Star Chat |
Back to home |
|
പുതുമകളുടെ ‘തരംഗ’ത്തിൽ പപ്പന്റെ മാലുവായി ശാന്തി |
|
|
“ഏറെ പുതുമകളുള്ള സിനിമയാണു തരംഗം. പ്രമേയത്തിൽ തന്നെ തുടങ്ങുകയാണ് തരംഗത്തിന്റെ പുതുമ. ഡയറക്ടർ ഡൊമിനിക് അരുണിന്റെ ആദ്യ ചിത്രമാണ്. ധനുഷിന്റെ വണ്ടർബാർ മലയാളത്തിൽ ആദ്യമായി നിർമിക്കുന്ന ചിത്രമാണ്. ലോഞ്ച്പാഡിന്റെ കാസ്റ്റിംഗിലൂടെയും ഓഡിഷനിലൂടെയും വന്ന 30 പുതുമുഖങ്ങൾ തരംഗത്തിലൂടെ സിനിമയിലെത്തുകയാണ്. കാമറ ചെയ്ത ദീപക് ഡി. മേനോന്റെയും എഡിറ്റിംഗ് ചെയ്ത ശ്രീനാഥിന്റെയും സംഗീതമൊരുക്കിയ അശ്വിൻ രഞ്ജുവിന്റെയും ആദ്യ സിനിമയാണു തരംഗം...” ഡൊമിനിക് അരുണ്‍ സംവിധാനം ചെയ്ത ‘തരംഗം -ക്യൂരിയസ് കേസ് ഓഫ് കള്ളൻ പവിത്രൻ’ എന്ന സിനിമയിൽ ടോവിനോ തോമസിന്റെ നായികയായി വേഷമിട്ട തിയറ്റർ ആർട്ടിസ്റ്റും ഓക്സ്ഫോർഡിൽ ആന്ത്രപ്പോളജി ഗവേഷണ വിദ്യാർഥിയുമായ ശാന്തി ബാലചന്ദ്രൻ സംസാരിക്കുന്നു.. കലാപരമായ പശ്ചാത്തലത്തിൽ നിന്നാണോ സിനിമയിലേക്കുള്ള വരവ്..? കുട്ടിക്കാലം മുതൽ കലാപരമായ അന്തരീക്ഷത്തിൽ വളരാനുള്ള അവസരം കിട്ടിയിരുന്നു. അഞ്ചു വയസു മുതൽ കൊച്ചി കേരള കലാപീഠിൽ ചിത്രരചനയിൽ ഏർപ്പെട്ടിരുന്നു. ലോകത്തിന്റെ പല സ്ഥലങ്ങളിൽ നിന്നുവരുന്ന സംഗീതകാരന്മാർ, ശില്പികൾ, ചിത്രകാരന്മാർ, എഴുത്തുകാർ, ഫിലിംമേക്കേഴ്സ് എന്നിവരെയൊക്കെ നേരിൽ കാണാനുള്ള അവസരം അക്കാലത്തുതന്നെ കിട്ടി. അന്ന് അതിന്റെ പ്രാധാന്യം എനിക്കു മനസിലായിട്ടുണ്ടാവില്ല. അതൊക്കെ എന്റെ ജീവിതപരിസരങ്ങളുടെ ഭാഗമായിരുന്നു. ആറു പെയിന്റിംഗ് എക്സിബിഷനുകൾ നടത്തിയിട്ടുണ്ട്. കുഞ്ഞുണ്ണി മാഷാണ് ആദ്യത്തെ എക്സിബിഷൻ ഉദ്ഘാടനം ചെയ്തത്, എനിക്ക് ഒന്‍പതു വയസുള്ളപ്പോൾ. ഏഴു വർഷം സിസിആർടിയുടെ സ്കോളർഷിപ്പ് ഉണ്ടായിരുന്നു. ഞാൻ ചെന്നെയിൽ ഏഴു വർഷം ഉണ്ടായിരുന്നു. ചെന്നൈ ചോളമണ്ഡലം കലാഗ്രാമത്തിലെ ആർട്ടിസ്റ്റ് സി. ഗോപിനാഥ് മാഷും ഇവിടെ കലാപീഠത്തിലെ കലാധരൻ മാഷുമാണ് പെയിന്റിഗിൽ എന്റെ മെൻഡേഴ്സ്. പഠനത്തിനൊപ്പം എഴുത്തിലും ചിത്രരചനയിലും ഫോട്ടോഗ്രഫിയിലുമൊക്കെയുള്ള എന്റെ താത്പര്യങ്ങൾക്കു സമയംകൊടുത്തുകൊണ്ടാണു മുന്നോട്ടുപോയത്. വിവിധ നഗരങ്ങളിലായിട്ടായിരുന്നു സ്കൂൾ വിദ്യാഭ്യാസം. ഏഴു വർഷമായി യുകെയിലായിരുന്നു. മാസ്റ്റേഴ്സ് ചെയ്യാനാണു പോയത്. സ്കോളർഷിപ്പ് കിട്ടിയതു മാസ്റ്റേഴ്സ് പ്ലസ് പിഎച്ച്ഡിക്കായിരുന്നു. ആന്ത്രപ്പോളജിയിലാണു പിഎച്ച്ഡി ചെയ്യുന്നത്. തരംഗത്തിലേക്കുള്ള വഴി...? പിഎച്ച്ഡി ഏകദേശം അവസാനിക്കാറായതോടെ കഴിഞ്ഞ വർഷം ഞാൻ നാട്ടിൽ വന്നു. ഇവിടെയിരുന്നു തീസിസ് എഴുതി തീർക്കാനായിരുന്നു പ്ലാൻ. ഞാൻ യൂണിവേഴ്സിറ്റിയിലായിരുന്നപ്പോൾ മഹേഷ് ദത്താനിയുടെ "30 ഡേയ്സ് ഇൻ സെപ്റ്റംബർ' എന്ന നാടകം ഹൈദരാബാദിലും ലക്നോവിലും അലഹാബാദിലുമൊക്കെ ചെയ്തിരുന്നു. നാട്ടിലെത്തി ഒരിടവേള കിട്ടിയപ്പോൾ ക്രിയേറ്റീവായി എന്തെങ്കിലും ചെയ്യണമെന്നു തോന്നി. പനന്പിള്ളി നഗറിൽ ഫോർ പ്ലേ പ്രൊഡക്ഷൻസ് എന്ന പേരിൽ ഒരു തിയറ്റർ കന്പനി തുടങ്ങിയിട്ടുണ്ടായിരുന്നു. ഹാരൾഡ് പിന്ററിന്റെ "ദ് ലവർ' ആയിരുന്നു അവരുടെ ആദ്യ നാടകം. ഞാൻ അതിന്റെ ഓഡിഷനു പോയി, സെലക്ഷൻ കിട്ടി. അങ്ങനെ ഞാൻ കുറേ നാളുകൾക്കുശേഷം തിയറ്ററിലേക്കു മടങ്ങിവന്നു. റിഹേഴ്സലിനുശേഷം കൊച്ചിയിൽ കഴിഞ്ഞ നവംബർ അവസാനം ആറു ദിവസം ആ നാടകം കളിച്ചു. നന്നായി എൻജോയ് ചെയ്താണ് നാടകം