Star Chat |
Back to home |
|
1971 ബിയോണ്ട് ബോർഡേഴ്സ്: അതിർത്തികൾക്കപ്പുറമുള്ള ആത്മസൗഹൃദത്തിന്റെ കഥ |
|
|
മോഹൻലാൽ - മേജർ രവി ടീമിന്റെ 1971 ബിയോണ്ട് ബോർഡേഴ്സ് തിയറ്ററുകളിലേക്ക്. മോഹൻലാൽ, അല്ലുസിരീഷ്, അരുണോദയ് സിംഗ്, ആശ ശരത്ത് എന്നിവർ മുഖ്യവേഷങ്ങളിലെത്തുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം സുജിത് വാസുദേവും എഡിറ്റിംഗ് സംജിത്തും നിർവഹിച്ചിരിക്കുന്നു. 1971ലെ ഇന്ത്യ- പാക്കിസ്ഥാൻ യുദ്ധപശ്ചാത്തലത്തിൽ നടന്ന സംഭവകഥയുടെ ചലച്ചിത്രാവിഷ്കാരം. കേണൽ മഹാദേവൻ, മേജർ സഹദേവൻ, ബ്രിഗേഡിയർ സഹദേവൻ എന്നിങ്ങനെ മൂന്നു ഗെറ്റപ്പിലുള്ള മോഹൻലാലിനെ ഈ ചിത്രത്തിൽ കാണാം. കീർത്തിചക്ര, കുരുക്ഷേത്ര, കാണ്ഡഹാർ എന്നീ ചിത്രങ്ങൾക്കുശേഷം മോഹൻലാൽ മേജർ മഹാദേവനായി വരുന്ന ചിത്രം. അതിർത്തികൾക്കുമപ്പുറം രണ്ടു സൈനിക ഓഫീസർമാരുടെ സ്നേഹാർദ്രമാകുന്ന സൗഹൃദത്തിന്റെ കഥയാണിത്. റെഡ്റോസ് ക്രിയേഷൻസിന്റെ ബാനറിൽ ഹനീഫ് മുഹമ്മദ് നിർമിച്ച 1971 ബിയോണ്ട് ബോർഡേഴ്സിന്റെ വിശേഷങ്ങൾ പങ്കുവയ്ക്കുകയാണ് സംവിധായകൻ മേജർ രവി. താങ്കളുടെ മറ്റ് പട്ടാളചിത്രങ്ങളിൽ നിന്നു 1971 ബിയോണ്ട് ബോർഡേഴ്സിനെ വ്യത്യസ്തമാക്കുന്നത്... ആ വാക്കിനകത്തു തന്നെ അതിന്റെ അർഥമുണ്ട്. അതിർത്തികൾക്കുമപ്പുറം ഒരു ബന്ധമുണ്ട് എന്നാണ് അതിന്റെ അർഥം. ശത്രു എന്നു പറഞ്ഞാൽ ജനങ്ങളുടെ വിചാരം ഇന്ത്യ- പാക്കിസ്ഥാൻ ശത്രുത എന്നാണ്. ശത്രു എന്നു പറയുന്നത് അതിർത്തി ഉള്ളതുകൊണ്ടു മാത്രമാണ്. ബോർഡറിനപ്പുറത്ത് വേറൊരു ബന്ധമുണ്ട് എന്നതാണ് ഈ പടത്തിൽ നിന്നു പ്രേക്ഷകൻ അറിയുന്ന കാര്യം. ശത്രു ധീരനാണെങ്കിൽ അവൻ അവന്റെ രാജ്യത്തിന്റെ ഹീറോ ആണെന്നുള്ളത് നാം അംഗീകരിക്കുന്ന വസ്തുതയാണ്. അതുകൊണ്ടാണ് ഈ സിനിമയുടെ ട്രെയിലറിനു പാക്കിസ്ഥാനിൽ നിന്നുപോലും റിവ്യൂ വന്നത്. അവർ പോലും ട്രെയിലർ കണ്ടിട്ടു പോസിറ്റീവ് റിവ്യൂ ആണ് എഴുതിയിരിക്കുന്നത്. വെറും