Star Chat |
Back to home |
|
വാർധക്യത്തിൽ ഉപേക്ഷിക്കപ്പെടുന്നവരുടെ ആത്മനൊമ്പരങ്ങളുമായി "സൂര്യകാന്തഃ' |
|
|
ആദി ശങ്കരാചാര്യ, ഭഗവദ്ഗീത, പ്രിയമാനസം, ഇഷ്ടി എന്നിവയ്ക്കുശേഷം ഭാരതത്തിൽ നിർമിച്ച അഞ്ചാമതു സംസ്കൃത സിനിമ "സൂര്യകാന്തഃ' പ്രേക്ഷകരിലേക്ക്. ജീവിതത്തിന്റെ അവസാന നാളുകളിൽ മക്കളാലും ഉറ്റവരാലും ഉപേക്ഷിക്കപ്പെടുന്ന ആളുകളുടെ ജീവിതമാണ് "സൂര്യകാന്തഃ'യുടെ പ്രമേയം. രാജേഷ് ഹെബ്ബാർ, ബാലാജി, സിമി ബൈജു, ഓംഷാ, ലിജിഷ രതീഷ്, രാജി തുടങ്ങിയവർ മുഖ്യ വേഷങ്ങളിലെത്തുന്ന "സൂര്യകാന്തഃ'യുടെ നിർമാണം സഞ്ജു എസ്. ഉണ്ണിത്താൻ. ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിച്ച എം.സുരേന്ദ്രൻ സൂര്യകാന്തഃയുടെ കൂടുതൽ വിശേഷങ്ങൾ പങ്കുവയ്ക്കുന്നു... ആദ്യസിനിമ സംസ്കൃതത്തിൽ ചെയ്യാനുള്ള പ്രചോദനം... സംസ്കൃതം പണ്ടേ ഇഷ്ടമുള്ള ഭാഷയാണ്. കാരണം, മലയാളത്തിൽ തന്നെ ഒരുപാടു സംസ്കൃതം വാക്കുകൾ ഉപയോഗിക്കുന്നുണ്ട്. ഞാൻ എഴുതാറുണ്ട്. ധാരാളം ഓഡിയോ കാസറ്റുകൾ ചെയ്തിരുന്നു. ദക്ഷിണാമൂർത്തി സ്വാമിയുമായി ചേർന്നു വർക്കുകൾ ചെയ്തിട്ടുണ്ട്. രചനകളിൽ ധാരാളം സംസ്കൃതം വാക്കുകൾ അർഥം മനസിലാക്കിത്തന്നെ ഉപയോഗിച്ചിരുന്നു. ലോകത്ത് ധാരാളം ഭാഷകളുടെ ബേസ് സംസ്കൃതമാണ്. പക്ഷേ, എല്ലാവരും ഭയത്തോടെ നോക്കുന്ന ഒരു ഭാഷയാണ് ഇന്നു സംസ്കൃതം. പണ്ടുതൊട്ടേ ഒരു പ്രത്യേക വിഭാഗത്തിനു മാത്രമേ അതു കൈകാര്യം ചെയ്യാനാകൂ എന്നു വരുത്തി വേറെ ആരെയും പഠിക്കാൻ അനുവദിക്കാതെ ഒരു പ്രത്യേക ചട്ടക്കൂടിനുള്ളിൽ ഒതുക്കിക്കളഞ്ഞു. ഹിന്ദിയും ഇംഗ്ലീഷുമുൾപ്പെടെ ലോകത്തിന്റെ പല ഭാഗങ്ങളിൽ ഏതെല്ലാം ഭാഷകളുണ്ടോ അതെല്ലാം സംസാരിക്കുന്ന മലയാളികളുണ്ട്. സംസ്കൃതം എന്നതു മലയാളത്തിന്റെയും ബേസ് ആണ്. മലയാളത്തിൽ ഉപയോഗിക്കുന്ന ഒരുപാടു വാക്കുകൾ സംസ്കൃതത്തിലുള്ളതാണ്. എങ്കിൽപ്പോലും