ചെയ്തത്. ആ നാടകത്തിനു ടീസറും ട്രെയിലറും ഉണ്ടായിരുന്നു. അതു ഫേസ്ബുക്കിൽ അപ്ലോഡ് ചെയ്തിരുന്നു. തരംഗത്തിന്റെ ഡയറക്ടർ ഡൊമിനിക് അരുണ്‍ ആ ട്രെയിലർ കണ്ടിട്ടുണ്ടായിരുന്നു. ഡയറക്ടർ ഡൊമിനിക്കിന്റെ നിർദേശപ്രകാരം ലോഞ്ച്പാഡ് എന്ന കാസ്റ്റിംഗ് ഏജൻസി എന്നെ സമീപിച്ചു. അവർ എനിക്കു സീനുകൾ അയച്ചുതന്നു. അപ്പോൾ ഞാൻ ബംഗളൂരുവിലായിരുന്നു. തരംഗം തുടങ്ങുന്നതിനു കുറച്ച് ആഴ്ചകൾക്കു മുന്‍പ് പ്രേംശങ്കർ സംവിധാനം ചെയ്ത രണ്ടുപേർ എന്ന ചിത്രത്തിൽ അഭിനയിച്ചുതുടങ്ങിയിരുന്നു. ലോഞ്ച്പാഡ് ആവശ്യപ്പെട്ടപ്രകാരം ഞാൻ കൊച്ചിയിലെത്തി ലൈവ് ഓഡിഷനിൽ പങ്കെടുത്തു. അടുത്ത ദിവസം തന്നെ സെലക്ഷനായി എന്നറിഞ്ഞു. തരംഗം കഴിഞ്ഞശേഷമാണ് ഞാൻ ആദ്യം കമിറ്റ് ചെയ്ത "രണ്ടുപേർ' എന്ന സിനിമ പൂർത്തിയാക്കിയത്. അങ്ങനെ രണ്ടു സിനിമകളാണ് ഏകദേശം ഒരേ കാലയളവിൽ പൂർത്തിയാക്കിയത്. തിരുവനന്തപുരം ഐഎഫ്എഫ്കെ 2017ൽ അന്താരാഷ്ട്ര സിനിമകളുമായി മത്സരിക്കുന്നതിനു തെരഞ്ഞെടുക്കപ്പെട്ട രണ്ടു മലയാള സിനിമകളിൽ ഒന്നാണ് ‘രണ്ടുപേർ’. തരംഗത്തിന്റെ പ്രമേയം...? തരംഗം ഒരു ഫാസ്റ്റ് മൂവിയാണ്, ഫണ്‍ മൂവിയാണ്. കുറച്ചു സസ്പെൻസ് ഘടകങ്ങളുണ്ട്. ഫാമിലി, കുട്ടികൾ എന്നിവർക്കൊക്കെ രസിക്കുന്ന ചിത്രമാണ്. റൊമാൻസ്, ആക്ഷൻ, ക്രൈം, ഫാന്റസി... ഇവയെല്ലാം ചേർത്തു പുതിയ രീതിയിൽ അവതരിപ്പിക്കുന്ന ഒരു സിനിമ. തികച്ചും എന്റർടെയ്നറാണ്. പഴയ പ്രിയദർശൻ ചിത്രങ്ങളുടെ ഫ്ളേവറുണ്ട്. അതായത് ഒത്തിരി കഥാപാത്രങ്ങളുണ്ട്. ഇത്തിരി ഫാന്റസി എലമെന്റുണ്ട്. ക്രൈം, കോമഡി എന്നിവയുമുണ്ട്. കോമഡിയാണു ചിത്രത്തിന്റെ മുഖ്യ ഫ്ളേവർ. കുറേ സംഭവങ്ങൾ നടക്കുന്നു. പപ്പൻ, ജോയ് എന്നീ കഥാപാത്രങ്ങൾ കുറേ പ്രതിസന്ധികളിലൂടെ കടന്നുപോയി അവരുടെ പ്രശ്നങ്ങൾക്ക് എങ്ങനെ പരിഹാരം കണ്ടെത്തുന്നു എന്നതിലൂടെയാണു കഥാസഞ്ചാരം. യഥാക്രമം ടോവിനോയും ബാലുവുമാണ് പപ്പനെയും ജോയിയെയും അവതരിപ്പിക്കുന്നത്. ഇരുവരും ട്രാഫിക് പോലീസുകാരാണ്. പക്ഷേ, സസ്പെൻഷനിലാണ്. അവർക്കൊപ്പം ശക്തരായ രണ്ടു സ്ത്രീ കഥാപാത്രങ്ങൾ കൂടിയുണ്ട് തരംഗത്തിൽ - എന്റെ കഥാപാത്രം മാലുവും നേഹ അയ്യർ അവതരിപ്പിക്കുന്ന ഓമനയും. സ്ക്രിപ്റ്റ് വായിച്ചപ്പോൾ അതാണ് എന്നെ പ്രധാനമായും ആകർഷിച്ചത്. രണ്ടും വെവ്വേറെ ഫ്ളേവേഴ്സുള്ള കഥാപാത്രങ്ങളാണ്. കഥ മുന്നോട്ടുനീങ്ങുന്നത് പപ്പൻ, ജോയി, മാലു, ഓമന എന്നിവരിലൂടെയാണ്. ഈ നാലുപേർക്കും കഥയിൽ ഏറെ പ്രാധാന്യമുണ്ട്. തരംഗം- ക്യൂരിയസ് കേസ് ഓഫ് കള്ളൻ പവിത്രൻ..എന്നാണല്ലോ സിനിമയുടെ പൂർണമായ പേര്. പദ്മരാജന്റെ കള്ളൻ പവിത്രനുമായി ഈ സിനിമയ്ക്കുള്ള ബന്ധം...? കള്ളൻ പവിത്രൻ ഈ സിനിമയിലെ ഒരു കാരക്ടറാണ്. ബാക്കി സസ്പെൻസാണ്. ആ കാരക്ടറും ബാക്കിയുള്ള കാരക്ടേഴ്സും തമ്മിൽ ഫാന്റസിയുടെ തലത്തിൽ ഒരു ബന്ധമുണ്ട്. സിനിമ കാണുന്പോൾ കൂടുതൽ കാര്യങ്ങൾ അറിയാനാവും. തരംഗത്തിലെ മാലുവിനെക്കുറിച്ച്...? സ്വന്തമായ അഭിപ്രായങ്ങളുള്ള, ബോൾഡായ, മനസിൽ തോന്നുന്നതു തുറന്നുപറയുന്ന വളരെ സ്വതന്ത്രയായ ഒരു പെണ്‍കുട്ടി- അതാണ് മാലു. മാലു ഗസ്റ്റ് ലക്ചററാണ്. സാന്പത്തിക സുരക്ഷിത്വം നേടിയ പെണ്‍കുട്ടിയാണ്. ആരെയും ആശ്രയിക്കാതെ ജീവിക്കുന്നു. പപ്പനുമായി റിലേഷൻഷിപ്പിലാണ് മാലു. പപ്പൻ കുറച്ചു സ്വാർഥനാണ്. റിലേഷൻഷിപ്പിനെ മുന്നോട്ടുകൊണ്ടുപോകാൻ ഏറെ ശ്രമിക്കുന്നതു മാലുവാണ്. പെട്ടെന്നു ദേഷ്യംവരുന്ന കാരക്ടർ. പിണക്കവും ഇണക്കവും കുശുന്പും കുറുന്പുമൊക്കെയുള്ള കാരക്ടറാണ് മാലു. ഇവർ പരസ്പരം വഴക്കുണ്ടാക്കും. ഇന്നത്തെ സമൂഹത്തിൽ കാണാറുള്ള ലിവിംഗ് ടുഗദർ റിലേഷൻഷിപ്പാണ് ഇവർ തമ്മിലുള്ളത്. ഈ സിനിമയിലെ വേഷം സ്വീകരിക്കാനുള്ള പ്രചോദനം...? ഫുൾ സ്ക്രിപ്റ്റ് വായിച്ചതിനുശേഷമാണ് ഈ പ്രോജക്ട് ചെയ്യണമെന്നു തീരുമാനിച്ചത്. സ്ക്രീനിൽ വെറുതേ പ്രത്യക്ഷപ്പെടുന്നതിൽ വലിയ കാര്യമില്ലല്ലോ. എനിക്ക് അതിൽനിന്ന് എന്തെങ്കിലും പഠിക്കാനുണ്ടാകണം. ചലഞ്ചിംഗ് ആയിരിക്കണം കാരക്ടർ. എന്റെ അനുഭവങ്ങളും പെർഫോമൻസും മെച്ചപ്പെടുത്താൻ സ്കോപ്പുള്ള കഥാപാത്രമാവണം. അങ്ങനെയൊരു കാരക്ടറാണ് തരംഗത്തിലെ മാലു. ഈ സിനിമയിൽ ധാരാളം കഥാപാത്രങ്ങളുണ്ട്. പക്ഷേ, ഓരോ കഥാപാത്രത്തിനും അവരുടേതായ ഐഡന്റിറ്റി ഉണ്ട്. ഒരു ഹീറോയിൻ വേണമല്ലോ എന്നു കരുതി എഴുതിവച്ചിരിക്കുന്ന കാരക്ടറല്ല ഇത്. സ്ക്രിപ്റ്റിൽ ഏറെ പ്രാധാന്യമുണ്ട് മാലുവിന്. അതാണ് ഈ സ്ക്രിപ്റ്റിൽ എന്നെ ആകർഷിച്ചത്. ഈ സിനിമയിലെ കഥാപാത്രങ്ങൾക്കു സിനിമയിൽ ഒരോ ഭാഗത്തും എന്താണ് റോൾ, അവരുടെ സാന്നിധ്യം കഥയെ എങ്ങനെ മുന്നോട്ടുകൊണ്ടുപോകുന്നു എന്നിങ്ങനെയുള്ള കാര്യങ്ങൾ ഡൊമിനിക് അരുണ്‍ നന്നായി പറഞ്ഞുതന്നു. അതിനാൽ ഈ കാരക്ടർ ചെയ്യുന്പോൾ ഞാൻ ഏറെ ആവേശത്തിലായിരുന്നു. മാലു ആവാനുള്ള തയാറെടുപ്പുകൾ...? പലതവണ സ്കിപ്റ്റ് പൂർണമായും വായിച്ചു. ക്രോസ് റഫറൻസ് ചെയ്ത് ഇൻഡക്സ് ഉണ്ടാക്കി. ഏതു പേജിൽ ഏതു സീൻ എന്നൊക്കെ കളർ കോഡിൽ മാർക്ക് ചെയ്ത സ്ക്രിപ്റ്റുമായി വരുന്ന എന്നെ സെറ്റിലുള്ളവർ കളിയാക്കുമായിരുന്നു. എന്റെ അക്കാഡമിക് ഹാബിറ്റ് കാരണമായിരുന്നിരിക്കാം അങ്ങനെ കുറേ തയാറെടുപ്പുകൾ നടത്തിയത്. ഏനിക്കു ധാരാളം ചോദ്യങ്ങളുണ്ടായിരുന്നു. ഡൊമിനിക് വളരെ ക്ഷമയോടെ സന്തോഷത്തോടെ അവയ്ക്കെല്ലാം കൃത്യമായ മറുപടി തന്നു.. മാലു എവിടെ നിന്നു വന്നു, എങ്ങനെയാണ് മാലു പപ്പനെ കണ്ടുമുട്ടിയത് എന്നിങ്ങനെ സിനിമയിലില്ലാത്ത പലതിനെപ്പറ്റിയും ഡൊമനിക് കൃത്യമായി പറഞ്ഞുതന്നു. കഥാപാത്രം ഡെവലപ് ചെയ്യുന്ന പ്രോസസ് എനിക്ക് ഒത്തിരിയിഷ്ടമാണ്. അങ്ങനെ കാരക്ടറിനെക്കുറിച്ചു നല്ല ധാരണ കിട്ടി. ഡയറക്ടർ ഡൊമിനിക് അത്രത്തോളം എന്നെ സഹായിച്ചു. കുറച്ചു സർപ്രൈസ് എലമെന്റ്സ് ഉള്ള കാരക്ടറാണ് മാലു. അതിനുവേണ്ടി ചില കാര്യങ്ങൾ നോക്കാനും പഠിക്കാനുമൊക്കെ എനിക്ക് ഏറെ താത്പര്യമായിരുന്നു. ഒരു ഫണ്‍ കാരക്ടർ തന്നെയാണ് മാലു. ടോവിനോയുമൊത്തുള്ള ഷൂട്ടിംഗ് അനുഭവങ്ങൾ..? ടോവിനോയുമൊത്തുള്ള അനുഭവങ്ങൾ വളരെ പോസിറ്റീവ് ആയിരുന്നു. ഓഡിഷൻ സമയത്ത് "ഒരു മെക്സിക്കൻ അപാരത' റിലീസ് ആയിട്ടില്ല. പക്ഷേ, "എന്ന് നിന്റെ മൊയ്തീൻ' കണ്ടിരുന്നു. ചാതുര്യത്തോടെയുള്ള ടോവിനോയുടെ അതിലെ പെർഫോമൻസ് എന്നെ ആകർഷിച്ചിരുന്നു. ടോവിനോയെപ്പോലെ മികച്ച ഒരു നടന്റെ കൂടെ അഭിനയിക്കാൻ അവസരം കിട്ടിയതിൽ എക്സൈറ്റ്മെന്റ് ഉണ്ടായിരുന്നു. തരംഗം തുടങ്ങാറായപ്പോഴേക്കും മെക്സിക്കൻ അപാരത റിലീസ് ആയി. അതു വലിയ ഹിറ്റായി. ടോവിനോ വലിയ സ്റ്റാറായി. വളരെ ഡൗണ്‍ ടു എർത്തായ ഒരാളാണു ടോവിനോ. ഏറെ കംഫർട്ടായിരുന്നു ടോവിനോയ്ക്കൊപ്പം വർക്ക് ചെയ്യാൻ. കളിച്ചുചിരിച്ചു തമാശകൾ പറഞ്ഞുനടക്കുന്ന ഒരാളാണ്. കാമറയ്ക്കു മുന്നിൽ എങ്ങനെ നിൽക്കണം എന്നൊക്കെ ഇടയ്ക്കു ടോവിനോ പറയുമായിരുന്നു. "മിന്നുന്നുണ്ടേ മുല്ല പോലെ' എന്ന പാട്ടായിരുന്നു ആദ്യം ചിത്രീകരിച്ചത്. പപ്പൻ തിയറ്ററിലേക്കു ലേറ്റായി വരുന്നതും മാലു ടിക്കറ്റ് കീറിക്കളഞ്ഞ് അവിടെനിന്നു നടന്നുപോകുന്നതുമായിരുന്നു തരംഗത്തിലെ ആദ്യത്തെ ഷോട്ട്. പാട്ടിന്റെ ലിറിക്ക് വീഡിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്ന ചിത്രങ്ങളൊക്കെ ടോവിനോയും ഞാനും ആദ്യമായി കണ്ടുമുട്ടിയപ്പോൾ എടുത്ത ഫോട്ടോകളാണ്. മാലുവും പപ്പനും തമ്മിലുള്ള റിലേഷൻഷിപ്പിന്റെ സ്വഭാവത്തെക്കുറിച്ചു സംവിധായകനു കൃത്യമായ ധാരണയുണ്ടായിരുന്നു. ഞങ്ങൾ തമ്മിലുള്ള കെമിസ്ട്രി നന്നായി വന്നിട്ടുണ്ടെന്നു കേൾക്കുന്പോൾ സന്തോഷമുണ്ട്. ബാലു വർഗീസിനൊപ്പം... ഞാനും ടോവിനോയും ബാലുവുമുള്ള സീൻ ഷൂട്ട് ചെയ്യുന്പോഴാണ് ഞാൻ ബാലുവിനെ ആദ്യമായി നേരിൽ കാണുന്നത്. ആ സീൻ ട്രെയിലറിലുണ്ട്. ബാലു അവതരിപ്പിക്കുന്ന കഥാപാത്രം ജോയിയെ ഇൻസൾട്ട് ചെയ്തു വിടുന്ന സീനാണത്. എനിക്ക് ഇവനെ കണ്ണെടുത്താൻ കണ്ടൂടാ എന്നു ബാലുവിന്റെ കഥാപാത്രത്തോട് മാലു പറയുന്നുണ്ട്. തരംഗത്തിൽ എന്റെ ഫേവറിറ്റ് ഡയലോഗ്സിൽ ഒന്നാണത്. ഷൂട്ടിനിടെ ബാലുവിന്റെ ഭാവവ്യത്യാസങ്ങൾ കണ്ട് എനിക്കു ചിരി വന്നിട്ടുണ്ട്. ബാലുവിനും എനിക്കും വളർത്തുമൃഗങ്ങളെ വലിയ ഇഷ്ടമാണ്. ബാലുവിന് വീട്ടിൽ ഒരു നായ ഉണ്ട്. ഞാൻ അതിനെക്കുറിച്ച് ചോദിക്കുമായിരുന്നു. തരംഗത്തിലെ സെറ്റ് അനുഭവങ്ങളെക്കുറിച്ച്...? തികച്ചും ഫണ്‍ സെറ്റ് തന്നെയായിരുന്നു തരംഗത്തിന്റേത്. എല്ലാവരും ഏറെ ഫ്രണ്ട്ലി ആയിരുന്നു. നേഹ അറിയപ്പെടുന്ന മോഡൽ കൂടിയാണല്ലോ. പിയേഴ്സ്, ആമസോണ്‍ ആഡുകളിലൊക്കെയുണ്ട്. ഞങ്ങൾ ഒന്നിച്ചുള്ള ഷൂട്ട് കുറച്ചുദിവസം ഉണ്ടായിരുന്നു. നേഹയുടെയും എന്റെയും ആദ്യചിത്രമായതിനാൽ സെറ്റിൽ ഞങ്ങൾ പരസ്പരം സപ്പോർട്ട് ചെയ്തിരുന്നു. ഏറെ പോസിറ്റീവായ സെറ്റായിരുന്നു. ചെറുപ്പക്കാരുടെ ഒരു കൂട്ടം. രാവിലെ ആറു മണിക്കു തുടങ്ങി അടുത്ത ദിവസം രാവിലെ ഏഴു മണിക്കു വൈൻഡ് അപ് ചെയ്യുന്ന തരത്തിൽ തുടർച്ചയായി ഷൂട്ടിംഗ് നീണ്ടുപോയിട്ടുണ്ട്. ആലുവ, ദേശം, നെടുന്പാശേരി, കൊച്ചി എന്നിവടങ്ങളിലായിരുന്നു ഷൂട്ടിംഗ്. 45 ദിവസം കൊണ്ട് ഷൂട്ട് ചെയ്ത സിനിമയാണു തരംഗം. എല്ലാവരും ഏറെ പാഷനോടെ ചെയ്ത ഫിലിം ആയതിനാൽ ടൈറ്റ് ഷെഡ്യൂൾ ആയിരുന്നുവെങ്കിലും ഒരിക്കലും ക്ഷീണം അനുഭവപ്പെട്ടിരുന്നില്ല. അലൻസിയർ ചേട്ടൻ, വിജയരാഘവൻ, മനോജ് കെ.ജയൻ, ഷമ്മി തിലകൻ തുടങ്ങി പരിചയസന്പന്നരായ സിനിയർ ആർട്ടിസ്റ്റുകളും തരംഗത്തിലുണ്ട്. എല്ലാവരും ഏറെ കോപ്പറേറ്റീവ് ആയിരുന്നു. കഥാസന്ദർഭത്തോടു ചേർന്നു നിൽക്കുന്ന പാട്ടുകൾ...? "മിന്നുന്നുണ്ടേ മുല്ല പോലെ' എന്ന ഒരു പാട്ടാണ് തരംഗത്തിലുള്ളത്. അശ്വിൻ രഞ്ജുവാണ് സംഗീതം നല്‍കിയത്. വരികൾ എഴുതിയതു മനു മഞ്ജിത്ത്. ആ പാട്ട് കേൾക്കുംതോറും ഇഷ്ടം കൂടിവരികേയുള്ളൂ. ഫുൾ വീഡിയോ സോംഗ് വന്നപ്പോഴേക്കും ആളുകൾ ആ പാട്ടുമായി അത്രമേൽ ഇഷ്ടത്തിലായിക്കഴിഞ്ഞിരുന്നു. ദൃശ്യങ്ങളുടെ മനോഹാരിത വർധിപ്പിക്കുന്ന മ്യൂസിക്കാണ്. പപ്പന്റെയും മാലുവിന്റെയും ഫീലിംഗ്സും ഇമോഷനുകളും നന്നായി ആളുകളിലേക്ക് എത്താൻ ആ സംഗീതം സഹായകമായിട്ടുണ്ട്. അവർ തമ്മിൽ വഴക്കടിക്കുമെങ്കിലും അതിനുള്ളിൽ ഒത്തിരി സ്നേഹവുമുണ്ട്. പപ്പൻ എന്തൊക്കെയൊ ചെയ്തുകൊണ്ടു നടക്കുകയാണ്.