ശത്രുതയല്ല, അതിനുള്ളിൽ ഒരു പോസിറ്റീവ് ചിന്ത കാണുന്നുണ്ടെന്ന് പറഞ്ഞു കേൾക്കുന്പോൾ, പാക്കിസ്ഥാനികളിൽ പോലും ഈ ട്രെയിലറിലെ കാഴ്ചകൾ വികാരമുണർത്തുന്നു എന്നറിയുന്പോൾ സന്തോഷം തോന്നുന്നുണ്ട്. അതിർത്തികൾക്കുമപ്പുറം രണ്ടു സൈനിക ഓഫീസർമാരുടെ സൗഹൃദത്തെക്കുറിച്ചാണോ ഈ സിനിമ...? അപ്പുറത്തുമുണ്ട് നല്ല മനുഷ്യർ എന്നു കാണിക്കുന്ന സിനിമയാണിത്. എന്തിനാണ് ഈ യുദ്ധം, ആരോടാണു നാം യുദ്ധം ചെയ്യുന്നത് എന്ന് ഇരുവശത്തുമുള്ള ഓരോ പട്ടാളക്കാരനും ചിന്തിക്കുന്ന ചില സന്ദർഭങ്ങളുണ്ട്. നമ്മളെല്ലാം ഒരു രാജ്യക്കാരായിരുന്നില്ലേ എന്നു പാക്കിസ്ഥാനി സൈനികൻ ചോദിക്കുന്നുണ്ട്. പക്ഷേ, പട്ടാളക്കാരൻ എന്ന നിലയിൽ അവനോടു യുദ്ധം ചെയ്യാൻ പറഞ്ഞാൽ അവനതു ചെയ്യും. പക്ഷേ, അവർക്കുമുണ്ട് ഒരു മനസ്. എന്നാൽ ആ മനസു കാരണം ശത്രുവല്ല, നമ്മുടെ രാജ്യക്കാരാണ് എന്നു കരുതി അവർ യുദ്ധം ചെയ്യാതിരിക്കില്ല. ഓർഡർ കിട്ടിയാലുടൻ അവർ യുദ്ധം ചെയ്യും. അതാണ് ഈ സിനിമയിൽ ഹൈലൈറ്റ് ചെയ്യുന്നത്. ഓർഡർ വന്നുകഴിഞ്ഞാൽ നമ്മുടെ സെന്റിമെന്റ്സിനു മൂല്യമില്ലാതെയാകുന്നു. പിന്നെ നാം എന്തു ചെയ്യുന്നു എന്നുള്ളതാണ് കാര്യം. അതിർത്തികൾക്കും അപ്പുറമുള്ള മനസുകളുടെ സൗഹൃദമാണ് ഈ സിനിമ. പിക്കറ്റ് 43 ചെയ്തപ്പോഴും പലരെയും അതിശയിപ്പിച്ച ഒരു റിലേഷനാണ് കാണിച്ചത്. 1971 - ബിയോണ്ട് ദ ബോർഡേഴ്സ് അതിർത്തികളുടെ രാഷ്ട്രീയം ചർച്ചചെയ്യുന്നുണ്ടോ...? മനുഷ്യർ എല്ലായിടത്തും നല്ലവരാണ്. സന്ദർഭങ്ങളാണ് നമ്മളെ ശത്രുക്കളാക്കുന്നതും ശത്രുക്കളുണ്ടാക്കുന്നതും. ഏതു രാജ്യത്താണെങ്കിലും അത് അങ്ങനെതന്നെയാണ്. അതിർത്തികൾ ആവശ്യമാണോ എന്ന് ഈ ചിത്രം കാണുന്നവർ ചോദിക്കുമെന്നാണു തോന്നുന്നത്. ഇന്ത്യയ്ക്കകത്ത് 29 സംസ്ഥാനങ്ങളുണ്ടെങ്കിലും എല്ലാം ഒന്നിച്ചുതന്നെയല്ലേ പോകുന്നത്. അങ്ങോട്ടുമിങ്ങോട്ടും പോകാൻ നമുക്കു വീസയും മറ്റും വേണ്ട. എന്താണ് ഈ അതിർത്തികൾ. അധികാരമോഹികൾ - അധികാരം പിടിച്ചടക്കാൻ ശ്രമിക്കുന്നവർ- ഓരോരോ രാജ്യങ്ങളിലുമുണ്ടാവും. അവർ അതിനുവേണ്ടി ജനങ്ങളെ മണ്ടൻമാരാക്കി അവർക്കിടയിൽ ശത്രുതയുണ്ടാക്കി അവർ കസേരയിൽ കയറിയിരിക്കും. അധികാരമോഹികൾ ഓർഡറുകളിലൂടെ സാധാരണക്കാരുടെ മനസുകളിൽ വിദ്വേഷത്തിന്റെ ബോർഡറുകൾ സൃഷ്ടിക്കുകയാണ്. ഹിന്ദുവെന്നോ മുസ്ലീമെന്നോ ക്രിസ്ത്യാനിയെന്നോ ഒക്കെ തിരിച്ച് അവർക്കിടയിൽ പ്രശ്നങ്ങളുണ്ടാക്കി അതിനെ വലുതാക്കിക്കൊണ്ടു നടന്നാൽ മാത്രമേ ഈ അധികാരമോഹികൾക്കു കസേരയിൽ ഇരിക്കാൻ പറ്റുകയുള്ളൂ. പവറിൽ ആരു വരുന്നുവോ അവർ അതിനുവേണ്ടി സൈന്യത്തെ വരെ ഉപയോഗിക്കുകയാണ്. അങ്ങനെ ഒരു സിറ്റ്വേഷനിലേക്ക് ഈ കഥ നീങ്ങുന്നുണ്ട്. 1971 - ബിയോണ്ട് ബോർഡേഴ്സ്- ഓർമപ്പെടുത്തുന്നത്... യുദ്ധം ചെയ്യാൻ ആരും ജനങ്ങളെ പ്രേരിപ്പിക്കരുത്. സമാധാനപരമായി സ്നേഹിക്കാനാണ് പ്രേരണ നല്‍കേണ്ടത്. സമാധാനത്തിനു വേണ്ടിയാവണം സൈന്യത്തെ ഉപയോഗിക്കേണ്ടത്. ഇതൊക്കെയാണ് ഈ ചിത്രം ഓർമപ്പെടുത്തുന്ന മറ്റു ചില വസ്തുതകൾ. പ്രശ്നങ്ങൾ സൃഷ്ടിച്ചതിനുശേഷം 144 വരുന്പോൾ പട്ടാളത്തെ നിയോഗിക്കുന്ന രീതിയാണു പലപ്പോഴും കണ്ടുവരുന്നത്. കാഷ്മീരിൽ ജനങ്ങളുടെ കല്ലേറു കൊള്ളാനും ചീത്തപ്പേരുകേൾക്കാനും പട്ടാളക്കാർ മാത്രം. അവർക്കെന്തു ശത്രുതയാണ് ജനങ്ങളോട്. ആദ്യം അധികാരമോഹികൾ ജനങ്ങളെ ഇളക്കിവിടുന്നു. പിന്നെ അവരെ ഒതുക്കാൻ വേണ്ടി ഓർഡർ കൊടുക്കുന്പോൾ ഈ പട്ടാളക്കാർ പോയി ചാകുന്നു. വാസ്തവത്തിൽ പട്ടാളക്കാർക്ക് ആരോടെങ്കിലും ശത്രുതയുണ്ടോ. ഓർഡർ കിട്ടുന്പോൾ അവൻ അതനുസരിക്കുന്നുവെന്നുമാത്രം. പിന്നെ എന്തെങ്കിലും ന്യൂസ് വാല്യു ഉണ്ടാക്കാൻ വേണ്ടി പട്ടാളക്കാർ അതുചെയ്തു, ഇതു ചെയ്തു എന്ന മട്ടിൽ മാധ്യമങ്ങൾ അതിനെ വളച്ചൊടിക്കുകയുമാണു പൊതുവെ കണ്ടുവരുന്ന രീതി. എന്തുകൊണ്ടു നിങ്ങൾ പട്ടാളക്കാരന്റെ മനസിലൂടെ ചിന്തിക്കുന്നില്ല. അവനൊരു മനുഷ്യനാണ്. അവൻ സ്വന്തം ജീവൻ രക്ഷിക്കാൻ വേണ്ടി ഒരുത്തനെ കൊല്ലുന്ന സമയത്ത് അവനും വിഷമമുണ്ട്. 144 നടക്കുന്ന സമയത്ത് എന്തുകൊണ്ടു സിവിലിയൻസ് പുറത്തിറങ്ങി. അവരും നിയമം തെറ്റിച്ചില്ലേ. അതാരും ചോദിക്കില്ല. സംഭവകഥയുടെ ചലച്ചിത്രാവിഷ്കാരമെന്ന നിലയിൽ... പട്ടാളക്കാരായ മൂന്നു കഥാപാത്രങ്ങളുടെ യഥാർഥ കഥയാണ് ഈ സിനിമയിൽ കാണിക്കുന്നത്. രണ്ടുപേർ ഇന്ത്യക്കാരും ഒരാൾ പാക്കിസ്ഥാനിയും. യുദ്ധത്തിൽ കൊല്ലപ്പെടുന്ന പാക്കിസ്ഥാനി സൈനികന്റെ പോക്കറ്റിലേക്ക് ഇന്ത്യൻ സൈനിക ഓഫീസർ ഒരു കത്തെഴുതി വയ്ക്കുന്നു. കത്തിന്റെ ഉള്ളടക്കത്തിന്റെ അടിസ്ഥാനത്തിൽ അയാൾക്കു പാക്കിസ്ഥാനിലെ ഉയർന്ന സൈനിക ബഹുമതി ലഭിക്കുന്നു. കാരണം നിന്നെപ്പോലെ ഒരു ധീര യോദ്ധാവിനെ ഞാൻ കണ്ടിട്ടില്ല എന്നാണ് ആ കത്തിൽ ശത്രു എഴുതിവച്ചത്. അവന്റെ രാജ്യം ഇതു കാണുന്പോൾ അവർക്ക് ചിന്തിക്കാൻ മറ്റൊന്നുമില്ല. അത്തരം മുഹൂർത്തങ്ങളാണ് ഈ പടത്തിലൂടെ അനാവൃതമാകുന്നത്. പട്ടാളകഥകളിൽ നാം കാണാത്ത കുറേ ബന്ധങ്ങൾ, ഇതേവരെ പറയാത്ത കുറേ സംഭവങ്ങൾ.. അതൊക്കെയാണ് ഈ പടത്തിൽ വരുന്നത്. ഒരു കുട്ടി ഈ പടം കാണുന്പോൾ അവന്റെ മനസിലടക്കം വിദ്വേഷം ഉണ്ടാകുന്നില്ല. യുദ്ധമടക്കം ഈ സിനിമയിൽ കാണിക്കുന്ന സംഭവങ്ങളൊക്കെ യഥാർഥത്തിൽ നടന്നതാണ്. ടാങ്ക്ബാറ്റിൽ സീനുകളൊക്കെ തീർച്ചയായും ദൃശ്യവിസ്മയം തന്നെയാവും. യഥാർഥ യുദ്ധത്തിൽ ഉപയോഗിച്ച ടാങ്കുകൾ തന്നെ ഈ സിനിമയുടെ ചിത്രീകരണത്തിനും ഉപയോഗിച്ചിട്ടുണ്ട്. മോഹൻലാലിനൊപ്പമുള്ള അനുഭവങ്ങളെക്കുറിച്ച്... കേണൽ മഹാദേവൻ, മേജർ സഹദേവൻ, ബ്രിഗേഡിയർ സഹദേവൻ എന്നിങ്ങനെ മൂന്നു ഗെറ്റപ്പിലാണ് ഈ സിനിമയിൽ മോഹൻലാൽ വരുന്നത്. മോഹൻലാലുമായി ഓരോ പടം കഴിയുംതോറും ഞങ്ങൾ തമ്മിലുള്ള ബന്ധത്തിന്റെ കരുത്തു കൂടിക്കൊണ്ടിരിക്കുകയാണ്. കാരണം, ഏറെ രസകരമാണ് അദ്ദേഹത്തിനൊപ്പം പടം ചെയ്യുന്ന ഓരോ നിമിഷവും. പടം കഴിഞ്ഞാൽപ്പിന്നെ അദ്ദേഹത്തെ മിസ് ചെയ്യും. ഇത്രയും ദിവസം കൂടെയുണ്ടായിരുന്നതു