Star Chat |
Back to home |
|
പി.ടി. സാറിന്റെ ആ കമന്റ് എനിക്ക് ആത്മവിശ്വാസം നല്കി- റോഷൻ മാത്യു |
|
|
""എന്നെ ഏറ്റവും പ്രചോദിപ്പിച്ചത് ഈ സിനിമയുടെ ടീം തന്നെയാണ്. പി.ടി. സാർ ഡയറക്ട് ചെയ്യുന്ന പടം. എം.ജെ. രാധാകൃഷ്ണൻ കാമറ ചെയ്യുന്നു. റഫീക് അഹമ്മദിന്റെ വരികൾ. രമേഷ് നാരായണന്റെ സംഗീതം.. അങ്ങനെ വളരെ പരിചയസന്പന്നരും പ്രതിഭാസന്പന്നരുമായ ഒരുകൂട്ടം ആളുകൾ. ഇവർക്കൊപ്പം ചേർന്നു വർക്ക് ചെയ്യാൻ ലഭിച്ച അവസരം. അതായിരുന്നു തുടക്കത്തിൽ എന്നെ ആവേശഭരിതനാക്കിയത്..’’ പി.ടി. കുഞ്ഞുമുഹമ്മദ് സംവിധാനം ചെയ്ത വിശ്വാസപൂർവം മൻസൂറിൽ നായക കഥാപാത്രം മൻസൂറിനെ അവതരിപ്പിച്ച യുവതാരം റോഷൻ മാത്യു(ആനന്ദം ഫെയിം) സംസാരിക്കുന്നു... വിശ്വാസപൂർവം മൻസൂറിലേക്കുള്ള വഴി... ആനന്ദത്തിനുശേഷം ധാരാളം സ്ക്രിപ്റ്റുകൾ വരുന്നുണ്ടായിരുന്നു. ആനന്ദത്തിലെ എന്റെ കാരക്ടറിനോടു(സൂചിമോൻ എന്ന ഗൗതം) സാദൃശ്യമുള്ളവയായിരുന്നു പിന്നീടു വന്ന ഓഫറുകളിൽ ഏറെയും. ഒരു അടിപൊളി പയ്യൻ അല്ലെങ്കിൽ സംസാരപ്രിയനായ താടിയും മുടിയും വളർത്തിയ പയ്യൻ...എന്നിങ്ങനെ. ആനന്ദത്തിലെ തന്നെ മൂന്നോ നാലോ പേർ, അല്ലെങ്കിൽ സോളോ ഹീറോ എന്ന മട്ടിലുള്ള സ്ക്രിപ്റ്റുകളായിരുന്നു ഏറെയും. ആനന്ദം ടീം ഒന്നിക്കുന്ന ഒരു പടം - അത് അത്ര നല്ല സ്ക്രിപ്റ്റാണെങ്കിൽ മാത്രം മതിയെന്നു ഞങ്ങൾ തീരുമാനിച്ചിരുന്നു. സോളോ ഹീറോ കുറച്ചു റിസ്കിയായതിനാൽ കുറേ ഓഫറുകൾ വേണ്ടെന്നുവച്ചു. അങ്ങനെയിരിക്കെയാണ് പിടി സാറിനൊപ്പം അസോസിയേറ്റായി വർക്ക് ചെയ്തിട്ടുള്ള വിനു ശ്രീധർ എന്നെ ഈ പ്രോജക്ടിലേക്ക് ആദ്യമായി റഫർ ചെയ്തത്. പി.ടിയുടെ അസോസിയേറ്റ് ഡയറക്ടേഴ്സായ ഉണ്ണി സത്താറും സുനിൽ ബാലകൃഷ്ണനും ആനന്ദം കണ്ടിരുന്നു. അവരുടെ നിർദേശപ്രകാരം ഗുരുവായൂരിൽ ചെന്നു പിടി സാറിനെ കണ്ടു. ഇതൊരു ന്യൂജനറേഷൻ കൊമേഴ്സ്യൽ പടമല്ലെന്നും വളരെ സീരിയസായ പടമാണെന്നും ആദ്യംതന്നെ പിടി സാർ എന്നോടു പറഞ്ഞു. വളരെ സീനിയേഴ്സായ ടെക്നീഷൻസ് വർക്ക് ചെയ്യുന്ന പടമാണെന്നും അങ്ങനെയൊരു പടം ചെയ്യാൻ താത്പര്യമുണ്ടോ എന്നും ചോദിച്ചു. മഗ്രിബ്, ഗർഷോം, പരദേശി എന്നിവയൊക്കെ കണ്ടിട്ടുണ്ടെന്നും കരിയറിന്റെ തുടക്കത്തിൽ തന്നെ അത്തരം പടങ്ങളുടെ മേക്കറുമായി ചേർന്നു സിനിമ ചെയ്യാനാകുന്നതു വലിയ ഭാഗ്യമാണെന്നും ഞാൻ പറഞ്ഞു. ഏറെ പ്രധാന്യമേറിയ ടൈറ്റിൽ കാരക്ടർ റോൾ ചെയ്യുന്നതിൽ താത്പര്യക്കുറവില്ലെന്നും അറിയിച്ചു. അങ്ങനെയാണു വിശ്വാസപൂർവം മൻസൂറിലേക്ക് എത്തിയത്. പി.റ്റി സാർ ആനന്ദം കണ്ടിരുന്നില്ല. അദ്ദേഹത്തിനു വിശ്വാസമുള്ള കുറേപേരുടെ അഭിപ്രായത്തിലാണ് എന്നെ കാസ്റ്റ് ചെയ്തത്. വിശ്വാസപൂർവം മൻസൂർ എന്ന സിനിമയെക്കുറിച്ച്... ഒരു ഉമ്മയുടെയും മകന്റെയും കഥയാണു വിശ്വാസപൂർവം മൻസൂർ. മാളിയേക്കൽ എന്ന വലിയ ഒരു തറവാടിന്റെ കാത്തുസൂക്ഷിപ്പുകാരും അവകാശികളുമായി താമസിക്കുന്ന ഉമ്മയുടെയും മകന്റെയും ജീവിതത്തിലേക്ക് രണ്ട് അതിഥികൾ - മറ്റൊരു ഉമ്മയും മകളും - വന്നുകയറുകയാണ്. അതോടെ മൻസൂറിന്റെയും അവന്റെ ഉമ്മയുടെയും അതുവരെയുള്ള വളരെ ശാന്തമായ ജീവിതത്തിലുണ്ടാകുന്ന പലതരം മാറ്റങ്ങൾ, മൻസൂറിന് ഈ കുട്ടിയോട് ഒരു താത്പര്യം ഉണ്ടാകുന്പോൾ സംഭവിക്കുന്ന കാര്യങ്ങൾ, അവരുടെ ചുറ്റുപാടുകൾ ഈ അതിഥികളോട് എങ്ങനെ പ്രതികരിക്കുന്നു... എന്നിങ്ങനെയുള്ള കാര്യങ്ങളാണ് ഈ സിനിമയുടെ ബേസിക് പ്ലോട്ട്. വിശ്വാസപൂർവം മൻസൂറിൽ ചർച്ചയാകുന്നത്.. ഒരമ്മയും മകനും തമ്മിലുള്ള ബന്ധം, ഒരമ്മയും മകളും തമ്മിലുള്ള ബന്ധം, മൻസൂറും അവനെക്കാൾ പ്രായത്തിൽ മൂത്ത സഖാവ് ജയരാജനുമായുള്ള സൗഹൃദം, മൻസൂറും മുംതാസും തമ്മിലുള്ള പ്രണയം എന്നിവയെല്ലാം ഈ സിനിമയിൽ ചർച്ചയാകുന്നു. നമ്മുടെ സമൂഹത്തിൽ ഇപ്പോൾ വളരെ പ്രസക്തമായ ചില പ്രശ്നങ്ങളും ഈ സിനിമ ചർച്ചചെയ്യുന്നുണ്ട്. ഇസ്്ലാം