അതിനാൽ മാലുവിന് എപ്പോഴും പപ്പനോടു ദേഷ്യമാണ്. ആ റിലേഷൻഷിപ്പിനോടു പപ്പന് ഉത്തരവാദിത്വമില്ലെന്നൊക്കെ തോന്നും. പക്ഷേ, മാലുവിനു പപ്പനെ ഒത്തിരി ഇഷ്ടമാണ്. തിരിച്ചു പപ്പനു മാലുവിനെയും. അവർ തമ്മിലുള്ള റിലേഷൻഷിപ്പ് നന്നായി ചിത്രീകരിച്ച പാട്ടാണത്. തരംഗത്തിലെ മാലു തന്നെയാണോ യഥാർഥത്തിൽ ശാന്തി.. ? ശാന്തിയുമായി മാലുവിന്റെ കാരക്ടറിന് ഒട്ടും പൊരുത്തമില്ല. കോളജിൽ പഠിപ്പിച്ചിട്ടുണ്ട്, അക്കാഡമിക് പശ്ചാത്തലമുണ്ട് എന്നതൊക്കെയാണ് മാലുവുവായി എനിക്ക് ആകെക്കൂടിയുള്ള ബന്ധം. എന്റെ പേഴ്സണാലിറ്റിയുമായി മാലുവിനു സാദൃശ്യമില്ല. ആദ്യസിനിമ റിലീസാകുന്പോൾ..? ഏറെ ആവേശത്തിലാണു ഞാൻ. ഏറെ ടാലന്റഡായ ആളുകളാണ് ഈ സിനിമയ്ക്കു പിന്നിൽ പ്രവർത്തിച്ചിരിക്കുന്നത്. ഡബ്ബ് ചെയ്യുന്പോഴും എന്റെ ഭാഗം മാത്രമേ ഞാൻ കണ്ടിട്ടുള്ളൂ. ഞാൻ തന്നെയാണു മാലുവിനു ശബ്ദം കൊടുത്തിരിക്കുന്നത്. സംവിധായകൻ ഡൊമിനിക്കിന്റെ നിർദേശപ്രകാരമാണ് അങ്ങനെ ചെയ്തത്. കാസ്റ്റിലും ക്രൂവിലുമൊക്കെ പുതുമുഖങ്ങളുണ്ട്. എല്ലാവരുടെയും പ്രയത്നം ഒന്നുചേർന്നുവരുന്പോൾ എങ്ങനെയിരിക്കും എന്നതിൽ ഞാൻ ഏറെ എക്സൈറ്റഡാണ്. സിനിമ നല്കുന്ന പ്രചോദനങ്ങൾ..? ഞാൻ തരംഗത്തിലും രണ്ടുപേരിലും വർക്ക് ചെയ്തു. ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരുതരത്തിൽ എനിക്ക് ആ ക്രിയേറ്റീവ് ഫീൽഡ് തന്നെയാണ് എന്റെ മേഖലയെന്ന് കഴിഞ്ഞ വർഷം നാടകം ചെയ്തപ്പോൾ തന്നെ എനിക്കു ബോധ്യമായിരുന്നു. ആക്ടിംഗ് ഞാൻ ശരിക്കും എൻജോയ് ചെയ്യുന്നുണ്ട്. പക്ഷേ, ഫിലിം മേക്കിംഗിന്റെ എല്ലാ ഘടകങ്ങളും എനിക്കിഷ്ടിമാണ്. ഷൂട്ടില്ലാത്ത സമയത്ത് സെറ്റിൽ വർക്ക് ചെയ്യുന്ന മറ്റുള്ളവരുമായി സംസാരിക്കുമായിരുന്നു. ഏറെ ടാലന്റ്സ് ഉള്ളതും നമുക്കില്ലാത്ത ഒത്തിരി സ്കിൽസ് ഉള്ളതുമായ ആളുകളാണ് നമുക്കു ചുറ്റിനുമുള്ളത്. അതാണ് എനിക്ക് ഏറെ ആവേശകരമായി തോന്നിയത്. എല്ലാ ദിവസവും എന്തെങ്കിലും പുതിയ കാര്യം നമുക്കു പഠിക്കാനാവും. അത് എനിക്ക് ഉൗർജം തരുന്ന കാര്യമാണ്. അത്തരം സെറ്റ് അനുഭവങ്ങൾ ഇപ്പോൾ ഏറെ മിസ് ചെയ്യുന്നുണ്ട്. നാടകത്തിൽ നിന്നു വന്നതു സിനിമയിൽ സഹായകമായോ...? തീർച്ചയായും. നാടകത്തിൽ റിഹേഴ്സൽ ചെയ്യാനും മറ്റുമായി കുറേ സമയമുണ്ട്. ഫിലിമിൽ ചെയ്യുന്പോൾ അത്രയും സമയം കിട്ടില്ല. പക്ഷേ, സ്റ്റേജ് അനുഭവങ്ങൾ ഒരു മികച്ച ആക്ട്രസ് ആകുന്നതിന് സഹായകമാണ്. സ്റ്റേജിൽ ചെയ്യുന്പോൾ 1 -2 മണിക്കൂർ ഒരിടത്തു തന്നെ ഫോക്കസ് ചെയ്യേണ്ടിവരുന്നു. സിനിമയിൽ വേറെ ചില സ്കിൽസ് കൂടി വേണം. സ്റ്റേജിൽ പെർഫോം ചെയ്യുന്പോൾ ചുറ്റിനും എന്താണു സംഭവിക്കുന്നതെന്ന് നമുക്ക് ശ്രദ്ധിക്കേണ്ട കാര്യമേ ഇല്ല. എന്നാൽ ഫിലിമിൽ ചുറ്റിനുമുള്ള പല കാര്യങ്ങളും ശ്രദ്ധിക്കേണ്ടിവരും. സീനിൽ ഫോക്കസ് ചെയ്യാനും ഏകാഗ്രത നിലനിർത്താനും ഒരു പ്രത്യേക സ്കിൽ തന്നെ വേണം. രണ്ടും രണ്ടു രീതിയാണ്. പക്ഷേ, പരസ്പരം സഹായകങ്ങളുമാണ്. ഒരു സ്ഥലത്തു നിന്ന് പഠിക്കുന്ന കാര്യം മറ്റൊരു സ്ഥലത്ത് പ്രയോഗിക്കാനാവും.. ഇനി നാടകങ്ങൾ ചെയ്യാൻ പ്ലാനുണ്ടോ...? നല്ല നാടകങ്ങൾ വന്നാൽ തീർച്ചയായും ചെയ്യും. ലൈവ് പെർഫോം ചെയ്യുന്നതിന്റെ ത്രിൽ മറ്റൊന്നാണ്. അതു വാക്കുകൾക്ക് അതീതമാണ്. ഓഡിയൻസുമായി വളരെപ്പെട്ടെന്നു തന്നെ ഒരു ബന്ധം സ്ഥാപിക്കാനാകും. പക്ഷേ, സിനിമയ്ക്കുള്ള റീച്ച് വളരെ വലുതാണ്. ദൈവം അനുവദിച്ചാൽ രണ്ടും ഒരുമിച്ചു കൊണ്ടുപോകണമെന്നു വിചാരിക്കുന്നു. നമ്മളെ പല രീതിയിൽ ആവിഷ്കരിക്കുന്നതിനുള്ള ശ്രമം തുടരും. നാടകവും സിനിമയും സംതുലനം ചെയ്തു കൊണ്ടുപോകാനാവുകയാണെങ്കിൽ ഏറെ നല്ലത്. ചിത്രരചന ഇപ്പോഴും തുടരുന്നുണ്ട്. കഴിഞ്ഞ വർഷം മാസിഡോണിയയിൽ പോയപ്പോൾ അവിടെ ഒരു ആർട്ട് എക്സിബിഷനിൽ എന്റെ പെയിന്റിംഗ് പ്രദർശിപ്പിക്കാനായി. ഓഫറുകൾ സ്വീകരിക്കുന്നത്..? സ്ക്രിപ്റ്റാണ് എനിക്ക് ഏറ്റവും പ്രധാനമായി തോന്നുന്നത്. സ്ക്രിപ്റ്റിൽ എന്റെ കഥാപാത്രത്തിന്റെ പ്രാധാന്യം എത്രത്തോളമാണെന്ന് നോക്കും. എന്റെ വേഷം എനിക്കു ചലഞ്ചിംഗ് ആയി തോന്നണം. ആ കാരക്ടറിൽ പുതുതായി എന്തെങ്കിലും ചെയ്യാനുണ്ടാവണം. അതാണു പ്രധാനം. പിന്നെ ഡയറക്ടറുടെ കാഴ്ചപ്പാടുകളും പ്രധാനം. ഒരു ആക്ടറെ സംബന്ധിച്ച് ഏറ്റവും നല്ല പെർഫോമൻസ് കൊടുക്കണമെങ്കിൽ ഡയറക്ടറും ആക്ടറും തമ്മിലുള്ള ആശയവിനിമയം നന്നാവണം. ഇരുവരും തമ്മിൽ കൃത്യമായ ധാരണയോടെ മുന്നോട്ടുപോകാനാവണം. ഡയറക്ടറുടെ കാഴ്ചപ്പാട്, സ്ക്രിപ്റ്റ്, സ്ക്രിപ്റ്റിൽ എന്റെ കഥാപാത്രത്തിനുള്ള പ്രാധാന്യം-ഇതെല്ലാം പരിഗണിച്ചാണു റോളുകൾ കമിറ്റ് ചെയ്യുന്നത്. സിനിമയിൽ എത്തണം എന്ന് എപ്പോഴാണു ചിന്തിച്ചു തുടങ്ങിയത്...? 2013 ൽ ബർമിംഗ്ഹാമിൽ ഫീൽഡ് വർക്ക് ചെയ്തുകൊണ്ടിരുന്ന സമയത്ത് ഞാൻ അവിടെയൊരു തിയറ്റർ വർക്ക്ഷോപ്പിനു പോകുമായിരുന്നു. ഫീൽഡ് വർക്കിന്റെ മടുപ്പിനിടയിൽ രസകരമായ ഒരു ഇടമായിരുന്നു അത്. അതു ഞാൻ ഏറെ എൻജോയ് ചെയ്തിരുന്നു. ഒരുദിവസം തീസിസിന്റെ കാര്യമെല്ലാമോർത്തു മടുത്തിരുന്നപ്പോൾ ഞാൻ ഒരു നടിയാകാൻ പോവുകയാണെന്ന് എഫ്ബിയിൽ പോസ്റ്റിട്ടു. രണ്ടു മൂന്ന് ആഴ്ചകൾക്കുമുന്പ് ആ പോസ്റ്റ് മെമ്മറീസിൽ വന്നപ്പോൾ എനിക്കു ശരിക്കും ചിരിവന്നു. അന്നു ഞാൻ അത്ര സീരിയസ് ആയിട്ടായിരുന്നില്ല പോസ്റ്റിട്ടത്. പക്ഷേ, എന്റെ പാഷനുകളെല്ലാം ക്രിയേറ്റീവ് മേഖലകളിലാണെന്ന സ്വയംബോധ്യം എനിക്കുണ്ടായിരുന്നു. പുതിയകാലത്തെ മലയാളസിനിമകൾ കാണാറുണ്ടോ...? യുകെയിൽ നിന്നു നാട്ടിലേക്കു വരുന്പോഴെല്ലാം പുതിയ സിനിമകൾ കാണുമായിരുന്നു. അങ്ങനെയാണു ട്രാഫിക്കും ചാപ്പാകുരിശുമൊക്കെ കണ്ടത്. പുതിയ കഥകൾ, പുതിയ രീതിയിലുള്ള അവതരണം, പുതിയ സംവിധായകർ.. മലയാളസിനിമ മാറുകയായിരുന്നു. നായികയ്ക്ക് മോഡലിനെപ്പോലെ ഗുഡ് ലുക്ക് വേണമെന്ന നിർബന്ധമൊന്നും മലയാളികൾക്ക് പണ്ടേയില്ല. അതു നല്ല കാര്യമാണ്. ഇപ്പോഴത്തെ സംവിധായകരുടെ നിലപാടും അതു തന്നെയാണ്. അതു വളരെ പോസിറ്റീവായ കാര്യമാണ്. ചുറ്റിനും കാണുന്നതു പോലത്തെ ആളുകളെയാവും നമ്മൾ സ്ക്രീനിലും കാണുക. ആക്ടിംഗ് ടാലന്റുള്ള സാധാരണക്കാരെപ്പോലെയുള്ള ആക്ടേഴ്സിനെ നമ്മൾ സ്ക്രീനിൽ കണ്ടുകൊണ്ടിരിക്കുന്നു. എവരിഡേ സ്റ്റോറീസിന് ഇപ്പോഴും മലയാളത്തിൽ നല്ല സ്പേസുണ്ട്. അതു പുതിയ രീതിയിൽ അവതരിപ്പിക്കാൻ കഴിവുള്ള തിരക്കഥാകൃത്തുക്കളും സംവിധായകരും ഇന്നുണ്ട്. അതിനാൽ മലയാള സിനിമയുടെ ഭാഗമാകാനുള്ള ഏറ്റവും അനുയോജ്യമായ സമയം ഇതാണെന്നു തോന്നുന്നു. തരംഗത്തെക്കുറിച്ചു പ്രേക്ഷകരോട്.....? സെറ്റിലുള്ള എല്ലാവരുടെയും കഠിനാധ്വാനമുണ്ട് തരംഗത്തിനു പിന്നിൽ. കഥയെയും കഥാപാത്രങ്ങളെയും പുതുമയോടെ അവതരിപ്പിക്കാൻ സിനിമയ്ക്കു മുന്നിലും പിന്നിലും പ്രവർത്തിച്ച എല്ലാവരും മേക്കിംഗിന്റെ എല്ലാ ഘട്ടങ്ങളിലും ശ്രമിച്ചിട്ടുണ്ട്. അതേസമയം ഞങ്ങളെല്ലാവരും ഏറെ എൻജോയ് ചെയ്തു