എല്ലാ സിനിമകളിലും നല്ലപോലെയും ശബ്ദമിശ്രണം ചെയ്യാം, ചീത്തയായിട്ടും ചെയ്യാം. തീയറ്ററുകളുടെ കാര്യമെടുത്താൽ നല്ല സ്പീക്കേഴ്സ് ഉള്ളവയും അല്ലാത്തവയും ഉണ്ട്. ഈ സിനിമയുടെ മേക്കിംഗിൽ നേരിട്ട വെല്ലുവിളികൾ...? എന്റെ സിനിമകളുടെ രീതിയിൽ നിന്നു കുറച്ചു വ്യത്യാസമുള്ള സിനിമയാണിത്. ഈയൊരു ടോണിലുള്ള സിനിമ ഞാൻ വേറെ ചെയ്തിട്ടില്ല. അതുകൊണ്ടുതന്നെ മൊത്തത്തിൽ അതിന്റെ രസക്കൂട്ട് ഉണ്ടാക്കിയെടുക്കുക എന്നതു വളരെ ശ്രദ്ധാപൂർവം ചെയ്യേണ്ടി വന്നു. അതു നന്നായി വന്നിട്ടുണ്ട് എന്നതിൽ ഞാൻ 100 ശതമാനം ഹാപ്പിയാണ്. മുൻ സിനിമകളിൽ നിന്നു വ്യത്യസ്തമായി ചെയ്തുനോക്കാം എന്നു തീരുമാനിക്കുകയായിരുന്നോ...? എന്റെ സിനിമകളിൽ ഓരോന്നും ഓരോ രീതിയിലുള്ളതാണ്. ശ്രദ്ധിച്ചാൽ അറിയാം. അഗ്നിസാക്ഷി പോലെയല്ല ഒരേകടൽ. ഒരേ കടൽ പോലെയല്ല ആർട്ടിസ്റ്റ്. വൈവിധ്യമെന്ന് മനസിൽ തട്ടുന്ന കഥകൾ കാണുന്പോൾ സിനിമയാക്കാനുള്ള ആഗ്രഹത്തിന്റെ ഭാഗമാണത്. അല്ലാതെ ഞാനൊന്നു മാറിക്കളയാം എന്ന സംഭവമൊന്നുമില്ല. സിനിമകളെ കൊമേഴ്സ്യൽ, ആർട്ട് എന്നൊക്കെ വേർതിരിച്ചു കാണുന്നുണ്ടോ...? അത്തരത്തിലുള്ള അതിർവരന്പുകളൊക്കെ മാഞ്ഞുപോയില്ലേ? ഓരോ സിനിമയും നമുക്ക് എന്തായി കാണാനാവും? ഉദാഹരണത്തിനു മഹേഷിന്റെ പ്രതികാരം കൊമേഴ്സ്യലാണോ ആർട്ടാണോ? തൊണ്ടിമുതലും ദൃക്സാക്ഷിയും കൊമേഴ്സ്യലാണോ ആർട്ടാണോ? ഒന്നും പറയാൻവയ്യാത്ത അവസ്ഥയിലേക്കു മാറിക്കഴിഞ്ഞിരിക്കുന്നു. ആളുകളെ സത്യസന്ധമായും കലാപരമായും സാംസ്കാരികമായും വേറൊരു തലത്തിലേക്കു കൊണ്ടുപോകുന്ന തരത്തിലുള്ള എക്സ്പീരിയൻസ് എന്റർടെയ്നിംഗ് ആയി കൊടുക്കാൻ പറ്റുക എന്നുള്ളതാണു പ്രധാനം. അതിനു പലരീതിയിലുള്ള ചേരുവകൾ ഉണ്ടാവാം. പക്കാ അക്കാദമിക്കലി എല്ലാ ഗുണങ്ങളും തികഞ്ഞ ഒരു ആർട്ട്സിനിമ ഇക്കാലത്ത് ഉണ്ടോ? എല്ലാ സിനിമകളും റിയലിസ്റ്റാക്കായിക്കൊണ്ടിരിക്കുകയാണ്. ഇതു തമ്മിലുള്ള അതിർവരന്പുകളെല്ലാം കെട്ടിപ്പൊക്കിയ സംഭവങ്ങളാണ്. അതിലൊന്നും കാര്യമില്ല. ആളുകളെ രസിപ്പിക്കുക, തീർച്ചയായും. അതിനു സാംസ്കാരികമായും മാനുഷികവുമായ മൂല്യം ഉണ്ടാവണം. അതിന്റെ വിലകൊടുത്തുകൊണ്ടു നമുക്കു സിനിമ ചെയ്യാൻ പറ്റില്ല. അങ്ങനെ ചെയ്യുന്പോഴാണ് അതു വെറും കച്ചവട സിനിമയ്ക്കുള്ള പരിപാടിയാണെന്നു പറയുന്നത്. ദൂരദർശനിലെ ജോലി ഉപേക്ഷിച്ചാണല്ലോ പൂർണമായും സിനിമയിലേക്ക് ഇറങ്ങിയത്. സിനിമാജീവിതത്തിൽ പ്രചോദിതമാകുന്നത്....? മനസിലുള്ള ചിന്തകൾ, ആശയങ്ങൾ, കഥകൾ, കഥാപാത്രങ്ങൾ, വികാരങ്ങൾ...ഇതൊക്കെ നമുക്ക് കോംപ്രമൈസ് ചെയ്യാതെ, മാർക്കറ്റിനുവേണ്ടി ഉടവു തട്ടിക്കാതെ ചെയ്യാൻ പറ്റുന്ന ഒരു സാഹചര്യം ഉണ്ടായിക്കൊണ്ടിരിക്കുക എന്നുള്ളതാണു പ്രധാനം. അതിനുപറ്റിയ പ്രോഡ്യൂസേഴ്സിനെ കിട്ടിക്കൊണ്ടിരിക്കുന്നു. അതിനുപറ്റിയ നടീനടന്മാരുടെ സഹകരണം ഉണ്ടാകുന്നു, സാങ്കേതികവിദഗ്ധരുടെ സപ്പോർട്ട് ഉണ്ടാകുന്നു. അതൊക്കെ എന്നെ മുന്‍പോട്ടു നയിക്കുന്നുണ്ട്. 20 വർഷമായിട്ടും എനിക്കു വ്യത്യസ്തയുള്ള സിനിമകൾ ചെയ്യാൻ പറ്റുന്നുണ്ട്. എന്റെ ഓരോ സിനിമയും അതിന്റെ പ്രമേയത്തിലും അതു കാഴ്ചവയ്ക്കുന്ന പശ്ചാത്തലത്തിലും അതിന്റെ സംസ്കാരത്തിലുമൊക്കെ വ്യത്യസ്തമാണ്. ഓരോ സിനിമയും ഓരോ രീതിയിൽ എൻജോയബിൾ ആണ്. കരിയറിൽ മെൻഡർ, ഗുരു എന്നൊക്കെ പറയാവുന്നത്...? അങ്ങനെ പ്രത്യേകിച്ച് ആരെയും പറയാനില്ല. ഇന്ത്യയ്ക്ക് അകത്തും പുറത്തുമുള്ള ഒരുപാട് ഫിലിംമേക്കേഴ്സ് എന്നെ ഏറെ പ്രചോദിപ്പിച്ചിട്ടുണ്ട്. ഇന്നു വന്നുകൊണ്ടിരിക്കുന്ന വിദേശത്തും ഇന്ത്യയിലുമുള്ള പല പുതിയ ഫിലിംമേക്കേഴ്സും തീർച്ചയായും എന്നെ പ്രചോദിപ്പിച്ചുകൊണ്ടിരിക്കുന്നു. ലളിതാംബിക അന്തർജനത്തിന്റെ അഗ്നിസാക്ഷിക്കു താങ്കൾ ചലച്ചിത്രഭാഷ്യം നല്കി. എൻ.പി. മുഹമ്മദിന്റെ ഉള്ളുരുക്കത്തിനു ദൂരദർശനിൽ ടെലിവിഷൻ രൂപാന്തരവും. ഇനിയും സാഹിത്യസൃഷ്ടികൾ സിനിമയാക്കണമെന്ന് ആഗ്രഹമുണ്ടോ...? ചെറുകഥകൾക്ക് ചെറുകഥകൾ എന്ന ഒരു ക്വാളിറ്റിയുണ്ട്. അതിനെ വലിയ ഒരു സിനിമയാക്കാൻ പറ്റില്ല. വലിയ സിനിമകൾക്കു വലിയ ഒരു കാൻവാസിലുള്ള കഥകൾ വേണം. അഗ്നിസാക്ഷി ശരിക്കും ഒരു സിനിമയ്ക്കു പറ്റിയ കാൻവാസും ആ ഒരു ബ്രഡ്തും വിശാലതയും ഉള്ളതുമായ ഒരു കഥയാണ്. അതുപോലെയുള്ള കഥകൾ മനസിൽ തട്ടുന്പോൾ തീർച്ചയായും അത്തരം സിനിമകൾ ഉണ്ടാവും. അങ്ങനെ ചെയ്യാൻ പറ്റുന്ന ചില കാര്യങ്ങൾ മനസിലുണ്ട്. പ്ലാൻ ചെയ്തുകൊണ്ടിരിക്കുകയാണ്. തിരക്കഥ എഴുതിക്കഴിഞ്ഞു. അതു തന്നെയാണ് അടുത്ത പടം. അതിന്റെ വിശദാംശങ്ങൾ പറയാറായിട്ടില്ല. ഹേയ് ജൂഡ് ചിത്രീകരണം...? പല ഘട്ടങ്ങളിലായി ഏകദേശം ആറേഴു മാസം നീണ്ടു നിന്ന ഷൂട്ടിംഗ് ആയിരുന്നു. 