ആയിരിക്കുന്ന ഒരാൾക്കു സമൂഹത്തിൽ നിന്നു പലപ്പോഴും നേരിടേണ്ടി വരുന്ന ചില മുൻവിധികളെക്കുറിച്ചു സംസാരിക്കുന്ന കഥയാണിത്. ഇന്റർകാസ്റ്റ് വിവാഹ ബന്ധങ്ങൾ നേരിടുന്ന പ്രശ്നങ്ങളും ഇതിൽ ഒരു സൈഡായി വരുന്നുണ്ട്. മുഖ്യകഥാപാത്രങ്ങളും അഭിനേതാക്കളും... എന്റെ കഥാപാത്രം മൻസൂർ. മൻസൂറിന്റെ ഉമ്മയായി അഭിനയിച്ചത് ആശ ശരത്. കഥാപാത്രത്തിന്റെ പേര് ഫാത്തിബി. കലാപത്തിൽ നിന്നു രക്ഷപ്പെട്ടു തലശേരിയിലേക്കു വന്നുകയറുന്ന സൈറാബാനു എന്ന ഉമ്മയായി അഭിനയിച്ചതു സെറീന വഹാബ്. അവരുടെ മകൾ മുംതാസായി പ്രയാഗ മാർട്ടിനും വേഷമിട്ടു. സഖാവ് ജയരാജനായി വേഷമിട്ടതു സന്തോഷ് കീഴാറ്റൂർ. ഈ സിനിമയിലേക്ക് ആകർഷിച്ചത്... സ്ക്രിപ്റ്റ് വായിച്ചുകഴിഞ്ഞപ്പോഴാണ് എത്രയും പെട്ടന്നു പടം തുടങ്ങണം എന്ന മട്ടിൽ ഈ പടം ചെയ്യാനുള്ള കൊതി തോന്നിയത്. അത്രയും വ്യത്യസ്തതയുള്ള സ്ക്രിപ്റ്റാണ്. പിടി സാറിനെപ്പോലെ നമ്മുടെ ലൈഫിനെ ഇത്രയും വ്യക്തമായി എഴുതാൻ പറ്റുന്ന എഴുത്തുകാർ കുറവായിരിക്കും. ജീവിതത്തിൽ സംഭവിക്കുന്ന വളരെ കൃത്യമായ കാര്യങ്ങളാണ് ഇതിൽ അദ്ദേഹം എഴുതിയിരിക്കുന്നത്. അല്ലാതെ വലിയ ഇതിഹാസപരമായ കാര്യങ്ങളൊന്നുമല്ല. ഇതിൽ കോമഡി മാത്രം ചെയ്യാൻ ഒരു കഥാപാത്രമില്ല. കാരണം ലൈഫിൽ പലപ്പോഴും അതുണ്ടാവാറില്ല. പക്ഷേ, പിടിയുടെ കാരക്ടേഴ്സ് ഓരോരുത്തരും അവരുടെ മാനസികാവസ്ഥയെക്കുറിച്ചും അവരുടെ വൈകാരികാനുഭവങ്ങളെക്കുറിച്ചും വളരെ വ്യക്തമായി സംസാരിക്കാൻ കഴിവുള്ളവരാണ്. അവർ ചിന്തിക്കുന്നത് എന്താണ്, അവർക്ക് അപ്പോൾ തോന്നുന്നതെന്താണ് എന്നൊക്കെയുള്ളതിനെ ഭംഗിയുള്ള വാക്കുകളാക്കി പറയാൻ കഴിവുള്ള, ശക്തരായ കഥാപാത്രങ്ങളാണ് ഓരോരുത്തരും. അദ്ദേഹം എഴുതിവച്ചിരിക്കുന്ന വരികളെയൊക്കെ എങ്ങനെ ഞാൻ പെർഫോം ചെയ്യും എന്നതായിരുന്നു സ്ക്രിപ്റ്റ് വായിച്ചശേഷമുള്ള ആദ്യത്തെ ആവേശം. അതു ചെയ്യാൻ ഞാൻ ഒരു സ്റ്റൈൽ വികസിപ്പിച്ചെടുക്കണം. കാരണം, ഞാൻ ലൈഫിൽ സാധാരണ സംസാരിക്കുന്നതുപോലെയല്ല മൻസൂർ സംസാരിക്കുന്നത്. മൻസൂർ ഉപയോഗിക്കുന്ന പല വാക്കുകളും എന്റെ നിഘണ്ടുവിൽ ഇല്ല. ആ കാര്യങ്ങളൊക്കെ മനസിലാക്കി അതിനു വേണ്ടത്ര വികാരതീവ്രത കൊടുത്ത് എന്നാൽ അനാവശ്യമായി ഡ്രമാറ്റിക് ആക്കാതെ ബാലൻസ്ഡ് ആയി പെർഫോം ചെയ്യുക എന്നുള്ളത് ആനന്ദത്തിൽ ഒട്ടും ചെയ്യേണ്ടി വന്നിട്ടില്ലാത്ത ഒരു സംഗതിയായിരുന്നു. കാരണം, ആനന്ദത്തിൽ ഞങ്ങൾ ലൈഫിൽ സംസാരിക്കുന്നതുപോലെ തന്നെ ആയിരുന്നു. പക്ഷേ, ഈ പടത്തിന്റെ ഭാഷ തന്നെ അതല്ല. സെറീന വഹാബ്, ആശ ശരത് തുടങ്ങിയ ആർട്ടിസ്റ്റുകൾക്കൊപ്പം വളരെ തീവ്രമായ കുറച്ചു സീനുകൾ ഉണ്ടായിരുന്നു. അതു ചെയ്തെടുക്കുക എന്നതും വളരെ ആവേശജനകമായിരുന്നു. ആനന്ദത്തിനുശേഷമുള്ള പടമെന്ന രീതിയിൽ ഈ സിനിമയിൽ ഞാൻ പ്രതീക്ഷിച്ചതിലുമപ്പുറം വലിയ കാര്യങ്ങൾ ചെയ്യാനായിട്ടുണ്ട്. വളരെ പവർഫുൾ ആയ ഒരുപാടു സീനുകൾ ചെയ്യാനായി. എന്റെ കരിയറിലെ നാലാമത്തെയോ അഞ്ചാമത്തെയോ ചിത്രത്തിൽ(ആനന്ദം ടെക്നിക്കലി എന്റെ മൂന്നാമത്തെ പടമാണ്) എനിക്കു ചെയ്യാൻ കിട്ടുമെന്നു വിചാരിച്ചതിലും കൂടുതൽ ഈ പടത്തിൽ ചെയ്യാനുണ്ടായിരുന്നു. അതു വലിയ ഒരു ഉത്തരവാദിത്വമായിരുന്നു. തലശേരി ഭാഷ പഠിച്ചെടുക്കുക എന്നതായിരുന്നു ആവേശം നല്കിയ മറ്റൊരു കാര്യം. എം.