Star Chat |
Back to home |
|
ഒരു മെക്സിക്കൻ അപാരത- അക്രമരാഷ്ട്രീയത്തെ പ്രതിരോധിക്കുന്ന കാമ്പസ് ചിത്രം: ടോവിനോ |
|
|
"കയ്യൂക്കുള്ളവന്റെ രാഷ്ട്രീയ പ്രവർത്തനത്തിന്റെ കഥയല്ല ഒരു മെക്സിക്കൻ അപാരത. അടിച്ചമർത്തപ്പെടുന്നവന്റെ പ്രതിരോധത്തിന്റെ കഥയാണ് ഈ സിനിമ. അല്ലാതെ പ്രതികാരത്തിന്റെ കഥയല്ല. അക്രമ രാഷ്ട്രീയത്തെ സംഘടനാബലം കൊണ്ടും ചങ്കൂറ്റം കൊണ്ടും നേരിടണമെന്നും അല്ലാതെ തിരിച്ചുള്ള അക്രമം കൊണ്ടല്ല നേരിടേണ്ടതെന്നും പറയുന്ന സിനിമ. അതിനൊപ്പം തന്നെ കാന്പസ് ലൈഫുണ്ട്, പ്രണയമുണ്ട്. കാമ്പസിനകത്തുള്ള ഹോസ്റ്റർ ലൈഫുണ്ട്. ഇതൊക്കയാണ് മെക്സിക്കൻ അപാരത..' ടോം ഇമ്മട്ടി സംവിധാനം ചെയ്ത ഒരു മെക്സിക്കൻ അപാരതയിൽ കൊച്ചനിയൻ, പോൾ എന്നീ വേഷങ്ങളിലെത്തുന്ന യുവതാരം ടോവിനോ തോമസിന്റെ വിശേഷങ്ങളിലേക്ക്... ഒരു മെക്സിക്കൻ അപാരതയുടെ പ്രമേയം... ഇത് ഒരു കാന്പസ് സിനിമയാണ്. ഈ സിനിമയിൽ തീർച്ചയായും രാഷ്ട്രീയം ശക്തമായി പറയുന്നുണ്ട്. കാന്പസിൽ രാഷ്ട്രീയം വേണം, പക്ഷേ അത് അക്രമ രാഷ്ട്രീയം ആവരുത്. അതാണ് ഈ സിനിമയിലൂടെ പറയുന്നത്. ഒരു പ്രത്യേക രാഷ്ട്രീയ പാർട്ടിയെ പൊക്കിക്കാണിക്കുന്നതോ താഴ്ത്തിക്കാണിക്കുന്നതോ ആയ സിനിമയല്ല ഒരു മെക്സിക്കൻ അപാരത. നമുക്ക് അതിന്റെ ആവശ്യവുമില്ല. ഇതൊരു സിനിമയാണ്. സിനിമയെ സിനിമയായും ജീവിതത്തെ ജീവിതമായും കാണാൻ നമ്മുടെ പ്രേക്ഷകർക്കു സാധിക്കണം. അങ്ങനെ കാണാൻ ബുദ്ധിമുട്ടുണ്ടെങ്കിൽത്തന്നെ, അവർക്കു ബുദ്ധിമുട്ടു വരരുത് എന്നുള്ളതുകൊണ്ടാണ് ഈ സിനിമയിലെ രാഷ്ട്രീയ പാർട്ടികൾക്കു നമ്മളായി ഉണ്ടാക്കിയ കെഎസ്ക്യു, എസ്എഫ്വൈ എന്നീ പേരുകൾ നല്‍കിയത്. ഈ സിനിമയിൽ മഹാരാജാസ് കോളജിന്റെ ചരിത്രമല്ല പറയുന്നത്. പകരം മഹാരാജാ എന്ന കോളജായിട്ടാണു പറയുന്നത്. വിവാദങ്ങളിലേക്കു പോകാനോ ആരെയെങ്കിലും മോശമായി കാണിക്കാനോ വേണ്ടിയിട്ടല്ല ഈ സിനിമ എടുത്തിരിക്കുന്നത്. ഒരു കഥയുണ്ടായിരുന്നു. അതിനൊരു പശ്ചാത്തലം വേണമായിരുന്നു. ആ പശ്ചാത്തലത്തിൽ ഇങ്ങനെയുള്ള സാഹചര്യങ്ങൾ വേണമായിരുന്നു. അതിനുവേണ്ടി സൃഷ്ടിച്ചിട്ടുള്ളതാണ് ഇതിലെ കഥാപാത്രങ്ങളും പാർട്ടികളും കോളജുമെല്ലാം. ഈ സിനിമയുടെ കഥയിൽ കാണുന്നതിൽ പല കാര്യങ്ങളും കേരളത്തിലെ പല കോളജുകളിലും നടന്നിട്ടുള്ള കാര്യങ്ങളാണ്. റിയൽലൈഫിൽ നിന്ന് എടുത്തിട്ടുള്ള റിയലിസ്റ്റിക്കായി മേക്ക് ചെയ്തിട്ടുള്ള എന്നാൽ സാങ്കല്പികകഥയെന്നു പറയാവുന്നതാണ് ഈ സിനിമയുടെ കഥാപശ്ചാത്തലം. ഈ സിനിമയുടെ കഥ സംഭവിക്കുന്ന കാലഘട്ടം... ഈ സിനിമയുടെ കുറച്ചു ഭാഗം എണ്‍പതുകളിലാണു വരുന്നത്. പടം മൊത്തത്തിൽ സഞ്ചരിക്കുന്നത് 2004 കാലഘട്ടത്തിലെ കാന്പസിലൂടെയാണ്. ഈ രണ്ടു കാലഘട്ടങ്ങൾ പറയുമ്പോഴും സിനിമയിൽ ഇതിനിടയ്ക്കുള്ള കാലഘട്ടത്തെക്കുറിച്ചു സംസാരിക്കുന്നില്ല. ഫ്ളാഷ് ബാക്കായിട്ടല്ല കഥ പറയുന്നത്. ഒരു കാലഘട്ടത്തിന്റെ കഥ ആദ്യം പറയുന്നു. പിന്നീട് രണ്ടാമത്തെ കാലഘട്ടത്തിന്റെ കഥ തുടങ്ങുന്ന രീതിയിലാണ് സിനിമ. രണ്ടു കാലഘട്ടങ്ങളിലും ഒരേ കഥാപാത്രങ്ങൾ അല്ല. പക്ഷേ, സിനിമയുടെ ഒരു പ്രത്യേക പോയിന്റിൽ ഇതു ബന്ധപ്പെട്ടുവരുന്നുണ്ട്. ഈ സിനിമയിലെ കഥാപാത്രത്തെക്കുറിച്ച്... ഞാൻ രണ്ടു കഥാപാത്രങ്ങളെയാണ് ഈ സിനിമയിൽ ചെയ്യുന്നത്. അതിൽ ഒരാൾ എണ്പതുകളിലുള്ളയാളും മറ്റൈതു 2000നുശേഷമുള്ളയാളും. ഈ രണ്ടു കഥാപാത്രങ്ങളും തമ്മിൽ യാതൊരു രക്തബന്ധവുമില്ല. ഇവരുടെ ആശയങ്ങളുടെ സിമിലാരിറ്റികൊണ്ടാണ് ഇവർ തമ്മിൽ ബന്ധം പറയാവുന്നത്. കഥാഗതിയുടെ ഏതോ വഴിയിൽ ഇതു രണ്ടും കൂട്ടിമുട്ടുകയാണ്. (ഇത് എന്റെ രണ്ടാമത്തെ ഇരട്ട വേഷമാണ്. മുന്‍പ് സ്റ്റൈൽ എന്ന സിനിമയിൽ ഞാൻ അച്ഛനും മകനുമായി അഭിനയിച്ചിരുന്നു.) കൊച്ചനിയൻ എന്ന കഥാപാത്രമാണ് പഴയ കാലഘട്ടത്തിലേത്. 2004 കാലഘട്ടത്തിലേത് പോൾ. ഒരു മെക്സിക്കൻ അപാരതയിലെ മറ്റു കഥാപാത്രങ്ങളെക്കുറിച്ച്... സുഭാഷ് എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നതു നീരജ് മാധവ്. ഈ സിനിമയിലെ കഥാപാത്രങ്ങളിൽ ഏറെ പ്രാധാന്യമുണ്ട് സുഭാഷിന്. കാരണം, പോളിന് പ്രചോദനമാകുന്നവരിൽ ഒരാളാണ് സുഭാഷ്. രൂപേഷ് പീതാംബരനാണ് ഇതിൽ വില്ലൻവേഷം ചെയ്യുന്നത്. രൂപേഷ് എന്നുതന്നെയാണ് അദ്ദേഹം ചെയ്യുന്ന കഥാപാത്രത്തിന്റെ പേര്. തീവ്രത്തിൽ ഞാൻ രൂപേഷ് പീതാംബരന്റെ അസിസ്റ്റന്റായിരുന്നു. അദ്ദേഹം സംവിധാനം ചെയ്ത യൂ ടൂ ബ്രൂട്ടസ് എന്ന സിനിമയിൽ ഞാൻ അഭിനയിച്ചു. ഇപ്പോൾ ഇതിൽ ഞങ്ങൾ ഒന്നിച്ച് അഭിനയിച്ചു. 23 വർഷത്തിനുശേഷമാണ് രൂപേഷേട്ടൻ സിനിമയിൽ അഭിനയിക്കുന്നത്. മുന്‍പ് സ്ഫടികത്തിലാണ് അദ്ദേഹം അഭിനയിച്ചത്. അനു എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഗായത്രി സുരേഷാണ് ഈ സിനിമയിലെ നായിക. ജോമി എന്ന കഥാപാത്രമാകുന്ന വിഷ്ണു, കൃഷ്ണൻ എന്ന കഥാപാത്രമാകുന്ന മനു, ഷിബു എന്ന കഥാപാത്രമാകുന്ന ജിനോ...അങ്ങനെ കുറേ താരങ്ങളുണ്ട് ഈ സിനിമയിൽ. അഞ്ജലി, മേഘ എന്നിവരും ഈ സിനിമയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. രാജേഷ് എന്ന കഥാപാത്രമാകുന്നത് ഏറെക്കാലമായി ലാൽജോസ് സാറിന്റെ സിനിമകളിലൊക്കെ വരാറുള്ള സുബീഷ് എന്ന നടനാണ്. ഇതിലെ ഏമാൻമാരേ... ഉൾപ്പെടെയുള്ള പാട്ടുകൾ ഇതിനോടകം ഹിറ്റാണല്ലോ. പ്രത്യേകിച്ചും ലോ കോളജ് സമരത്തിന്റെയൊക്കെ പശ്ചാത്തലത്തിൽ... തീർച്ചയായും. അതു കോഇൻസിഡൻഷ്യലി സംഭവിച്ചതാണ്. വളരെ മുന്‍പേ സൃഷ്ടിച്ചുവച്ചിരുന്ന പാട്ടുകൾ ആ സമയത്തു കുട്ടികൾ ഏറ്റെടുക്കുകയായിരുന്നു. അതിനർഥം ആ വരികൾക്കു സമകാലിക പ്രസക്തിയുണ്ടെന്നുതന്നെയാണല്ലോ. അരാഷ്ട്രീയവാദത്തിന്റെ ഈ കാലഘട്ടത്തിലേക്ക് രാഷ്ട്രീയത്തിന്റെ പ്രസക്തി പറയുന്ന ഒരു സിനിമ വരികയാണ്.... തീർച്ചയായും. ഇവിടെ അങ്ങനെയുള്ള പല കാര്യങ്ങളും സംഭവിക്കുന്നതു നമ്മൾ കാണുന്നതാണ്. കലാകാരൻമാർക്ക് നമ്മുടെ കലകളിലൂടെയാണല്ലോ അതിനോടു പ്രതികരിക്കാൻ പറ്റുന്നത്. ഒറ്റ ദിവസം കൊണ്ട് ഏതായാലും ഒരു പാട്ടുണ്ടാക്കാനാവില്ലല്ലോ. ഈ പാട്ടിറങ്ങിയതും ലോ കോളജ് സമരവുമെല്ലാം ഏകദേശം ഒരേസമയത്തു നടന്ന കാര്യങ്ങളാണ്. ഞങ്ങൾ ഈ പാട്ടിറക്കിയത് ഇതെല്ലാം മുൻകൂട്ടി കണ്ടുകൊണ്ടാണെന്നൊന്നും ഞങ്ങൾ പറയുന്നില്ല. പക്ഷേ, ഇങ്ങനെയുള്ള കാര്യങ്ങൾ കുറേ കാലങ്ങളായി ഇവിടെ നടക്കുന്നുണ്ട്. ഇങ്ങനെ ഒരു സംഭവം അപ്പോൾ സംഭവിച്ചുവെന്നേയുള്ളൂ. ഈ സിനിമയുടെ സംവിധായകൻ ടോം ഇമ്മട്ടിയെക്കുറിച്ച്... ടോം ഇമ്മട്ടിയുടെ ആദ്യ സിനിമയാണിത്. പക്ഷേ, ഇതിനു മുന്‍പ് ലോർഡ് ലിവിംഗ്സ്റ്റണിലും യൂ ടു ബ്രൂട്ടസിലും ഡയറക്ഷൻ വിഭാഗത്തിൽ പ്രവർത്തിച്ചിട്ടുണ്ട്. അവിടെ നിന്നാണ് എനിക്കു ടോമിനെ പരിചയം. ടോം വളരെ ഭംഗിയായി ഈ സിനിമ ചെയ്തിട്ടുണ്ട്. ഒരു കാന്പസിനകത്തു കാമറ വച്ചാൽ എങ്ങനെയുണ്ടാവും എന്നുള്ളതുപോലെയാണ് ഈ സിനിമ. ഏറെ സിനിമാറ്റിക് ആയ ഒരു സിനിമയല്ല ഇത്. ഏറെ റിയലിസ്റ്റിക്കായി പറയാൻ ശ്രമിച്ചിട്ടുള്ള ഒരു സിനിമയാണിത്. മഹാരാജാസിന്റെ പശ്ചാത്തലം ഈ സിനിമയ്ക്ക് എത്രത്തോളം സഹായകമായി..? മഹാരാജാസിന്റെ കാന്പസ് എന്നു പറയുന്നതു തന്നെ നൊസ്റ്റാൾജിയ ഉണർത്തുന്നതാണ്. അവിടെ പഠിച്ചിട്ടുള്ളവർക്കും അല്ലാത്തവർക്കും അവിടെ കയറുന്പോൾ എന്തൊക്കെയോ ഗൃഹാതുരത്വം ഫീൽ ചെയ്യുന്ന ഒരുപാടു പഴക്കമുള്ള, പാരന്പര്യമുള്ള ഒരു കോളജാണ്. ആ കോളജ് സിനിമയ്ക്കു വലിയ അനുഗ്രഹമാണ്. ചുവരെഴുത്തുകളും പോസ്റ്ററുകളും ബാനറുകളും നിറഞ്ഞു നിൽക്കുന്ന കാന്പസ്.. വിദ്യാർഥികൾക്കു വ്യക്തമായ രാഷ്ട്രീയബോധം ഉണ്ടാകുന്നതു കുട്ടികൾ പുസ്തകങ്ങൾ വായിക്കുകയും ആളുകളുമായി സംവാദത്തിൽ ഏർപ്പെടുന്പോഴുമാണ്. എന്നാൽ പുസ്തകം നോക്കി മാത്രം ഇരുന്നു കാണാപാഠം പഠിക്കുന്പോൾ അവർക്കു നഷ്ടമാകുന്നത് അത്തരം രാഷ്ട്രബോധവും രാഷ്ട്രീയവുമൊക്കെയാണ്. വ്യക്തമായ നിലപാടുകളുള്ള, കഥയെയും കവിതയെയും സ്നേഹിക്കുന്ന സഹൃദയരായ ആളുകൾ...