വർക്ക് ചെയ്ത സിനിമ കൂടിയാണിത്. അതിന്റെ ഫണ്‍ എലമെന്റ് സ്ക്രീനിൽ കാണാനാകുമെന്നാണ് വിശ്വാസം. പാട്ടിലും ടീസറിലും ട്രെയിലറിലും കാണാനായ പുതുമ സിനിമയിലും കാണാനാകുമെന്നു ഞങ്ങൾ വിശ്വസിക്കുന്നു. സൈക്കോളജിയിൽ നിന്ന് ആന്ത്രപ്പോളജിയിലേക്കുള്ള ചുവടുമാറ്റത്തിനു പിന്നിൽ...? സൈക്കോളജി പഠിച്ചെങ്കിലും ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ആകാൻ ഇഷ്ടമില്ലായിരുന്നു. കൗണ്‍സലിംഗ് സൈക്കോളജിയിലും താത്പര്യമില്ലായിരുന്നു. ഞാൻ ഏറെ എൻജോയ് ചെയ്തിരുന്നതു സോഷ്യൽ സൈക്കോളജി ആയിരുന്നു. നമ്മൾ സൊസൈറ്റിൽ എങ്ങനെ പെരുമാറുന്നു, നമ്മുടെ സംസ്കാരം, ധാർമികബോധം എന്നിവയൊക്കെ നമ്മുടെ ചുറ്റിനുമുള്ള ആളുകളെ എങ്ങനെ സ്വാധീനിക്കും... അത്തരം സാമൂഹികവീക്ഷണമായിരുന്നു സൈക്കോളജി ചെയ്തപ്പോൾ ഞാൻ എൻജോയ് ചെയ്തത്. ആന്ത്രപ്പോളജി പഠനങ്ങൾ ഗ്രൂപ്പുകളിലാണല്ലോ നടത്തുന്നത്. ഞാൻ ചെയ്യുന്നതു സോഷ്യൽ ആന്ത്രപ്പോളജിയാണ്. സംസ്കാരം, സമൂഹം, കല, മതം..എന്നിവയൊക്കെ എങ്ങനെ പരസ്പരം സ്വാനീക്കുന്നു എന്നതാണ് എന്റെ പഠനമേഖല. സോഷ്യോളജിയുമായി ബന്ധമുള്ള മേഖലയാണത്. അങ്ങനെയാണ് ആന്ത്രപ്പോളജി തെരഞ്ഞെടുത്തത്. എന്റെ താത്പര്യം എപ്പോഴും വിഷ്വൽ ആർട്സിൽ തന്നെ ആയതിനാൽ ഞാൻ ചെയ്തിരിക്കുന്നതെല്ലാം ഫിലിമിനെപ്പറ്റിയും കോമിക് ബുക്സിനെക്കുറിച്ചും ഫോട്ടോഗ്രഫിയെപ്പറ്റിയുമുള്ള റിസേർച്ചാണ്. രണ്ടുംകൂടി മിക്സ് ചെയ്യാനുള്ള ഒരവസരം എനിക്കു കിട്ടിയിട്ടുണ്ട്. റിസേർച്ചും സിനിമയും ഒന്നിച്ചുകൊണ്ടുപൊകാനാണോ പ്ലാൻ....? വെഡ്ഡിംഗ് ഫോട്ടോഗ്രഫിയിലാണു റിസേർച്ച് ചെയ്യുന്നത്. ഫോട്ടോഗ്രഫേഴ്സിനൊപ്പം പോയി അവർ എങ്ങനെ വിവാഹം കവർ ചെയ്യുന്നു, ഡോക്യുമെന്റ് ചെയ്യുന്നു, അതിലൂടെ ഇന്ത്യൻ ഐഡന്റിറ്റി, സംസ്കാരം എന്നിവയൊക്കെ എങ്ങനെ റപ്രസന്റ് ചെയ്യുന്നു എന്നതിനെക്കുറിച്ചുള്ള പഠനമാണ് ഞാൻ നടത്തുന്നത്. ഇന്ത്യയ്ക്കുപുറത്ത് ഏറ്റവുമധികം പഞ്ചാബികളുള്ളതു യുകെയിലാണ്. യുകെയിൽ ഏറ്റവുമധികം പഞ്ചാബികളുള്ളതു ബർമിംഗ്ഹാമിലും. അങ്ങനെയാണ് ഓക്സ്ഫോർഡിൽ പഠിക്കുകയായിരുന്നുവെങ്കിലും ബർമിംഗ്ഹാമിൽ പോയി റിസേർച്ച് ചെയ്തത്. സിനിമയും റിസേർച്ചും കൂടി ഒന്നിച്ചുകൊണ്ടുപോകാൻ പ്രയാസമായതിനാൽ സൂപ്പർവൈസറുമായി സംസാരിച്ച് യൂണിവേഴ്സിറ്റിയിൽ നിന്ന് ഞാൻ ഒൗദ്യോഗികമായി ഇപ്പോൾ ഒരു ബ്രേക്ക് എടുത്തിരിക്കുകയാണ്. സംവിധായികയാകാനുള്ള സാധ്യത..? കഥപറച്ചിൽ ഞാൻ ഏറെ ഇഷ്ടപ്പെടുന്നു. പാർട്ടിസിപ്പന്റ് ഒബ്സർവേഷൻ ആന്ത്രപ്പോളജിയിലെ ഒരു റിസേർച്ച് മെഥേഡാണ്. ഒരു സമൂഹത്തിന്റെ ഭാഗമായി മാറുക, അതിനൊപ്പം ചുറ്റും നടക്കുന്നതെന്താണെന്ന് നിരീക്ഷിക്കുക. അതുതന്നെയാണല്ലോ അഭിനയത്തിലും സംഭവിക്കുന്നത്. ഒരു കഥാപാത്രമായി മാറണമെങ്കിൽ നിരീക്ഷണം അവശ്യം. ആ വ്യക്തിയുടെ ജീവിതലോകത്തേക്കു നമ്മൾ നമ്മളെത്തന്നെ കൊണ്ടുപോകണം. ഗവേഷണം ആന്ത്രപ്പോളജിയിലാണെങ്കിലും അതിന്റെ അവതരണം സ്റ്റോറി ടെല്ലിംഗ് രീതിയിലാണ്. ഫിലിം മേക്കിംഗിലും അതുണ്ട്. എനിക്ക് അതിൽ ഏറെ താത്പര്യമുണ്ട്. പക്ഷേ, ധാരാളം പഠിക്കാനുണ്ട്. ഒരു ദിവസം ഞാൻ സംവിധായികയാകുമെന്നു പ്രതീക്ഷിക്കുന്നു. ഇനി ആർക്കൊപ്പം അഭിനയിക്കാനാണ് ആഗ്രഹിക്കുന്നത്...? മലയാള സിനിമയിൽ പ്രതിഭാശാലികളായ ഒത്തിരി ആർട്ടിസ്റ്റുകളുണ്ട്. അവർക്കൊപ്പം വർക്ക് ചെയ്യുന്പോൾ നമ്മുടെ ക്രാഫ്റ്റും