ജെ. രാധാകൃഷ്ണൻ സാറിന്റെ സ്പീഡുമായി, വർക്കിംഗ് സ്റ്റൈലുമായി പൊരുത്തപ്പെടുക എന്നതു മറ്റൊരു ഫാക്ടർ ആയിരുന്നു. മൻസൂർ എന്ന കഥാപാത്രത്തെക്കുറിച്ച്... കോളജ് വിദ്യാഭ്യാസം കഴിഞ്ഞയാളാണു മൻസൂർ. ആനന്ദത്തിലെ ഗൗതമിനെക്കാൾ പക്വതയുള്ള കഥാപാത്രം, പ്രായത്തിലും ചിന്തയിലും. മൻസൂർ കോളജിൽ ആയിരുന്നപ്പോൾ ഒരു ലീഡറായിരുന്നു, സഖാവായിരുന്നു. അതിനപ്പുറം ഒരു കലാകാരനായിരുന്നു. കോളജ് കഴിഞ്ഞിറങ്ങിയപ്പോൾ മറ്റു കാര്യങ്ങൾ ഉപേക്ഷിച്ചു കലയിലേക്കു തന്നെ തിരിയാൻ തീരുമാനിച്ചയാളാണ്. ഫിലിം മേക്കർ ആകാൻ ആഗ്രഹിച്ചയാളാണ്. സ്വന്തം വീട്ടിൽ താമസിച്ച് ഉമ്മയുടെ ഫുൾ സപ്പോർട്ടോടെ ആദ്യത്തെ പടത്തിന്റെ അണിയറയിലാണ് മൻസൂർ. അവന്റെ ലോകമെന്നത് ആ വീടും ആ വീട്ടിൽ അവന്റെ ഉമ്മയുമാണ്. വളരെ കംഫർട്ടായ ഒരിടത്തു താമസിച്ച് വളരെ താത്പര്യമുള്ള ഒരു കാര്യം ചെയ്തുകൊണ്ടിരിക്കുന്ന യുവാവാണ് മൻസൂർ. ഈ പടം തുടങ്ങുന്പോൾ ലൈഫിൽ വലിയ ടെൻഷനുകളില്ലാത്ത, ആരോടും വലിയ ഉത്തരവാദിത്വങ്ങളില്ലാത്ത ഒരു പയ്യനാണു മൻസൂർ. സുഹൃത്തായ സഖാവ് ജയരാജനും സഖാവ് ജയരാജന്റെ പെങ്ങൾ സൗമ്യയുമൊഴിച്ച് ബാക്കിയുള്ളവരെല്ലാം മൻസൂറിനു വേറൊരു ലോകമാണ്. എല്ലാ അവന്റെ ഉമ്മ കഴിഞ്ഞേ വരൂ, എല്ലാം അവന്റെ സിനിമ കഴിഞ്ഞേ വരൂ എന്ന രീതിയിൽ ചിന്തിക്കുന്ന ഒരാളാണ്. നന്നായി വായിക്കുന്ന, വളരെ വ്യക്തതയുള്ള ഒരാളാണ്. തനിക്കു തോന്നുന്ന കാര്യങ്ങൾ രാഷ്്ട്രീയപരമായ കൃത്യതയോടെ അവതരിപ്പിക്കാൻ കഴിവുണ്ട്. അവനിൽ മുതിർന്ന ഒരാളോട് ആണെങ്കിലും അധികാരമുള്ള ഒരാളോട് ആണെങ്കിലും അതു പറയാനുള്ള ഐക്യു, ആശയങ്ങൾ വാക്കുകളിലൂടെ അവതരിപ്പിക്കാനുള്ള കഴിവ് എന്നിവയുള്ള കാരക്ടറാണു മൻസൂർ. 26-27 വയസേ ഉള്ളുവെങ്കിലും അതിൽക്കവിഞ്ഞ പക്വതയുള്ള, അവബോധമുള്ളയാളാണ്. ശരിയേത് തെറ്റേത് എന്നു പെട്ടെന്നു മനസിലാക്കാൻ കഴിവുള്ളയാളാണു മൻസൂർ. ഈ സിനിമയ്ക്ക് സാമൂഹികപ്രസക്തിയുണ്ടോ. ഈ കാലഘട്ടത്തിൽ വരേണ്ട സിനിമയാണോ. ഈ സിനിമയ്ക്ക് ഒരു രാഷ്ട്രീയമുണ്ടോ.? സാമൂഹികപ്രസക്തി ഏറെയുണ്ട്. രണ്ടു മൂന്നു കൊല്ലം മുന്പ് ജയകൃഷ്ണൻ കാവിൽ എഴുതിയ കഥയാണിത്. കഴിഞ്ഞ കുറച്ചു നാളുകളായി നടക്കുന്ന ചില സംഭവങ്ങൾ പത്രങ്ങളിൽ വായിച്ചപ്പോൾ ഈ കഥ എഴുതിയ സമയത്തേക്കാൾ കൂടുതൽ പ്രസക്തി ഇന്നു തന്നെയാണെന്നു ഞങ്ങൾക്കു തോന്നി. മൻസൂർ അവന്റെ പാസ്റ്റിൽ ഒരു സഖാവായിരുന്നു, ഉത്തമസുഹൃത്ത് ജയരാജൻ ഒരു സഖാവാണ് എന്നീ രണ്ടു കാരണങ്ങളാൽ പടത്തിൽ അവിടവിടെയായി കുറച്ചു കമ്യൂണിസം കയറിവരുന്നു എന്നതിനപ്പുറം ഈ പടത്തിനായി ഒരു പൊളിറ്റിക്സ് ഇല്ല. പൊളിറ്റിക്സിനെക്കുറിച്ചു പറയുന്ന ഒരു പടമല്ല. ഈ പടം സംസാരിക്കുന്നതു സമൂഹത്തെക്കുറിച്ചാണ്. പ്രയാഗ മാർട്ടിന് ഒപ്പമുള്ള അഭിനയം, അനുഭവം.... ഈ പടത്തിന്റെ സെറ്റിലേക്കു പോകുന്നതിനു തൊട്ടുമുന്പ് ധൃതിയിലിരുന്നാണു പ്രയാഗയുടെ ഒന്നുരണ്ടു സിനിമകൾ കണ്ടത്. കാരണം, മുന്പു ഞാൻ പ്രയാഗയുടെ സിനിമകൾ ഒന്നും കണ്ടിട്ടുണ്ടായിരുന്നില്ല. ആ സമയം ഫുക്രി തിയറ്ററുകളിലുണ്ടായിരുന്നു. ഞാൻ പോയി ഫുക്രി കണ്ടു. അതുകണ്ടു കഴിഞ്ഞപ്പോൾ പ്രയാഗയെ മനസിലാക്കാൻ കുറച്ചുകൂടി എന്തെങ്കിലും കാണണമെന്നു തോന്നി. അങ്ങനെ കട്ടപ്പനയിലെ ഹൃത്വിക് റോഷൻ കണ്ടു. ഈ പടങ്ങളിലൊക്കെ ഞാൻ കണ്ടതിനെക്കാൾ വളരെ വ്യത്യസ്തതയുള്ള ഒരു പ്രയാഗയെയാണ് മൻസൂറിൽ എന്റെ മുന്പിൽ വന്നപ്പോൾ കാണാനായത്. പ്രയാഗയുടെ മുൻ കഥാപാത്രങ്ങളെക്കാൾ വളരെ തീവ്രമായ വളരെ കരുത്താർന്ന കാരക്ടറാണു മുംതാസ്. മൻസൂറിനു പെർഫോം ചെയ്യാൻ എത്രത്തോളമുണ്ടോ ഏകദേശം അത്രതന്നെ മുംതാസിനും ചെയ്യാനുണ്ട്. ഒരുപാടു കാര്യങ്ങളിലൂടെ കടന്നുപോകുന്ന മുംതാസ് എന്ന ലീഡ് ഹീറോയിനാണ് പ്രയോഗ വരുന്നത്. മുന്പു ചെയ്തിട്ടുള്ള വർക്കുകളെക്കാൾ നാലോ അഞ്ചോ പടി മേലെയായിരുന്നു മൻസൂറിൽ പ്രയോഗയ്ക്കു ചെയ്യാനുണ്ടായിരുന്നത്. ഏറെ പ്രഫഷണലായി പ്രയോഗ ആ ലെവലിലേക്ക് പിടിച്ചുകയറി. ഞങ്ങൾ രണ്ടുപേരും മാത്രമായിട്ടുള്ള വളരെ ഇന്റിമേറ്റ് ആയ ചില സീനുകളായിരുന്നു ഷൂട്ടിന്റെ ആദ്യദിനങ്ങളിൽ ചിത്രീകരിച്ചത്. അതിനു മുന്പ് എനിക്കു പ്രയാഗയെ പരിചയം പോലുമില്ലായിരുന്നു. എനിക്ക് ഒരാളുമായി ഒരു പ്രത്യേക ലെവൽ കംഫർട്ട് വന്നുകഴിഞ്ഞു മാത്രമേ വളരെ ഇന്റിമേറ്റ് ആയ, ഇമോഷണൽ ആയ സീൻ ചെയ്യുന്പോൾ എന്റെ മാക്സിമം ലെവലിലേക്ക് എത്തിക്കാൻ പറ്റുകയുള്ളൂ. പ്രയാഗയ്ക്ക് അങ്ങനെയൊരു അണ്കംഫർട്ടബിലിറ്റി