Star Chat |
Back to home |
|
കളർഫുൾ എന്റർടെയ്നറാണ് ആട് -2: മിഥുൻ മാനുവൽ തോമസ് |
|
|
ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറിൽ വിജയ് ബാബു നിർമിച്ച ആട്-2 തിയറ്ററുകളിലേക്ക്. ജയസൂര്യ അവതരിപ്പിച്ച കേന്ദ്രകഥാപാത്രം ഷാജിപാപ്പൻ തന്നെയാണു ചിത്രത്തിന്റെ ഹൈലൈറ്റ്. “ ഇപ്രാവശ്യം കുറച്ചുകൂടി വലിയ കാൻവാസിൽ ഒരു കളർഫുൾ എന്റർടെയ്നർ ആയിരിക്കും. ആളുകൾ ഇഷ്ടപ്പെട്ട ആ സ്റ്റോറി പാറ്റേണിൽ തന്നെയാണു പോകുന്നത്. വലിയ മാറ്റങ്ങൾ വരുത്തുന്നില്ല. കാരണം, ആട് ഒരു ഭീകരജീവിയാണ് കണ്ട് ഇഷ്ടപ്പെട്ട പ്രേക്ഷകരാണല്ലോ ആട് -2 നു വേണ്ടി വെയ്റ്റ് ചെയ്യുന്നത്. അവർ അതിന്റെ പാറ്റേണും അതിലെ കഥാപാത്രങ്ങളെയും ആ കഥാപാത്രങ്ങളുടെ പൊതുസ്വഭാവവുമൊക്കെ ഇഷ്ടപ്പെട്ടിട്ടായിരിക്കണമല്ലോ ആട്-2ന്റെ ട്രെയിലറും മറ്റും ഇത്ര ഹിറ്റാക്കിയത്. പ്രത്യേകിച്ചും അതിന്റെ കഥപറച്ചിൽ ശൈലിയിലോ കഥാപാത്രങ്ങളുടെ സ്വഭാവത്തിലോ യാതൊരു മാറ്റവും വരുത്തിയിട്ടില്ല. എല്ലാത്തരത്തിലും ഒരു ക്രിസ്മസ് - ഫെസ്റ്റിവൽ സിനിമയായിരിക്കും ...” ആട്-2 ന്റെ രചനയും സംവിധാനവും നിർവഹിച്ച മിഥുൻ മാനുവൽ തോമസ് സംസാരിക്കുന്നു... ആട് ഒരു ഭീകരജീവിയാണ് എന്ന ചിത്രത്തിനുശേഷം...? 2015 ലാണ് ആട് ഇറങ്ങിയത്. അതിനുശേഷം ആൻമരിയ കലിപ്പിലാണ്, അലമാര എന്നീ പടങ്ങൾ ചെയ്തു. ആൻമരിയ വലിയ ഹിറ്റായി. അലമാര ആവറേജ് ആയിരുന്നു. യൂത്തിന് ഇഷ്ടപ്പെട്ടില്ലെങ്കിലും ഫാമിലിക്ക് ഇഷ്ടപ്പെട്ട സിനിമയായിരുന്നു അത്. ആട് ഒരു ഭീകരജീവിയാണ് എന്ന പടത്തിന് പാർട്ട് -2 വേണമെന്ന് തീരുമാനിച്ചത് എപ്പോഴാണ്...? ആട് ഒരു ഭീകരജീവിയാണ് എന്ന എന്റെ ആദ്യ സിനിമയുടെ ഡിവിഡി ഇറങ്ങിക്കഴിഞ്ഞും ടിവിയിൽ വന്നപ്പോഴും അതിനു വലിയ സ്വീകരണമായിരുന്നു സോഷ്യൽ മീഡിയയിലും വീടുകളിലുമൊക്കെ കിട്ടിയത്. ആ ജനപിന്തുണയും പോപ്പുലാരിറ്റിയും കണ്ടിട്ടാണ് രണ്ടാം ഭാഗം ഇറക്കിയേക്കാം എന്ന് ആലോചിക്കുന്നത്. ആടിനു രണ്ടാം ഭാഗം വേണമെന്ന് സോഷ്യൽ മീഡിയയിൽ ഒരുപാടുപേർ ആവശ്യപ്പെട്ടിരുന്നു. അങ്ങനെ എനിക്ക് കോണ്‍ഫിഡൻസ് വന്നു. ആട് -2 ഇറക്കിയേക്കാമെന്ന് തീരുമാനിച്ചു. ആട് -1 തിയറ്റർ ഹിറ്റ് ആകാത്തതിനു പിന്നിൽ...? ഒരു നോണ്‍ സെൻസിക്കൽ സിനിമയാണ് ആട്-1. കാരണം ആനമണ്ടൻമാരായ ഒരുപാട് കാരിക്കേച്ചർ കഥാപാത്രങ്ങളുള്ള ഒരു ജോണറാണ് അതിൽ പരീക്ഷിച്ചത്. ട്രെയിലർ കണ്ടപ്പോഴും ഷാജിപാപ്പന്റെ ലുക്ക് കണ്ടപ്പോഴും മാസ്- മസാല, കഥയുള്ളൊരു സിനിമ എന്നൊക്കെ ആളുകൾ വിചാരിച്ചു. പക്ഷേ. അങ്ങനെ ഒരു കഥ പറയാൻ ഉദ്ദേശിച്ച സിനിമയായിരുന്നില്ല ആട്. വളരെ ലൈറ്റായ ഒരു തീമിനെ കുറേ എപ്പിസോഡുകളാക്കി ഒരുപാട് കഥാപാത്രങ്ങളിലൂടെ കയറിയിറങ്ങിപ്പോകുന്ന ഒരു കഥപറച്ചിൽ രീതിയാണു നോക്കിയത്. അന്ന് ആ സിനിമ അങ്ങനെ വന്നപ്പോൾ ഒരുപാട് ആളുകൾക്ക് അത് ഇഷ്ടപ്പെടാതെപോയി. അത് അത്രത്തോളം അന്ന് തിയറ്ററുകളിൽ സ്വീകരിക്കപ്പെട്ടില്ല. ചിലപ്പോൾ നമ്മുടെ കഥപറച്ചിലിന്റെ പ്രശ്നവുമായിരിക്കാം. നമുക്കു പ്രിയപ്പെട്ടതാകുന്ന പല സിനിമകളും ആളുകൾ സ്വീകരിച്ചെല്ലെന്നു വരാം. ഏതു സിനിമ പരാജയപ്പെട്ടാലും സംവിധായകനു വിഷമം ഉണ്ടാകുമല്ലോ. പ്രത്യേകിച്ചും ആദ്യത്തെ സംവിധാനസംരംഭം പരാജയപ്പെടുന്പോൾ വിഷമം ഇരട്ടിയാകും. ആ വിഷമം എന്തായാലും ഉണ്ടായിരുന്നു. പിന്നീടു മറ്റു പല പ്ലാറ്റ്ഫോമുകളിലും - ടിവിയിലും ടൊറന്റിലും ഡിവിഡിയിലും- ആട് സ്വീകരിക്കപ്പെട്ടപ്പോൾ വളരെ സന്തോഷം തോന്നി. ആട് - 2 ന്റെ കഥാപശ്ചാത്തലം...? ആട് - 1 ഇറങ്ങിക്കഴിഞ്ഞു രണ്ടരവർഷം കഴിഞ്ഞു. നമ്മുടെ ജീവിതം മുന്നോട്ടു പോകുന്നതുപോലെ തന്നെ അതിലെ കഥാപാത്രങ്ങളുടെ ജീവിതവും മുന്നോട്ടു പൊയ്ക്കൊണ്ടിരിക്കുകയാണല്ലോ. ആ ജീവിതത്തിനിടയിൽ അവർക്കെല്ലാവർക്കും കൂടി പൊതുവായിവരുന്ന ഒരു ഇഷ്യുവിനെ ചുറ്റിപ്പറ്റിയാണ് ആട്-2ന്റെ കഥ മുന്നോട്ടുപോകുന്നത്. പുതിയ ഒന്നു രണ്ടു കഥാപാത്രങ്ങൾ കൂടിയുണ്ട് ആട് -2ൽ. അവരെ നിങ്ങൾക്കു സ്ക്രീനിൽ കാണാം. പിങ്കിയാട് ആട് 2 ൽ വരില്ലേ....? പിങ്കിയാടും ഉണ്ട്. കാരണം, പാപ്പന്റെ ജീവിതത്തിൽ ആടും ഉണ്ടല്ലോ. അപ്പോൾ ആടും സ്ക്രീനിൽ ഉണ്ടാവും. സ്വാഭാവികമായി എല്ലാവർക്കുമുണ്ടാകുന്ന മാറ്റവും വളർച്ചയുമെല്ലാം ആടിനും ഉണ്ടാകുമല്ലോ. പിങ്കിയുടെ മറ്റു സസ്പെൻസുകൾ സ്ക്രീനിൽ കാണാം. ആട് -2 സിനിമയെക്കുറിച്ചുള്ള പ്രതീക്ഷകൾ...? ഇത്തവണ പ്രതീക്ഷിക്കുന്നതേയില്ല എന്നതാണ് അതിന്റെ ഹൈലൈറ്റ്. കാരണം, കഴിഞ്ഞപ്രാവശ്യം നമ്മൾ ഒരുപാടു പ്രതീക്ഷിച്ചതാണ്. അതുകൊണ്ട് ഇത്തവണ ജനങ്ങൾക്കു വിട്ടുകൊടുക്കുന്നു. അവർ കാണട്ടെ. വിധിയെഴുതട്ടെ. ആട് -2ൽ എത്തുന്പോൾ ജയസൂര്യയുടെ ഷാജിപാപ്പന് എന്തു മാറ്റമാണുവരുന്നത്...? നടുവേദന അയാളുടെ കൂടപ്പിറപ്പാണ്. അത് എന്തായാലും വിട്ടുപോകാൻ പോകുന്നില്ല. അയാൾ ഒരു പ്രാരാബ്ധക്കാരനാണ്. ഈ മധ്യവയസിലും നാട്ടിൻപുറത്ത് ഒരു ക്ലബുമായി കഴിഞ്ഞുകൂടുന്നയാളാണ്. സ്വാഭാവികമായും ഏതാനും വർഷങ്ങൾകൊണ്ട് ഇതുവരെ പുലർത്തിയ ജീവിതരീതി അയാൾക്കു മാറ്റാനാവില്ലല്ലോ. അയാളെ അങ്ങനെ മാറ്റിമറിക്കാൻ പറ്റുന്ന ഒരു സംഭവം ഇതിനിടെ അയാളുടെ ജീവിതത്തിൽ വന്നിട്ടുമില്ല. ആ കാരക്ടർ അതുപോലെതന്നെ പോകുന്നു. നടുവേദനയുള്ള ഷാജിപാപ്പനെക്കൊണ്ടു ഡാൻസ് ചെയ്യിപ്പിക്കേണ്ടിയിരുന്നില്ല എന്നൊക്കെ പാട്ടിന്റെ വീഡിയോയ്ക്കു കമന്റുകൾ വന്നിരുന്നു...? ആ ഡാൻസും ആ പാട്ടും തിരക്കഥയുമായും ആ സിനിമയുമായും വളരെയധികം ബന്ധപ്പെട്ടുകിടക്കുന്ന സീനാണ്. ആ പാട്ട് ഒരിക്കലും ഒഴിവാക്കാൻപറ്റുന്നതല്ല. ഷാജിപാപ്പന്റെ ജീവിതത്തിലും എന്തെങ്കിലുമൊക്കെ സന്തോഷം വേണ്ടേ? അയാളും ഡാൻസ് കളിക്കട്ടെ. ജയസൂര്യയ്ക്കൊപ്പമുള്ള അനുഭവങ്ങളിലൂടെ...? അദ്ദേഹത്തിന്റെ ഡെഡിക്കേഷൻ ഓരോദിവസവും കൂടിവരികയാണ് എന്നല്ലാതെ ഒട്ടും കുറയുന്നില്ല. സിനിമയെയും കഥാപാത്രത്തെയും അറിഞ്ഞ് ഇഷ്ടപ്പെട്ടു ചെയ്യുന്ന ഒരാളാണു ജയസൂര്യ. നമ്മൾ ഒന്നും പറഞ്ഞുകൊടുക്കേണ്ട കാര്യമില്ല. റൈറ്ററും സംവിധായകനുമായ ഞാൻ പോലും മനസിൽ കാണാത്ത പലതും അയാൾ ആ കാരക്ടറിന്റെ മാനറിസത്തിലും സ്വഭാവത്തിലും അതിന്റെ ഡയലോഗ് ഡെലിവറിയിലുമൊക്കെ കണ്ടിട്ടുണ്ടാവും. അത്രയും വിശകലനം ചെയ്ത് സെറ്റിലേക്ക് എത്തുന്ന ഒരാൾ ആയതുകൊണ്ട് ആ കാരക്ടറിന്റെ പുതിയ കാര്യങ്ങളൊന്നും നമ്മൾ പറഞ്ഞുകൊടുക്കേണ്ട ആവശ്യമില്ല. അദ്ദേഹം അതൊക്കെ ഹോംവർക്ക് ചെയ്തിട്ടാണു വരുന്നത്. അതിന്റെയൊരു പ്രതിഫലനം ആ പ്രകടനത്തിൽ കാണാനുണ്ടാവും. അതുകൊണ്ടാണ് ഷാജിപാപ്പനിൽ ജയസൂര്യ ഇല്ലാത്തത്. ഷാജിപാപ്പനിൽ ഷാജിപാപ്പൻ മാത്രമേയുള്ളൂ. കംപ്ലീറ്റ് ചെഞ്ച് ഓവർ വന്നതുകൊണ്ടാണ് ആ കാരക്ടറിന് ഇത്രയും ഫാൻസ് ഉണ്ടായത്. അഭിനേതാക്കൾക്കു സെൽഫ് ഇംപ്രോവൈസേഷന് സ്വാതന്ത്ര്യം നല്‍കാറുണ്ടോ...? ഒരുപാട് ഇംപ്രോവൈസേഷൻ ചെയ്യുന്ന ഒരാക്ടറാണു ജയസൂര്യ. അദ്ദേഹം മാത്രമല്ല, വിനായകൻ ചേട്ടൻ, വിജയ്ബാബു ചേട്ടൻ, സണ്ണി വെയ്ൻ, ധർമജൻ, സൈജുവേട്ടൻ... ഒരു ഒൗട്ട് ലൈൻ ഇട്ടുകൊടുത്താൽ നന്നായി ഇംപ്രോവൈസേഷൻ ചെയ്യാൻ കഴിവുള്ള ആർട്ടിസ്റ്റുകളാണ് നമ്മുടെ സെറ്റിൽ എല്ലാവരും. ഇതിനോട് ഒരിഷ്ടം ഉള്ളതുകൊണ്ടുതന്നെ തീർച്ചയായും അവരുടെ ഭാഗത്തുനിന്ന് ഒരുപാടു നല്ല ഇംപ്രോവൈസേഷൻ ഉണ്ടായിട്ടുണ്ട്. അതിൽ വളരെ പോസിറ്റീവായ കാര്യങ്ങളൊക്കെ തെരഞ്ഞെടുത്ത് ഉപയോഗിച്ചിട്ടുമുണ്ട്. നമ്മൾ മനസിൽ കാണുന്നതിന്റെ മുകളിലേക്ക് ഒരു കാര്യം ആർട്ടിസ്റ്റ് വളരെ പോസിറ്റീവായി ഇടുക എന്നതു വലിയ കാര്യമാണ്. നമ്മൾ എഴുതിത്തീർന്നു കഴിയുന്പോഴേക്കും നമ്മുടെ മനസിൽ ഒരു രൂപം ആയിക്കഴിഞ്ഞിട്ടുണ്ടാവും. അപ്പോൾ നമ്മൾ നാലു