മെച്ചപ്പെടും. ടോവിനൊയും ബാലുവും ഒന്നിച്ചുള്ള സീൻ ഡബ്ബ് ചെയ്തുകൊണ്ടിരുന്നപ്പോൾ അവർ തമ്മിലുള്ള റിയാക്ഷനുകൾ ഞാൻ ശ്രദ്ധിക്കുകയായിരുന്നു. അവരുടെ ചാതുര്യത്തോടെയുള്ള പെർഫോമൻസ് വിസ്മയിപ്പിക്കുന്നതായിരുന്നു. അതിൽ നിന്നു കുറേ കാര്യങ്ങൾ പഠിക്കാനായി. പരസ്പരം സ്പേസ് ക്രിയേറ്റ് ചെയ്യൽ, ഗിവ് ആൻഡ് ടേക്ക്... അതിലൂടെയൊക്കെയാണു നാം വളരുക. മലയാളത്തിൽ മാത്രമല്ല ഇതരഭാഷകളിലുമുള്ള പ്രതിഭാശാലികളായ നടന്മാർക്കൊപ്പം വർക്ക് ചെയ്യണമെന്ന് ആഗ്രഹമുണ്ട്. ഭാഷകളോട് പാഷനുള്ള ഒരാളാണ് ഞാൻ. ഓഫറുകൾ വരുന്നുണ്ട്. ഞാൻ കമിറ്റഡായ ഒരാളാണ്. എനിക്കുതന്നെ ബോധ്യമില്ലാത്ത പ്രോജക്ടുകൾ ഞാൻ ചെയ്യില്ല. നല്ല പ്രോജക്ടുകൾക്കായി നോക്കിയിരിക്കുകയാണ്. അടുത്തതായി ചെയ്യുന്ന സിനിമ...? രണ്ടുപേരും തരംഗവും ഞാൻ തേടിപ്പോയി വന്നതേയല്ല. എന്നിലേക്കു വരികയിരുന്നു. അവസരം തേടി അലേയണ്ടി ചെയ്യേണ്ടി വന്നിട്ടില്ല. അക്കാര്യത്തിൽ ഞാൻ ഭാഗ്യവതിയാണ്. ആ രണ്ടു കഥാപാത്രങ്ങളും എനിക്ക് ഇഷ്ടമായിത്തന്നെ ചെയ്തതാണ്. നല്ല കഥാപാത്രങ്ങളും പെർഫോം ചെയ്യാനുള്ള അവസരവും വരുന്പോൾ അടുത്ത സിനിമ ചെയ്യണമെന്നാണ് ആഗ്രഹം. വീട്ടുവിശേഷങ്ങൾ..? വൈറ്റിലയിലാണു താമസം. അച്ഛൻ ബാലചന്ദ്രൻ. ഇന്ത്യൻ ഓവർസീസ് ബാങ്കിലായിരുന്നു ജോലി. അമ്മ പ്രേമലത സിൻഡിക്കേറ്റ് ബാങ്ക് ഉദ്യോഗസ്ഥയാണ്. അനിയൻ സന്ദീപ് എംബിഎ വിദ്യാർഥി. കുട്ടിക്കാലം മുതൽ അച്ഛനുമമ്മയും എന്റെ താത്പര്യങ്ങൾക്കു പിന്തുണ നല്കി, പ്രോത്സാഹിപ്പിച്ചു. പോസിറ്റീവ് അന്തരീക്ഷം ഒരുക്കിത്തന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ സഞ്ചരിക്കാനും വൈവിധ്യമാർന്ന ജീവിതാനുഭവങ്ങൾ സ്വന്തമായതും അവരുടെ പിന്തുണയുള്ളതുകൊണ്ടു മാത്രമാണ്. ടി.ജി.ബൈജുനാഥ്
|
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner. |
|
|
|
|
|
|
|
|
|
അടിപൊളി ജീവിതം
|
ചെറുപ്പത്തിൽ സിനിമാക്കാർ എന്നു പറഞ്ഞാൽ തങ്ങളുടെ വെള്ളത്തൂവൽ ഗ്രാമത്തിൽ ഷൂട്ടി
|
|
അർഥനയായി അഭിനയം!
|
പതിനൊന്നാം ക്ലാസില്‍ പഠിക്കുമ്പോള്‍ ടെലിവിഷന്‍ അവതാരകയായിട്ടായിരുന്നു അര്‍ഥ
|
|
|
ചിൽ ത്രിൽ മഞ്ഞുമ്മൽ
|
ഞങ്ങള്‍ക്കും ഒരു സര്‍വൈവല്‍ ത്രില്ലറായിരുന്നു ഇതിന്റെ ഷൂട്ടിംഗ്! കൊടൈക്കനാലി
|
|
മുബിൻ-റാഫിയുടെ മകൻ
|
കോമഡി രാജാക്കന്മാരായ റാഫിയും നാദിര്‍ഷയും ആദ്യമായി ഒന്നിക്കുമ്പോള്‍ സമ്പൂര്‍ണ
|
|
|
ശങ്കർ വണ്ടർഫുൾ
|
ഒരിടവേളയ്ക്കു ശേഷം എണ്‍പതുകളിലെ റൊമാന്റിക് ഹീറോ ശങ്കര്‍ പണിക്കർ ഒരുവാതില്‍
|
|
മമിതലു പ്രേമലു
|
മമിത ബൈജു-നസ്ലെന് പെയര്‍ ആദ്യമായി സ്ക്രീനിലെത്തിയ ചിത്രമാണ് ഗിരീഷ് എ.ഡി. സം
|
|
|
സചിത്രം സുചിത്ര
|
നാലു വര്‍ഷം മുമ്പ് സംപ്രേഷണം ചെയ്ത വാനമ്പാടി എന്ന ടെലിവിഷന്‍ പരമ്പരയും അതിലെ പ
|
|
|
ജാഫർ ഇടുക്കിയുടെ ഓഫർ
|
2002ല്‍ ഓകെ ചാക്കോ കൊച്ചിന് മുംബൈ എന്ന സിനിമയിലൂടെ വെള്ളിത്തിരയിലെത്തിയ ജാഫര്‍
|
|
|
|
|
കളർഫുൾ ജഗദീഷ്
|
കോമഡി വേഷങ്ങളില്നിന്നു സ്വഭാവവേഷങ്ങളിലേക്കു ജഗദീഷിന്റെ ചുവടുമാറ്റം രഞ്ജി
|
|
|
നരേന് ഹാപ്പിയാണ്
|
എറണാകുളം മറൈന്‍ ഡ്രൈവില്‍ കായലിന് അഭിമുഖമായുള്ള ഫ്ലാറ്റിലെത്തുമ്പോള്‍ നടന്
|
|
|
|
ശേഷം സ്ക്രീനില്‍ കല്യാണി!
|
മലപ്പുറത്തിന്റെ ഫുട്ബോള്‍ ആവേശം ഒട്ടും ചോരാതെ നിമിഷങ്ങളെ തീപിടിപ്പിക്കുന്ന മമ്പറത്തിന്റെ അനൗണ്സര്
|
|
|
|
|
|
|