പക്ഷേ, മിക്ക മലയാളികൾക്കും സംസ്കൃതത്തിൽ സംസാരിക്കാൻ അറിയില്ല. അറിഞ്ഞുകൂടാത്തത് നമ്മളെ ഇങ്ങനെ വിലക്കി നിർത്തിയതുകൊണ്ടാണ്. സംസ്കൃതത്തെ ദേവഭാഷ എന്നു വിളിക്കാറുണ്ടല്ലോ. ദേവഭാഷ എന്നാൽ ദൈവങ്ങൾ സംസാരിച്ച ഭാഷ എന്നും ദൈവങ്ങൾക്കു തുല്യരായ തങ്ങൾ മാത്രമേ സംസാരിക്കാവൂ എന്നും ചിലർ കരുതിയിരുന്നു. ദേവഭാഷ എന്നാൽ ഭാഷകളിൽ ശ്രേഷ്ഠമായത് എന്നർഥത്തിലാണു ഞാൻ കാണുന്നത്. അതുകൊണ്ടാണ് എനിക്ക് ആ ഭാഷയിൽ സിനിമ ചെയ്യാനുള്ള ധൈര്യം തോന്നിയത്. മറ്റുള്ളവർക്കു വിദ്യാഭ്യാസം കിട്ടാതിരിക്കാൻ ചിലർ കളിച്ചതാണ്. വേദങ്ങളെല്ലാം സംസ്കൃതത്തിലാണല്ലോ. ശതാബ്ദങ്ങൾക്കിപ്പുറം നമ്മൾ അതു തുടർന്നുപോവുകയാണ്. വേദങ്ങൾ പഠിപ്പിക്കാത്തതിനാൽ അതിലെ രഹസ്യങ്ങൾ മിക്കവർക്കും അറിയില്ല. പലരും വ്യാഖ്യാനിക്കുന്ന അർഥം മാത്രമേ നമുക്കറിയാവൂ. അങ്ങനെയൊന്നുമല്ല അതിന്റെ സത്യം. അതു പൊളിച്ചു നമുക്കു പുറത്തു വരണം. ഭാഷ എന്നാൽ മീഡിയമാണ്. പരസ്പരം ആശയവിനിമയത്തിനുള്ള ഒരു മീഡിയമായി മാത്രം ഭാഷയെ കണ്ടാൽ മതി. ഭാഷ ഏതാണെങ്കിലും അതു കൂടുതൽപേർ സംസാരിക്കുന്പോഴാണു ദേവഭാഷയാകുന്നത്. അല്ലാത്ത ഭാഷ ദേവഭാഷയെന്നു പറയാനാവില്ല. ജി.വി. അയ്യരുടെ ആദി ശങ്കരാചാര്യ, ഭഗവദ്ഗീത, വിനോദ് മങ്കരയുടെ പ്രിയനമാനസം, ഡോ. ജി.പ്രഭയുടെ ഇഷ്ടി എന്നിവയാണ് മുന്‍പു ഭാരതത്തിലുണ്ടായ സംസ്കൃതം സിനിമകൾ. കഥ എന്തു തന്നെയായാലും അതു കരയിപ്പിക്കുന്നതായാലും ചിരിപ്പിക്കുന്നതായാലും ഒരു വിഭാഗത്തിനെ മാത്രം സ്പർശിക്കുന്നവയായിരുന്നു കഥകൾ. നമുക്ക് അതു പോരല്ലോ. ഭാഷ കൂടുതൽ ജനകീയമായെങ്കിൽ മാത്രമേ അതു വളർന്നൂ എന്നു പറയാനാവൂ. അതുകൊണ്ടു തന്നെയാണ് ഒരു ഗ്രാമത്തിന്റെ പശ്ചാത്തലത്തിലുള്ള ഒരു സാമൂഹിക വിഷയം പറയാം എന്നു തീരുമാനിച്ചത്. ഈ ഭാഷ കൂടുതൽ ജനകീയമാകണമെങ്കിൽ ജനകീയ സിനിമകൾ ഈ ഭാഷയിൽ വരണം. ജനങ്ങൾക്ക് ഇഷ്ടപ്പെടുന്ന സിനിമകൾ വരണം. ഈ ഉദ്യമത്തിലൂടെ സംസ്കൃതത്തെ ജനകീയമാക്കാൻ ശ്രമിക്കുന്നു. ഭാഷയെ ജനകീയമാക്കാൻ ശ്രമിക്കുന്നു. 