തന്നെ വലിയ അനുഭവമെന്നു തോന്നുകയാണ്. പല കാര്യങ്ങളിലും നമ്മുടെ കൂടെനിന്നു നമ്മളെ സപ്പോർട്ട് ചെയ്യുന്ന ഒരു വ്യക്തി. അതാണു മോഹൻലാൽ എന്ന പ്രതിഭ നല്കുന്ന അനുഭവം. ചിത്രീകരണത്തിനിടെ നേരിട്ട വെല്ലുവിളികൾ... ഷൂട്ടിംഗ് ലൊക്കേഷനിലെ പാന്പുകളുടെ ശല്യമായിരുന്നു ഏറ്റവും വലിയ വെല്ലുവിളി. ചിത്രീകരണം നടന്ന രാജസ്ഥാനിലെ മരുഭൂമിയിൽ നിറയെ കടുത്ത വിഷമുള്ള പാന്പുകളുണ്ടായിരുന്നു. അതിനെ അതിജീവിച്ചു ഷൂട്ട് ചെയ്യുക എന്നതു കടുത്ത വെല്ലുവിളി തന്നെയായിരുന്നു. ഷൂട്ട് ചെയ്യുന്പോൾ എപ്പോഴും നമുക്കു താഴത്തു നോക്കി നടക്കാനാവില്ലല്ലോ. പാന്പുകൾ ഒന്നും രണ്ടും അല്ലല്ലോ. അവയുടെ കടി കൊള്ളാതെ 25 ദിവസത്തെ ഷൂട്ടിനുശേഷം മടങ്ങാനായി. വിഷസർപ്പങ്ങൾ ഏറെയുള്ള, ആരും കയറിച്ചെല്ലാത്ത സ്ഥലങ്ങളിലാണ് ഷൂട്ട് ചെയ്തത്. യുദ്ധരംഗങ്ങൾ രാജസ്ഥാനിലാണു ഷൂട്ട് ചെയ്തത്. പിന്നെ കുറച്ചു സീനുകൾ ജോർജിയയിൽ ഷൂട്ട് ചെയ്തു. ജോർജിയയിലെ ഷൂട്ടിംഗ് അനുഭവങ്ങൾ.. കഥാപരമായി ആവശ്യമുള്ളതിനാലാണ് ജോർജിയയിൽ പോയി ഷൂട്ട് ചെയ്തത്. യുഎൻ സമാധാന ദൗത്യത്തിന്റെ ഭാഗമായിട്ടാണ് മോഹൻലാൽ അവതരിപ്പിക്കുന്ന കഥാപാത്രം അവിടെയെത്തിയത്. അവിടെവച്ച് പാക്കിസ്ഥാനി ട്രൂപ്പിനെ കാണുന്നതും അവരുടെ സൗഹൃദവുമൊക്കെയായിട്ടാണ് ഈ സിനിമ തുടങ്ങുന്നത്. ജോർജിയയിലെ ചിത്രീകരണം... തണുപ്പായിരുന്നു. അതിന്റേതായ വിഷമതകൾ ഉണ്ടായിരുന്നു. 50 ആളുകൾ ഉൾപ്പെട്ട ക്രൂ ആയിരുന്നു അവിടത്തെ ചിത്രീകരണത്തിൽ പങ്കെടുത്തത്. യുറേഷ്യൻ രാജ്യമായ ജോർജിയയിൽ ചിത്രീകരിച്ച ആദ്യ മലയാള ചിത്രമായിരിക്കും ഇത്. ഛായാഗ്രഹണം സുജിത് വാസുദേവ്... വളരെ മഹത്തായ അനുഭവസന്പത്തുള്ള കാമറാമാനാണ് സുജിത് വാസുദേവ്. ഒരു കാമറാമാൻ എന്നനിലയിൽ കഷ്ടപ്പെടാവുന്നതിന്റെ പരമാവധി അദ്ദേഹം ഈ ചിത്രത്തിനു വേണ്ടി കഷ്ടപ്പെട്ടു. കാരണം അഞ്ചു കാമറ വച്ച് ഛായാഗ്രഹണം കൈകാര്യം ചെയ്യുക എന്നതു ചെറിയ കാര്യമല്ല. പക്ഷേ, അതെല്ലാം വളരെ ലാഘവത്തോടെ അദ്ദേഹം പൂർത്തിയാക്കിത്തന്നു. എഡിറ്റിംഗ് സംജിത്ത്... എഡിറ്റിംഗ് നിർവഹിച്ചത് സംജിത്ത്. ഷോട്ടുകളുടെ ദാരിദ്യ്രം ഉണ്ടായിരുന്നില്ല. പക്ഷേ, ഷോട്ടുകളെ കൃത്യമായി എടുത്തു പെറുക്കിവയ്ക്കുക എന്ന നിലയിൽ എഡിറ്റർ ചെയ്തതു വളരെ ഗംഭീര വർക്കാണ്. ഒരു ഷോട്ടുപോലും വിട്ടുകളയാതെ ആ ഷോട്ടുകളെയെല്ലാം കൃത്യമായി അടുക്കിപ്പെറുക്കിത്തന്നെയാണ് ചെയ്തിട്ടുള്ളത്. സംജിത്തിനെ സംബന്ധിച്ചിടത്തോളം തികച്ചും വെല്ലുവിളിയുയർത്തിയ സിനിമയായിരുന്നു. പടം കാണുന്പോൾ എഡിറ്ററുടെ വർക്ക് എന്തായിരുന്നുവെന്നു നമുക്കു ബോധ്യമാകും. ഒരു മിനിട്ടിനകം 50 ഷോട്ടുകൾ കടന്നുവരുന്നതൊക്കെ കാണാം. ഇത്രയധികം ഷോട്ടുകൾ കൃത്യമായ ഓർഡറിൽ കണ്ണിനു പ്രശ്നമില്ലാത്തവിധം കണ്ടുകൊണ്ടിരിക്കാവുന്ന തരത്തിൽ സംയോജിപ്പിച്ചത് എഡിറ്ററിന്റെ കഴിവു തന്നെയാണ്. പാട്ടുകൾ, സംഗീതം.. സിദ്ധാർഥ് വിപിൻ, നജീം അർഷാദ്, രാഹുൽ സുബ്രഹ്മണ്യൻ എന്നിവരാണ് ഇതിൽ പാട്ടുകൾ ഒരുക്കിയിരിക്കുന്നത്. മൂന്നുപേരും ഗംഭീരമായ മുന്നു പാട്ടുകൾ തന്നിട്ടുണ്ട്. ഗായകൻ നജിം അർഷാദ് ആദ്യമായി മ്യൂസിക് കംപോസറാകുന്ന ചിത്രം കൂടിയാണിത്. സർഹദേ എന്നു തുടങ്ങുന്ന ഗാനമാണ് നജിം അർഷാദ് കംപോസ് ചെയ്തത്. എം.ജി.ശ്രീകുമാർ പാടിയ ഒരു വാക്കിനാൽ... എന്ന ഗാനം കംപോസ് ചെയ്തത് രാഹുൽ സുബ്രഹ്മണ്യൻ. ദൂരെയാവണി.. എന്ന ഗാനത്തിനാണ് സിദ്ധാർഥ് വിപിൻ പ്രധാനമായും സംഗീതം നല്‍കിയത്. ബാക്ക്ഗ്രൗണ്ട് മ്യൂസിക് ചെയ്തത് ഗോപിസുന്ദർ. അദ്ദേഹത്തിനും ഈ സിനിമ ചലഞ്ച് ആയിരുന്നു. ഇതൊരു കുടുംബചിത്രമാണോ..? അതേ. സിനിമയ്ക്കു ഫാമിലി ടച്ച് നല്‍കിയിട്ടുണ്ട്. രണ്ടു കാലഘട്ടങ്ങളിൽ സംഭവിക്കുന്ന കഥയാണു ചിത്രം പറയുന്നത്. മോഹൻലാലിന്റെ ഭാര്യാവേഷത്തിൽ ആശാശരത്ത്... മേജർ സഹദേവന്റെ ഭാര്യയായിട്ടാണ് ആശ ശരത്ത് ഈ ചിത്രത്തിൽ അഭിനയിച്ചത്. കേണൽ മഹാദേവന്റെ അമ്മവേഷം. ആശാ ശരത്തിനെ കർമയോദ്ധയിലൂടെ മലയാളസിനിമയിൽ കൊണ്ടുവന്നത് ഞാനാണ്. ഈ സിനിമയിൽ മോഹൻലാലിന്റെ ഭാര്യവേഷത്തിൽ കാസ്റ്റ് ചെയ്തുവെന്നേയുള്ളൂ. അല്ലു സിരീഷ് ആദ്യമായി മലയാളത്തിൽ.. കേണൽ സഹദേവനുമായി യുദ്ധഭൂമിയിൽ കണ്ടുമുട്ടുന്ന ഇന്ത്യൻ സൈനികന്റെ വേഷത്തിലാണ് അല്ലു അർജുന്റെ സഹോദരനായ അല്ലു സിരീഷ് ഈ ചിത്രത്തിൽ വരുന്നത്. ടാങ്ക് കമാൻഡോ ആയി വേഷമിട്ടിരിക്കുന്നു. അല്ലു സിരീഷിന്റെ ആദ്യ മലയാളചിത്രം. അരുണോദയ് സിംഗ്.. ഹിന്ദിയിൽ ഹീറോ ആയി അഭിനയിക്കുന്ന നടനാണ്. ഈ സിനിമയിൽ പാക്കിസ്ഥാനി സൈനികനായി വേഷമിട്ടിരിക്കുന്നു. കഥാപാത്രത്തിന്റെ പേര് ലെഫ്റ്റനന്റ് കേണൽ റാണാ ഷരീഫ്. 1971ലെ യുദ്ധത്തിൽ പങ്കെടുത്ത പാക് സൈനികന്റെ യഥാർഥജീവിതത്തിൽ നിന്നു പ്രചോദനം നേടിയാണ് ഈ കഥാപാത്രത്തെ രൂപപ്പെടുത്തിയത്. പ്രിയങ്ക അഗർവാൾ റാണാഷരീഫിന്റെ ഭാര്യയായി വേഷമിടുന്നു. കലാസംവിധാനം.. സാലു കെ. ജോർജാണു കലാസംവിധാനം നിർവഹിച്ചത്. യുദ്ധഭുമിയിൽ ട്രഞ്ച് ഉണ്ടാക്കാനും മറ്റും അദ്ദേഹത്തിന്റെ സാന്നിധ്യം ഏറെ സഹായകമായി. രാജസ്ഥാനിലെ ലോക്കേഷനിലായിരുന്നു ആർട്ട് വർക്കുകൾ ഏറെ വേണ്ടിവന്നത്. ഈ സിനിമയിൽ നിന്നു പ്രേക്ഷകൻ പ്രതീക്ഷിക്കേണ്ടത്... നാം ശത്രു എന്നു പറയുന്നവനും ഒരു മനുഷ്യനാണ്. കാരണം ശത്രു എന്നു പറയാൻ വളരെ എളുപ്പമാണ്. മിത്രത്തെ ഉണ്ടാക്കാനാണു വിഷമം. ഒരാളെ ചീത്തവാക്കുകൾ പറഞ്ഞാൽ അവൻ ശത്രുവായി. മിത്രമെന്നു പറയുന്പോൾ അവനെ സംരക്ഷിക്കണം, കരുതൽ നല്‍കണം. ശത്രുവാണെങ്കിലും അവനും മനുഷ്യനാണ്. വെടിയേറ്റു ചാകുന്നവനും ഒരമ്മ പെറ്റ മകനാണെന്ന് എല്ലാവരും ഓർക്കേണ്ട സംഗതിയാണ്. അതാണ് ഈ ചിത്രം നല്കുന്ന സന്ദേശം. ടി.ജി.ബൈജുനാഥ്
|
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner. |
|
|
|
|
|
|
|
|
|
അടിപൊളി ജീവിതം
|
ചെറുപ്പത്തിൽ സിനിമാക്കാർ എന്നു പറഞ്ഞാൽ തങ്ങളുടെ വെള്ളത്തൂവൽ ഗ്രാമത്തിൽ ഷൂട്ടി
|
|
അർഥനയായി അഭിനയം!