തുടക്കത്തിൽ പോലും കണ്ടില്ല. എന്നെയുംകൂടി വളരെപ്പെട്ടെന്നു കംഫർട്ടബിൾ ആക്കിയെടുത്തു പ്രയോഗ. വളരെ പ്രഫഷണലാണു പ്രയാഗ. വളരെപ്പെട്ടെന്ന് ഒരാളുമായി ലെവൽ ഓഫ് കംഫർട്ട് എത്താൻ പറ്റുന്ന ആക്ട്രസാണു പ്രയാഗ. അതിനാൽ കൂടെ അഭിനയിക്കുന്നവർക്ക് യാതൊരു രീതിയിലും പെർഫോമൻസിൽ കോംപ്രമൈസ് ചെയ്യേണ്ടി വരില്ല. അതിനുള്ള സാമാർഥ്യം കാണിക്കുന്ന ആക്ട്രസാണു പ്രയാഗ. പ്രയാഗയുടെ സാന്നിധ്യം കാമറയിൽ ഏറെ മനോഹാരിതയുള്ളതാണ്. കാമറ ഫ്രണ്ട്ലി ആയ, സ്ക്രീനിൽ കാണുന്പോൾ വളരെ പവർഫുൾ ആയ ഫേസ് ഉള്ള, ഒപ്പമുള്ളവരെ പെർഫോം ചെയ്യാൻ ഏറെ സഹായിക്കുന്ന ചില പോസിറ്റീവ്സ് ഉള്ള ആക്ട്രസ് ആണു പ്രയാഗ. പ്രയോഗയ്ക്ക് ഒപ്പമുള്ള അഭിനയനിമിഷങ്ങൾ രസകരമായിരുന്നു. ഫുൾ ലെവൽ ഓഫ് കംഫർട്ടിൽ എത്താൻ എനിക്ക് ഒന്നുരണ്ടു ദിവസമെടുത്തു. പ്രയാഗയ്ക്ക് അത്രപോലും വേണ്ടിവന്നില്ല. സംവിധായകൻ പി.ടിയ്ക്ക് ഒപ്പമുള്ള അനുഭവങ്ങൾ... ഷൂട്ടിനുമുന്പു ഞാൻ പേടിച്ച ഒരുപാടു പ്രശ്നങ്ങൾ ഇല്ലാതെയായി. അതിനാൽ എനിക്കു വലിയ സന്തോഷമായിരുന്നു. ഇത്രയും സീനിയറായ ഒരാളായതുകൊണ്ടും സീരിയസായ ഒരു ഫിലിം മേക്കർ ആയതുകൊണ്ടും എനിക്ക് അവിടെ ഒരു വോയ്സും ഫ്രീഡവും ഉണ്ടായിരിക്കില്ല എന്നാണു ഞാൻ വിചാരിച്ചിരുന്നത്. ഷൂട്ട് തുടങ്ങി മൂന്നു ദിവസം കഴിഞ്ഞപ്പോൾ പി.ടി സാർ എന്നെ വിളിച്ചു പറഞ്ഞു- റോഷൻ, നീ ചെയ്യുന്നത് കറക്ടാണ്. നീ ഇങ്ങനെ തന്നെ ചെയ്തോ. നിന്നെ ഇനി ഞാൻ ഡയറക്ട് ചെയ്യുന്നില്ല. ഞാൻ ചെയ്യുന്നതു പിടിയുടെ ലെവൽ വരെ എത്തുന്നുണ്ടോ, ഇത്രയുമധികം വസ്തുതകൾ ഉള്ള കാരക്ടറായതിനാൽ ഞാൻ ചെയ്യുന്നതു ശരിയാകുന്നുണ്ടോ, മതിയോ എന്നിങ്ങനെയുള്ള ചോദ്യങ്ങളുമായി മൽപ്പിടിത്തം നടത്തുന്നതിനിടെയാണ് പി.ടി ഇതു പറയുന്നത്. അത് എനിക്ക് ആത്മവിശ്വാസം നല്കി. ഏറെ കംഫർട്ടബിളാക്കി. അതിൽ ഏറെ നന്ദിയുണ്ട്. എന്റെ നിർദേശങ്ങൾ അദ്ദേഹത്തോടു തുറന്നു ചർച്ചചെയ്യാൻ അവസരം കിട്ടി. അതു ഞാൻ ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല. ഇന്നലെ വന്നുകയറിയ എന്നെപ്പോലെ ഒരാൾ പറയുന്നതു പി.റ്റി ശ്രദ്ധിക്കുമെന്നുപോലും ഞാൻ വിചാരിച്ചിരുന്നില്ല. എനിക്കു പറയാനുള്ളതു പൂർണമായും അദ്ദേഹം കേൾക്കുമായിരുന്നു. പക്ഷേ, എപ്പോഴും ഞാൻ പറയുന്നത് പൂർണമായും അദ്ദേഹം സമ്മതിച്ചുതരില്ലായിരുന്നു. ആരോഗ്യകരമായ ചർച്ചകൾ ഒരുപാട് ഉണ്ടായിട്ടുണ്ട്. അഭിപ്രായവ്യത്യാസങ്ങളും ഉണ്ടായിട്ടുണ്ട്. പക്ഷേ, ഒരിക്കലും ഞാൻ പറയുന്ന ഒരു കാര്യം പിടി കേൾക്കാതെ പോയി എന്ന വിഷമം ഉണ്ടായിട്ടില്ല. ആ രീതിയിൽ എനിക്ക് ഏറെ ആദരവാണ് അദ്ദേഹത്തോട്. എല്ലാ രീതിയിലും അദ്ദേഹം വളരെ ഡെമോക്രാറ്റിക് ആയിരുന്നു. വന്ന ദിവസം തന്നെ സ്ക്രിപ്റ്റ് വായിക്കാൻ വേണമെന്നു പറഞ്ഞപ്പോൾ സ്ക്രിപ്റ്റിന്റെ ഒരു എക്സ്ട്രാ കോപ്പി റെഡിയല്ലാതിരുന്നതിനാൽ പിടിയുടെ പക്കലുള്ള ഒരു കോപ്പിയാണ് എനിക്കു തന്നത്. എം.ജെ സാർ വന്നപ്പോൾ എന്നെ വിളിച്ച് അദ്ദേഹത്തിനൊപ്പമിരുത്തി ലഞ്ച് നല്കി. ഞാനും കാമറാമാൻ എംജെ സാറും തമ്മിൽ ഷൂട്ടിന്റെ തുടക്കത്തിൽ തന്നെ നല്ല അടുപ്പമുണ്ടാകണമെന്ന് പിടിക്ക് ആഗ്രഹമുണ്ടായിരുന്നു. വളരെ എഗ്സൈറ്റഡായിരുന്നു ഈ പ്രോജക്ടിനെക്കുറിച്ചു പി.റ്റി. മൻസൂറിനെക്കാളും ചെറിയ റോൾ ചെയ്യാൻവന്ന ചില ആക്ടേഴ്സിനെപോലും കംഫർട്ടബിളാക്കാൻ പി.ടി പലതും ചെയ്തിട്ടുണ്ട്. തലശേരിയിലായിരുന്നു ഷൂട്ട് മുഴുവൻ. പടത്തിന്റെ ഏതാണ്ട് 60 ശതമാനവും നടക്കുന്നത് ഒരു വീടിനുള്ളിലായതുകൊണ്ട് ആ ഭാഗങ്ങളാണ് ആദ്യം തീർത്തത്. പിന്നെ തലശേരിയിൽ തന്നെയുള്ള വേറെ രണ്ടു വീടുകൾ, കണ്ണൂർ ജയിൽ...