2017 ൽത്തന്നെ ജനകീയ വിഷയങ്ങൾ പ്രമേയമാക്കി രണ്ടു സംസ്കൃതം സിനിമകൾ കൂടി വരുന്നുണ്ട് എന്നാണു കേൾക്കുന്നത്. ലോകത്ത് എവിടെച്ചെന്നാലും ഈ സിനിമ പറയുന്ന വിഷയത്തിന് മൂല്യമുണ്ടാവും. അതുകൊണ്ട് അങ്ങനെയൊരു വിഷയം ഈ ഭാഷയിൽ ചെയ്യാൻ ശ്രമിച്ചത്. സൂര്യകാന്ത: എന്ന പേരിന്റെ പ്രസക്തി.. സൂര്യന്റെ പ്രകാശത്തിൽ വെട്ടിത്തിളങ്ങുന്ന കല്ലാണ് സൂര്യകാന്തക്കല്ല്. കല്ലിനു നല്ല തണുപ്പാണ്. പക്ഷേ, കല്ലിന്റെയുള്ളിൽ തിളച്ചുമറിയുന്ന ചൂടാണ്. ഈ സിനിമയിലെ നായക കഥാപാത്രമായ നാരായണന്റെ മനസാണ് വാസ്തവത്തിൽ സൂര്യകാന്ത: അയാൾ ശാന്തനാണ്. ഒരു തവണ മകനോടു മാത്രമാണ് അയാൾ ചൂടായി സംസാരിക്കുന്നത്. അതും ഭാര്യയുടെ വിയോഗത്തിനുശേഷം. ആ സന്ദർഭത്തിൽ മുന്നിൽ മകനെന്നല്ല, ലോകത്ത് ആരു തന്നെയാണെങ്കിലും അയാൾക്കു വിഷയമല്ല. അതാണ് അപ്പോൾ അയാളുടെ മാനസികാവസ്ഥ. അതുവരെ അയാൾ ക്ഷമിച്ചു സഹിച്ച് ഉരുകിത്തീരുകയാണ്. ചൂടൊക്കെ അയാളുടെ ഉള്ളിലാണ്. അയാൾ അതു പുറത്തു കാണിക്കുന്നില്ല. അതിനാലാണ് ഈ സിനിമയ്ക്കു "സൂര്യകാന്തഃ' എന്നു പേരിട്ടത്. ടൈറ്റിൽ കാരക്ടറാണ് നാരായണൻ. സൂര്യകാന്തഃയുടെ കഥാപശ്ചാത്തലം.. കഥകളി സംഗീതക്കാരനായിരുന്നു നായക കഥാപാത്രമായ നാരായണൻ. അയാൾ അടിസ്ഥാനപരമായി മരപ്പണിക്കാരനാണ്. കഥകളിഭ്രമം മൂത്ത് കുട്ടിക്കാലത്തു തന്നെ കഥകളിപ്പാട്ടുകാരനായതാണ്. അയാളുടെ സമിതിയിൽ കളി പഠിക്കാൻ വന്ന ജാനകിയുമായി നാരായണൻ ഇഷ്ടത്തിലാകുന്നു. ജാനകിയുടെ വീട്ടുകാർ കുറച്ചുകൂടി ഉയർന്ന ആളുകളാണ്. വീട്ടുകാരുടെ സമ്മതമില്ലാതെ ഇരുവരും വിവാഹിതരായി ജീവിതം തുടങ്ങി. അതോടെ അവർ ഒറ്റപ്പെട്ടു തുടങ്ങി. ഒറ്റപ്പെട്ടെങ്കിലും അവർക്കൊപ്പം കുറേക്കാലം മക്കളുണ്ടായിരുന്നു.