Star Chat |
Back to home |
|
പദ്മരാജന്റെ കഥാപ്രപഞ്ചത്തിലൂടെ ‘കാറ്റ്’വീശുമ്പോൾ |
|
|
പ്രമേയത്തിലും അവതരണത്തിലും ഒന്നിനൊന്നു വ്യത്യസ്തമായ സിനിമകൾ മലയാളികൾക്ക് സമ്മാനിക്കുന്ന സംവിധായകനാണ് അരുൺകുമാർ അരവിന്ദ്. കോക് ടെയ്ൽ, ഈ അടുത്ത കാലത്ത്, ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്, വണ്‍ ബൈ റ്റു എന്നിവയ്ക്കുശേഷം അരുണ്‍കുമാർ അരവിന്ദ് സംവിധാനം ചെയ്ത ‘കാറ്റ്' തിയറ്ററുകളിലേക്ക്. പി.പദ്മരാജന്റെ കഥാപ്രപഞ്ചത്തിൽ നിന്ന് അദ്ദേഹത്തിന്റെ മകൻ അനന്തപദ്മനാഭനാണ് കാറ്റിനു തിരക്കഥ രചിച്ചത്. ആസിഫ് അലി, മുരളിഗോപി, വരലക്ഷ്മി ശരത്കുമാർ, മാനസ രാധാകൃഷ്ണൻ എന്നിവരാണ് മുഖ്യവേഷങ്ങളിൽ. കാറ്റിന്റെ സംവിധാനം, എഡിറ്റിംഗ്, നിർമാണം, വിതരണം എന്നിവ നിർവഹിച്ച അരുണ്‍കുമാർ അരവിന്ദ് സംസാരിക്കുന്നു... പദ്മരാജൻ കഥകളിലേക്ക് എത്താനുള്ള പ്രചോദനം...? പദ്മരാജൻ സാറിന്റെ കഥാപ്രപഞ്ചത്തിൽ നിന്ന് ഒരു തിരക്കഥ അദ്ദേഹത്തിന്റെ മകൻ അനന്തപദ്മനാഭൻ രചിച്ചിട്ടുണ്ടായിരുന്നു. കുറേ നാൾ മുന്‍പ് അദ്ദേഹം ഈ കഥ എന്നോടു പറഞ്ഞിരുന്നു. ഞാനും അനന്തപദ്മനാഭനും മുരളിഗോപിയും ഒരുമിച്ച് ഈ കഥ ചർച്ചചെയ്താണ് ‘കാറ്റ് ' എന്ന സിനിമയിലേക്ക് എത്തിയത്. ഈ ഒരു സമയത്ത് ചെയ്യണമെന്നു വിചാരിച്ചു ചെയ്തതാണ്. 1979-80 കാലത്തെ കഥയാണു കാറ്റ്. പുറംമോടികളില്ലാത്ത ഒരു പരുക്കൻ ഗ്രാമത്തിന്റെ പശ്ചാത്തലത്തിൽ വരുന്ന കഥയും കഥാപാത്രങ്ങളുമാണ് കാറ്റിൽ. അത്തരം വിഷ്വലുകളും മലയാള സിനിമയിൽ കുറേ കാലത്തിനുശേഷമാണു വരുന്നതെന്നു തോന്നുന്നു. പദ്മരാജൻ സാറിന്റെ കഥകളിൽ നിന്ന് ഒന്നും എടുത്തിട്ടില്ല. അദ്ദേഹത്തിന്റെ ചെറുകഥകളിലെ വളരെ കൃത്യമായി നിർവചിക്കപ്പെട്ടിട്ടുള്ള കഥാപാത്രങ്ങളാണ് ഈ സിനിമയിലുള്ളത്. ആസിഫ് ചെയ്യുന്ന നുഹുക്കണ്ണ്, മുരളി ഗോപി ചെയ്യുന്ന ചെല്ലപ്പൻ, ഉണ്ണി രാജൻ പി.ദേവ് ചെയ്യുന്ന പോളി, പങ്കൻ താമരശേരി ചെയ്യുന്ന മൂപ്പൻ, മാനസ ചെയ്യുന്ന ഉമ്മുക്കുൽസു, വരലക്ഷ്മി ശരത്കുമാർ ചെയ്യുന്ന മുത്തുലക്ഷ്മി.. എല്ലാവരും വ്യക്തമായി നിർവചിക്കപ്പെട്ടിട്ടുള്ള കഥാപാത്രങ്ങളാണ്. കാറ്റിന്റെ കഥാപശ്ചാത്തലം...? കരിമരുന്നുപ്രയോഗവും കന്പക്കെട്ടുമൊക്കെ നടത്തുന്ന ഒരു പറ്റം ആളുകളാണ് ആ ഗ്രാമത്തിലുള്ളത്. മൂപ്പൻ എന്നയാളാണ് അവരെ നയിക്കുന്നത്. നൂഹുക്കണ്ണ്, ചെല്ലപ്പൻ, പോളി, ശിവൻകുട്ടി തുടങ്ങിയവരെല്ലാം മൂപ്പനൊപ്പം ജോലിചെയ്യുന്നവരാണ്. അവരുടെ ഒരു ലോകമാണ് കാറ്റിലൂടെ അനാവരണം ചെയ്യപ്പെടുന്നത്. വളരെ വ്യക്തമായി നിർവചിക്കപ്പെട്ടിട്ടുള്ള ഒരു കഥയാണ് കാറ്റിന്റേത്. പണ്ടു കാലത്തു നടന്ന ഒരു കഥ പറയുകയാണ്. കാറ്റെടുത്തു പോയ ഒരു കാലഘട്ടം അല്ലെങ്കിൽ മറഞ്ഞുപോയ ഒരു കാലഘട്ടം. വൈദ്യുതി പോലും ഇല്ലാതിരുന്ന കാലഘട്ടം. 1979-80 കാലത്ത് കേരള- തമിഴ്നാട് അതിർത്തി ഗ്രാമങ്ങളിൽ വൈദ്യുതി എത്തിയിരുന്നില്ല. ആ കാലഘട്ടത്തിലെ ഒരുപിടി കഥാപാത്രങ്ങളും അവരുടെ ജീവിതവുമൊക്കെയാണ് കാറ്റ്. പൂർണമായും ഫിക്ഷനാണ്. കാറ്റ് എന്ന പേരിന്റെ പ്രസക്തി...? വളരെ ഇമോഷനുള്ള ഒരു സീനാണ് കാറ്റ്. വളരെ തുറസായ സ്ഥലങ്ങളും തുറന്ന മനസുള്ള ആളുകളെയുമാണ് ഈ സിനിമയിൽ കാണിച്ചിരിക്കുന്നത്. വൈദ്യുതി പോലും ഇല്ലാത്ത ഒരു കാലഘട്ടത്തിലെ ആളുകളുടെ പച്ചയായ ഇമോഷനുകൾ. വിദ്യാഭ്യാസം കുറവാണെങ്കിലും വിവേകബുദ്ധിയുള്ള ആളുകളാണ് അവർ. ചെയ്യുന്ന തൊഴിലിൽ ആത്മാർഥതയുള്ളവരും സാധാരണ മനുഷ്യന്റെ എല്ലാത്തരത്തിലുള്ള വികാരങ്ങളിലൂടെയും - അതു പ്രണയമാണെങ്കിലും ദു:ഖമാണെങ്കിലും വൈരാഗ്യമാണെങ്കിലും- കടന്നുപോകുന്ന ആളുകളാണ് അവരും. അവർക്ക് ഒരുപാടു വലിയ ആഗ്രഹങ്ങളോ പിടിച്ചടക്കാനുള്ള സ്വപ്നങ്ങളോ ഒന്നുമില്ല. അവർ ജീവിച്ചുപോകുന്നു. അവരുടെ ലോകം പൂർണമായും വ്യത്യസ്തമാണ്. അതുകൊണ്ടുതന്നെ അന്നത്തെ കാലഘട്ടത്തിൽ ജീവിച്ചിരുന്ന ആളുകൾക്കു കാറ്റ് വളരെ പ്രധാനപ്പെട്ട ഒരു വികാരം തന്നെയാണ്. കാരണം, അവരോടൊപ്പം സഞ്ചരിക്കുകയാണത്. അന്നു കോണ്‍ക്രീറ്റ് കെട്ടിടങ്ങളോ വലിയ കെട്ടിടങ്ങളോ ചുറ്റുംതന്നെയില്ല. എല്ലാം ചെറിയചെറിയ വീടുകളാണ്. അങ്ങനെയൊരു പ്രദേശമാണ് ഈ സിനിമയുടെ പശ്ചാത്തലം. കാറ്റ് മുഖ്യമായും ചിത്രീകരിച്ചതു പാലക്കാട്ടാണെങ്കിലും തമിഴ്നാട്- കേരള അതിർത്തിയിലുള്ള ഒരു ഗ്രാമത്തിലാണു കഥ നടക്കുന്നത്. കുറച്ചു കടലോപ്രദേശവും കാണിക്കുന്നതിനാൽ വിഴിഞ്ഞം പ്രദേശങ്ങളിലും കുറച്ചു ഭാഗം ചിത്രീകരിച്ചു. കാറ്റ് എന്ന ഇമോഷൻ ഈ സിനിമയിൽ ഉടനീളമുണ്ട്. കാറ്റിന്റെ സാന്നിധ്യമുണ്ട് ഈ സിനിമയിൽ. കാറ്റിലെ കഥാപാത്രങ്ങൾ...? മുഖ്യമായും നൂഹുക്കണ്ണിന്റെ കഥയാണു കാറ്റ്. നൂഹുക്കണ്ണ്, ചെല്ലപ്പൻ, പോളി, മൂപ്പൻ എന്നിവരുടെ സൗഹൃദത്തിന്റെയും പ്രണയത്തിന്റെയും കഥ പറയുന്ന സിനിമയാണു കാറ്റ്. വളറെ പരുക്കനായ ആയ ലുക്ക് ആണ് എല്ലാവരുടേയും. അതായത് ഒറിജിനൽ കഥാപാത്രങ്ങളാണ്. ഒട്ടുംതന്നെ നാടകീയ ഇല്ലാത്ത, വളരെ പച്ചയായ ആവിഷ്കരണമാണ്. പത്മരാജൻ കഥാപാത്രങ്ങളുടെ കൃത്യമായി നിർവചിക്കപ്പെട്ട രീതി തന്നെയാണ് കാറ്റിലെ കഥാപാത്രങ്ങൾക്കുമുള്ളത്. നായകൻ, നായിക എന്നതിലൊക്കെ ഉപരി എല്ലാവരും പ്രധാന കഥാപാത്രങ്ങളാണ്. അരുണ്‍കുമാർ അരവിന്ദ് - മുരളിഗോപി കോംബിനേഷൻ...? ഞങ്ങൾ തമ്മിൽ ഒരു സാഹോദര്യം തന്നെയുണ്ട്. ഞങ്ങൾ രണ്ടുപേരും സിനിമയെ സമീപിക്കുന്നതും ഞങ്ങൾ പങ്കുവയ്ക്കുന്ന സിനിമയുടെ ചിന്തകളും ഏകദേശം ഒന്നുതന്നെയാണ്. അതുകൊണ്ടുതന്നെയാണ് സ്ക്രിപ്റ്റ് റൈറ്റർ എന്ന നിലയ്ക്കു തന്നെ പല സിനിമകളിലും വർക്ക് ചെയ്യാനാകുന്നത്. പക്ഷേ, ഈ സിനിമയിൽ സ്ക്രിപ്റ്റ് എഴുതിരിക്കുന്നത് അനന്തപദ്മനാഭനാണ്. ഇതിൽ മുരളി എനിക്കൊപ്പം വരുന്നത് ആക്ടർ ആയിട്ടാണ്. ആക്ടർ എന്ന രീതിയിൽ അദ്ദേഹത്തിന്റെ പൊട്ടെൻഷ്യൽ മാക്സിമം എനിക്ക് ഉപയോഗിക്കാനാകുന്നുണ്ട്. മുരളിക്ക് അത് മടക്കിത്തരാൻ ആകുന്നുമുണ്ട്. കഥാപാത്രത്തെക്കുറിച്ചു പറഞ്ഞുകൊടുക്കുന്നതു കൃത്യമായി മനസിലാക്കി ആക്ടേഴ്സ് അതുപോലെ പെർഫോം ചെയ്യുന്പോഴാണ് സിനിമയിൽ ആ കഥാപാത്രം പൂർണത യിലേക്ക് എത്തുന്നത്. ഒരു എഴുത്തുകാരൻ എഴുതി, ഒരു ഫിലിംമേക്കർ കണ്‍സീവ് ചെയ്യുന്ന ഒരു ഒരു കാരക്ടർ ആക്ടേഴ്സ് അത്രത്തോളം അർപ്പണത്തോടെ ചെയ്യുന്പോഴാണ് അതു സ്ക്രീനിൽ കൃത്യമായി വരുന്നത്. ഫിലിംമേക്കർ രീതിയിൽ എനിക്ക് ഏറ്റവുമധികം സഹായകമാകുന്നത് അതാണ്. ആസിഫ് അലിക്കൊപ്പം...? കാറ്റിലെ നൂഹുക്കണ്ണ് ആസിഫിന്റെ കരിയറിൽ ഇന്നുവരെ ചെയ്തതിൽ ഏറ്റവും മികച്ച കഥാപാത്രമാകുമെന്നാണ് ഈ സിനിമയിൽ എന്നോടൊപ്പം പ്രവർത്തിച്ച എല്ലാവരുടെയും വിശ്വാസം. അത്രത്തോളം കഷ്ടപ്പെട്ട്, കഠിനാധ്വാനം ചെയ്തു തന്നെയാണ് ഈ സിനിമയിൽ അദ്ദേഹം അഭിനയിച്ചതെന്ന് ഞങ്ങൾക്കറിയാം. ആസിഫ് മാത്രമല്ല എല്ലാ ആർട്ടിസ്റ്റുകളും അങ്ങനെ തന്നെയാണ്. 