അവിടത്തെ രാഷ്ട്രീയവും അവിത്തെ പ്രണയവും അവിടത്തെ സൗഹൃദവുമൊക്കെയാണ് ഈ സിനിമ പറയുന്നത്. മൊബൈൽഫോണുകൾ ഇല്ലാത്ത ഒരു കാലഘട്ടമാണു പറയുന്നത്. ഇപ്പോൾ ആരും അങ്ങോട്ടുമിങ്ങോട്ടും ഒന്നും സംസാരിക്കുന്നില്ലല്ലോ. എല്ലാവരും മൊബൈലിനകത്താണ്. എണ്‍പതുകളിലെയും 2004ലെയും കാന്പസല്ല 2017ലേത്. ഈ സിനിമ ഇന്നത്തെ കാന്പസുകളോടു പറയുന്നതെന്താണ്...? എല്ലാ കാലത്തും കാന്പസിനൊരു സ്വഭാവമുണ്ട്. കാന്പസെന്നു പറയുന്പോൾ സൗഹൃദവും പ്രണയവുമൊക്കെയാണ്. സ്കൂൾ കഴിഞ്ഞു കോളജിലേക്കു വരുന്പോൾ ഒരു പക്വതയിലേക്ക് എത്തുന്ന പ്രായത്തിൽ ഇവർ ചിന്തിക്കാനും സംസാരിക്കാനും പഠിക്കുന്ന സമയം.യാഥാർഥ്യങ്ങൾ തിരിച്ചറിയുന്ന സമയം കൂടിയാണ്. അതേസമയം തന്നെ വലിയ ഉത്തരവാദിത്വങ്ങളിലേക്ക് എത്തുന്നതിനു മുന്‍പുതന്നെ അവർ അതിനായി പ്രിപ്പയർ ചെയ്യുന്ന കാലഘട്ടം കൂടിയാണു കാന്പസ് സമയം. കാരണം, കാന്പസുകളിൽ നിന്നു പുറത്തിറങ്ങിയാൽപ്പിന്നെ നമ്മൾ ജീവിതയാഥാർഥ്യങ്ങളിലേക്കു വലിച്ചെറിയപ്പെടുകയാണ്. അതിനുമുന്‍പു കുട്ടികളെ ഒരുക്കുന്ന ഒരു സ്ഥലമാണ് കാന്പസ്. വിദ്യാഭ്യാസത്തിനപ്പുറം ഇവരുടെ നിലപാടുകളും സ്വന്തം വ്യക്തിത്വവുമൊക്കെ ഏറ്റവും വികസിക്കപ്പെടുന്നത് ഈ കാലഘട്ടത്തിലാണെന്നാണു ഞാൻ വിശ്വസിക്കുന്നത്. കാന്പസ് രാഷ്ട്രീയം വേണം എന്ന് ആഹ്വാനം ചെയ്യുന്ന ചിത്രമാണോ ഇത്...? ഇപ്പോൾ നിലവിലുള്ള ഏതെങ്കിലും പാർട്ടികളെ സപ്പോർട്ടു ചെയ്യുകയല്ല ഈ സിനിമ കൊണ്ട് ഉദ്ദേശിക്കുന്നത്. കാന്പസിനു പുറത്തുനിന്ന് കാന്പസിലെ വിദ്യാർഥികൾക്ക് പാർട്ടികളുടെ സ്വാധീനമുണ്ടാകണം എന്ന് ഞങ്ങൾ ആഗ്രഹിക്കുന്നില്ല. എങ്കിലും മുന്‍പു പറഞ്ഞപോലെ രാഷ്ട്രബോധം വേണം, രാഷ്ട്രീയം വേണം, വിലപാടുകൾ വേണം. കാന്പസിനകത്തു രാഷ്ട്രീയം ഉണ്ടെങ്കിലേ അവർക്ക് അതു നടക്കുകയുള്ളൂ. അതിനുവേണ്ടി രണ്ടു പാർട്ടികൾ വേണമെന്നുപോലുമില്ല. ഒരു കാന്പസിൽ നിലവിലുള്ള പാർട്ടികൾ ഒന്നുമല്ലാതെ ആ കാന്പസിലെ വിദ്യാർഥികളെല്ലാംകൂടി ഒറ്റ സംഘടനയായി പ്രവർത്തിച്ച് അവിടത്തെ ആളുകൾക്ക് അഭിപ്രായവ്യത്യാസം ഉണ്ടായാൽ പുറത്തുനിന്ന് ആളുകൾ ഇടപെടാതെ അവരുടെയുള്ളിൽ സംസാരിച്ചു തീർക്കാൻ പറ്റുന്ന കാര്യങ്ങളുണ്ടാവുകയാണെങ്കിൽ അതായിരിക്കും ഏറ്റവും നല്ല കാന്പസ് രാഷ്ട്രീയം എന്നു വിശ്വസിക്കുന്നയാളാണു ഞാൻ. കാന്പസ് രാഷ്ട്രീയം വേണം. പക്ഷേ, അക്രമമല്ല നമ്മൾ ഉദ്ദേശിക്കുന്നത്. മെക്സിക്കൻ അപാരത എന്ന സൗന്ദര്യമുള്ള പേരിനു പിന്നിൽ... മെക്സിക്കൻ അപാരത എന്നു പറയുന്പോൾ മെക്സിക്കോയിൽ നടന്ന ഒരു സംഭവം എന്നു പറയാം. ഒരു മെഡിക്കൽ വിദ്യാർഥിയായിരുന്ന ഏണസ്റ്റോ ചെഗുവേര വിപ്ലവകാരിയായ ചെഗുവേരയാകുന്ന സംഭവം. ചെഗുവേര ഒരു ലെഷർട്രിപ്പു പോലെ മെക്സിക്കോ ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളിലൂടെ യാത്ര പോകുന്പോഴാണ് അദ്ദേഹത്തിനു തിരിച്ചറിവുകളുണ്ടാകുന്നതും അദ്ദേഹം വിപ്ലവകാരിയാകുന്നതും. സാധാരണ വിദ്യാർഥിയായിരുന്ന ഏണസ്റ്റോ ചെഗുവേര എങ്ങനെയാണോ വിപ്ലവകാരിയായ ചെഗുവേരയാകുന്നത് അതുപോലെ ഇതിലെ കഥാപാത്രത്തിനും അങ്ങനെയൊരു മാറ്റം സംഭവിക്കുന്നുണ്ട്. മെക്സിക്കോയിൽ നടന്നതുപോലെ ഒരു സംഭവം. അതാണ് ഈ കഥ. അതുകൊണ്ടാണ് മെക്സിക്കൻ അപാരത എന്ന പേര്. ഈ സിനിമയുടെ രചനയെക്കുറിച്ച്... മൂലകഥ ജൂഡ് ആന്റണി ജോസഫ്. ആ കഥയിൽ നിന്നു വളരെയധികം മാറ്റങ്ങൾ ഈ സിനിമയുടെ സ്ക്രിപ്റ്റിൽ വന്നതായി അദ്ദേഹം തന്നെ പറഞ്ഞിട്ടുണ്ട്. ടോം ഇമ്മട്ടിയും ഇതിൽ അഭിനയിച്ച ചില സുഹൃത്തുക്കളും ചേർന്നാണ് ഇതിന്റെ സ്ക്രിപ്റ്റിംഗ് ചെയ്തിരിക്കുന്നത്. അച്ചടിഭാഷയിൽ സംസാരിക്കുന്ന ആളുകളുള്ള ഒരു കാന്പസിനെപ്പറ്റിയല്ല പറയുന്നത്. കേരളത്തിന്റെ തന്നെ പല ഭാഗത്തുനിന്നു വന്നു പഠിക്കുന്ന കുട്ടികളുള്ള ഒരു കാന്പസാണ്. അവരെല്ലാവരും സംസാരിക്കുന്നത് അവരവരുടെ ഭാഷയിലാണ്. കാന്പസുകൾ ഫോക്കസ് ചെയ്താണല്ലോ ചിത്രത്തിന്റെ പ്രചാരണം... ഇതു കാന്പസിന്റെ സിനിമയായതുകൊണ്ടും നമ്മൾ ലക്ഷ്യംവയ്ക്കുന്നതു കാന്പസിലെ വിദ്യാർഥികളെ ആയതുകൊണ്ടും കാന്പസുകൾ കേന്ദ്രീകരിച്ചാണു പ്രമോഷൻ തുടങ്ങിയത്. അതോടൊപ്പംതന്നെ സാധാരണ സിനിമകൾക്കു ചെയ്യുന്ന പ്രമോഷനും പുതിയരീതിയിലുള്ള പ്രമോഷനുകളും ഉണ്ടാവും. അതിഗംഭീരമായ സ്നേഹമാണ് കാന്പസുകളിൽ നിന്ന് അനുഭവിക്കുന്നത്. അവർ ഏറെ പ്രതീക്ഷിക്കുന്നുണ്ട്. ആ പ്രതീക്ഷയ്ക്കൊത്ത് സിനിമ ഉയരുമെന്നു തന്നെയാണ് നമ്മുടെയും പ്രതീക്ഷ. സന്ദർശിച്ച കാന്പസുകളെല്ലാം രാഷ്ട്രീയബോധത്തിന്റെ സുഖമുള്ള കാന്പസുകളാമെന്നു തോന്നിയോ... അതുള്ളതും ഇല്ലാത്തതുമായ കാന്പസുകളുണ്ട്. പക്ഷേ, രാഷ്ട്രീയപാർട്ടികളൊന്നും ഇല്ലാതെതന്നെ കുട്ടികളെല്ലാവരുംകൂടി ഒരുമിച്ച് ഒരു സംഘടനയായി പ്രവർത്തിക്കുന്ന കാന്പസുകളുമുണ്ട്. രാഷ്ട്രീയമില്ലാത്തതുമൂലം പല കാന്പസുകളിലും നിരവധി പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്ന ഒരു കാലത്താണ് ഈ സിനിമ വരുന്നത്.. തീർച്ചയായും അത് ഇവിടെ സംസാരിക്കപ്പെടേണ്ട കാര്യമാണെന്നു തോന്നി. അക്രമരാഷ്ട്രീയത്തിന് എതിരേയുള്ള ചിത്രമെന്ന് ഇതിനെ ടാഗ് ചെയ്യാനാകുമല്ലോ..? തീർച്ചയായും. അക്രമരാഷ്ട്രീയം കൊണ്ട് ഇവിടെ ആരും ഒന്നും നേടുന്നില്ലല്ലോ. അക്രമവും ഹർത്താലും... ഇവിടത്തെ സമരരീതികൾ കുറച്ചുകൂടി മാറിവരേണ്ട സമയമായി. പിന്നെ, അടിച്ചമർത്തപ്പെടുന്നവർ പ്രതിരോധിക്കേണ്ടേ. ഇല്ലെങ്കിൽ എല്ലാക്കാലവും അടി വാങ്ങിച്ച് അടിമകളാകേണ്ടി വരില്ലേ. ഈ സിനിമയിൽ പറയുന്ന പ്രതിരോധവും വിപ്ലവവുമൊക്കെ ഒരു പാർട്ടിക്കാരന്റെ മാത്രം അവകാശമൊന്നുമല്ലല്ലോ. ഏതു പാർട്ടിക്കാരനായാലും അടിച്ചമർത്തപ്പെട്ടുകഴിഞ്ഞാൽ അവന്റെ മനസിലുണ്ടാകുന്നത് ഇതേ വികാരമാണ്. വിപ്ലവം എന്നു പറയുന്നത് ഒരു പാർട്ടിയെ മാത്രം ടാഗ്ലൈൻ ചെയ്യേണ്ടതല്ല. എല്ലാവർക്കും ബാധകമാണ് ഈ കഥ. ഇതിലെ കൊടിയുടെ നിറം നോക്കി ആളുകൾ ഇത് ഒരു പ്രത്യേക പാർട്ടിയുടേതാണ് എന്നു തീരുമാനിക്കേണ്ടതില്ല. റിയൽ ലൈഫ് കഥയല്ല ഈ സിനിമ പറയുന്നതെന്ന് മുന്‍പേ സൂചിപ്പിച്ചല്ലോ. ആളുകളിലേക്ക് ഒരു കഥ എത്തിക്കാനുള്ള സാഹചര്യങ്ങളാണ് ബാക്കിയുള്ളതെല്ലാം. രാഷ്ട്രീയമോ അക്രമ രാഷ്ട്രീയമോ അല്ല നമ്മൾ സംസാരിക്കുന്നത്. നമ്മൾ ഒരു കഥ പറയുകയാണ്. ഈ കഥയിൽ നിന്ന് ആളുകൾ അതിന്റെ പോസിറ്റീവായ അംശങ്ങൾ മാത്രം എടുക്കുമെന്നു ഞാൻ വിചാരിക്കുന്നു. പശ്ചാത്തലം ഇതാണെങ്കിലും ഈ സിനിമയിൽ പ്രണയത്തിന്റെ റൂട്ട് കൂടി ഉണ്ടാകുമല്ലോ... ഫസ്റ്റ് ഹാഫിലാണ് പ്രണയം കൂടുതലും സംസാരിക്കുന്നത്. സെക്കൻഡ് ഹാഫിൽ അതിന്റെ തുടർച്ച പോലെയുള്ള കാര്യങ്ങൾ നടക്കുന്നുണ്ടെങ്കിലും തുടക്കഭാഗങ്ങളിലാണു പ്രണയം വരുന്നത്. പ്രണയവും വാസ്തവത്തിൽ ഒരു വിപ്ലവമല്ലേ. പുതുമയുള്ള പാട്ടുകളുമായി മണികണ്ഠൻ അയ്യപ്പൻ... മണികണ്ഠൻ അയ്യപ്പൻ എന്ന പുതിയ മ്യൂസിക് ഡയറക്ടറാണ് ഇതിലെ പാട്ടുകൾ ചെയ്തിരിക്കുന്നത്. വളരെ ടാലന്റഡാണ്. ഈ സിനിമയ്ക്ക് ഏറ്റവും യോജിക്കുന്ന പാട്ടുകളാണ് അദ്ദേഹം ചെയ്തിരിക്കുന്നത്. ഇലക്ട്രോണിക് മ്യൂസിക്ക് അല്ല ഈ സിനിമയ്ക്കു വേണ്ടതെന്നും കാന്പസിന്റെ സ്വഭാവത്തിനനുസരിച്ചുള്ള പാട്ടുകളാണ് വേണ്ടതെന്നുമാണ് നമ്മളൊക്കെ കരുതുന്നത്.ഇതിനോടകം തന്നെ ആളുകൾ സ്വീകരിച്ച പാട്ടുകളാണവ. കലിപ്പ്, കട്ടക്കലിപ്പ് എന്ന പാട്ടെഴുതിയതും മണികണ്ഠനാണ്. റഫീക് അഹമ്മദ് എഴുതി വിജയ് യേശുദാസ് പാടിയ ഇവളാരോ എന്ന പാട്ടിലെ എല്ലാവരികളും വളരെ മനോഹരമാണ്. രണ്ടു ഹൃദയങ്ങളുരഞ്ഞുണരുന്ന പ്രണയത്തീനാളം... എന്ന വരികൾ പ്രണയം വിപ്ലവമാണ് എന്നു വിശ്വസിക്കുന്നവർക്കെല്ലാം ഇഷ്ടപ്പെടാവുന്ന വരികളാണ്. പ്രണയം വിപ്ലവമാണെന്നു കരുതുന്നുണ്ടോ, പ്രത്യേകിച്ചു സമകാലിക സമൂഹിക പശ്ചാത്തലത്തിൽ... അത് അങ്ങനെതന്നെയാണല്ലോ. തീർച്ചയായും പ്രണയത്തിൽ വിപ്ലവമുണ്ട്. പ്രണയം തെറ്റാണെന്നു കരുതുന്ന ഒരു സമൂഹത്തിലാണ് നമ്മൾ ഇപ്പോൾ ജീവിച്ചുകൊണ്ടിരിക്കുന്നത്. യഥാർഥ തെറ്റുകളൊന്നും തെറ്റല്ലെന്നും പ്രണയമാണു തെറ്റെന്നും കരുതുന്ന ഒരുപാട് ആഴുകൾ ജീവിക്കുന്ന ഒരു സമൂഹമാണ് ഇന്നുള്ളത്. പ്രണയസിനിമകൾ കണ്ടാൽ കയ്യടിക്കുകയും എന്നാൽ കുടുംബത്തിലാർക്കെങ്കിലും പ്രണയം വന്നാൽ അതൊരു തെറ്റായിക്കാണുകയും ചെയ്യുന്ന ആളുകളാണു പലരും. അതുപോലെതന്നെ സദാചാര പോലീസ് എന്നു വിളിക്കപ്പെടുന്ന ക്രിമിനൽസ്...