പക്ഷേ, അവർക്കു വയസായപ്പോഴേക്കും വീണ്ടും അവർ ഒറ്റപ്പെട്ടു. മക്കൾ അവരുടെ വഴി പോയി. മൂത്ത മകന് ഉദ്യോഗമായി. ഉദ്യോഗസ്ഥയായ ഭാര്യയായി, കുട്ടിയും കുടുംബവുമായി. രണ്ടാമത്തെ മകൻ വിദേശത്തു ജോലി തേടി പോയി. പറന്പൊക്കെ വിറ്റാണു പോയത്. അവൻ അവിടെ ഒരു മാൻപവർ കന്പനിയിൽ അകപ്പെട്ടു. അവൻ രക്ഷപ്പെട്ടില്ല. പടം തുടങ്ങുന്നത് രണ്ടാമത്തെ മകൻ അയയ്ക്കുന്ന കത്തു വായിക്കുന്ന നാരായണനിലാണ്. അവന്റെ കഷ്ടസ്ഥിതി അയാൾ ജാനകിയെ അറിയിക്കുന്നില്ല. ആ ദു:ഖം ആയാൾ ഉള്ളിലൊതുക്കി അവരെ അറിയിക്കാതിരിക്കാനാണു ശ്രമിക്കുന്നത്. പറന്പ് വിറ്റതിൽ മറ്റു മക്കൾക്കു താത്പര്യമില്ലായിരുന്നു. കാരണം ആദായമുള്ള പറന്പായിരുന്നു അത്. മരുമകളുടെ ദേഷ്യത്തിനു പിന്നിൽ അതായിരുന്നു. മകൾക്കും സമയമില്ല. മകളുടെ ഭർത്താവ് കുടിയനാണ്. അവളും ജീവിതം അഡ്ജസ്റ്റ് ചെയ്തു പോവുകയാണ്. അവൾക്കും അമ്മയെ നോക്കാൻ സമയമില്ല. ജാനകിക്ക് എല്ലു പൊടിയുന്ന രോഗമാണ്. സദാ കിടപ്പിലാണ്. ആകെക്കൂടി ചലിപ്പിക്കാനാകുന്നതു കൈകൾ മാത്രം. നാരായണൻ നല്ല കലാകാരനായതിനാൽ അവസരങ്ങൾ കിട്ടുന്നുണ്ടെങ്കിലും ജാനകിയെ ഉപേക്ഷിച്ചു പോകാനാകാത്തതിനാൽ അയാൾ കുലത്തൊഴിൽ സ്വീകരിക്കുകയാണ്. വീടിനോടു ചേർന്നു കെട്ടിയ ഷെഡ്ഡിൽ ചെറിയ സ്റ്റൂൾ, മേശ എന്നിവയൊക്കെ പണിത് ചെലവിനുള്ളതു കണ്ടെത്തുന്നു. അങ്ങനെ മക്കൾക്കൊന്നും വേണ്ടാതാകുന്പോൾ അവർ സ്വയം ജീവിതത്തെ നേരിടുകയാണ്. കിടപ്പിലായ ഭാര്യയെ നാരായണൻ അവസാനകാലം വരെ എല്ലാ കാര്യങ്ങളും ഒരു കുറവും വരാതെ നോക്കി പരിചരിക്കുന്നു. അവരുടെ സ്നേഹമാണ് വാസ്തവത്തിൽ ഈ സിനിമയുടെ കാതൽ. അവർ സ്നേഹിച്ചു ജീവിതം തെരഞ്ഞെടുത്തവർ അങ്ങേയറ്റംവരെ അവരുടെ സ്നേഹത്തിനു ജീവൻ കൊടുത്തു പോവുകയാണ്. മൂത്തമകന് അച്ഛനെ സഹായിക്കണമെന്നുണ്ട്. ഇടയ്ക്കു