40-42 ഡിഗ്രി ചൂടിൽ ചെരുപ്പുപോലുമില്ലാതെയാണ് ആസിഫിനു നിൽക്കേണ്ടിവന്നിട്ടുള്ളത്. അതാണ് ആസിഫിനെ എടുത്തുപറയുന്നത്. പാറപ്പുറത്തും മണ്ണിലുമൊക്കെ കഥാപാത്രത്തിന്റെ കോസ്റ്റ്യൂമിൽ ഷോട്ട് എടുത്തുതീരുവോളം നിൽക്കുന്നതിലൊന്നും ആസിഫിന് ഒട്ടും മടിഇല്ലായിരുന്നു.കുറച്ചുനേരം റെസ്റ്റ് എടുത്തോട്ടെ എന്നുപോലും ചോദിക്കാത്ത രീതിയിലാണ് ആസിഫ് ഉൾപ്പെടെ എല്ലാവരും വർക്ക് ചെയ്തത്. നൂഹുക്കണ്ണ് എന്ന കഥാപാത്രത്തെ തികച്ചും ഉൾക്കൊണ്ടുതന്നെയാണ് ആസിഫ് ചെയ്തിരിക്കുന്നത്. അതുകൊണ്ടുതന്നെ ഈ സിനിമ സ്ക്രീനിൽ വരുന്പോൾ ആരും ആസിഫിനെ കാണില്ല, നൂഹുക്കണ്ണിനെയാവും കാണുക. അതുപോലെ മുരളിഗോപിയെ ആരും കാണില്ല, അവർ കാണുന്നതു ചെല്ലപ്പനെയാവും. പോളി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതു രാജൻ പി. ദേവിന്റെ മകൻ ഉണ്ണിയാണ്. ഉണ്ണിയും വളർന്നുവരുന്ന നല്ല ആക്ടറാണ്. ഉണ്ണിയുടെയും നല്ല പെർഫോമൻസാണ്. ഇത്രയും പ്രാധാന്യമുള്ള വേഷം ഉണ്ണി കൈകാര്യം ചെയ്യുന്നത് ആദ്യമായാണ്. നല്ല രീതിയിൽ നല്ല റോളുകൾ അദ്ദേഹം കൈകാര്യം ചെയ്യുന്ന ആക്ടറാണ് ഉണ്ണി. രക്ഷാധികാരി ബൈജുവിലെ വേഷം എനിക്കറിയാം. മുരളിഗോപിയുടെ ചെല്ലപ്പൻ...? ചെല്ലപ്പൻ എന്തും ചെയ്യും. എന്തു ജോലിയും ചെയ്യും. വളരെ ഫ്രീയായി നടക്കുന്ന ഒരു മനുഷ്യൻ. ആ പ്രായത്തിന്റേതായ എല്ലാ കൊളളരുതായ്മകളും ഉള്ളയാളാണു ചെല്ലപ്പൻ. പക്ഷേ, അയാൾ നല്ല ഒരു മനസിന്റെ ഉടമയാണ്. പക്ഷേ, അത് ആളുകൾക്കു തിരിച്ചറിയാൻ പറ്റിയെന്നുവരില്ല. കാറ്റിലെ പ്രണയം...? നൂഹുക്കണ്ണിന് ഉമ്മുക്കുൽസുവിനോടു തോന്നുന്ന പ്രണയം വളരെ നിഷ്കളങ്കമാണ്.അതിന്റെ രീതിയിലാണ് അതിനെ ട്രീറ്റ് ചെയ്തിരിക്കുന്നത്. അതേസമയം വളരെ പക്വതയുള്ള പ്രണയമാണ് ചെല്ലപ്പനും മുത്തുലക്ഷ്മിയും തമ്മിലുള്ളത്. തമിഴ് സംസാരിക്കുന്ന പെണ്‍കുട്ടിയാണ് മുത്തുലക്ഷ്മി എന്ന കഥാപാത്രം. മാനസ, വരലക്ഷ്മി എന്നിവരിലേക്ക് എത്തിയത്...? വരലക്ഷ്മി അഭിനയിച്ച ഒരു സിനിമ മാത്രമേ ഞാൻ കണ്ടിട്ടുള്ളൂ. ബാല സാർ സംവിധാനം ചെയ്ത തമിഴ് ചിത്രം താരൈയ് തരപ്പാട്ടൈയ് എന്ന സിനിമയിൽ ശശികുമാറിന്റെ പെയർ ആയാണു വരലക്ഷ്മി അഭിനയിച്ചത്. അതിലെ പെർഫോമൻസ് കാണുന്പോൾത്തന്നെ വരലക്ഷ്മി നല്ല ഒരു പെർഫോർമർ ആണെന്നു നമുക്കറിയാം. കാറ്റിലെ മുത്തുലക്ഷ്മി എന്ന കാരക്ടറിന് അത്രയും ആഴമുള്ള, പാകതയുള്ള ഒരു പെർഫോമൻസ് ആവശ്യമായിരുന്നു. അന്നത്തെ കാലത്തെ ഒരു പ്രണയം കാണിക്കുന്നുവെങ്കിലും അതിനു മറ്റൊരു തലമുണ്ട്. അതു സിനിമ കാണുന്പോൾ അറിയാനാവും. ഉമ്മുക്കുൽസുവിനു വേണ്ടി അന്നത്തെ കാലഘട്ടത്തിലുള്ള വളരെ മിസ്ചീവിയസ് ആയ കൂട്ടുപുരികമുള്ള ഒരു നാടൻ പെണ്‍കുട്ടിയെയാണ് അന്വേഷിച്ചത്. യഥാർഥത്തിൽ മാനസ ഒരു നാടൻ പെണ്‍കുട്ടിയേ അല്ല. മാനസ വളർന്നതും പഠിച്ചതുമെല്ലാം ദുബായിലാണ്. ഇപ്പോൾ കൊച്ചിയിലുണ്ട്. മാനസയും ആദ്യമായിട്ടാണ് ഒരു ലീഡ് റോൾ ചെയ്യുന്നത്. ഈ സിനിമയിലെ ഏല്ലാ ആർട്ടിസ്റ്റുകളും അവരവർക്കു കിട്ടിയ കഥാപാത്രങ്ങൾ ഭംഗിയായി ചെയ്തിട്ടുണ്ട്. കാറ്റിലെ പാട്ടുകൾ, സംഗീതം...? 12 വർഷത്തിനുശേഷമാണ് പി. ഉണ്ണികൃഷ്ണൻ മലയാളത്തിൽ ഒരു പാട്ട് പാടിയിരിക്കുന്നത്. കാറ്റിലെ ഏകയായ് നീ... എന്ന ഗാനം. റഫീക് അഹമ്മദ് എഴുതി ദീപക്ദേവ് സംഗീതം നല്കിയിരിക്കുന്നു. രീതിഗൗള എന്ന രാഗത്തിലാണ് ആ പാട്ട് കംപോസ് ചെയ്തരിക്കുന്നത്. മലയാളത്തിലും തമിഴിലുമൊക്കെ മുന്‍പ് ആ രാഗത്തിൽ ഒരുപാടു പാട്ടുകൾ വന്നിട്ടുണ്ട്. രീതിഗൗളയിലെ മറ്റൊരു പാട്ട് എന്ന് ഉണ്ണികൃഷ്ണൻ ചേട്ടൻ തന്നെ റിക്കാർഡിംഗ് സമയത്തു പറഞ്ഞിരുന്നു. മുരളിഗോപിയും ഇതിൽ ഒരു പാട്ടു പാടിയിട്ടുണ്ട്. പോട്ടടാ പോട്ടടാ എന്നു തുടങ്ങുന്ന പാട്ട്. അത് അവരുടെ സൗഹൃദത്തിന്റെ പാട്ടാണ്. സിറ്റ്വേഷണൽ സോങ്ങാണ് അത്. ഒരു തമിഴ് പാട്ടുകൂടിയുണ്ട് കാറ്റിൽ. കനാ കാൺഗിറേൻ...എന്നു തുടങ്ങുന്ന പാട്ട്. ജ്യോത്സനയാണ് അതു പാടിയിരിക്കുന്നത്. വരികളെഴുതിയത് ധരൻ. ദീപക് തന്നെയാണു ബാക്ക് ഗ്രൗണ്ട് സ്കോർ ചെയ്തത്. ലൈവ് ഉപകരണങ്ങളാണ് ഉപയോഗിച്ചത്. അന്നത്തെ കാലഘട്ടത്തിൽ കേൾക്കുന്ന ശബ്ദങ്ങൾക്ക് ഇന്നത്തെ ടെക്നിക്കൽ നിലവാരം കൊടുത്തിട്ടുണ്ട്. ഡോൾബി അറ്റ്മോസ് എന്ന സാങ്കേതികതയിലാണ് ഫൈനൽ സൗണ്ട് മിക്സ് ചെയ്തിരിക്കുന്നത്. കാറ്റിന്റെ സാങ്കേതികനിലവാരത്തെക്കുറിച്ച്...? പഴയ ഒരു കാലഘട്ടത്തിലെ ഒരു കഥ പറയുന്പോൾ അതു വെറുതേ പഴയരീതിയിൽ കാണിക്കാതെ പുതിയ ടെക്നോളജിയുടെ പിൻബലത്തിൽ ഇന്നത്തെ രീതിയിൽ പറയാൻ ശ്രമിച്ചിട്ടുണ്ട്. ഇതേ കഥ 40 വർഷം മുന്‍പ് എടുക്കുകയാണെങ്കിൽ അതിനു വേറെ ഒരു രീതി ആയിരിക്കും. ഇന്നത്തെ സിറ്റ്വേഷനുമായി കഥയ്ക്കു ബന്ധമൊന്നുമില്ല. അതു ഫിക്ഷണലാണ്. 1979-80 പശ്ചാത്തലത്തിൽ ഒരുപറ്റം കഥാപാത്രങ്ങളുടെ കഥയാണ്. ഇന്നത്തെ സാങ്കേതിക പിന്തുണ ഉപയോഗിച്ചുവെന്നുമാത്രം. കളർടോണ്‍, കാമറ, അതിലെ മാസ്റ്റർ പ്രൈം ലെൻസ് എന്നിവയെല്ലാം അതിനൂതനമാണ്. അലക്സ എസ് 60 എന്ന ഏറ്റവും പുതിയ കാമറയാണ് കാറ്റിൽ ഉപയോഗിച്ചത്. പ്രശാന്ത് രവീന്ദ്രനാണ് കാമറ ചെയ്തത്. രക്ഷാധികാരി ബൈജു, ലീല എന്നിവയാണ് പ്രശാന്ത് മുന്‍പ് ചെയ്ത വർക്കുകൾ. സംവിധായകൻ രഞ്ജിത്തിന്റെ ബിലാത്തിക്കഥയാണ് പ്രശാന്തിന്റെ അടുത്ത വർക്ക്. കാറ്റ് എന്ന ടൈറ്റിൽ നിർദേശിച്ചത്...? അനന്തപദ്മനാഭന്റെ സ്ക്രിപ്റ്റിൽ മറ്റൊരു പേരായിരുന്നു ആദ്യം. പിന്നീടു മുരളീഗോപിയും ഞാനും അനന്തപദ്മനാഭനും ഒരുമിച്ചുള്ള ചർച്ചയിലാണ് കാറ്റ് എന്ന പേര് ഫിക്സ് ചെയ്തത്. മുരളിഗോപിയാണ് ഈ ടൈറ്റിൽ നിർദേശിച്ചത്. അനന്തപദ്മനാഭൻ കുറേ കൊല്ലം മുന്‍പ് എഴുതിയ ഒരു സ്ക്രിപ്റ്റാണ് കാറ്റിന്റേത്. കുറേകൊല്ലം മുന്‍പ് എഴുതിയ ഒരു കഥ വീണ്ടും വായിക്കുന്പോൾ അതിന്റേതായ മാറ്റങ്ങൾ നമുക്കു തോന്നുമല്ലോ. അത്തരം മാറ്റങ്ങൾ സ്ക്രിപ്റ്റിൽ അദ്ദേഹം ഉൾപ്പെടുത്തിയെന്നുമാത്രം. കാറ്റിന്റെ എഡിറ്റിംഗിനെക്കുറിച്ച്...? ഇതൊരു ഡിഫൈൻഡ് ആയ കഥപറച്ചിൽ ആയതുകൊണ്ടുതന്നെ വളരെ സൂക്ഷിച്ചാണ് ഇതിന്റെ എഡിറ്റിംഗ് ചെയ്തത്. കാരണം ഇതിന്റെ ഇമോഷനുകൾ കൃത്യമായി ആളുകളിലെത്തണം. അതിനൊരു പാറ്റേണ്‍ ഉണ്ട്. ആ പാറ്റേണിൽ എഡിറ്റ് ചെയ്തു. ടെക്നിക്കലി വലിയ ഗിമ്മിക്സൊന്നും ഇതിൽ ഉപയോഗിച്ചിട്ടില്ല. വളരെ സ്ട്രെയിറ്റ് ആയ കഥപറച്ചിലാണ് കാറ്റിൽ. എഡിറ്ററുടെ മനസ് സംവിധായകനെ സ്വാധീനിച്ചിട്ടുണ്ടോ...? സീൻസ് എടുക്കുന്പോൾ നമുക്കു വേണ്ട ഷോട്സ് എടുക്കും. അതുപോലെതന്നെ എന്തെങ്കിലും ഓപ്്ഷനുകൾ വേണമെങ്കിൽ അതും എടുക്കാറുണ്ട്. കാരണം, എഡിറ്റിംഗ് ടേബിളിൽ വരുന്പോൾ ഒരു ഷോട്ടു കൂടി വേണമായിരുന്നു എന്നു തോന്നാൻ പാടില്ലല്ലോ. വെടിവഴിപാടിനുശേഷം താങ്കൾ നിർമിക്കുന്ന സിനിമകൂടിയാമല്ലോ കാറ്റ്...? സ്വന്തം പ്രൊഡക്ഷൻ ആയതിനാൽ കോംപ്രമൈസന്റെ ആവശ്യം വരില്ലല്ലോ. ഞാൻ തന്നെ നിർമിക്കാം എന്നു തീരുമാനിച്ചതിന്റെ പ്രധാന കാരണം അതാണ്. കംഫർട്ടബിളായി സിനിമ ചെയ്യുക എന്നതുമാത്രമാണ് നിർമിക്കാനുള്ള തീരുമാനത്തിനു പിന്നിൽ. ഈ സിനിമ ചെയ്യാൻ തീരുമാനിച്ചപ്പോൾ എനിക്കൊപ്പം നിൽക്കാൻ എന്റെ സുഹൃത്തുക്കൾ ഉണ്ടായിരുന്നു. അങ്ങനെയാണ് നിർമിക്കാം എന്നു തീരുമാനിച്ചത്. ഇതൊരു അനുഭവം കൂടിയാണല്ലോ. എനിക്ക് കർമയുഗ് എന്ന ഒരു പ്രൊഡക്ഷൻ കന്പനിയുണ്ട്. അതിലൂടെ എന്റെ സിനിമ ചെയ്തേക്കാം എന്നു വിചാരിച്ചു. എഡിറ്റിംഗ്, സംവിധാനം, നിർമാണം..ഇതിൽ ഏറ്റവും കംഫർട്ടബിൾ ആയി തോന്നിയത്..? അതു മൂന്നും എന്റെ അഭിപ്രായത്തിൽ കംഫർട്ടബിൾ അല്ല. ഓരോന്നിനും അതിന്റേതായ ഉത്തരാവാദിത്വമുണ്ട്. ഈ സിനിമയുടെ വിതരണവും എന്റെ കന്പനി കർമയുഗ് അണ് ചെയ്യുന്നത്. ആദ്യമായാണ് ഡിസ്ട്രിബ്യൂഷൻ രംഗത്തേക്കു കടക്കുന്നത്. സിനിമ എടുത്തു ജനങ്ങളിലേക്ക് എത്തിക്കുന്നതിന്റെ ഉത്തരവാദിത്വമാണ് ഇപ്പോൾ അനുഭവപ്പെടുന്നത്. കാറ്റിന്റെ നിർമാണത്തിലെ ഏറ്റവും വലിയ വെല്ലുവിളി...? ഇതിന്റെ ഷൂട്ടിംഗ് പാർട്ട് തന്നെയാണ്. ഇതിന്റെ എല്ലാ ക്രൂ മെന്പേഴ്സിനോടും എനിക്കു പറഞ്ഞാൽ തീരാത്ത നന്ദിയുണ്ട്. കാരണം പാലക്കാട് എന്ന സ്ഥലത്തേക്ക് ആളുകൾ പോകാനാഗ്രഹിക്കാത്ത സമയത്താണ് ഞങ്ങൾ അവിടെ പോയി ഷൂട്ട് ചെയ്തത്. ഏപ്രിൽ-മേയ് മാസങ്ങളിലെ കൊടുംചൂടിൽ ഏകദേശം 38 ദിവസം അവിടെ ഷൂട്ട് ചെയ്തു. ഇതിൽ കടൽ ദൃശ്യങ്ങൾ മാത്രമാണ് തിരുവനന്തപുരത്തു ഷൂട്ട് ചെയ്തത്. വണ്‍ ബൈ റ്റുവിനു ശേഷം മൂന്നു വർഷത്തെ ഇടവേള..? ഇടയ്ക്ക് ഒരു സിനിമ ചെയ്യാൻ പ്ലാൻ ചെയ്തിരുന്നു. പക്ഷേ, അതു പല കാരണങ്ങൾ കൊണ്ടു നടക്കാതെ പോയി. അല്ലാതെ മനപ്പൂർവം ഗ്യാപ്പ് എടുത്തതല്ല. എല്ലാത്തിനും ഓരോ പഠനം ആവശ്യമാണല്ലോ. അതിന്റെ ഭാഗമായി കുറേ സ്ക്രിപ്റ്റുകൾ കേൾക്കുന്നുണ്ടായിരുന്നു. കുറേ വായനയുണ്ടായിരുന്നു, കുറേ യാത്രകളുണ്ടായിരുന്നു. അതുകൊണ്ടു കുറച്ചു മാറിനിന്നുവെന്നേയുള്ളൂ. സ്ക്രിപ്റ്റ് പൂർത്തിയായിട്ടേ ഞാൻ സിനിമ ചെയ്യാൻ ഇറങ്ങുകയുള്ളൂ. സിനിമ ചെയ്യാൻ തുടങ്ങിക്കഴിഞ്ഞ് സ്ക്രിപ്റ്റ് തിരുത്താറില്ല. ടി.ജി.ബൈജുനാഥ്
|
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner. |
|
|
|
|
|
|
|
|
|
അടിപൊളി ജീവിതം
|
ചെറുപ്പത്തിൽ സിനിമാക്കാർ എന്നു പറഞ്ഞാൽ തങ്ങളുടെ വെള്ളത്തൂവൽ ഗ്രാമത്തിൽ ഷൂട്ടി
|
|
അർഥനയായി അഭിനയം!
|
പതിനൊന്നാം ക്ലാസില്‍ പഠിക്കുമ്പോള്‍ ടെലിവിഷന്‍ അവതാരകയായിട്ടായിരുന്നു അര്‍ഥ
|
|
|
ചിൽ ത്രിൽ മഞ്ഞുമ്മൽ
|
ഞങ്ങള്‍ക്കും ഒരു സര്‍വൈവല്‍ ത്രില്ലറായിരുന്നു ഇതിന്റെ ഷൂട്ടിംഗ്! കൊടൈക്കനാലി
|
|
മുബിൻ-റാഫിയുടെ മകൻ
|
കോമഡി രാജാക്കന്മാരായ റാഫിയും നാദിര്‍ഷയും ആദ്യമായി ഒന്നിക്കുമ്പോള്‍ സമ്പൂര്‍ണ
|
|
|
ശങ്കർ വണ്ടർഫുൾ
|
ഒരിടവേളയ്ക്കു ശേഷം എണ്‍പതുകളിലെ റൊമാന്റിക് ഹീറോ ശങ്കര്‍ പണിക്കർ ഒരുവാതില്‍
|
|
മമിതലു പ്രേമലു
|
മമിത ബൈജു-നസ്ലെന് പെയര്‍ ആദ്യമായി സ്ക്രീനിലെത്തിയ ചിത്രമാണ് ഗിരീഷ് എ.ഡി. സം
|
|
|
സചിത്രം സുചിത്ര
|
നാലു വര്‍ഷം മുമ്പ് സംപ്രേഷണം ചെയ്ത വാനമ്പാടി എന്ന ടെലിവിഷന്‍ പരമ്പരയും അതിലെ പ
|
|
|
ജാഫർ ഇടുക്കിയുടെ ഓഫർ
|
2002ല്‍ ഓകെ ചാക്കോ കൊച്ചിന് മുംബൈ എന്ന സിനിമയിലൂടെ വെള്ളിത്തിരയിലെത്തിയ ജാഫര്‍
|
|
|
|
|
കളർഫുൾ ജഗദീഷ്
|
കോമഡി വേഷങ്ങളില്നിന്നു സ്വഭാവവേഷങ്ങളിലേക്കു ജഗദീഷിന്റെ ചുവടുമാറ്റം രഞ്ജി
|
|
|
നരേന് ഹാപ്പിയാണ്
|
എറണാകുളം മറൈന്‍ ഡ്രൈവില്‍ കായലിന് അഭിമുഖമായുള്ള ഫ്ലാറ്റിലെത്തുമ്പോള്‍ നടന്
|
|
|
|
ശേഷം സ്ക്രീനില്‍ കല്യാണി!
|
മലപ്പുറത്തിന്റെ ഫുട്ബോള്‍ ആവേശം ഒട്ടും ചോരാതെ നിമിഷങ്ങളെ തീപിടിപ്പിക്കുന്ന മമ്പറത്തിന്റെ അനൗണ്സര്
|
|
|
|
|
|
|