ഇന്നേവരെ അവരെക്കൊണ്ട് ഒരു മാനഭംഗം തടയാൻ പറ്റിയിട്ടില്ല. പ്രണയിക്കുന്നവർ സ്വന്തം ഇഷ്ടപ്രകാരം എവിടെയെങ്കിലും പോയിരുന്നു സംസാരിക്കുന്പോൾ സദാചാരം മനസിലുണ്ടെങ്കിൽ അവരെ പറഞ്ഞു മനസിലവാക്കി വീട്ടിലേക്കു പറഞ്ഞുവിടാം. അവരുടെ വീട്ടിലറിയിക്കാം. പക്ഷേ, അങ്ങനെയുള്ളയാളുകളുടെ വീഡിയോയെടുത്തു ഫേസ്ബുക്കിലിട്ട് സദാചാരം കാണിക്കുന്ന ആളുകൾ ക്രിമിനലുകളാണ്. ആ വീഡിയോ പ്രചരിപ്പിച്ചശേഷം ആ വീഡിയോയിലുണ്ടായിരുന്ന ചെറുപ്പക്കാരൻ ആത്മഹത്യ ചെയ്തു. ഇവിടെ ശിക്ഷിക്കപ്പെട്ടതാരാണ്. പ്രണയിച്ചതിന്റെ പേരിലാണു ശിക്ഷിക്കപ്പെട്ടത്. ഇവിടെ മാനഭംഗം ചെയ്തവരെ വിളിച്ചിറക്കിക്കൊണ്ടുവരാനും അവരെ സംരക്ഷിക്കാനും ജനവികാരം എതിരായുള്ള കേസുകൾ ഏറ്റെടുക്കാനും ഒരു സ്പെഷൽ വക്കീൽ തന്നെയുണ്ട്. അവിടെയാണ് നമ്മുടെ ജുഡീഷറി പലപ്പോഴും പരാജയപ്പെട്ടുപോകുന്ന്ത്. ഒരേ നിയമപുസ്തകത്തിൽ നിന്നു തന്നെയാണു വാദിയും പ്രതിയും വാദിക്കുന്നതെന്നു വേഷം എന്ന സിനിമയിൽ കൊച്ചിൻ ഹനീഫ തമാശയ്ക്കു പറയുന്ന ഒരു ഡയലോഗുണ്ട്. കോമണ്‍സെൻസ് ഉപയോഗിക്കാതെ നിയമങ്ങൾ മാത്രം അധിഷ്ഠിതമാക്കി പലപ്പോഴും തീരുമാനങ്ങളെടുക്കുന്പോൾ ഇവിടെ നഷ്ടപ്പെട്ടുപോകുന്നത് വിലകൂടിയ വക്കീലിനെ വയ്ക്കാൻ സാന്പത്തികമില്ലാത്ത പാവങ്ങളുടെ നീതിയാണ്. ഈ സിനിമ പരോക്ഷമായി ഇത്തരം സമകാലിക വിഷയങ്ങൾ കൂടി പരാമർശിക്കുന്നുണ്ട്. മുടി വളർത്താനുള്ള സ്വാതന്ത്ര്യത്തെക്കുറിച്ചു പറയുന്പോൾ അതു മുടിയെപ്പറ്റി മാത്രമല്ല പറയുന്നത്. നമ്മുടെ പല സ്വാതന്ത്ര്യങ്ങളെയും കുറിച്ചാണു പറയുന്നത്. ഗായത്രി സുരേഷിനൊപ്പം... ആദ്യമായിട്ടാണ് ഗായത്രി സുരേഷും ഞാനും ഒരു സിനിമയിൽ ഒന്നിച്ച് അഭിനയിക്കുന്നത്. നല്ല അഭിനേത്രിയാണ് ഗായത്രി. അവരുടെ കഥാപാത്രത്തോടു പൂർണമായും നീതിപുലർത്തിയിട്ടുണ്ട്. ചിത്രത്തിന്റെ സാങ്കേതികവിഭാഗത്തെക്കുറിച്ച്... ചാർലിയും അങ്കമാലി ഡയറിസുമൊക്കെ എഡിറ്റ് ചെയ്ത ഷെമീറാണ് എഡിറ്റിംഗ്. അജയ് ദേവഗണ്‍ ചിത്രം ഉൾപ്പെടെ ബോളിവുഡ് സിനിമകളിൽ വർക്ക് ചെയ്തിട്ടുള്ള പ്രകാശ് വേലായുധനാണ് ഛായാഗ്രഹണം നിർവഹിച്ചത്. അടുത്തിടെ തിയറ്ററുകളിലെത്തിയ എസ്രയിൽ പോലീസ് ഓഫീസർ... എസ്ര ലോകമെന്പാടുമുള്ള തിയറ്ററുകളിൽ വിജയകരമായി ഓടിക്കൊണ്ടിരിക്കുന്നു. സൗഹൃദത്തിന്റെ പുറത്ത് ഒരു ഫ്രണ്ട്ലി അപ്പിയറൻസാണ് ആ പടത്തിൽ ഞാൻ ചെയ്തിരിക്കുന്നത്. പക്ഷേ, വളരെ നല്ല ഒരു സിനിമയുടെ ചെറിയ ഒരു ഭാഗമാകാൻ പറ്റിയതിൽ വളരെ സന്തോഷമുണ്ട്. അടുത്തിടെയായി റോളുകൾ സ്വീകരിക്കുന്നതിൽ സെലക്ടീവായിട്ടുണ്ടോ...? ഞാനെപ്പോഴും സെലക്ടീവാണ്. എനിക്കു വരുന്നതിൽ നിന്നല്ലേ സെലക്ട് ചെയ്യാൻ പറ്റുകയുള്ളൂ. ഇപ്പോൾ കൂടുതൽ നല്ല പ്രോജക്ടുകൾ വരുന്നു. അതിൽനിന്നു നല്ലതു സെല്ക്ട് ചെയ്യുന്നു ഇനി വരുന്ന പ്രോജക്ടുകൾ.. ഇതിനുശേഷം തിയറ്ററിൽ എത്താനുള്ളത് ഗോദ എന്ന സിനിമയാണ്. ഡയറക്ടറും എന്റെ സുഹൃത്തുമായ അരുണ്‍ ഡൊമനിക് സംവിധാനം ചെയ്യുന്ന സിനിമ കമിറ്റ് ചെയ്തു. ആഷിക് അബു സംവിധാനം ചെയ്യുന്ന പ്രോജക്ടും കമിറ്റ് ചെയ്തു. അമൽ നീരദ് നിർമിക്കുന്നു. കഥയും അമൽ നീരദിന്റേതാണ്. ശ്യാംപുഷ്കർ, ദിലീഷ് നായർ എന്നിവർ തിരക്കഥയൊരുക്കുന്നു. ജയേഷ് മോഹൻ കാമറ ചെയ്യുന്നു. ഇതിനുശേഷമുള്ള രണ്ടു മൂന്നു സിനിമകൾ കൂടി കമിറ്റ് ചെയ്തിട്ടുണ്ട്. ടി.ജി.ബൈജുനാഥ്
|
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner. |
|
|
|
|
അടിപൊളി ജീവിതം
|
ചെറുപ്പത്തിൽ സിനിമാക്കാർ എന്നു പറഞ്ഞാൽ തങ്ങളുടെ വെള്ളത്തൂവൽ ഗ്രാമത്തിൽ ഷൂട്ടി
|
|
അർഥനയായി അഭിനയം!
|
പതിനൊന്നാം ക്ലാസില്‍ പഠിക്കുമ്പോള്‍ ടെലിവിഷന്‍ അവതാരകയായിട്ടായിരുന്നു അര്‍ഥ
|
|
|
ചിൽ ത്രിൽ മഞ്ഞുമ്മൽ
|
ഞങ്ങള്‍ക്കും ഒരു സര്‍വൈവല്‍ ത്രില്ലറായിരുന്നു ഇതിന്റെ ഷൂട്ടിംഗ്! കൊടൈക്കനാലി
|
|
മുബിൻ-റാഫിയുടെ മകൻ
|
കോമഡി രാജാക്കന്മാരായ റാഫിയും നാദിര്‍ഷയും ആദ്യമായി ഒന്നിക്കുമ്പോള്‍ സമ്പൂര്‍ണ
|
|
|
ശങ്കർ വണ്ടർഫുൾ
|
ഒരിടവേളയ്ക്കു ശേഷം എണ്‍പതുകളിലെ റൊമാന്റിക് ഹീറോ ശങ്കര്‍ പണിക്കർ ഒരുവാതില്‍
|
|
മമിതലു പ്രേമലു
|
മമിത ബൈജു-നസ്ലെന് പെയര്‍ ആദ്യമായി സ്ക്രീനിലെത്തിയ ചിത്രമാണ് ഗിരീഷ് എ.ഡി. സം
|
|
|
സചിത്രം സുചിത്ര
|
നാലു വര്‍ഷം മുമ്പ് സംപ്രേഷണം ചെയ്ത വാനമ്പാടി എന്ന ടെലിവിഷന്‍ പരമ്പരയും അതിലെ പ
|
|
|
ജാഫർ ഇടുക്കിയുടെ ഓഫർ
|
2002ല്‍ ഓകെ ചാക്കോ കൊച്ചിന് മുംബൈ എന്ന സിനിമയിലൂടെ വെള്ളിത്തിരയിലെത്തിയ ജാഫര്‍
|
|
|
|
|
കളർഫുൾ ജഗദീഷ്
|
കോമഡി വേഷങ്ങളില്നിന്നു സ്വഭാവവേഷങ്ങളിലേക്കു ജഗദീഷിന്റെ ചുവടുമാറ്റം രഞ്ജി
|
|
|
നരേന് ഹാപ്പിയാണ്
|
എറണാകുളം മറൈന്‍ ഡ്രൈവില്‍ കായലിന് അഭിമുഖമായുള്ള ഫ്ലാറ്റിലെത്തുമ്പോള്‍ നടന്
|
|
|
|
ശേഷം സ്ക്രീനില്‍ കല്യാണി!
|
മലപ്പുറത്തിന്റെ ഫുട്ബോള്‍ ആവേശം ഒട്ടും ചോരാതെ നിമിഷങ്ങളെ തീപിടിപ്പിക്കുന്ന മമ്പറത്തിന്റെ അനൗണ്സര്
|
|
|
|
|
സെന്നയും പദ്മിനിയും
|
തിങ്കളാഴ്ച നിശ്ചയത്തിന്റെ സംവിധായകന് സെന്ന ഹെഗ്ഡെയും കുഞ്ഞിരാമായണത്തിന്റെ എഴുത്തുകാരന് ദീപു പ്രദ
|
|
|
|
|
|
|
|