Star Chat |
Back to home |
|
കാർബണ്‍ എഴുതിയത് ഫഹദിനെ മനസിൽക്കണ്ട്: വേണു |
|
|
ദേശീയ പുരസ്കാരം നേടിയ ഛായാഗ്രാഹകനും സംവിധായകനുമായ വേണു തിരക്കഥയെഴുതി സംവിധാനം ചെയ്ത കാർബണ്‍ തിയറ്ററുകളിലേക്ക്. ദയയ്ക്കും(1998) മുന്നറിയിപ്പിനും(2014) ശേഷം വേണു സംവിധാനം ചെയ്ത ചിത്രം. ദയയ്ക്കുശേഷം വിശാൽ ഭരദ്വാജ് പാട്ടുകളൊരുക്കിയ മലയാളചിത്രം. ഫഹദ്ഫാസിലും മംമ്തയും മുഖ്യവേഷങ്ങളിലെത്തുന്ന കാർബണിന്റെ ഛായാഗ്രഹണം കെ.യു. മോഹനൻ നിർവഹിച്ചിരിക്കുന്നു. ""ഫഹദിനെ മനസിൽ കണ്ടുതന്നെയാണ് ഈ പ്രമേയം ആലോചിച്ചത്. ഫഹദ് വളരെ ഗംഭീരമായി ചെയ്തുവെന്നാണ് ഞങ്ങളുടെ അഭിപ്രായം....'' പോയട്രി ഫിലിം ഹൗസിന്റെ ബാനറിൽ സിബി തോട്ടുപുറം, നവീസ് സേവ്യർ എന്നിവർ നിർമിച്ച ഫഹദ്ഫാസിൽ ചിത്രം കാർബണിന്റെ വിശേഷങ്ങൾ പങ്കുവയ്ക്കുകയാണ് സംവിധായകൻ വേണു... ദയയിൽ എംടിയുടെയും മുന്നറിയിപ്പിൽ ഉണ്ണി ആറിന്റെയും തിരക്കഥകൾ. ഇത്തവണ എഴുതി സംവിധാനം ചെയ്യാനുണ്ടായ പ്രചോദനം...? കഴിഞ്ഞപടത്തിലും സ്ക്രിപ്റ്റിന്റെ കാര്യത്തിൽ ഞാൻ ഏറെ ഇൻവോൾവ്ഡ് ആയിരുന്നു. എന്റെ തന്നെ കഥയായിരുന്നു. എന്റെ തന്നെ ഐഡിയ ആയിരുന്നു. ഇത്തവണ ഞാൻ സ്വയമെഴുതാൻ തീരുമാനിച്ചു. പ്രത്യേകിച്ചു വേറെ കാര്യമൊന്നുമില്ല. ഒരു സിനിമയുടെ പ്രമേയത്തിൽ എത്തുന്നത്... പല കാര്യങ്ങൾ ആലോചിക്കുന്പോൽ അതിൽ കൊള്ളാവുന്ന ഒന്ന് എന്നു തോന്നുന്നതിൽ എത്തുകയാണ്. അല്ലാതെ അതിൽ വേറെ വലിയ ഉദ്ദേശ്യങ്ങളൊന്നുമില്ല. കാർബണ്‍ എന്ന ടൈറ്റിൽ... എല്ലാ ജീവന്റെയും ആധാരമായ വസ്തുവാണ് കാർബണ്‍. ആഷസ് ആൻഡ് ഡയമണ്ട്സ് എന്നാണു ടാഗ് ലൈനിൽ എഴുതിയിരിക്കുന്നത്. കരിയും വജ്രവും എല്ലാം കാർബണ്‍ തന്നെയാണ്. വ്യത്യാസമൊന്നുമില്ല. എല്ലാം ഒരു വസ്തു തന്നെയാണ്. രൂപാന്തരങ്ങൾ എന്നതിനപ്പുറം കരിയും ഡയമണ്ടും ഗ്രാഫൈറ്റുമെല്ലാം രാസപരമായി കാർബണ്‍ തന്നെയാണ്. കാർബണ്‍ എന്ന സിനിമയുടെ പ്രമേയം... ഇത് ഒരാളുടെ ഒരു കഥയാണ്. ഒരു കാരക്ടർ - അയാളുടെ ലൈഫിന്റെ ചെറിയ ഒരു ഭാഗത്തിന്റെ കഥയാണ്. അയാളുടെ ജീവിതത്തിന്റെ ചെറിയ ഒരു പീരിയഡ്. ഒരാളുടെ ആഗ്രഹങ്ങളും ആഗ്രഹങ്ങളുടെ വലുപ്പച്ചെറുപ്പങ്ങളും അതിനുവേണ്ടി അയാൾക്കു ശരിയെന്നു തോന്നുന്ന ചില കാര്യങ്ങൾ ചെയ്യുന്നതുമൊക്കെയാണ് ഈ സിനിമ. അല്ലാതെ, പൊളിറ്റിക്കൽ കാര്യങ്ങളോ സംഭവങ്ങളോ ഒന്നുമില്ല. ഫഹദിന്റെ കഥാപാത്രം... സിബി സെബാസ്റ്റ്യൻ എന്നാണ് ഫഹദിന്റെ കഥാപാത്രത്തിന്റെ പേര്. മുന്നോട്ടു പൊയ്ക്കൊണ്ടിരിക്കണം എന്ന് ആഗ്രഹമുള്ള ഒരുപാടുപേരുണ്ടല്ലോ. അങ്ങനെയുള്ള ഒരാൾ എന്നതിനപ്പുറം ഇപ്പോൾ കൂടുതലൊന്നും പറയാനില്ല. കാരണം അങ്ങനെ ഡ്രമാറ്റിക് ആയി പറയാൻ വലിയ ഒരു കഥയൊന്നുമില്ല. കുറച്ചു സംഭവങ്ങളാണ് ഈ സിനിമ. ഒപ്പം വർക്ക് ചെയ്യാൻ കംഫർട്ടബിളായ ആക്ടർ എന്ന നിലയിലാണോ ഫഹദിലേക്ക് എത്തിയത്..? കംഫർട്ടബിൾ ആണോ എന്നതു മാത്രമല്ലല്ലോ നോക്കുന്നത്. വർക്ക് ചെയ്യാനുള്ള കംഫർട്ട് മാത്രം നോക്കിയാൽ പല കാര്യങ്ങളും അവസാനം വരുന്പോൾ മോശമായിപ്പോവും. ഈ റോളിന് ഏറ്റവും യോജിച്ചയാൾ എന്ന നിലയിലും ഇപ്പോൾ ഉള്ളതിൽവച്ച് ഏറ്റവും നല്ല ഒരാക്ടർ എന്ന നിലയിലുമാണ് ഫഹദിലേക്ക് എത്തിയത്. തീർച്ചയായും നമുക്കു വർക്ക് ചെയ്യാൻ വളരെ കംഫർട്ടബിളായ ഒരാക്ടറാണു ഫഹദ്. അതു മാത്രമല്ല അതിന്റെ റിസൾട്ട് വളരെ നല്ലതാണെന്നുള്ളതാണ് ഏറ്റവും വലിയ അട്രാക്ഷൻ. കംഫർട്ടിനെക്കാൾ വലിയ അട്രാക്ഷൻ അതുതന്നെയാണ്. കാർബണിൽ ഫഹദ് അടിമുടി നായകനാണ്. ഫഹദിന്റെ സിനിമയാണിത്. എല്ലാവിധ ഗുണങ്ങളും ഒത്തിണങ്ങിയ വ്യക്തി എന്ന മട്ടിലാണോ താങ്കളുടെ സിനിമയിലെ നായകൻ...? എല്ലാവിധ ഗുണങ്ങളും ഒത്തിണങ്ങിയ ആളൊന്നുമല്ല നായകൻ. അതൊക്കെ കാളിദാസന്റെ കാലത്തല്ലേ. എല്ലാ മനുഷ്യർക്കും ദോഷവും നന്മയുമൊക്കെ കാണും. നായകനാണെങ്കിലും നായികയാണെങ്കിലും അങ്ങനെയുള്ള പ്രശ്നങ്ങളൊക്കെ കാണും. ഏതാണു ശരി, ഏതാണു തെറ്റ് എന്നൊന്നും ആർക്കും പറഞ്ഞുകൊടുക്കേണ്ട കാര്യമില്ലല്ലോ. കാർബണിലെ നായിക... മംമ്ത മോഹൻദാസാണ് നായിക. കഥാപാത്രത്തിന്റെ പേര് സമീറ. മംമ്തയും വളരെ പ്രധാനപ്പെട്ട ഒരു റോളാണു ചെയ്യുന്നത്. സിബിയും സമീറയും തമ്മിൽ റൊമാൻസോ പ്രണയമോ ഒന്നുമില്ല. ഇവർ രണ്ടുപേരും രണ്ടു കഥാപാത്രങ്ങൾ എന്ന രീതിയിലാണു വരുന്നത്. കാർബണിലെ മറ്റു വേഷങ്ങളിൽ... നെടുമുടി വേണു, മണികണ്ഠൻ, സ്ഫടികം ജോർജ്, വിജയരാഘവൻ, ദിലീഷ് പോത്തൻ, സൗബിൻ ഷാഹിർ, ഷറഫുദ്ദീൻ, കൊച്ചുപ്രേമൻ, ചേതൻ ..തുടങ്ങി കുറേ ആക്ടേഴ്സുണ്ട്. കഥാപാത്രങ്ങൾക്ക് കൃത്യമായി യോജിച്ചവരെത്തന്നെയാണ് എടുത്തിരിക്കുന്നത്. ഓഡിഷനിലൂടെ എത്തിയവരുമുണ്ട്. ഫഹദിന്റെ അമ്മയായി അഭിനയിച്ച ജാൻസി പുതുമുഖമാണ്. വളരെ ഗംഭീരമായി ചെയ്തിട്ടുണ്ട്. പാലായിൽ നമ്മൾ ഷൂട്ട് ചെയ്ത ലൊക്കേഷനിലുള്ള കുറച്ച് ആളുകളെയാണ് ഭാഷയുടെയൊക്കെ പേരിൽ പരിഗണിച്ചത്. ഫഹദിന്റെ സുഹൃത്തുക്കളായി അഭിനയിച്ചത് അവിടെത്തന്നെയുള്ള രണ്ടുമൂന്നു പയ്യന്മാരാണ്. അവരൊക്കെ നന്നായി ചെയ്തിട്ടുണ്ട്. വിശാൽ ഭരദ്വാജ് 19 വർഷത്തിനുശേഷം മലയാളത്തിൽ... വിശാൽ എനിക്കു വളരെ പരിചയമുള്ള ആളാണ്. എന്റെ സുഹൃത്താണ്. അതുകൊണ്ടാണ് ദയയിൽ പാട്ടുകൾ ചെയ്തത്. സിനിമയിൽ പാട്ടു വേണമെന്ന നിർബന്ധമൊന്നുമില്ല. എന്റെ കഴിഞ്ഞ സിനിമയിൽ പാട്ടുകളില്ലായിരുന്നു. കാർബണിൽ നാലു പാട്ടുകളുണ്ട്. ചില സ്ഥലങ്ങളിൽ പാട്ടുകൾ വേണം എന്നു തോന്നിയതുകൊണ്ടാണ് പാട്ടു വച്ചിരിക്കുന്നത്. മൂന്നു പാട്ടുകൾ ബി.കെ.ഹരിനാരായണനും ഒരു പാട്ട് റഫീക് അഹമ്മദും എഴുതിയിരിക്കുന്നു. നമ്മുടെ പടത്തിനെ ഏറെ സഹായിക്കുന്ന ഘടകങ്ങളാണ് അതെല്ലാം. ഏകദേശം ബേസിക് മ്യൂസിക് ആയതിനുശേഷം വരികളെഴുതുകയായിരുന്നു. മൂന്നു പാട്ടുകൾ മുംബൈയിലും ഒരു പാട്ട് എറണാകുളത്തുമാണ് റിക്കാർഡ് ചെയ്തത്. ബിജിബാലാണ് പശ്ചാത്തലസംഗീതം ചെയ്തിരിക്കുന്നത്. ബിജിബാലിന്റെ ബാക്ക്ഗ്രൗണ്ട് സ്കോറിംഗ് നമ്മുടെ പടത്തിനെ ഏറെ സ്വാധീനിച്ചിട്ടുണ്ട്. തിരക്കുകൾകൊണ്ടാണോ ഛായാഗ്രഹണം കെ.