|
പതിനൊന്നാം ക്ലാസില്‍ പഠിക്കുമ്പോള്‍ ടെലിവിഷന്‍ അവതാരകയായിട്ടായിരുന്നു അര്‍ഥ
|
|
|
ചിൽ ത്രിൽ മഞ്ഞുമ്മൽ
|
ഞങ്ങള്‍ക്കും ഒരു സര്‍വൈവല്‍ ത്രില്ലറായിരുന്നു ഇതിന്റെ ഷൂട്ടിംഗ്! കൊടൈക്കനാലി
|
|
മുബിൻ-റാഫിയുടെ മകൻ
|
കോമഡി രാജാക്കന്മാരായ റാഫിയും നാദിര്‍ഷയും ആദ്യമായി ഒന്നിക്കുമ്പോള്‍ സമ്പൂര്‍ണ
|
|
|
ശങ്കർ വണ്ടർഫുൾ
|
ഒരിടവേളയ്ക്കു ശേഷം എണ്‍പതുകളിലെ റൊമാന്റിക് ഹീറോ ശങ്കര്‍ പണിക്കർ ഒരുവാതില്‍
|
|
മമിതലു പ്രേമലു
|
മമിത ബൈജു-നസ്ലെന് പെയര്‍ ആദ്യമായി സ്ക്രീനിലെത്തിയ ചിത്രമാണ് ഗിരീഷ് എ.ഡി. സം
|
|
|
സചിത്രം സുചിത്ര
|
നാലു വര്‍ഷം മുമ്പ് സംപ്രേഷണം ചെയ്ത വാനമ്പാടി എന്ന ടെലിവിഷന്‍ പരമ്പരയും അതിലെ പ
|
|
|
ജാഫർ ഇടുക്കിയുടെ ഓഫർ
|
2002ല്‍ ഓകെ ചാക്കോ കൊച്ചിന് മുംബൈ എന്ന സിനിമയിലൂടെ വെള്ളിത്തിരയിലെത്തിയ ജാഫര്‍
|
|
|
|
|
കളർഫുൾ ജഗദീഷ്
|
കോമഡി വേഷങ്ങളില്നിന്നു സ്വഭാവവേഷങ്ങളിലേക്കു ജഗദീഷിന്റെ ചുവടുമാറ്റം രഞ്ജി
|
|
|
നരേന് ഹാപ്പിയാണ്
|
എറണാകുളം മറൈന്‍ ഡ്രൈവില്‍ കായലിന് അഭിമുഖമായുള്ള ഫ്ലാറ്റിലെത്തുമ്പോള്‍ നടന്
|
|
|
|
ശേഷം സ്ക്രീനില്‍ കല്യാണി!
|
മലപ്പുറത്തിന്റെ ഫുട്ബോള്‍ ആവേശം ഒട്ടും ചോരാതെ നിമിഷങ്ങളെ തീപിടിപ്പിക്കുന്ന മമ്പറത്തിന്റെ അനൗണ്സര്
|
|
|
|
|
|
|