Star Chat |
Back to home |
|
"കള്ളന്മാരുടെ കഥ മാത്രമല്ല വർണ്യത്തിൽ ആശങ്ക' |
|
|
“ഇതിന്റെ കഥ തന്നെയാണ് എന്നെ ഇതിലേക്ക് ആകർഷിച്ച പ്രധാന ഘടകം. അതോടൊപ്പം ഇതിലെ കൗട്ട ശിവൻ എന്ന എന്റെ കഥാപാത്രവും. ഞാൻ ഇതുവരെ ചെയ്ത കഥാപാത്രങ്ങളിൽ നിന്നും എന്റെ യഥാർഥ ജീവിതത്തിൽ നിന്നും എല്ലാ അർഥത്തിലും - അതിന്റെ രൂപത്തിലും ഭാവത്തിലും സംഭാഷണരീതികളിലും കാഴ്ചപ്പാടുകളിലുമെല്ലാം - വളരെ വ്യത്യസ്തനാണ് കൗട്ട ശിവൻ. ഇത്തരം ഒരു കഥാപാത്രം മുന്‍പു സിനിമയിൽ വന്നിട്ടുണ്ടാവാം. പക്ഷേ, ഞാൻ ആദ്യമായിട്ടാണ് ഇത്തരം ഒരു കഥാപാത്രം ചെയ്യുന്നത് എന്നുള്ളതു ത്രില്ലിംഗ് ആയിരുന്നു....” സിദ്ധാർഥ് ഭരതൻ സംവിധാനം ചെയ്ത മൂന്നാമതു ചിത്രം ‘വർണ്യത്തിൽ ആശങ്ക’യുടെ വിശേഷങ്ങൾ പങ്കുവയ്ക്കുകയാണ് ചിത്രത്തിൽ കൗട്ട ശിവൻ എന്ന കഥാപാത്രമായി വേഷമിട്ട കുഞ്ചാക്കോ ബോബൻ... ‘വർണ്യത്തിൽ ആശങ്ക’യിൽ എത്തിയത്....? വർണ്യത്തിൽ ആശങ്കയുടെ പൊഡ്യൂസർ ആഷിക് ഉസ്മാനാണ് ഇങ്ങനെയൊരു പ്രോജക്ടിന്റെ കാര്യം പറയുന്നത്. ആഷിക് ഉസ്മാനുമായി ഞാൻ വേറൊരു പ്രോജക്ട് കണ്‍ഫേം ചെയ്തിരുന്നു. പക്ഷേ, അതു കുറച്ചു നാളത്തേക്കു മാറ്റിവയ്ക്കേണ്ടി വന്നു. അതിനിടയിലാണ് ഈ പ്രോജക്ടിന്റെ കാര്യം ആഷിക് വന്നുപറയുന്നത്. വർണ്യത്തിൽ ആശങ്കയിൽ മൂന്നു നാല് പ്രധാന കഥാപാത്രങ്ങളുണ്ട്. ഞാൻ ഇതുവരെ ചെയ്യാത്ത ഒരു ടൈപ്പാണ് ഇതിലെ എന്റെ കാരക്ടർ. ആഷിക്കിനൊപ്പം സിദ്ധാർഥ് ഭരതനും ചിത്രത്തിന്റെ തിരക്കഥാകൃത്ത് തൃശൂർ ഗോപാൽജിയും കൂടി വീട്ടിൽ വന്നു കഥ പറയുകയായിരുന്നു. അങ്ങനെയാണ് വർണ്യത്തിൽ ആശങ്ക എന്ന പ്രോജക്ടിലേക്ക് എത്തിയത്. ഈ സിനിമയുടെ പ്രമേയം, കഥാപശ്ചാത്തലം....? വാസ്തവത്തിൽ നർമത്തിലൂന്നി നിൽക്കുന്ന ഒരു എന്റർടെയ്നർ തന്നെയാണു വർണ്യത്തിൽ ആശങ്ക. ആക്ഷേപഹാസ്യവിഭാഗത്തിൽപെടുത്താവുന്ന സിനിമ. ഇപ്പോഴത്തെ കേരളത്തിലെ സാമൂഹിക സാംസ്കാരിക രാഷ്ട്രീയ സാന്പത്തിക സ്ഥിതിയൊക്കെ ഇതിൽ സ്പർശിച്ചുപോകുന്നുണ്ട്. നാലു കള്ളന്മാരുടെയും ഒരു സാധാരണക്കാരന്റെയും ജീവിതത്തിലൂടെയാണ് ഈ കഥ പറഞ്ഞുപോകുന്നത്. എല്ലാവർക്കും മനസിലാകുന്ന തരത്തിലുള്ള വളരെ രസകരമായ ഒരുപാടു മുഹൂർത്തങ്ങൾ ഈ സിനിമയിലുണ്ട്. ഒപ്പം, ജീവിതഗന്ധിയായ സന്ദർഭങ്ങളും ഈ സിനിമയിലുണ്ട്. എല്ലാത്തരം പ്രേക്ഷകരും രസിക്കുന്ന ഒരു ചിത്രം തന്നെയാവും വർണ്യത്തിൽ ആശങ്ക. നാലു കള്ളന്മാരിൽ ഒരാൾ ഞാൻ. മറ്റുള്ളവർ മണികണ്ഠൻ, ചെന്പൻ, ഷൈൻ ടോം. ഇവർ നാലുപേരും കൂടി ഒരു പദ്ധതിയിടുന്നു. അത് എങ്ങനെയാണ് ആ ഗ്രാമത്തിലെ എല്ലാ തട്ടിൽപ്പെട്ട ആളുകളെയും ബാധിക്കുന്നതെന്നും അവർ എങ്ങനെയാണ് ഇതിന്റെ ഭാഗമാകുന്നതെന്നും ഹാസ്യത്തിനു പ്രാധാന്യം നല്കി കോർത്തിണക്കിയിരിക്കുന്നു. കൗട്ട ശിവൻ - അഭിനയം, അനുഭവം...? തനി ലോക്കൽ സ്വഭാവമുള്ള ഒരു കള്ളനാണ് കൗട്ട ശിവൻ. എല്ലാവിധ അലന്പുകളിലുമുണ്ട്. ഇയാൾക്ക് ഒരു അനിയനുണ്ട്. രാഷ്ട്രീയ പ്രവർത്തകനാണ്. ഒരു നേതാവും കൂടിയാണ്. എന്നാൽ, അനിയനുമായി കട്ട തല്ലാണ്. എന്തിനും ഏതിനും അനിയനു പാര വയ്ക്കാൻ ശ്രമിക്കുന്നു. ചേട്ടൻ കാരണം അനിയനും മനസമാധാനം കിട്ടുന്നില്ല. അങ്ങനെ ഇവർ തമ്മിലുള്ള രസകരമായ വഴക്കും മറ്റു കാര്യങ്ങളും സിനിമയിലുണ്ട്. തൃശൂർ ഭാഗത്തു മദ്യം അല്ലെങ്കിൽ ചാരായം കഴിച്ചു ഫിറ്റാകുന്നതിനാണു കൗട്ട എന്നു പറയുന്നത്. ഒരു ലോക്കൽ വാക്കാണത്. കൗട്ട ശിവൻ പുകവലിക്കും. മദ്യപിക്കും. മുറുക്കാൻ ചവയ്ക്കും. സ്ത്രീവിഷയത്തിലും കുറച്ചു തത്പരനാണ്. എല്ലാ അർഥത്തിലും ഒരു അലന്പ് കേസ് എന്നു തന്നെ പറയാം. ഞാൻ അത്തരത്തിൽ ഒരു കഥാപാത്രം ചെയ്തിട്ടില്ല. ജീവിതത്തിൽ അങ്ങനെ ചെയ്യാൻ പറ്റാത്ത പല കാര്യങ്ങളും സിനിമയിലൂടെ നമുക്ക് അഭിനയിക്കാൻ സാധിക്കുമെന്നുള്ളത് ആവേശം നല്കുന്ന കാര്യമാണ്. അങ്ങനെ ഈ സിനിമയിലൂടെ പലതും ചെയ്യാൻ സാധിച്ചിട്ടുണ്ട്. ഞാൻ ഒരിക്കലും ഒരു ബിവറേജസിനു മുന്നിൽ ക്യൂ നിന്നിട്ടില്ല. പക്ഷേ, ഇതിൽ ബിവറേജസിനു മുന്നിൽ ക്യൂ നിന്നു. അതിന്റെ തിക്കും തിരക്കും ബഹളവുമൊക്കെ അറിഞ്ഞു. രസകരമായ അനുഭവം തന്നെയായിരുന്നു അത്. ഈ കഥ നടക്കുന്നത് തൃശൂരാണ്. തൃശൂർ റൗണ്ടിലൂടെ ഞാനും മണികണ്ഠനും പഴയൊരു യമഹ ബൈക്കിൽ ചുറ്റിക്കറങ്ങുന്നുണ്ട്. ആകെ അലന്പിയും ആളുകളെ പേടിപ്പിച്ചുമാണു പോക്ക്. കാൻഡിഡ് കാമറയിലാണ് ആ ഷോട്ട് എടുത്തത്. അതു വളരെ രസകരമായ ഒരു ഫീൽ ആയിരുന്നു. കാരണം, വർണ്യത്തിൽ ആശങ്കയ്ക്ക് ഒരു മാസം മുന്‍പ് തൃശൂരിലൂടെ ഞാൻ വേറൊരു ബൈക്കിൽ വളരെ ഡീസന്റായി ഡ്രസ് ചെയ്തു പോയിരുന്നു. അത് അനിൽ രാധാകൃഷ്ണ മേനോൻ സംവിധാനം ചെയ്യുന്ന ദിവാൻജി മൂല ഗ്രാൻഡ് പ്രിക്സ് എന്ന സിനിമയ്ക്കു വേണ്ടിയായിരുന്നു അത്. ഒരു മാസത്തിനുള്ളിൽ അതിൽ നിന്നു വളരെ വ്യത്യസ്തമായ ഗെറ്റപ്പിൽ അലന്പ് രീതിയിൽ തൃശൂരിലൂടെ വീണ്ടും കറങ്ങാൻ സാധിച്ചു. ഇതൊക്കെ സിനിമ തരുന്ന അവസരങ്ങളാണെന്ന് എനിക്കു തോന്നുന്നു. കൗട്ട ശിവൻ- പുതിയ ലുക്കിനെക്കുറിച്ചുള്ള പ്രതികരണങ്ങൾ...? കൗട്ട ശിവന്റെ ലുക്ക് വെളിപ്പെടുത്തുന്ന ആദ്യ പോസ്റ്റർ ഇറക്കിയപ്പോൾ വളരെ പോസിറ്റീവ് ഫീഡ്ബാക്കാണു കിട്ടിയത്. അതിനുമപ്പുറം ആ കഥാപാത്രത്തിനും അതിന്റെ കഥാസാഹചര്യങ്ങൾക്കും സിനിമയ്ക്കു മൊത്തത്തിൽ പ്ലസ് ആകാനാകുമെന്നു കരുതുന്നു. കാരണം, ഈ കഥാപാത്രം അങ്ങനെ വ്യത്യസ്തയ്ക്കുവേണ്ടി എന്ന രീതിയിൽ ചെയ്യുന്നതല്ല. ഈ സിനിമയോടും കഥാസാഹചര്യങ്ങളോടും ചേർന്നുനിൽക്കുന്ന ഒരു കഥാപാത്രമാണ് കൗട്ട ശിവൻ. അതിന്റെ ലുക്കിനു മാത്രമല്ല കഥാപാത്രത്തിന്റെ വ്യാപ്തിക്കും ആളുകളുടെ അംഗീകാരം കിട്ടുമെന്നു പ്രതീക്ഷിക്കുന്നു. സിദ്ധാർഥ് ഭരതൻ എന്ന സംവിധായകന് ഒപ്പം...? ഭരതൻ കുടുംബവുമായിട്ടുള്ള ഉദയാകുടുംബത്തിന്റെ ബന്ധം വളരെ വർഷം മുന്‍പു തുടങ്ങിയതാണ്. കെപിഎസി ലളിതചേച്ചി ആദ്യമായി സിനിമയിലേക്കു വന്നത് ഉദയായുടെ സിനിമയിലൂടെയാണ്. ഭരതേട്ടൻ ആദ്യമായി സിനിമയിലേക്കു വന്നത് ഉദയായുടെ സിനിമകളിലൂടെയാണ്. അങ്ങനെയുള്ള ഒരു കുടുംബത്തിലെ അടുത്ത തലമുറ - സിദ്ധാർഥ് ഭരതൻ - സംവിധാനം ചെയ്യുന്ന ഒരു ചിത്രത്തിന്റെ ഭാഗമായതും അദ്ദേഹവുമായി സഹകരിക്കാൻ സാധിച്ചതുമെല്ലാം ഒരു നിമിത്തമായി ഞാൻ കരുതുന്നു. അല്ലെങ്കിൽ എല്ലാ അർഥത്തിലും അങ്ങനെ വരേണ്ടതാണെന്നു ഞാൻ വിശ്വസിക്കുന്നു. ഇതിനുമുന്‍പ് ഞാനും സിദ്ദുവും കൂടി ഒരു പ്രോജക്ട് പ്ലാൻ ചെയ്തിരുന്നു. നിർഭാഗ്യവശാൽ അതു നടന്നില്ല. പക്ഷേ, അതിനെക്കാളും നല്ല പ്രോജക്ടായ വർണ്യത്തിൽ ആശങ്കയിലൂടെ വരാനായതു നല്ല കാര്യമായി എനിക്കു തോന്നുന്നു. സിദ്ധാർഥ് ഇതിനുമുന്‍പു ചെയ്ത രണ്ടു സിനിമകളിലും നിന്ന് എല്ലാ അർഥത്തിലും മാറ്റമുള്ള ഒരു സിനിമ തന്നെയായിരിക്കും ഇത്. ഇതിനെപ്പറ്റി അദ്ദേഹം വളരെ ആവേശത്തിലായിരുന്നു. എന്നെക്കൊണ്ട് ഈ കഥാപാത്രം ചെയ്യിക്കണം എന്ന ചിന്ത വന്നപ്പോൾ എന്നെക്കാൾ കൂടുതൽ ആവേശത്തിലായതു സിദ്ദു ആയിരുന്നു. ‘നമുക്ക് അത് ഇങ്ങനെ ചെയ്യണം, കൗട്ട ശിവന്റെ ലുക്ക് ഇങ്ങനെ മാറ്റണം’ എന്നിങ്ങനെയെല്ലാം സംഭാഷണങ്ങളുണ്ടായി. കൗട്ട ശിവന്റെ നോട്ടവും ബോഡി ലാംഗ്വേജും സംഭാഷണ രീതിയുമെല്ലാം എങ്ങനെ വേണം എന്നുള്ളതിനെക്കുറിച്ചു വളരെ ഡീറ്റയിലായി എനിക്കു പറഞ്ഞുതന്നു. സിദ്ദു മനസിൽകണ്ട ആ കഥാപാത്രത്തിൽ നിന്ന് ഏതെങ്കിലും രീതിയിൽ ഞാൻ വഴുതിമാറുകയോ തെന്നി മാറുകയോ ചെയ്യുന്പോൾ ‘അത് ഇങ്ങനെയല്ല ചേട്ടാ, നമുക്കങ്ങനെ ചെയ്യണം, അതാണു വേണ്ടത്’ എന്നു പറയുമായിരുന്നു. അപ്പോൾ ഞാൻ ഡിബേറ്റ് ചെയ്ത് അല്ല, നമുക്ക് ഇങ്ങനെ ചെയ്തുനോക്കാം, ഇതല്ലേ വേണ്ടത് എന്നു പറയുന്പോൾ ‘അതും ചെയ്തോ, പക്ഷേ എനിക്കിതുവേണം’ എന്ന് നമുക്കു മുറിവേൽക്കാത്ത രീതിയിൽ നമ്മളെക്കൊണ്ടു കാര്യം മനസിലാക്കി ചെയ്യിപ്പിക്കുന്ന സ്വഭാവമാണ് സിദ്ദുവിന്. ആ കഥാപാത്രം എന്താണു ചെയ്യേണ്ടത്, എന്തു വേണം, എങ്ങനെ ചിന്തിക്കുന്നു എന്നുള്ളതിനെപ്പറ്റിയൊക്കെ അദ്ദേഹത്തിനു വ്യക്തമായി അറിയാം. അതൊക്കെ വാസ്തവത്തിൽ ഒരു നടൻ എന്ന നിലയ്ക്ക് എനിക്ക് ഒരുപാടു സഹായകമായിട്ടുണ്ട്. സിദ്ധാർഥ് വളരെ ആവേശത്തിലായിരുന്നു, സബ്ജക്ടിനെക്കുറിച്ചു നന്നായി പഠിച്ചിട്ടുണ്ടായിരുന്നു. അതുകൊണ്ടുതന്നെ സിദ്ദുവിനൊപ്പം വർക്ക് ചെയ്യുന്നതു വളരെ സുഖകരമായ ഒരു കാര്യമായിരുന്നു. പിന്നെ മൊത്തം ടീമിനൊപ്പമുള്ള അനുഭവങ്ങളും. ചെന്പൻ വിനോദ്, ഷൈൻ, മണികണ്ഠൻ, സുരാജ്. മണികണ്ഠനുമായി ഞാൻ ആദ്യമായിട്ടാണു വർക്ക് ചെയ്യുന്നത്. ഞാൻ ഏറ്റവുമധികം ഒന്നിച്ചു വർക്ക് ചെയ്തിട്ടുള്ള ഒരഭിനേതാവ് സുരാജാണ്. ഈയൊരു ടീം ആദ്യമായാണ് ഉണ്ടാകുന്നത്. അതിന്റെയൊരു സുഖവും ഫ്രഷ്നസുമുണ്ട്. കൗട്ട ശിവൻ എന്ന ഈ കഥാപാത്രത്തിനപ്പുറം ഇതെല്ലാം ഈ സിനിമയ്ക്ക് ഒരു ഫ്രഷ് ഫീൽ കൊടുക്കുമെന്നു വിശ്വസിക്കുന്നു. നല്ല ഒരു സിനിമയാകാൻ സാധ്യതയുള്ള ഒരു പ്രോജക്ടിന്റെ ഭാഗമായി. ഞാൻ ഇതുവരെ ചെയ്തിട്ടില്ലാത്ത തരം കഥാപാത്രമായപ്പോൾ വളരെ രസകരമായും ആവേശകരമായും എനിക്കു തോന്നി. കള്ളന്മാരുടെ കഥയാണോ ‘വർണ്യത്തിൽ ആശങ്ക’...? ഇപ്പോഴത്തെ കേരളത്തിന്റെ ഒരു വ്യവസ്ഥിതിയെ ആക്ഷേപഹാസ്യത്തിലൂടെ കണ്ടുപോകുന്ന ഒരു സിനിമയാണ് വർണ്യത്തിൽ ആശങ്ക. അതുകൊണ്ട് കള്ളന്മാരുടെ കഥ മാത്രമല്ല ഇത്. കള്ളന്മാരിലൂടെ ഇപ്പോഴത്തെ സാമൂഹിക സാംസ്കാരിക സാന്പത്തിക രാഷ്ട്രീയ വ്യവസ്ഥകൾ ആക്ഷേപഹാസ്യത്തിന്റെ രൂപത്തിൽ കാണിക്കുന്നുണ്ട്. കള്ളന്മാരുടെ കഥകൾ പൊതുവെ ആളുകൾക്കു കാണാൻ ഇഷ്ടമാണ്. അതിൽ കുറച്ചുകൂടി ഹ്യൂമർ ചേർക്കാനാവും. ഏതൊരു സന്ദേശമാണെങ്കിലും