യു. മോഹനനെ ഏൽപ്പിച്ചത്....? എനിക്കു തന്നെ ചെയ്യാൻ പറ്റുന്ന ഒരു പടം അല്ലെന്നു തോന്നിയതുകൊണ്ടാണ് ഞാൻ അതിനു കൊള്ളാവുന്ന ഒരു കാമറാമാനെ വിളിച്ചത്. മോഹനൻ വളരെ നല്ല കാമറാമാനാണെന്ന് എനിക്കു ബോധ്യമുള്ളതുകൊണ്ടാണ് അങ്ങനെ ചെയ്തത്. സിങ്ക്സൗണ്ടിൽ പടം ചെയ്യുന്പോൾ ഏറെ കെയർഫുൾ ആയിരിക്കണമെന്നു തോന്നിയിട്ടുണ്ടോ....? ലൊക്കേഷനിൽ സൗണ്ട് റിക്കാർഡ് ചെയ്യുന്നു എന്നതല്ലാതെ അതിനു മറ്റു പ്രത്യേകതകൾ ഒന്നുമില്ല. ഫോട്ടോഗ്രഫിയിലാണെങ്കിലും നമ്മൾ കെയർഫുൾ ആയിരിക്കണമല്ലോ. വിഷ്വൽ പോലെതന്നെ പ്രധാനപ്പെട്ട ഒരു കാര്യമാണല്ലോ സൗണ്ട്. ആക്ടേഴ്സിനു വളരെ ഗുണകരവും സൗകര്യപ്രദമാണ്. അവരുടെ പെർഫോമൻസിനെ ഏറെ മെച്ചപ്പെടുത്തും. ഡബ്ബ് ചെയ്യുന്പോൾ പലപ്പോഴും പലതും കിട്ടില്ല. മെക്കാനിക്കലായി പറഞ്ഞു ചെയ്യിപ്പിച്ചതുപോലെ തോന്നും. അവർ ഷൂട്ടിനിടെ പറയുന്ന രീതിതന്നെ പിന്നീട് ഒരിക്കലും കിട്ടില്ല. ഈ സിനിമ ചെയ്യുകയാണെങ്കിൽ സിങ്ക് സൗണ്ടിലേ ചെയ്യുകയുള്ളൂ എന്നു നിശ്ചയിച്ചിരുന്നു.ലൊക്കേഷൻ സിങ്ക് സൗണ്ട് റിക്കോർഡ് ചെയ്തത് അനിൽ രാധാകൃഷ്ണൻ. ജയദേവൻ ചക്കടത്താണ് സൗണ്ട് ഡിസൈൻ ചെയ്തത്. മറ്റ് ഇഫക്ടസ്, സൗണ്ട് എന്നിവയൊക്കെ ആഡ് ചെയ്തത് അദ്ദേഹമാണ്. സൗണ്ട് മിക്സ് ചെയ്തത് സിനോയ്. അതു മുംബൈയിലാണു ചെയ്തത്. സിങ്ക്സൗണ്ടിൽ ആദ്യത്തെ അനുഭവമാണോ കാർബണ്‍...? ഞാൻ ഡയറക്ട് ചെയ്ത സിനിമകളിൽ കാർബണിലാണ് ആദ്യമായി സിങ്ക് സൗണ്ട് ചെയ്തത്. സിങ്ക്സൗണ്ടിൽ ചെയ്ത മറ്റു ചില സിനിമകളിൽ കാമറാമാൻ ആയി വർക്ക് ചെയ്തിട്ടുണ്ട്. ലോകം മുഴുവൻ സിങ്ക്സൗണ്ടാണ്. ഇന്ത്യയിലും ഒരുപാടു മാറിത്തുടങ്ങി. മിക്കവാറും എല്ലാ ഹിന്ദി സിനിമകളിലും സിങ്ക്സൗണ്ടാണ്. കേരളത്തിലും സിങ്ക്സൗണ്ട് വന്നുതുടങ്ങി. സിങ്ക്സൗണ്ട് ആണെങ്കിലും ഡബ്ബിംഗ് ആണെങ്കിലും തിയറ്ററുകളിലെ സൗണ്ട്സിസ്റ്റം നിലവാരമുള്ളതായിരിക്കണം. പലയിടങ്ങളിലും തിയറ്ററിലെ സൗണ്ട് സിസ്റ്റം മോശമാണ്. സൗണ്ട് കൂട്ടിവയ്ക്കുന്പോൾ സ്പീക്കറിന്റെ ലൈഫ് കുറയും. സൗണ്ട് എത്ര കുറച്ചുവയ്ക്കുന്നുവോ അത്രയും കൂടുതൽ കാലം സ്പീക്കർ നിൽക്കും. അത്തരം അവസ്ഥകൾ ഇവിടെ മാറിവരുന്നു. എത്ര സിങ്ക്സൗണ്ട് ആണെങ്കിലും കുറച്ചൊക്കെ ഡബ്ബിംഗ് ചെയ്യേണ്ടിവരും. കാടിനുള്ളിലെ ചിത്രീകരണം ചലഞ്ച് ആയിരുന്നോ...? എല്ലാം ചലഞ്ചാണ്. മുറിക്കകത്തു ഷൂട്ട് ചെയ്യണമെങ്കിലും അതും ഒരു ചലഞ്ചല്ലേ. പക്ഷേ, കാടിനുള്ളിലാകുന്പോൽ ഫിസിക്കലി കുറച്ചുകൂടി ബുദ്ധിമുട്ടാണ്. മഴയും മറ്റു പ്രശ്നങ്ങളും എല്ലാദിവസവും ഉണ്ടായിരുന്നു. പടം ഉണ്ടാക്കുക എന്നതുതന്നെ വലിയ ഒരു ചലഞ്ചാണ്. കാടിനുള്ളിൽ ഇത്തരം ഒൗട്ട്ഡോർ ചെയ്യുന്പോൾ ഒരുപാടു ബുദ്ധിമുട്ടുകളുണ്ടായിട്ടുണ്ട്. സിനിമയുടെ കുറച്ചു ഭാഗം കാട്ടിലാണു ഷൂട്ട് ചെയ്തത്. ഇടുക്കി, തൃശൂർ, വയനാട് ജില്ലകളിലെ കാടുകളിൽ. ഈ സിനിമയ്ക്കു വേണ്ടതെല്ലാം ഒരു സ്ഥലത്തു കിട്ടുകില്ല. അതുകൊണ്ട് പല സ്ഥലങ്ങളിലെ കാടുകളിൽ പോയി ചെയ്യേണ്ടിവന്നു. കാർബണ്‍ - മേക്കിംഗിൽ സംതൃപ്തി നല്‍കിയത്.... നമുക്കു ശരി എന്നു തോന്നുന്ന രീതിയിൽ എടുത്ത ഒരു സിനിമയാണ്. ഞങ്ങൾ ഒരുപാടുപേർ ഇതിന്റെ പിന്നിൽ ഏറെ ബുദ്ധിമുട്ടിയിട്ടുണ്ട്. ശരിക്കും ഒരു ഐഡിയൽ ടീംവർക്ക് തന്നെ ആയിരുന്നു. ഇതിൽ വർക്ക് ചെയ്ത എല്ലാവരും വളരെ ബുദ്ധിമുട്ടി ശ്രമകരമായിത്തന്നെ ഇതിനു പുറകിൽ നിന്നതുകൊണ്ടാണ് ഈ സിനിമ സാധ്യമായത്. നമുക്ക് ഏറ്റവും തൃപ്തികരമായി തോന്നിയ ഒരു കാര്യം അതുതന്നെയാണ്. എഴുതി സംവിധാനം ചെയ്യുന്നതിന്റെ കംഫർട്ട് ഉണ്ടായിരുന്നോ...? എഴുതുക എന്നുള്ളത് ഷൂട്ടിംഗിന്റെ മുന്‍പുതന്നെ ചെയ്യുന്ന കാര്യമല്ലേ. ഷൂട്ടിംഗിനിടെ എല്ലാവരുമായും സഹകരിച്ചുതന്നെയാണ് എല്ലാം ചെയ്തുകൊണ്ടിരിക്കുന്നത്. പലർക്കും അഭിപ്രായങ്ങളുണ്ടാവും. ചിലതു വളരെ നല്ല അഭിപ്രായങ്ങളായിരിക്കും. അങ്ങനെയുള്ള അഭിപ്രായങ്ങൾ തീർച്ചയായും സ്വീകരിക്കും. എല്ലാ സിനിമയും അങ്ങനെയൊക്കെത്തന്നെയാണ് ഉണ്ടാകുന്നത്. പല കാര്യങ്ങളും ഇംപ്രോവൈസ് ചെയ്തും സെറ്റിൽവച്ച് ആലോചിച്ചുമൊക്കെയാണ് നമ്മൾ ചെയ്യാറുള്ളത്. ഫാമിലി എന്റർടെയ്നർ എന്ന രീതിയിൽ കാർബണിന്റെ പ്രത്യേകതകൾ... ഫാമിലി എന്റർടെയ്നർ എന്താണെന്ന് എനിക്കു യാതൊരു പിടിയുമില്ല. ഇത് ഏതുതരം സിനിമയാണെന്നൊന്നും എനിക്കറിയില്ല. അറിയാവുന്നതു പോലെയല്ലേ ചെയ്യാൻ പറ്റുകയുള്ളൂ. ഇങ്ങനെ ചെയ്താൽ ഫാമിലി കയറും ഇങ്ങനെ ചെയ്താൽ സത്രീകൾ കയറും എന്ന മട്ടിലുള്ള കാര്യങ്ങളൊന്നും ഇതിൽ ട്രൈ ചെയ്തിട്ടില്ല. അങ്ങനെ പ്രത്യേകിച്ച് ഏതെങ്കിലും ഒരു വിഭാഗത്തിനുവേണ്ടി എന്തെങ്കിലും ചെയ്യുക...അങ്ങനെയുള്ള കാര്യങ്ങളൊന്നും ഇതിനകത്തു ചെയ്തിട്ടില്ല. കോട്ടയം ഭാഷയിലാണോ സംഭാഷണങ്ങൾ..? ഞാൻ തന്നെ എഴുതിയതല്ലേ. എനിക്കു വരുന്ന ഭാഷ കോട്ടയംഭാഷയാണ്. ഞാൻ കോട്ടയംകാരനാണ്. അതുകൂടി പരിഗണിച്ചാണ് അങ്ങനെ ആലോചിച്ചത്. കോട്ടയം ജില്ലയാണ് കഥാപശ്ചാത്തലം. ഡയലോഗ് എഴുതിയിരിക്കുന്നത് കോട്ടയം ഭാഷയിൽ ആയതിനാൽ പറയുന്പോഴും ഏകദേശം കോട്ടയം സ്ളാംഗ് വരുമല്ലോ. ഫഹദിന് അതൊന്നും പ്രശ്നമില്ല. ഫഹദ് ആലപ്പുഴക്കാരനല്ലേ. കോട്ടയം സ്ളാംഗിലേക്കു മാറാനൊന്നും ഫഹദിനു ബുദ്ധിമുട്ടില്ല. സിനിമയെ കൊമേഴ്സ്യൽ, ആർട്ട് എന്നിങ്ങനെ കാണാറുണ്ടോ...? എല്ലാ സിനിമയും കൊമേഴ്സ്യൽ ആയിട്ടാണു ചെയ്യുന്നത്. കാശ് ചെലവുള്ള കാര്യമാണ്. കാശ് തിരിച്ചുകിട്ടണമെന്ന് എല്ലാവർക്കും ആഗ്രഹമുണ്ട്. പക്ഷേ, അതിനുവേണ്ടി ചില പൊടിക്കൈകൾ പ്രയോഗിച്ച് ലാഭം ഉണ്ടാക്കിക്കളയാം എന്ന അന്ധവിശ്വാസമൊന്നും എനിക്കില്ല. അങ്ങനെയുള്ള പൊടിക്കൈകളൊക്കെ അറിയാമായിരുന്നെങ്കിൽ എല്ലാവരുടെയും എല്ലാ സിനിമകളും ഹിറ്റ് ആകുമായിരുന്നല്ലോ. നമുക്കു ശരിയെന്നു തോന്നിയതുപോലയേ ചെയ്യാൻ പറ്റുകയുള്ളൂ. അതിനകത്ത് ഈ പറഞ്ഞതുപോലെ അദ്ഭുതവിദ്യകളൊന്നും കാണിച്ചു രക്ഷപ്പെടുത്താനൊന്നും പറ്റില്ല. സത്യസന്ധമായി സബ്ജക്ടിനെ സമീപിക്കുക എന്നതുതന്നെയല്ലേ വിജയത്തിലേക്കുള്ള വഴി... അങ്ങനയേ ചെയ്യാൻ പറ്റുകയുള്ളൂ, ആർക്കാണെങ്കിലും. ഇതങ്ങു കൊമേഴ്സ്യൽ ആക്കിക്കളയാം അല്ലെങ്കിൽ ആർട്ട് ആക്കിക്കളയാം...