ചുവരുകൾക്കുള്ളിൽ എന്ന അവസ്ഥയിലായിരിക്കും. ഷൂട്ടിംഗിന്റെ ടെൻഷനും പ്രഷറും കാരണം അതിനപ്പുറത്തേക്ക് ഇംപ്രോവൈസ് ചെയ്യാനോ ആലോചിക്കാനോ നമുക്കു പറ്റിയെന്നു വരില്ല. ആർട്ടിസ്റ്റുകൾ സ്വതന്ത്രമായി നിന്ന് ഈ കാരക്ടറിനെക്കുറിച്ചു മാത്രം ആലോചിച്ചാൽ അവർ നമ്മളൊന്നും മനസിൽ കാണാത്ത കാര്യങ്ങൾ ചെയ്യും. അവർ അങ്ങനെ ക്രിയേറ്റീവായി നല്ല കാര്യങ്ങൾ ചെയ്യുന്പോൾ അതിൽ നല്ല സാധാനങ്ങൾ സിനിമയ്ക്കു ദോഷം തട്ടാതെ, തിരക്കഥയ്ക്കു ദോഷം തട്ടാതെ എടുക്കുക എന്നുള്ളതാണ് എന്റെയൊരു രീതി. ഷാജി പാപ്പന്റെ മുണ്ടും ഹിറ്റാണല്ലോ..? ജയസൂര്യയുടെ ഭാര്യ സരിത ജയസൂര്യയാണ് ഷാജി പാപ്പന്റെ കോസ്റ്റ്യൂംസ് ഡിസൈൻ ചെയ്തിരിക്കുന്നത്. ആദ്യ ഭാഗത്തിലും ഷാജി പാപ്പന്റെ കോസ്റ്റ്യൂം ചെയ്തത് സരിതചേച്ചി തന്നെയാണ്. ആലോചിച്ചപ്പോൾ ഇത്തവണ മുണ്ടിന്റെ ഡിസൈനിൽ മാറ്റം വരുത്താമെന്നു തോന്നി. ഏതായാലും സിനിമ മൊത്തത്തിൽ പുതിയൊരു പാറ്റേണിൽ അവതരിപ്പിക്കുകയാണല്ലോ. അപ്പോൾ മുണ്ടിലും ഒരു മാറ്റം ഇരിക്കട്ടെ എന്നു വിചാരിച്ചു. സരിതചേച്ചിക്കു നേരത്തേതന്നെ ഒരു ഡിസൈൻ സ്റ്റുഡിയോ ഉള്ളതാണ്. ജയേട്ടന്റെ സിനിമകളുടെ കോസ്റ്റ്യൂമിൽ മുന്‍പു ചില സംഭാവനകൾ നല്‍കിയിട്ടുമുണ്ട്. അങ്ങനെ ജയേട്ടനുമായി ആലോചിച്ച് ഡിസൈനിംഗ് സംബന്ധിച്ച് സരിതചേച്ചി എന്നോടു ചില ആശയങ്ങൾ പങ്കുവച്ചു. നന്നായിരിക്കുമെന്നു ഞാൻ പറഞ്ഞു. അങ്ങനെയാണു ജയസൂര്യ സ്റ്റൈലിംഗ് സരിത ജയസൂര്യയിലേക്ക് എത്തിയത്. ആട് 1 തിയറ്ററിൽ ഹിറ്റാകാതെ പോയപ്പോഴും ആട് 2 റിലീസിംഗിനു തയാറെടുക്കുന്പോഴും ജയസൂര്യയുടെ സമീപനം ..? ‘പോട്ടെടാ, നമുക്ക് അടുത്ത സിനിമ ചെയ്യാം’ എന്ന മട്ടിൽ വളരെ പോസിറ്റീവായിട്ടാണു ജയേട്ടൻ പറഞ്ഞത്. കാരണം, അതിൽ ആർട്ടിസ്റ്റുകളുടെ പ്രകടനം അഭിനന്ദനീയമായിരുന്നു. ഒരു സിനിമ സ്വീകരിക്കപ്പെടുകയോ സ്വീകരിക്കപ്പെടാതിരിക്കുകയോ ചെയ്യുന്നത് ആ സിനിമയുടെ വിധിപോലെയാവും. അതിനെയൊക്കെ വളരെ പോസീറ്റീവായി എടുക്കുന്ന വ്യക്തിയാണു ജയസൂര്യ. നമ്മുടെ ജഡ്ജ്മെന്റിനപ്പുറം 500 പേർ ഒന്നിച്ചിരുന്നു സിനിമ കാണുന്പോൾ ഉണ്ടാകുന്ന ജഡ്്ജ്മെന്റ് വേറെയാണ്. അതു സിനിമ റിലീസായശേഷമേ നമുക്കു കിട്ടുകയുള്ളൂ. അതിനുവേണ്ടി കാത്തിരിക്കുന്നു. വിജയ്ബാബുവിന്റെ സമീപനം - അന്നും ഇന്നും....? അന്നും ഇന്നും ഒരേ ആൾ തന്നെയാണ് അദ്ദേഹം. കാരണം, ഈ സിനിമ ഇഷ്ടപ്പെടുന്നവരുടെ കൂട്ടത്തിൽ മുൻപന്തിയിൽ നിൽക്കുന്ന ഒരാളാണ് വിജയ്ബാബു ചേട്ടൻ. സാധാരണ സിനിമ പരാജയപ്പെടുന്പോൾ ഒരുപക്ഷേ, സംവിധായകനും നിർമാതാവുമൊക്കെ തെറ്റിപ്പിരിയാറുണ്ട്. ആട് 1 പരാജയപ്പെട്ടപ്പോൾപോലും ഞങ്ങൾതമ്മിൽ വലിയ സൗഹൃദമുണ്ടായിരുന്നു. ആ സൗഹൃദം ഞങ്ങൾ കാത്തുസൂക്ഷിക്കുന്നു. അദ്ദേഹം തന്നെയാണ് രണ്ടാംഭാഗം എന്തായാലും ചെയ്യണമെന്ന നിലപാടുമായി മുന്നിട്ടിറങ്ങിയത്. കഴിഞ്ഞ വർഷം മുതൽ തുടങ്ങിയ പ്ലാനിംഗ് ആയിരുന്നു അത്. നല്ലൊരു കഥ വീണു കിട്ടാഞ്ഞതിനാൽ അതു നീണ്ടുപോവുകയായിരുന്നു. ഇപ്പോൾ നല്ല ഒരു പ്രമേയം ഒത്തുവന്നു. അതിനാൽ സിനിമയാക്കി ഇറക്കുന്നു. അത്രേയുള്ളൂ. ആട് 2 ചിത്രീകരണത്തിലെ വെല്ലുവിളികൾ...? എല്ലാവരും നന്നായി സഹകരിക്കുന്ന ആർട്ടിസ്റ്റുകളാണ്. സമയത്തു ഷൂട്ട് ചെയ്തു തീർക്കുക എന്ന ചലഞ്ച് മാത്രമേ ഉണ്ടായിരുന്നുള്ളൂ. കാരണം ഇത്തവണ കാലാവസ്ഥ വലിയ പ്രശ്നമായിരുന്നു. മഴ വന്നു. അതായിരുന്നു പ്രധാന വെല്ലുവിളി. ധർമജൻ ചേട്ടൻ, വിനായൻ ചേട്ടൻ... എല്ലാവരും തിരക്കുള്ള ആർട്ടിസ്റ്റുകളാണ്. അവരുടെയൊക്കെ ഡേറ്റുകൾക്ക് ഇടയ്ക്കിടെ പ്രശ്നമുണ്ടായി. വിചാരിച്ചതിനെക്കാൾ ഷൂട്ടിംഗ് ദിവസം നീണ്ടു. ക്രിസ്മസിന് ഇറക്കാൻ പറ്റുമോ എന്നുതന്നെ ഉറപ്പില്ലായിരുന്നു. അവസാനനിമിഷം എല്ലാ പ്രതിസന്ധികളെയും തരണം ചെയ്ത് ഇറക്കാനാകും എന്ന അവസ്ഥയിലാണ് ഇപ്പോഴുള്ളത്. ഒരുപാട് പ്രതീക്ഷകൾക്കു നടുവിലേക്കാണ് ഈ സിനിമ ഇറങ്ങാൻ പോകുന്നതെന്നു സിനിമ തുടങ്ങിയപ്പോൾ തന്നെ അറിയാമായിരുന്നു. പക്ഷേ, ആ ഒരു ഉൾഭയം എപ്പോഴുമുണ്ട്. ഇപ്പോഴുമുണ്ട്. ആട് 2ലെ പാട്ടുകൾ...? ആട് ഒരു ഭീകരജീവിയാണ് എന്ന സിനിമയിൽ പാട്ടുകളെഴുതിയ മനു മഞ്ജിത്ത് ആട് 2 ലും പാട്ടുകളെഴുതുന്നു. ഒപ്പം, ഹരിനാരായണനും ഒരു പാട്ട് എഴുതിയിരിക്കുന്നു. മ്യൂസിക് ഷാൻ റഹ്്മാൻ. ചങ്ങാതി നന്നായാൽ... എന്ന പാട്ടാണു പുറത്തുവന്നിരിക്കുന്നത്. ഇനിയുള്ള പാട്ടുകളെല്ലാം സിനിമയിലെ പ്രധാന സീനുകളിലൂടെ കടന്നുപോകുന്ന പാട്ടുകളാണ്. ആട് 2ൽ നായികയുണ്ടോ...? നായിക എന്ന കോണ്സപ്റ്റിലൂടെ ആട് -2 പോകുന്നില്ല. എന്നാലും സ്ത്രീസാന്നിധ്യമുണ്ട്. മേജർ നായിക എന്ന രീതിയിൽ എടുത്തുപറയാവുന്ന ആരുമില്ല. പക്ഷേ, രണ്ടു മൂന്നു സ്ത്രീകഥാപാത്രങ്ങളുണ്ട് ഇതിൽ. ആട് 2ലെ മറ്റ് അഭിനേതാക്കളെക്കുറിച്ച്...? വിജയ്ബാബു, ഇന്ദ്രൻസ്, സണ്ണി വെയ്ൻ, ധർമജൻ, സൈജു കുറുപ്പ്, വിനായകൻ, വിനീത് മോഹൻ, ഭഗത് മാനുവൽ തുടങ്ങിയവർക്കൊപ്പം ബൈജു, മാമുക്കോയ എന്നിവരുമുണ്ട്. മാമുക്കോയയ്ക്കും പ്രാധാന്യമുള്ള വേഷമാണ്. അദ്ദേഹവും വളരെ പ്രഫഷണലാണ്. സംവിധായകൻ ആവശ്യപ്പെടുന്നതനുസരിച്ച് കാരക്ടറിന് വേണ്ട കാര്യങ്ങൾ നല്കുന്ന ഒരാർട്ടിസ്റ്റാണ് അദ്ദേഹം. എത്രയോ വർഷമായി സിനിമയിൽ അഭിനയിക്കുന്ന ആളല്ലേ അദ്ദേഹം. പുതിയ സംവിധായകൻ, പഴയ സംവിധായകൻ എന്നിങ്ങനെയുള്ള വലുപ്പച്ചെറുപ്പമൊന്നും അദ്ദേഹത്തിനില്ല. ആട് 2 തിയറ്ററുകളിലേക്ക് എത്തുന്പോൾ പ്രേക്ഷകരോടു പറയാനുള്ളത്..? ഗിമ്മിക്കുകളെയൊക്കെ കാറ്റിൽപ്പറത്തി നമ്മുടെ പ്രതീക്ഷകളെയൊക്കെ തകിടംമറിച്ച ഒരു സിനിമയായിരുന്നു ആട് 1. അതുകൊണ്ടുതന്നെ പ്രത്യേകിച്ച് ഒന്നും പറയുന്നില്ല. പക്ഷേ, നല്ല ഒരു എന്റർടെയ്ൻമെന്റ് പ്രതീക്ഷിക്കുന്നവർക്കു ധൈര്യപൂർവം കയറാം. കഥപറയുന്ന ശൈലി ആട് -1 ലേതുപോലെയാണ്. പക്ഷേ, കാൻവാസ് കുറച്ചുകൂടി വലുതാണ്. ആട് 1 ൽ നമുക്കു തെറ്റുപറ്റിയെന്നു തോന്നുന്ന ചില മേഖലകൾ കറക്ട് ചെയ്തിട്ടുണ്ട്. അതുകൊണ്ട് ഈ സിനിമയിൽ പഴയ തെറ്റുകളൊന്നും ഉണ്ടാവില്ല. പുതിയ തെറ്റുകളേ ഉണ്ടാവുകയുള്ളൂ! ലാഗ് ആണ് എന്നതു പല സിനിമകളും ഇറങ്ങിക്കഴിഞ്ഞു കേൾക്കാറുള്ള പരാതിയാണ്. ആട്-2 ഡ്യൂറേഷൻ...? ഡ്യൂറേഷൻ രണ്ടര മണിക്കൂറിനു മുകളിലുള്ള ഒരു സിനിമയാണ് ആട് -2. അത്രയേറെ കഥാപാത്രങ്ങളും അവരുമായി ബന്ധപ്പെട്ട സംഭവങ്ങളുമൊക്കെയുള്ള സിനിമയാണല്ലോ. നമ്മുടെ കാൻവാസും ഇഷ്യുവും കുറച്ചു വലുതാണ്. അതിനാൽ അല്പം ഡ്യൂറേഷൻ കൂടുതലുള്ള സിനിമയാണ്. ചില സിനിമകളൊക്കെ മൂന്നു മണിക്കൂറായാലും നമുക്കു ബോറടിക്കാറില്ലല്ലോ. ഒരുപക്ഷേ, അനാവശ്യമായി സീനുകൾ കയറ്റുന്പോഴും കഥ നീളുന്പോഴുമൊക്കെയായിരിക്കും പ്രേക്ഷകൻ ലാഗ് എന്നു പറയുന്നത്. ഇവിടെ ഈ കഥയും തിരക്കഥയും ആവശ്യപ്പെടുന്ന രീതിയിലാണ് പടം പൊയ്ക്കൊണ്ടിരിക്കുന്നത്. ആട് -2 നു പിന്നിൽ പ്രവർത്തിച്ചവർ...? ലിജോ പോൾ എഡിറ്റിംഗ്. കാമറ വിഷ്ണു നാരായണൻ. ഇരുവരും ആട് 1 ലും എന്നോടൊപ്പമുണ്ടായിരുന്നു. കലാസംവിധാനം അരുണ്‍ വെഞ്ഞാറമൂട്. മേയ്ക്കപ്പ് റോണക്സ് സേവ്യർ. കോസ്റ്റ്യൂം ഡിസൈനർ സ്റ്റെഫി സേവ്യർ. സ്റ്റിൽസ് നവീൻ. സിനിമ ഇറങ്ങുന്ന ദിവസംതന്നെ വരുന്ന ഓണ്‍ലൈൻ നിരൂപണങ്ങളോട് താങ്കളുടെ സമീപനമെന്താണ്...? നിരൂപണങ്ങളെ നമുക്ക് ഒരിക്കലും നിരുത്സാഹപ്പെടുത്താൻ പറ്റില്ല. ഏതു കലാസൃഷ്ടിക്കും നിരൂപണത്തിന്റെ സപ്പോർട്ട് കിട്ടാറുണ്ട്. ചിലപ്പോൾ നിരൂപണങ്ങൾ കീറിമുറിക്കാറുമുണ്ട്. ചില സമയത്ത് സിനിമ പോലും കാണാതെ ചിലർ നിരൂപണമെഴുതാറുണ്ട്. ഫേസ്ബുക്കിലാണെങ്കിലും വാളെടുത്തവൻ വെളിച്ചപ്പാട് എന്നു പറയാവുന്ന അവസ്ഥയാണല്ലോ. പൈസ കൊടുത്തു സിനിമ കാണുന്ന ഒരു പ്രേക്ഷകൻ തന്റെ അഭിപ്രായം രേഖപ്പെടുത്തുന്നതിനോട് നമുക്ക് ഒരിക്കലും വിയോജിക്കാൻ പറ്റില്ല. അതിനാൽ എല്ലാത്തരത്തിലുമുള്ള ആരോഗ്യകരമായ നിരൂപണങ്ങളെയും സ്വാഗതം ചെയ്യുന്നു. ഈ സിനിമയെ എഴുതിത്തോൽപ്പിച്ചുകളയാം എന്ന നിർബന്ധബുദ്ധിയോടെയുള്ള ചില എഴുത്തുകൾ വരുന്പോഴാണ് നമുക്കു പ്രശ്നമാകുന്നത്. ആട് -1 കഴിഞ്ഞപ്പോൾ ഭൂരിഭാഗം മാധ്യമങ്ങളുടെയും ഓണ്‍ലൈൻ സൈറ്റുകളുടെയും റിവ്യു ഏറെ നെഗറ്റീവായിരുന്നു. ഏറ്റവും താഴ്ന്ന റേറ്റിംഗുമായാണ് ആട്-1 ന്റെ റിവ്യൂസ് വന്നത്. ഒന്നോ രണ്ടോ ആളുകൾ മാത്രമേ രണ്ടു പക്ഷത്തും നിന്നു സംസാരിച്ചുള്ളൂ. ബാക്കിയെല്ലാം നെഗറ്റീവ് റിവ്യൂസ് ആയിരുന്നു. അത്തരത്തിൽ നെഗറ്റീവ് റിവ്യൂസ് വന്ന ഒരു സിനിമയുടെ രണ്ടാംഭാഗത്തിന്റെ ട്രെയിലർ യൂ ട്യൂബിലുൾപ്പെടെ ഏറ്റവും വേഗത്തിൽ ഒരു മില്യണ്‍ വ്യൂസ് ആകുന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്. നിരൂപകർക്ക് എവിടെയോ പിഴച്ചു എന്നതല്ലേ അതിന്റെ അർഥം. നിരൂപണം വേറേ. പ്രേക്ഷകർ ഒരു സിനിമയെ സ്വീകരിക്കുന്ന രീതി വേറെ. തങ്ങളാണ് ശരി, തങ്ങൾ സിനിമയെ നിരൂപിക്കുന്ന രീതിയാണു ശരി എന്നുപറഞ്ഞ് എഴുതുന്ന ചില നിരൂപണങ്ങളെ ഞാൻ പ്രോത്സാഹിപ്പിക്കുന്നില്ല. കാരണം, അതിന്റെ ബെസ്റ്റ് ഉദാഹരണമാണ് ആട് - 1. എല്ലാ നിരൂപകരും വലിച്ചുകീറി ഒട്ടിച്ച ഒരു സിനിമയാണ് ആട് 1. ആ സിനിമയുടെ ജനപ്രീതി ഇപ്പോൾ എത്ര ഉയരെയാണന്ന് ഓണ്‍ലൈനിൽ ശ്രദ്ധിച്ചാൽ ബോധ്യമാകുന്നതാണല്ലോ. അന്പേ തഴഞ്ഞ ഒരു സിനിമ ഇത്രയും ജനപ്രീതി ആർജിക്കുക എന്നുപറയുന്നിടത്ത് അന്നു നിരൂപിച്ചവരുടെ നിരൂപണങ്ങൾക്ക് എന്തോ പ്രശ്നമില്ലേ എന്നതാണ് എന്റെ ചോദ്യം. ഒരു സിനിമ സബ്ജക്ടീവായി വിലയിരുത്താതെ എനിക്കിഷ്ടപ്പെട്ടില്ല, അതുകൊണ്ട് ഈ സിനിമ മോശം സിനിമയാണ് എന്നു പറഞ്ഞ് അവസാനിപ്പിക്കുന്ന നിരൂപണങ്ങളോട് എനിക്കു യോജിപ്പില്ല. അടച്ചാക്ഷേപിക്കുന്ന നിരൂപണരീതിയോട് എനിക്കു യോജിപ്പില്ല. അത്തരം നിരൂപണങ്ങൾക്കു ഞാൻ ചെവികൊടുക്കാറുമില്ല. നിരൂപണമെഴുതുന്പോൾ രണ്ടുവശവും പറയണമല്ലോ. ആട് - 1 ന്റെ നിരൂപണങ്ങൾ നോക്കിയാൽ അതിൽ നല്ലതായി ഒരു കാര്യവും പറഞ്ഞിട്ടില്ല. നിരൂപകർ ഒരു കാര്യംപോലും നല്ലതു പറയാത്ത ഒരു സിനിമയുടെ രണ്ടാം ഭാഗത്തിനായിട്ടാണ് ആളുകൾ കാത്തിരിക്കുന്നത്. അന്ന് അടപടലെ നിരൂപിച്ചവരൊക്കെ ഇന്ന് അവരുടെ നിരൂപണരീതി ഒന്നു പുനർവിചിന്തനം ചെയ്യുന്നതു നന്നായിരിക്കും. നിരൂപകർ അതിഗംഭീരമായി വലിച്ചുകീറി ഒട്ടിച്ചുകഴിയുന്പൊഴും ചില സിനിമകളെക്കുറിച്ചു പ്രേക്ഷകർ ചിന്തിക്കുന്നതു വേറെ ലൈനിൽ ആയിരിക്കും. അത് എന്തുകൊണ്ട് അങ്ങനെ എന്നുള്ളതു നിരൂപകർ ഒന്ന് ആലോചിക്കുന്നതു നല്ലതായിരിക്കും. വളരെ മോശമാണെന്നു പറഞ്ഞ് അഞ്ചിൽ ഒരു സ്റ്റാർ കൊടുക്കുന്ന സിനിമ പിന്നീടു പൊങ്ങിവരാനേ പാടില്ല. അങ്ങനെയാണെങ്കിൽ ഈ പറയുന്ന നിരൂപണങ്ങളിലൊക്കെ കഴന്പുണ്ട്. നമ്മൾ അടച്ചാക്ഷേപിക്കുന്ന ഒരു സിനിമ പിൽക്കാലത്തു ജനം സ്വീകരിക്കുന്പോൾ നമ്മൾ ആക്ഷേപിച്ചതിൽ എന്തോ കഴന്പില്ലായ്മ ഇല്ലേ എന്നു നമുക്കൊന്നു തോന്നണം. അങ്ങനെ തോന്നലുണ്ടായാൽ നല്ലതാണ്. കാരണം, അടുത്ത സിനിമയിൽ നമ്മൾ കുറേക്കൂടി ഒബ്ജക്ടീവായേ സമീപിക്കുകയുള്ളൂ. വളരെ ക്രിയേറ്റീവായ നിരൂപണങ്ങളൊക്കെ ഞാൻ വളരെ സസൂക്ഷ്മം ഇരുന്നു വായിക്കാറുണ്ട്. അല്ലാതെ, വെറുതേ കാടടച്ചു വെടിവയ്ക്കുന്ന നിരൂപണങ്ങളെയൊക്കെ പത്രഭാഷയിൽ പറഞ്ഞാൽ അർഹിക്കുന്ന അവജ്ഞയോടെ തള്ളാറുണ്ട്. ടി.ജി.ബൈജുനാഥ്
|
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner. |
|
|
|
|
|
|
|
|
|
അടിപൊളി ജീവിതം
|
ചെറുപ്പത്തിൽ സിനിമാക്കാർ എന്നു പറഞ്ഞാൽ തങ്ങളുടെ വെള്ളത്തൂവൽ ഗ്രാമത്തിൽ ഷൂട്ടി
|
|
അർഥനയായി അഭിനയം!
|
പതിനൊന്നാം ക്ലാസില്‍ പഠിക്കുമ്പോള്‍ ടെലിവിഷന്‍ അവതാരകയായിട്ടായിരുന്നു അര്‍ഥ
|
|
|
ചിൽ ത്രിൽ മഞ്ഞുമ്മൽ
|
ഞങ്ങള്‍ക്കും ഒരു സര്‍വൈവല്‍ ത്രില്ലറായിരുന്നു ഇതിന്റെ ഷൂട്ടിംഗ്! കൊടൈക്കനാലി
|
|
മുബിൻ-റാഫിയുടെ മകൻ
|
കോമഡി രാജാക്കന്മാരായ റാഫിയും നാദിര്‍ഷയും ആദ്യമായി ഒന്നിക്കുമ്പോള്‍ സമ്പൂര്‍ണ
|
|
|
ശങ്കർ വണ്ടർഫുൾ
|
ഒരിടവേളയ്ക്കു ശേഷം എണ്‍പതുകളിലെ റൊമാന്റിക് ഹീറോ ശങ്കര്‍ പണിക്കർ ഒരുവാതില്‍
|
|
മമിതലു പ്രേമലു
|
മമിത ബൈജു-നസ്ലെന് പെയര്‍ ആദ്യമായി സ്ക്രീനിലെത്തിയ ചിത്രമാണ് ഗിരീഷ് എ.ഡി. സം
|
|
|
സചിത്രം സുചിത്ര
|
നാലു വര്‍ഷം മുമ്പ് സംപ്രേഷണം ചെയ്ത വാനമ്പാടി എന്ന ടെലിവിഷന്‍ പരമ്പരയും അതിലെ പ
|
|
|
ജാഫർ ഇടുക്കിയുടെ ഓഫർ
|
2002ല്‍ ഓകെ ചാക്കോ കൊച്ചിന് മുംബൈ എന്ന സിനിമയിലൂടെ വെള്ളിത്തിരയിലെത്തിയ ജാഫര്‍
|
|
|
|
|
കളർഫുൾ ജഗദീഷ്
|
കോമഡി വേഷങ്ങളില്നിന്നു സ്വഭാവവേഷങ്ങളിലേക്കു ജഗദീഷിന്റെ ചുവടുമാറ്റം രഞ്ജി
|
|
|
നരേന് ഹാപ്പിയാണ്
|
എറണാകുളം മറൈന്‍ ഡ്രൈവില്‍ കായലിന് അഭിമുഖമായുള്ള ഫ്ലാറ്റിലെത്തുമ്പോള്‍ നടന്
|
|
|
|
ശേഷം സ്ക്രീനില്‍ കല്യാണി!
|
മലപ്പുറത്തിന്റെ ഫുട്ബോള്‍ ആവേശം ഒട്ടും ചോരാതെ നിമിഷങ്ങളെ തീപിടിപ്പിക്കുന്ന മമ്പറത്തിന്റെ അനൗണ്സര്
|
|
|
|
|
|
|