കുറച്ചു തമാശ കലർത്തി പറഞ്ഞാൽ അത് ആളുകളിലേക്കു പെട്ടെന്ന് എത്തും. ആളുകൾക്കു കാണാനും താത്പര്യം തോന്നും. അതിനാൽ ഈ സിനിമയെ കള്ളന്മാരുടെ കഥ എന്നു ചുരുക്കുന്നതിനോട് എനിക്കു താത്പര്യമില്ല. മൊത്തത്തിലുള്ള ഇപ്പോഴത്തെ അവസ്ഥയുടെ, വ്യവസ്ഥയുടെ കഥ കൂടിയാണ്. ‘വർണ്യത്തിൽ ആശങ്ക’എന്ന സിനിമയെ ആകർഷകമാക്കുന്നത്...? കഥയും കഥ പറഞ്ഞുപോകുന്ന രീതിയും തന്നെയാണ് ഈ സിനിമയുടെ പ്രധാന ആകർഷണം; അതോടൊപ്പം ഏറ്റവും നല്ല ടെക്നീഷൻസിന്റെ സാന്നിധ്യവും. സിദ്ധാര്‍ഥ് ഭരതൻ എന്ന സംവിധായകനെ നമുക്കറിയാം. അദ്ദേഹത്തോടൊപ്പം ജയേഷ് നായർ എന്ന കാമറാമാനും ചേരുന്നു; സപ്തമശ്രീ, ലോർഡ് ലിവിംഗ്സ്റ്റണ്, നോർത്ത് 24 കാതം പോലെയുള്ള സിനിമകൾ ചെയ്ത കാമറാമാനാണ്. മ്യൂസിക് ഡയറക്ടർ പ്രശാന്ത് പിള്ള. അദ്ദേഹത്തിന്റെ വളരെ വ്യത്യസ്തമായ മ്യൂസിക് കോന്പസിഷനും കണ്സ്ട്രക്ഷനുമെല്ലാം നമുക്കു കാണാനാവും. ഇതിന്റെ റീ റിക്കാർഡിങ്ങും അദ്ദേഹം തന്നെയാണു ചെയ്തിരിക്കുന്നത്. ഇതിനെല്ലാം വളരെ സുപ്രധാനമായ പ്രാധാന്യമുണ്ട്. കോസ്റ്റ്യൂംസ് സ്റ്റെഫി. കഴിഞ്ഞ വർഷം മികച്ച വസ്ത്രാലങ്കാരത്തിനു സംസ്ഥാന പുരസ്കാരം നേടിയ കോസ്റ്റ്യൂമറാണ്. അങ്ങനെ ഒരുപാടു ടെക്നീഷൻസിന്റെ കൂട്ടായ്മയുണ്ട്. ഒരുപാട് ആർട്ടിസ്റ്റുകളുമുണ്ട്. സുരാജ്, ചെന്പൻ, ഷൈൻടോം, മണികണ്ഠൻ, ഞാൻ, സുനിൽ സുഖദ, ടിനി ടോം, രചന നാരായണൻ കുട്ടി, കെപിഎസി ലളിതച്ചേച്ചി..അങ്ങനെ വലിയൊരു താരനിര തന്നെയുണ്ട്. അതോടൊപ്പം നല്ല ഒരു കഥയുടെ പിൻബലം കൂടിയാകുന്പോൾ ഇതെല്ലാം സിനിമയെ നല്ലരീതിയിൽ കൊണ്ടുവരാൻ സഹായമാകും. ടി.ജി.ബൈജുനാഥ്
|
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner. |
|
|
|
|
|
|
|
|
|
അടിപൊളി ജീവിതം
|
ചെറുപ്പത്തിൽ സിനിമാക്കാർ എന്നു പറഞ്ഞാൽ തങ്ങളുടെ വെള്ളത്തൂവൽ ഗ്രാമത്തിൽ ഷൂട്ടി
|
|
അർഥനയായി അഭിനയം!