അങ്ങനെയൊന്നും ചെയ്യാൻ പറ്റില്ല. സംവിധായകനാകാൻ പ്രചോദനമായത്... എനിക്കൊരു പടം ചെയ്താൽ കൊള്ളാമെന്നൊക്കെ ആഗ്രഹമുണ്ടായിരുന്നു. അങ്ങനെ ചെയ്യാനുള്ള ഒന്നു രണ്ട് അവസരം കിട്ടി. ഈ പടത്തിലും അങ്ങനെ ഒരവസരമുണ്ടായി. ഇനി ഉണ്ടാകുമോ എന്ന് അറിയില്ല. സിനിമാട്ടോഗ്രഫർ സംവിധായകനായി മാറിയപ്പോൾ... എനിക്കു രണ്ടും തമ്മിൽ ഒത്തിരി വ്യത്യാസമൊന്നും തോന്നിയിട്ടില്ല. കാരണം, ഡയറക്ടറാകുന്പോൾ നമ്മൾ വേറെ ഒരുപാടു കാര്യങ്ങൾ അന്വേഷിക്കണം. കാമറാമാനാകുന്പോൾ ഇത്രയും കാര്യങ്ങൾ അന്വേഷിക്കേണ്ട ആവശ്യമില്ല. എന്നാലും അപ്പോഴും നമ്മൾ പല കാര്യങ്ങളും അന്വേഷിക്കണം. സിനിമയിൽ വർക്ക് ചെയ്യുന്ന എല്ലാവരും എല്ലാം നോക്കാറുണ്ട്. ഒരു ജോലി മാത്രമായി ചെയ്യുന്നതല്ല ഇവിടത്തെ ഒരു രീതി. കാർബണ്‍ യാഥാർഥ്യമാകുന്നതിന് ലഭിച്ച പിന്തുണയെക്കുറിച്ച്.. ഡയറക്ടർ വിചാരിച്ചാൽ മാത്രം സിനിമ ശരിയാകില്ല. അതിനു പിന്നിൽ ഒരുപാട് ആളുകളുടെ അർപ്പണവും ശ്രമവുമുണ്ട്. അവരുടെയൊക്കെ സ്പരിറ്റും എനർജിയുമൊക്കെ നമ്മുടെ സിനിമയുടെ ക്വാളിറ്റിയെ ഏറെ ബാധിക്കും. കൂടെ വർക്ക് ചെയ്യുന്ന ആളുകൾ നമുക്കു തരുന്ന എനർജിയാണു എപ്പോഴും നമ്മുടെ എനർജി. പ്രത്യേകിച്ചും ഇത്തരത്തിലുള്ള ഒരു പടത്തിൽ അതു വളരെ പ്രധാനമാണ്. സിനിമ സംവിധായകന്റെ കലയൊക്കെ ആയിരിക്കാം. പക്ഷേ, അതു ചെയ്തെടുക്കണമെങ്കിൽ ഒരുപാടുപേരുടെ സഹായം ആവശ്യമാണ്. എനിക്ക് ഒരുപാട് സഹായം, ഒരുപാട് എനർജി എല്ലാവരിൽ നിന്നും ലഭിച്ചു. ആർട്ട്, ലൈറ്റിംഗ്, പ്രൊഡക്ഷൻ, കാമറ...എല്ലാവരുടെയും പ്രയത്നംകൊണ്ടാണ് ഇതു നടന്നത്. ഒരാൾ ഒറ്റയ്ക്കുപോയി ലൊക്കേഷനിൽ നിന്നാൽ സിനിമയുണ്ടാകില്ലല്ലോ. ജ്യോതിഷ് ശങ്കറാണു കലാസംവിധാനം നിർവഹിച്ചത്. ആർട്ട് ഡയറക്ടർക്ക് ഒരുപാടു ജോലിയുണ്ടായിരുന്ന ഒരു സിനിമയാണിത്. കഴിഞ്ഞപടത്തിലും ജ്യോതിഷ് തന്നെ ആയിരുന്നു. ജ്യോതിഷ് നല്ല വർക്ക് ചെയ്ത സിനിമയാണിത്. ആർട്ട് ഡയറക്ടർ മാത്രമല്ല മൊത്തം പ്രൊഡക്ഷനും നന്നായി വർക്ക് ചെയ്തു. എഡിറ്റിംഗ് ബീന പോൾ. വസ്ത്രാലങ്കാരം ലിജി