75 ശതമാനം ഗോവയിലും 25 ശതമാനം കൊച്ചിയിലുമാണ് ചിത്രീകരിച്ചത്. അതിന്റെ കൂടെനിന്നിട്ടുള്ള ഇതിന്റെ പ്രൊഡ്യൂസർ അനിൽ അന്പലക്കരയ്ക്കാണ് ആദ്യം നന്ദി പറയേണ്ടത്. എല്ലാ മാറ്റങ്ങൾക്കും ഏതു രീതിയിലുള്ള ശ്രമങ്ങൾക്കും താങ്ങായിരുന്നു അദ്ദേഹം. സിനിമ അറിയപ്പെടേണ്ടതു സംവിധായകന്റെ പേരിലാണോ, നായകനടന്റെ പേരിലാണോ...? അതു പ്രേക്ഷകർ എങ്ങനെ അതിനെ കാണുന്നു എന്നതിനെ അനുസരിച്ചിരിക്കും. അല്ലാതെ ഫിലിമിനകത്ത് എഴുതിവയ്ക്കുന്നതുപോലെ അല്ലല്ലോ. താരങ്ങളിലൂടെയാണ് അധികവും സിനിമ ജനങ്ങളിലേക്ക് എത്തുന്നത്. അതാണു പുറത്തുള്ള യാഥാർഥ്യം. നിവിന്റെ സിനിമ എന്നു പറയുന്പോൾ ആൾക്കൂട്ടം കൂടുതലും അതു കാണും. ഒരു സംവിധായകന്റെ പേരിൽ സിനിമ അറിയപ്പെടുന്നതു കുറച്ചു ശതമാനം മാത്രമാണ്. എന്റെ കുറച്ചു സിനിമകൾ അങ്ങനെയുണ്ട്. പക്ഷേ, പ്രാഥമികമായും താരങ്ങളുടെ പേരിലല്ലേ സിനിമകൾ അറിയപ്പെടുന്നത് ? അതൊക്കെ പ്രേക്ഷകർ എങ്ങനെ ഒരു സിനിമയെ സ്വീകരിക്കും എന്നതിനെ അനുസരിച്ചിരിക്കും. ലോഹം, അനാർക്കലി, കരിങ്കുന്നം സിക്സസ് അങ്ങനെ ചില സിനിമകളിൽ അഭിനയിച്ചിട്ടുണ്ടല്ലോ.... അഭിനയവും എൻജോയ് ചെയ്യുന്നുണ്ടോ...? അഭിനയം എന്നുള്ളത് ഏതൊരു സംവിധായകനും അടിസ്ഥാനപരമായി അറിഞ്ഞിരിക്കേണ്ട ഒരു കലയും കൂടിയാണ്. അതിൽ പുതിയതായിട്ടൊന്നുമില്ല. ഇപ്പോൾ മമ്മൂട്ടിയുടെ അബ്രഹാമിന്റെ സന്തതികളിൽ അഭിനയിച്ചുകൊണ്ടിരിക്കുകയാണ്. മമ്മൂട്ടിയുടെ കൂടെയുള്ള ഒരു വേഷമാണ്. ഇതൊക്കെ നമ്മുടെ സുഹൃത്തുക്കളോ വളരെ വേണ്ടപ്പെട്ടവരോ ഒക്കെ ചെയ്യുന്ന സിനിമകളാകുന്പോൾ ഫ്രീ ടൈമുണ്ടെങ്കിൽ ചെയ്യുന്നു, അത്രേയുള്ളൂ. ടി.ജി.ബൈജുനാഥ്
|
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner. |
|
|
|
|
അടിപൊളി ജീവിതം
|
ചെറുപ്പത്തിൽ സിനിമാക്കാർ എന്നു പറഞ്ഞാൽ തങ്ങളുടെ വെള്ളത്തൂവൽ ഗ്രാമത്തിൽ ഷൂട്ടി
|
|
അർഥനയായി അഭിനയം!