അങ്ങനെ പല ലൊക്കേഷനുകൾ ഉണ്ടായിരുന്നു. ഈ സിനിമയിലെ വെല്ലുവിളികൾ... മൻസൂറിനെക്കുറിച്ചു ഞാൻ മനസിലാക്കിയതൊക്കെയാണോ ശരി, ഞാൻ മനസിലാക്കിയതൊക്കെ സ്ക്രീൽ വരുമോ എന്നുള്ള ടെൻഷനുണ്ടായിരുന്നു. ഒത്തിരി സമയമെടുത്തു രൂപപ്പെടുത്തിയ ഒരു കാരക്ടർ ഒന്നുമല്ല. പക്ഷേ, ഒരുപാടു വർക്ക് ചെയ്തു രൂപപ്പെടുത്തിയ കാരക്ടറാണു മൻസൂർ. എന്റെ ലുക്കിൽ കുറച്ചു മാറ്റങ്ങൾ ആവശ്യമായിരുന്നു. ശരീരഭാരം കൂട്ടണമായിരുന്നു. കാരണം കോളജ് കഴിഞ്ഞു സ്വന്തം വീട്ടിൽ നിന്ന് ഒരു സിനിമയ്ക്കുവേണ്ടി വർക്ക് ചെയ്യുന്നയാളാണ്. നല്ല ഭക്ഷണമൊക്കെ കഴിക്കുന്നുണ്ട്. അമ്മയിൽ നിന്ന് ഇഷ്ടംപോലെ സ്നേഹം കിട്ടുന്നുണ്ട്. അപ്പോൾ മെലിഞ്ഞുണങ്ങിയുള്ള ഒരു ശരീരം ആവില്ലല്ലോ. അതനുസരിച്ചുള്ള ശരീരം രൂപപ്പെടുത്തണമായിരുന്നു. സംസാരത്തിൽ തലശേരി വരാനുണ്ടായിരുന്നു. മൻസൂറിന്റെ സംസാരശൈലി, ചിന്താഗതി എന്നിവയൊക്കെ എന്റേതിൽ നിന്ന് ഒരുപാടു പക്വതയേറിയതും ആഴത്തിലുള്ളതുമാണ്. വിഷമമുള്ള ഒരു കാര്യത്തെക്കുറിച്ചോ എന്റെ ഒരു പ്രണയത്തെക്കുറിച്ചോ സത്യസന്ധമായി സംസാരിക്കേണ്ടി വന്നാൽ എനിക്കു ചിലപ്പോൾ നാണം വരും. ചിലപ്പോൾ ചിരിച്ചുപോകും. അല്ലെങ്കിൽ ഞാൻ അതു പറഞ്ഞുതീർക്കില്ല. ചിലപ്പോൾ ഞാൻ അതേപ്പറ്റി എഴുതുകയേ ഉള്ളൂ. എനിക്ക് അതിനെക്കുറിച്ച് മറ്റൊരാളുടെ കണ്ണിൽനോക്കി സംസാരിക്കാൻ പറ്റില്ല. പക്ഷേ, മൻസൂറിന് അതു ചെയ്യാനുള്ള ധൈര്യവും കഴിവുമുണ്ട്. അതുണ്ടാക്കിയെടുക്കുക എന്നതാണ് എനിക്ക് ഏറ്റവും വെല്ലുവിളിയായി തോന്നിയത്. കാരണം ഇതിനകത്ത് അത്തരം ഒരുപാടു സീനുകളുണ്ട്. ഉള്ള കാര്യം ഒരുപാടു ബുദ്ധിമുട്ടിയാണെങ്കിലും ഒരാളുടെ കണ്ണിൽനോക്കി വെട്ടിത്തുറന്ന് അവൻ പറയും. അങ്ങനെ പറയുന്ന ഒരാളുടെ ചിന്ത എന്തായിരിക്കും. എന്തു ധൈര്യമാണ് അതിനു വേണ്ടത്. അത് എന്തു രീതിയിൽ പറയണം.. അതൊരു പ്രസംഗം പോലെയോ നാടകം പോലെയോ അത് ഒരിക്കലും തോന്നില്ല. കാരണം അത്ര സത്യസന്ധമായ ഒരു കാര്യമാണ് അവൻ പറയുന്നത്. സ്ക്രിപ്റ്റിൽ എഴുതിവച്ചിരിക്കുന്ന ചില ഡയലോഗ്സ് അവതരിപ്പിക്കുന്നതായിരുന്നു എനിക്ക് ഏറ്റവും ചലഞ്ചിംഗ് ആയി തോന്നിയത്. ഏറ്റവുമധികം എൻജോയ് ചെയ്തതും അതുതന്നെയായിരുന്നു. ഡയലോഗുകളുമായി ബന്ധപ്പെട്ട് എനിക്ക് ആനന്ദത്തിൽ ഇത്രയും വർക്ക് ചെയ്യേണ്ടി വന്നിട്ടില്ല. മൻസൂറിൽ നിന്നു പുറത്തുവരാൻ കുറേ സമയമെടുത്തോ...? കുറച്ചുസമയമെടുത്തു. മൻസൂറിനുശേഷം ഞാൻ മുംബൈയിൽ പോയപ്പോൾ പണ്ടു ചെയ്ത ഒരു നാടകത്തിന്റെ ഒന്നു രണ്ടു ഷോസ് ചെയ്തപ്പോഴാണ് അതു മനസിലായത്. അതിനു മറ്റൊരു റിഥം ആയിരുന്നു. വളരെ സമകാലികവും എക്സ്പിരിമെന്റലും ആയ ഒരു നാടകം. പക്ഷേ അവിടെ ചെന്നപ്പോഴും മൻസൂർ ചെയ്തതിന്റെ ഒരു എക്സ്ട്രാ വെയ്റ്റ് കിടക്കുന്നുണ്ടായിരുന്നു ഞാൻ ചെയ്യുന്ന എല്ലാത്തിലും. ആ നാടകത്തിന് ആവശ്യമായ വേഗത്തിൽ ശരീരചലനം സാധ്യമായില്ല. ആ നാടകത്തിനു വേണ്ട ഒരു എനർജി ആയിരുന്നില്ല എന്േറത്. മറ്റൊരുതരം എനർജി ആയിരുന്നു എന്നിൽ അപ്പോൾ കിടന്നിരുന്നത്. മൻസൂറിന്റെ ഒരു ചെറിയ ഹാങ് ഓവർ ആയിരുന്നിരിക്കാം അത്. പതുക്കെയാണ് അതു മാറിവന്നത്. പാട്ടുകൾക്കു പ്രാധാന്യമുള്ള ചിത്രമാണല്ലോ... നാലു പാട്ടുകളിൽ രണ്ടു പാട്ടുകൾക്ക് പ്രാധാന്യമേറെയാണ്. രണ്ടു പാട്ടുകളില്ലാതെ കഥ ഒരു പോയന്റിൽ നിന്നു മറ്റൊരു പോയിന്റിലേക്ക് പോകില്ല. ഒന്നു ചിത്രചേച്ചിയും മറ്റൊന്ന് യേശുദാസും പാടിയിരിക്കുന്നു. നിലാവിന്റെ നഗരമേ എന്ന പാട്ട് ചിത്രചേച്ചിയും പോയ്മറഞ്ഞ കാലം വന്നുചേരുമോ എന്ന ഗാനം യേശുദാസും പാടിയിരിക്കുന്നു. ആ രണ്ടു പാട്ടുകളാണ് കഥയെ മുന്നോട്ടു കൊണ്ടുപോകുന്നത്. മുംതാസിന്റെ അമ്മ സൈറാ ബാനു ഒരു രാത്രിയിൽ പാടുന്ന പാട്ടാണ് നിലാവിന്റെ നഗരമേ. എനിക്ക് ഇഷ്ടപ്പെട്ട ഏറ്റവും നല്ല രണ്ടു പാട്ടുകൾ അവയാണ്. ഇത് എന്റെ വ്യക്തപരമായ തോന്നലാണ്. പിന്നെയുള്ളത് ഒരു കല്യാണപ്പാട്ടും(ഇടനെഞ്ചിൽ ഇടയ്ക്കകൾ തകിലടി...) മൻസൂറിന്റെയും മുംതാസിന്റെയും പ്രണയം വെളിവാകുന്ന അറിയായ്കയാലല്ല സ്നേഹമേ നിൻ നിലാക്കുളിരിൽ നിന്നു ഞാൻ മാറിനിന്നു എന്ന ഗാനവുമാണ്. സെറീന വഹാബിനൊപ്പം... സെറീന വഹാബുമായുള്ള അനുഭവങ്ങൾ ഏറെ രസകരമായിരുന്നു. ഏറെ സ്വീറ്റായ ഒരു സ്ത്രീയാണ്. ഒരുപാടു ന·യുള്ള വ്യക്തിത്വം. ശാന്തപ്രകൃതിയാണ്. ആരും അങ്ങോട്ടുചെന്നു മിണ്ടി ശല്യപ്പെടുത്തിയില്ലെങ്കിൽ ഒരിടത്തു ഫോണിൽ സമയം ചെലവഴിക്കുന്ന പ്രകൃതം. നമ്മൾ അങ്ങോട്ടു സംസാരിക്കാൻ ചെന്നാൽ അതിനെ ഒരുരീതിയിലും ഒരു ശല്യമായി കാണില്ല. സെറീന മാം ലയാളം സംസാരിക്കില്ല. പക്ഷേ, കേട്ടാൽ കുറച്ചൊക്കെ മനസിലാവും. ഡയലോഗുകൾ പഠിച്ചെടുക്കാൻ കഴിവുണ്ട്. കാരണം ഒരുപാടു മലയാളം പടങ്ങൾ ചെയ്തിട്ടുണ്ടല്ലോ. ഒരാൾ വായിച്ചുകൊടുത്താൽ മാത്രം മതി. അതു പഠിച്ചെടുക്കും. ഏറെ സ്നേഹമാണ്. സംസാരിക്കുന്പോൾ ഏറെ എഗ്സൈറ്റഡായ ഒരു കുട്ടിയെപ്പോലെയാണ്. പ്രയാഗയെക്കുറിച്ചു പറഞ്ഞതുപോലെ തന്നെ കാമറ ഫ്രണ്ട്ലി ഫേസാണ്. സെറീനാ മാമിന്റെ ക്ലോസ് ഷോട്സ് പലപ്പോഴും ഫസ്റ്റ് ടേക്ക് ഓകെയാണ്. വളരെ കുറച്ചേ ചെയ്യുകയുള്ളൂ. പക്ഷേ, ആ ഉള്ള ഇമോഷനുകൾ കൃത്യമായി കമ്യൂണിക്കേറ്റ് ചെയ്യുംവിധമാണ്. ഏത് ആംഗിളിൽ കാമറ വച്ചുകൊടുത്താലും ഈ ഒരു ഷോട്ട് താൻ എങ്ങനെ വർക്ക് ചെയ്യുന്നതാവും ഏറ്റവും നല്ലതെന്ന് അവർക്ക് അറിയാം. സിനിമകളിൽ കണ്ടുമടുത്തിട്ടുള്ള ഫ്രേയ്മിംഗ് അല്ല എംജെ സാറിന്േറത്. എംജെയുടെ ഫ്രെയ്മിംഗിൽ തന്നെയുണ്ടാവും ആ സീനിൽ പറയാനുള്ള പകുതി കാര്യങ്ങൾ. അങ്ങനെയുള്ള സിറ്റ്വേഷനുകളെ വളരെ ഭംഗിയായി സെറീന മാം കൈകാര്യം ചെയ്യും. ആശ ശരത്തുമായുള്ള അനുഭവങ്ങൾ... മുന്പു കണ്ടിട്ടുണ്ട്, പരസ്പരം വിഷ് ചെയ്തിട്ടുണ്ട് എന്നതിനപ്പുറം ആശചേച്ചിയെ അടുത്തു പരിചയമില്ലായിരുന്നു. ചേച്ചി ശരിക്കും ഒരു അമ്മയെപ്പോലെ തന്നെയായിരുന്നു ഞങ്ങൾക്കെല്ലാവർക്കും. ആശചേച്ചി വന്നുകഴിയുന്പോൾത്തന്നെ സെറ്റിൽ ഒരു പ്രത്യേക ജീവനാണ്. ഷൂട്ടിനിടെ മൂന്നു പ്രാവശ്യം ചേച്ചി സെറ്റിൽ നിന്നു പോയി വന്നിരുന്നു. ആ ദിവസങ്ങളിലുള്ള മാറ്റം കൃത്യമായി മനസിലാവും. ഏറെ പോസിറ്റിവിറ്റി വിതറുന്ന ഒരാളാണ്. ഏറെ സ്വീറ്റാണ്. ഫാത്തിബി എന്നാണ് കഥാപാത്രത്തിന്റെ പേര്. വിശ്വാസപൂർവം മൻസൂറിന്റെ മറ്റു വിശേഷങ്ങൾ... കലന്തൻഹാജിയെ അവതരിപ്പിക്കുന്നതു രഞ്ജി പണിക്കർ സാർ. മൻസൂറിന്റെ ഉമ്മയുടെ ചേട്ടനാണ് കഥയിൽ പല വഴിത്തിരുവുകളും വരുന്നതു കലന്തൻ ഹാജിയിലൂടെയാണ്. സഖാവ് ജയരാജന്റെ കാരക്ടറും സഖാവിന്റെ വീട്ടുകാരുമായുള്ള ബന്ധവും എനിക്ക് ഏറെ ഇഷ്ടപ്പെട്ട ഒരു ഭാഗമാണ്. സഖാവ് ജയരാജായി വേഷമിട്ടതു സന്തോഷ് കീഴാറ്റൂർ. സന്തോഷേട്ടൻ ഒരുപാടു നാടകങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. നീ നാടകങ്ങളിലായിരുന്നുവെന്നു കേട്ടു... എന്നു പറഞ്ഞാണ് അദ്ദേഹം എന്നോടു സംസാരിച്ചു തുടങ്ങിയത്. ഏറെ രസകരമായിരുന്നു അദ്ദേഹവുമായി വർക്ക് ചെയ്യാൻ. സഖാവ് ജയരാജിന്റെ സഹോദരി സൗമ്യയായി വേഷമിട്ടതു ലിയോണ ലിഷോയ്. സഖാവ് ജയരാജന്റെ വീട്ടിൽ സഖാവ്, സഖാവിന്റെ ഭാര്യ, സഖാവിന്റെ പെങ്ങൾ സൗമ്യ, സഖാവിന്റെ അമ്മ... ആ വീടും മൻസൂറിനു രണ്ടാം വീടു പോലെയാണ്. അവരുമായുള്ള മൻസൂറിന്റെ ബന്ധങ്ങൾ രസകരമാണ്, കഥയിൽ പ്രാധാന്യമുള്ളതുമാണ്. ശിൽക എന്ന ഫാഷൻ ഡിസൈനറാണ് വസ്ത്രാലങ്കാരം. ആദ്യമായിട്ടാണ് ശിൽക പടത്തിനുവേണ്ടി കോസ്റ്റ്യൂം ചെയ്തത്. മൻസൂറിനുശേഷം ചെയ്ത സിനിമ.. രേവതി കലാമന്ദിറിന്റെ മാച്ച് ബോക്സ് എന്ന പടത്തിന്റെ ഷൂട്ട് കഴിഞ്ഞു. ശിവറാം മണിയാണു സംവിധാനം. ഷോർട്ട് ഫിലിമുകളിലൂടെ ശ്രദ്ധേയനാണു ശിവറാം മണി. മൻസൂറിനു മുന്പേ ഞാൻ കേട്ട കഥയാണ് മാച്ച്ബോക്സിന്റേത്. അന്നു കഥ പറയുന്പോൾ പ്രൊഡ്യൂസർ ഒന്നും ആയിരുന്നില്ല. ആനന്ദം കണ്ടപ്പോൾ ഇതിലെ അന്പു എന്ന കാരക്ടറിനു യോജ്യമെന്നു തോന്നിയതു കോണ്ടാണ് അവർ എന്നെ വിളിച്ചത്. അടുത്തദിവസം തന്നെ അവർ വിശാഖിനോടും കഥ പറഞ്ഞു. അന്പുവിന്റെ സുഹൃത്തിന്റെ കാരക്ടർ. അവർ പ്രൊഡ്യൂസറിനെ തേടുന്നതിനിടെ ഇവിടെ മൻസൂർ തുടങ്ങി, തീർന്നു. കടംകഥ എന്ന ചിത്രത്തിലും അഭിനയിച്ചു. അങ്ങനെയിരിക്കെയാണ് രേവതി കലാമന്ദിർ ചിത്രം നിർമിക്കാൻ മുന്നോട്ടുവന്നത്. അങ്ങനെ കടംകഥയുടെ ഷൂട്ട് പെട്ടെന്നുതന്നെ തുടങ്ങി. ഓണത്തിനു മുന്പ് ചിത്രം തിയറ്ററുകളിലെത്തിക്കാനാണു പ്ലാൻ. മാച്ച് ബോക്സിൽ ലീഡ് കാരക്ടറാണ്. സ്ക്രീൻ സാന്നിധ്യം, കഥ എന്നിവയിലെ പരിഗണിച്ചാൽ വിശാഖ് ചെയ്യുന്ന പാണ്ടി എന്ന കഥാപാത്രവും അന്പുവിനോളം തന്നെ പ്രാധാന്യമുള്ളതാണ്. പ്രണയമാണ് ചിത്രത്തിന്റെ ബേസിക് സെറ്റപ്പ്. അന്പുവാണു പ്രണയിക്കുന്നയാൾ. അതുകൊണ്ടുതന്ന അന്പുവാണ് ഹീറോ. പക്ഷേ, അന്പു മാത്രമല്ല സിനിമ. ആനന്ദം കഴിഞ്ഞിട്ടു ഞങ്ങൾ രണ്ടുപേരും ഒന്നിച്ചുവരുന്ന ചിത്രം കൂടിയാണ് മാച്ച് ബോക്സ്. ഏതെങ്കിലും ഒരുഗ്രൻ സബ്ജക്ട് കിട്ടാതെ ഒന്നിച്ചൊരു പടം ചെയ്യേണ്ടെന്നു ഞങ്ങൾ മുന്പു തീരുമാനിച്ചിരുന്നതാണ്. ഇതിന്റെ കഥ കേട്ടപ്പോൾ ഞാൻ അവനെ വിളിച്ച് ഈ കഥ ഇഷ്ടപ്പെട്ടെന്നു പറഞ്ഞു. വിശാഖിനും കഥ ഇഷ്ടമായിരുന്നു. എങ്ങനെയെങ്കിലും നമുക്കിതു ചയ്യണമെന്ന് വിശാഖ് എന്നെ വിളിച്ചുപറഞ്ഞു. ഹാപ്പി വെഡ്ഡിംഗിലുണ്ടായിരുന്ന ദൃശ്യയാണ് മാച്ച് ബോക്സിൽ ഹീറോയിനായി വരുന്നത്. കടംകഥയുടെ കാര്യം..... മൻസൂറിനു മുന്പാണ് സെന്തിൽ രാജന്റെ കടംകഥ എന്ന ചിത്രം ചെയ്തത്. കഥാപാത്രം മനീഷ് എന്ന ആർജെ. ജോജുജോർജും വിനയ് ഫോർട്ടുമാണ് അതിൽ ലീഡ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നാലുപേരുടെ ജീവിതങ്ങൾ തമ്മിൽ കൂട്ടിമുട്ടുന്ന ഒരു കഥയാണ്. മറ്റു രണ്ടുപേരാണ് രഞ്ജി പണിക്കർ സാറും ഞാനും. പ്രണയമൊക്കെ ഉണ്ടെങ്കിലും കടത്തിൽ മുങ്ങി ശ്വാസംമുട്ടുന്ന രണ്ടുപേരുടെ കഥയാണു കടംകഥ. ആനന്ദം ടീം ഇപ്പോഴും അടുത്ത ബന്ധം കാത്തുസൂക്ഷിക്കുന്നുണ്ടോ.... മൻസൂറിനുശേഷം മുംബൈയിൽ നാടകം ചെയ്തു നേരേ പോയതു ബംഗളൂരുവിലേക്കാണ്. സച്ചിൻ വാര്യർ, ഗണേഷ് രാജ്, തോമസ്, സിദ്ധി, അന്നു... എല്ലാവരും അവിടെത്തന്നെയുണ്ട്. കൊച്ചിയിൽ വേറെ ഫ്രണ്ട്സ് ആരുമില്ലല്ലോ. അതിനാൽ ഞാൻ നേരേ അവിടേയ്ക്കാണു പോയത്. സിനിമയൊക്കെ വന്നുകഴിഞ്ഞാലും നമുക്കു വിചാരിക്കുന്നതുപോലെ കൂട്ടുകാരെ ഉണ്ടാക്കിയെടുക്കാൻ പറ്റില്ല. ഏറെ ബുദ്ധിമുട്ടാണത്. അതിനാൽ ആനന്ദം ഗാങുമായുള്ള ബന്ധം നിലനിർത്തിക്കൊണ്ടുപോകുന്നുണ്ട്. എന്നാൽ അതിനുവേണ്ടി ബോധപൂർവം ഒന്നും ചെയ്യുന്നില്ല. പക്ഷേ, സമയം കിട്ടുന്പോൾ അങ്ങോട്ടേ പോകൂ. എല്ലാവരും തിരക്കിലാണ്, പലയിടങ്ങളിലാണ്. ചിലരെയൊന്നും കാണാനേ കിട്ടില്ല. ചിലരുമായി വല്ലപ്പോഴുമേ സംസാരിക്കാറുള്ളൂ. പക്ഷേ, ഇതുവരെ ആരുമായും സംസാരിക്കുന്പോൾ അകലം ഫീൽ ചെയ്തു തുടങ്ങിയിട്ടില്ല. പക്ഷേ, സ്വാഭാവികമായ ചില അകലങ്ങൾ പതിയെ ഉണ്ടായിവരുന്നുണ്ട്. കഴിഞ്ഞിടെ ആനന്ദം കാമറാമൻ ആനന്ദേട്ടന്റെ കല്യാണമായിരുന്നു. മാച്ച് ബോക്സ് സെറ്റിലായിരുന്നതിനാൽ എനിക്കും വിശാഖിനും മാത്രം പോകാൻ പറ്റിയില്ല. അതൊക്കെ വലിയ വിഷമമായിപ്പോയി. ആനന്ദേട്ടന്റെ കല്യാണത്തിന്റെ കഥകൾ ഒരുപാടുണ്ടാവും. നമ്മൾ അവിടെ ഇല്ലാതെപോയി എന്ന തോന്നലുണ്ടാവും. ആ കഥകളിലൊന്നും നമ്മൾ കാണുകയുമില്ല. അന്നുവും തോമസും സിദ്ധിയും പഠനവുമായി ബന്ധപ്പെട്ടു പോകുന്നു. അനാർക്കലി വിമാനം, അമല എന്നീ ചിത്രങ്ങൾ ചെയ്തു. അരുണ്, ലാൽജോസ്സാറിന്റെ വെളിപാടിന്റെ പുസ്തകത്തിൽ അഭിനയിക്കുന്നു. എന്നെങ്കിലും ലാലേട്ടനൊപ്പം വർക്ക് ചെയ്യുക എന്നുള്ളതു ഞങ്ങളുടെയെല്ലാം സ്വപ്നം തന്നെയാണ്. അടുത്തുചെയ്യുന്ന പ്രോജക്ടുകൾ... സജിസുരേന്ദ്രൻ സാറിന്റെ ഒരു പ്രോജക്ട് സെപ്റ്റംബറിൽ തുടങ്ങും. മറ്റു ചില പ്രോജക്ടുകൾ ചർച്ചകളിലാണ്. സോളോ ഹീറോ വേഷങ്ങൾ കഴിയുന്നത്രയും സേഫ് ആയി തെരഞ്ഞെടുക്കാനാണു ശ്രദ്ധിക്കുന്നത്. ഏറെ ആവേശജനകമായതു നോക്കി ചെയ്യാനാണ് ആലോചന. എണ്ണത്തിൽ കുറവാണെങ്കിലും കുഴപ്പമില്ലല്ലോ. മാക്സിമം കഥകൾ കേൾക്കുന്നുണ്ട്. ആരോടും നോ പറയുന്നില്ല. കാരണം, ആരുടെ കയ്യിലാണ് മികവുള്ള സബ്ജക്ട് ഉള്ളതെന്നു നമുക്കറിയില്ലല്ലോ. നമ്മളൊക്കെ പുതിയ ആളുകളല്ലേ. വരുന്നതിലേറെയും ഹീറോ റോളുകളാണ്. തീരുമാനിച്ച് ആലോചിച്ച് പതുക്കെ ചെയ്യാം എന്നു കരുതുന്നു. ചാടിക്കയറി ഒരു കൊല്ലത്തിനുള്ളിൽ ഏഴു പടം ചെയ്യണം എന്നൊന്നുമില്ല. എന്നാൽ, ചെയ്യുന്നതു നല്ലതാകണം എന്നൊരു ലക്ഷ്യമുണ്ട്. ആനന്ദം രണ്ടാം ഭാഗം അല്ലെങ്കിൽ ആനന്ദം ടീമിന്റെ റീയൂണിയനിൽ ഒരു ചിത്രം- അത്തരം പ്രതീക്ഷകളുണ്ടോ....? അങ്ങനെയൊരെണ്ണം വരുന്നൂ എന്നതിനെക്കുറിച്ച് ഒരു സൂചനയും ഗണേഷേട്ടൻ തന്നിട്ടില്ല. ഇപ്പോൾ ഗണേഷേട്ടൻ വർക്ക് ചെയ്തുകൊണ്ടിരിക്കുന്നത് അദ്ദേഹത്തിന്റെ അടുത്ത പടത്തിനു വേണ്ടിയാണ്. കുറച്ചു സീനിയറായ ഒന്നുരണ്ടു പേരെയാണ് അതിലേക്ക് ഗണേഷേട്ടൻ ഉദ്ദേശിക്കുന്നതെന്നു തോന്നുന്നു. ആനന്ദം ടീം വീണ്ടും ഒന്നുചേരുന്ന ഒരു പടം വരുമോ എന്നറിയില്ല. ആനന്ദം ടീമിനെ ഉൾപ്പെടുത്തിയുള്ള സിനിമകളെക്കുറിച്ചു മറ്റ് എഴുത്തുകാരിൽ നിന്നും ഓഫറുകൾ വരുന്നുണ്ട്. ആനന്ദത്തിൽ നിന്ന് വേറിട്ടു നിൽക്കത്തക്കവിധം ശ്രദ്ധേയമായ ഒരു കഥ വന്നാൽ നമുക്കതു ചെയ്യാനാകും. പക്ഷേ, ആനന്ദം പോലെ ഒരു പടം ആവർത്തിക്കുന്നതിൽ കാര്യമില്ലല്ലോ. ആനന്ദവുമായി താരതമ്യം വന്നാൽപോലും ആളുകൾക്ക് ഇഷ്ടമാവില്ല. ഒരുമിച്ചു വർക്ക് ചെയ്യുക എന്നുള്ളതു ഞങ്ങളുടയെല്ലാം ആഗ്രഹമാണ്. ഇപ്പോൾ മാച്ച്ബോക്സിൽ വിശാഖുമായി ഒരുമിച്ചു വർക്ക് ചെയ്തപ്പോൾത്തന്നെ ചില നല്ല നിമിഷങ്ങളുണ്ടായി. ആനന്ദത്തിൽ ഞങ്ങളുടെ ചാക്കോ സാറായി അഭിനയിച്ച റോണിച്ചേട്ടനും മാച്ച്ബോക്സിൽ ഉണ്ടായിരുന്നു. ഞങ്ങൾ മൂന്നുപേരുമുള്ള ഒരു സീൻ ഷൂട്ട് ചെയ്തുകൊണ്ടിരുന്നപ്പോൾ ഞങ്ങൾ വിചാരിച്ചതിലും വേറൊരു ലെവലിലേക്ക് ആ സീൻ പോയി. നേരത്തേ വർക്ക് ചെയ്തിട്ടുള്ളതിന്റെ കെമിസ്ട്രി ഒന്നുകൊണ്ടുമാത്രമാണ് അതു സംഭവിച്ചത്. ആക്ടേഴ്സ് തമ്മിലുള്ള കംഫർട്ട് ലെവൽ മുഖ്യമാണെന്നു ഞാൻ വിശ്വസിക്കുന്നു. ഞങ്ങൾ എല്ലാവരും കൂടിയുള്ള ഒരു പടം വന്നാൽ എനിക്കു വലിയ എഗ്സൈറ്റിംഗ് ആയിരിക്കും. പക്ഷേ, അത് വരുമോ, എപ്പോൾ വരും എന്നൊന്നും അറിയില്ല. ടി.ജി.ബൈജുനാഥ്
|
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner. |
|
|
|
|
|
|
|
|
|
അടിപൊളി ജീവിതം
|
ചെറുപ്പത്തിൽ സിനിമാക്കാർ എന്നു പറഞ്ഞാൽ തങ്ങളുടെ വെള്ളത്തൂവൽ ഗ്രാമത്തിൽ ഷൂട്ടി
|
|
അർഥനയായി അഭിനയം!
|
പതിനൊന്നാം ക്ലാസില് പഠിക്കുമ്പോള് ടെലിവിഷന് അവതാരകയായിട്ടായിരുന്നു അര്ഥ
|
|
|
ചിൽ ത്രിൽ മഞ്ഞുമ്മൽ
|
ഞങ്ങള്ക്കും ഒരു സര്വൈവല് ത്രില്ലറായിരുന്നു ഇതിന്റെ ഷൂട്ടിംഗ്! കൊടൈക്കനാലി
|
|
മുബിൻ-റാഫിയുടെ മകൻ
|
കോമഡി രാജാക്കന്മാരായ റാഫിയും നാദിര്ഷയും ആദ്യമായി ഒന്നിക്കുമ്പോള് സമ്പൂര്ണ
|
|
|
ശങ്കർ വണ്ടർഫുൾ
|
ഒരിടവേളയ്ക്കു ശേഷം എണ്പതുകളിലെ റൊമാന്റിക് ഹീറോ ശങ്കര് പണിക്കർ ഒരുവാതില്
|
|
മമിതലു പ്രേമലു
|
മമിത ബൈജു-നസ്ലെന് പെയര് ആദ്യമായി സ്ക്രീനിലെത്തിയ ചിത്രമാണ് ഗിരീഷ് എ.ഡി. സം
|
|
|
സചിത്രം സുചിത്ര
|
നാലു വര്ഷം മുമ്പ് സംപ്രേഷണം ചെയ്ത വാനമ്പാടി എന്ന ടെലിവിഷന് പരമ്പരയും അതിലെ പ
|
|
|
ജാഫർ ഇടുക്കിയുടെ ഓഫർ
|
2002ല് ഓകെ ചാക്കോ കൊച്ചിന് മുംബൈ എന്ന സിനിമയിലൂടെ വെള്ളിത്തിരയിലെത്തിയ ജാഫര്
|
|
|
|
|
കളർഫുൾ ജഗദീഷ്
|
കോമഡി വേഷങ്ങളില്നിന്നു സ്വഭാവവേഷങ്ങളിലേക്കു ജഗദീഷിന്റെ ചുവടുമാറ്റം രഞ്ജി
|
|
|
നരേന് ഹാപ്പിയാണ്
|
എറണാകുളം മറൈന് ഡ്രൈവില് കായലിന് അഭിമുഖമായുള്ള ഫ്ലാറ്റിലെത്തുമ്പോള് നടന്
|
|
|
|
ശേഷം സ്ക്രീനില് കല്യാണി!
|
മലപ്പുറത്തിന്റെ ഫുട്ബോള് ആവേശം ഒട്ടും ചോരാതെ നിമിഷങ്ങളെ തീപിടിപ്പിക്കുന്ന മമ്പറത്തിന്റെ അനൗണ്സര്
|
|
|
|
|
|
|