|
പതിനൊന്നാം ക്ലാസില്‍ പഠിക്കുമ്പോള്‍ ടെലിവിഷന്‍ അവതാരകയായിട്ടായിരുന്നു അര്‍ഥ
|
|
|
ചിൽ ത്രിൽ മഞ്ഞുമ്മൽ
|
ഞങ്ങള്‍ക്കും ഒരു സര്‍വൈവല്‍ ത്രില്ലറായിരുന്നു ഇതിന്റെ ഷൂട്ടിംഗ്! കൊടൈക്കനാലി
|
|
മുബിൻ-റാഫിയുടെ മകൻ
|
കോമഡി രാജാക്കന്മാരായ റാഫിയും നാദിര്‍ഷയും ആദ്യമായി ഒന്നിക്കുമ്പോള്‍ സമ്പൂര്‍ണ
|
|
|
ശങ്കർ വണ്ടർഫുൾ
|
ഒരിടവേളയ്ക്കു ശേഷം എണ്‍പതുകളിലെ റൊമാന്റിക് ഹീറോ ശങ്കര്‍ പണിക്കർ ഒരുവാതില്‍
|
|
മമിതലു പ്രേമലു
|
മമിത ബൈജു-നസ്ലെന് പെയര്‍ ആദ്യമായി സ്ക്രീനിലെത്തിയ ചിത്രമാണ് ഗിരീഷ് എ.ഡി. സം
|
|
|
സചിത്രം സുചിത്ര
|
നാലു വര്‍ഷം മുമ്പ് സംപ്രേഷണം ചെയ്ത വാനമ്പാടി എന്ന ടെലിവിഷന്‍ പരമ്പരയും അതിലെ പ
|
|
|
ജാഫർ ഇടുക്കിയുടെ ഓഫർ
|
2002ല്‍ ഓകെ ചാക്കോ കൊച്ചിന് മുംബൈ എന്ന സിനിമയിലൂടെ വെള്ളിത്തിരയിലെത്തിയ ജാഫര്‍
|
|
|
|
|
കളർഫുൾ ജഗദീഷ്
|
കോമഡി വേഷങ്ങളില്നിന്നു സ്വഭാവവേഷങ്ങളിലേക്കു ജഗദീഷിന്റെ ചുവടുമാറ്റം രഞ്ജി
|
|
|
നരേന് ഹാപ്പിയാണ്
|
എറണാകുളം മറൈന്‍ ഡ്രൈവില്‍ കായലിന് അഭിമുഖമായുള്ള ഫ്ലാറ്റിലെത്തുമ്പോള്‍ നടന്
|
|
|
|
ശേഷം സ്ക്രീനില്‍ കല്യാണി!
|
മലപ്പുറത്തിന്റെ ഫുട്ബോള്‍ ആവേശം ഒട്ടും ചോരാതെ നിമിഷങ്ങളെ തീപിടിപ്പിക്കുന്ന മമ്പറത്തിന്റെ അനൗണ്സര്
|
|
|
|
|
|
|