പ്രേമൻ, ചമയം റോണക്സ് സേവ്യർ. കാർബണ്‍- പ്രതീക്ഷകൾ.. എല്ലാവരും ഈ സിനിമ കാണണമെന്നു തന്നെ ആഗ്രഹിക്കുന്നു. ആളുകൾ കണ്ടാൽ സന്തോഷം. സിനിമ നല്ലതെന്ന് ആളുകൾ പറഞ്ഞാൽ സന്തോഷം. ചില ആളുകൾക്കു ചില സിനിമകൾ ഇഷ്ടപ്പെടും. ചിലയാളുകൾക്ക് ഇഷ്ടപ്പെടില്ല. എല്ലാവരെയും എന്തായാലും ഒരു സിനിമയ്ക്കും തൃപ്തിപ്പെടുത്താൻ പറ്റില്ല. അതുറപ്പാണ്. ടി.ജി.ബൈജുനാഥ്
|
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner. |
|
|
|
|
|
|
|
|
|
അടിപൊളി ജീവിതം
|
ചെറുപ്പത്തിൽ സിനിമാക്കാർ എന്നു പറഞ്ഞാൽ തങ്ങളുടെ വെള്ളത്തൂവൽ ഗ്രാമത്തിൽ ഷൂട്ടി
|
|
അർഥനയായി അഭിനയം!
|
പതിനൊന്നാം ക്ലാസില്‍ പഠിക്കുമ്പോള്‍ ടെലിവിഷന്‍ അവതാരകയായിട്ടായിരുന്നു അര്‍ഥ
|
|
|
ചിൽ ത്രിൽ മഞ്ഞുമ്മൽ
|
ഞങ്ങള്‍ക്കും ഒരു സര്‍വൈവല്‍ ത്രില്ലറായിരുന്നു ഇതിന്റെ ഷൂട്ടിംഗ്! കൊടൈക്കനാലി
|
|
മുബിൻ-റാഫിയുടെ മകൻ
|
കോമഡി രാജാക്കന്മാരായ റാഫിയും നാദിര്‍ഷയും ആദ്യമായി ഒന്നിക്കുമ്പോള്‍ സമ്പൂര്‍ണ
|
|
|
ശങ്കർ വണ്ടർഫുൾ
|
ഒരിടവേളയ്ക്കു ശേഷം എണ്‍പതുകളിലെ റൊമാന്റിക് ഹീറോ ശങ്കര്‍ പണിക്കർ ഒരുവാതില്‍
|
|
മമിതലു പ്രേമലു
|
മമിത ബൈജു-നസ്ലെന് പെയര്‍ ആദ്യമായി സ്ക്രീനിലെത്തിയ ചിത്രമാണ് ഗിരീഷ് എ.ഡി. സം
|
|
|
സചിത്രം സുചിത്ര
|
നാലു വര്‍ഷം മുമ്പ് സംപ്രേഷണം ചെയ്ത വാനമ്പാടി എന്ന ടെലിവിഷന്‍ പരമ്പരയും അതിലെ പ
|
|
|
ജാഫർ ഇടുക്കിയുടെ ഓഫർ
|
2002ല്‍ ഓകെ ചാക്കോ കൊച്ചിന് മുംബൈ എന്ന സിനിമയിലൂടെ വെള്ളിത്തിരയിലെത്തിയ ജാഫര്‍
|
|
|
|
|
കളർഫുൾ ജഗദീഷ്
|
കോമഡി വേഷങ്ങളില്നിന്നു സ്വഭാവവേഷങ്ങളിലേക്കു ജഗദീഷിന്റെ ചുവടുമാറ്റം രഞ്ജി
|
|
|
നരേന് ഹാപ്പിയാണ്
|
എറണാകുളം മറൈന്‍ ഡ്രൈവില്‍ കായലിന് അഭിമുഖമായുള്ള ഫ്ലാറ്റിലെത്തുമ്പോള്‍ നടന്
|
|
|
|
ശേഷം സ്ക്രീനില്‍ കല്യാണി!
|
മലപ്പുറത്തിന്റെ ഫുട്ബോള്‍ ആവേശം ഒട്ടും ചോരാതെ നിമിഷങ്ങളെ തീപിടിപ്പിക്കുന്ന മമ്പറത്തിന്റെ അനൗണ്സര്
|
|
|
|
|
|
|