|
പതിനൊന്നാം ക്ലാസില്‍ പഠിക്കുമ്പോള്‍ ടെലിവിഷന്‍ അവതാരകയായിട്ടായിരുന്നു അര്‍ഥ
|
|
|
ചിൽ ത്രിൽ മഞ്ഞുമ്മൽ
|
ഞങ്ങള്‍ക്കും ഒരു സര്‍വൈവല്‍ ത്രില്ലറായിരുന്നു ഇതിന്റെ ഷൂട്ടിംഗ്! കൊടൈക്കനാലി
|
|
മുബിൻ-റാഫിയുടെ മകൻ
|
കോമഡി രാജാക്കന്മാരായ റാഫിയും നാദിര്‍ഷയും ആദ്യമായി ഒന്നിക്കുമ്പോള്‍ സമ്പൂര്‍ണ
|
|
|
ശങ്കർ വണ്ടർഫുൾ
|
ഒരിടവേളയ്ക്കു ശേഷം എണ്‍പതുകളിലെ റൊമാന്റിക് ഹീറോ ശങ്കര്‍ പണിക്കർ ഒരുവാതില്‍
|
|
മമിതലു പ്രേമലു
|
മമിത ബൈജു-നസ്ലെന് പെയര്‍ ആദ്യമായി സ്ക്രീനിലെത്തിയ ചിത്രമാണ് ഗിരീഷ് എ.ഡി. സം
|
|
|
സചിത്രം സുചിത്ര
|
നാലു വര്‍ഷം മുമ്പ് സംപ്രേഷണം ചെയ്ത വാനമ്പാടി എന്ന ടെലിവിഷന്‍ പരമ്പരയും അതിലെ പ
|
|
|
ജാഫർ ഇടുക്കിയുടെ ഓഫർ
|
2002ല്‍ ഓകെ ചാക്കോ കൊച്ചിന് മുംബൈ എന്ന സിനിമയിലൂടെ വെള്ളിത്തിരയിലെത്തിയ ജാഫര്‍
|
|
|
|
|
കളർഫുൾ ജഗദീഷ്
|
കോമഡി വേഷങ്ങളില്നിന്നു സ്വഭാവവേഷങ്ങളിലേക്കു ജഗദീഷിന്റെ ചുവടുമാറ്റം രഞ്ജി
|
|
|
നരേന് ഹാപ്പിയാണ്
|
എറണാകുളം മറൈന്‍ ഡ്രൈവില്‍ കായലിന് അഭിമുഖമായുള്ള ഫ്ലാറ്റിലെത്തുമ്പോള്‍ നടന്
|
|
|
|
ശേഷം സ്ക്രീനില്‍ കല്യാണി!
|
മലപ്പുറത്തിന്റെ ഫുട്ബോള്‍ ആവേശം ഒട്ടും ചോരാതെ നിമിഷങ്ങളെ തീപിടിപ്പിക്കുന്ന മമ്പറത്തിന്റെ അനൗണ്സര്
|
|
|
|
|
സെന്നയും പദ്മിനിയും
|
തിങ്കളാഴ്ച നിശ്ചയത്തിന്റെ സംവിധായകന് സെന്ന ഹെഗ്ഡെയും കുഞ്ഞിരാമായണത്തിന്റെ എഴുത്തുകാരന് ദീപു പ്രദ
|
|
|
|
|
|
|
|