പണം കൊടുക്കുന്നുണ്ട്. കാശു കൊടുത്ത് ആരെയും ഒതുക്കി വിടുന്നതാണ് അയാളുടെ രീതി. കാരണം സ്നേഹം കൊടുക്കാൻ ഭാര്യ സമ്മതിക്കില്ല. അയാൾക്കു ഭാര്യയെ പേടിയാണ്. കാശാണു വലുത്. നന്നായി ജീവിക്കണം, കാശുണ്ടാക്കണം എന്നാണ് അവരുടെ രീതി. രണ്ടാമത്തെ മകൻ നല്ല നിലയിലായി, ഉടൻ മടങ്ങിവരുന്നു എന്ന സന്ദേശമുള്ള കത്ത് വരുന്പോഴേക്കും ജാനകി മരിച്ചിരുന്നു. ജാനകിയുടെ മരണവിവരമറിയിക്കാൻ നാരായണൻ മക്കളുടെ അടുത്തു ചെല്ലുന്നു. അയാൾ പറയുന്നതു കേൾക്കാനുള്ള സമയമോ സാവകാശമോ അവർക്കാർക്കും ഇല്ല. മകൻ പണം നൽകി അയാളെ ഒഴിവാക്കി വിടുന്നു. കടവിൽവച്ചു മകളെ കാണുന്നു. അച്ഛനിൽ നിന്നു പൈസ വാങ്ങി മടങ്ങുകയാണ് മകൾ. മകളോടും അയാൾക്ക് ഭാര്യയുടെ മരണവാർത്ത പറയാൻ അവസരം കിട്ടുന്നില്ല. ഭാര്യയുടെ മരണത്തോട് നാരായണനു പൊരുത്തപ്പെടാനാകുന്നില്ല. ഭാര്യ മരിച്ചു എന്നു വിശ്വസിക്കാൻ അയാൾ തയാറാകുന്നില്ല. ഇനിയും ജന്മമുണ്ടെങ്കിൽ നമുക്ക് ഒരുമിച്ചുതന്നെ ജീവിക്കണമെന്ന് ജാനകി ഒരിക്കൽ പറഞ്ഞിരുന്നു. ഒരു പ്രാവശ്യമെങ്കിലും വേദിയിൽ വന്നു കഥകളിയാടണമെന്ന് അവർ പറയാറുണ്ടായിരുന്നു. അതുകൊണ്ടാണ് അവർ മരിച്ച ശേഷം അവരെ നാരായണൻ കഥകളി വേഷം ധരിപ്പിച്ചു കിടത്തുന്നത്. അവരുടെ അവസാനത്തെ ആഗ്രഹമായിരുന്നു അത്. അതോടെ അയാൾ മതിഭ്രമം പിടിപെട്ട അവസ്ഥയിലേക്കു പോവുകയാണ്. അടുത്ത സുഹൃത്തായ ശങ്കരൻ നായരെപ്പോലും തിരിച്ചറിയാത്ത അവസ്ഥയിലേക്ക് എത്തുന്നു. അങ്ങനെ ജാനകിക്കൊപ്പം നാരായണനും മരിക്കുന്നു. മരണത്തിലൂടെ അവരുടെ ആത്മാക്കൾ വീണ്ടും ഒന്നിക്കുകയാണ്. നാരായണനായി രാജേഷ് ഹെബ്ബാർ... രണ്ടു ഗെറ്റപ്പിൽ, രണ്ടു പ്രായങ്ങളിൽ വരുന്ന നാരായണനെ അവതരിപ്പിക്കാനാകുന്ന നടനാണു രാജേഷ് ഹെബ്ബാർ എന്ന് എനിക്കു തോന്നി. കുട്ടികളുടെ ഒരു പരിപാടി ആംഗർ ചെയ്യാൻ മുന്‍പു സ്റ്റുഡിയോയിൽ വന്നപ്പോൾ ഞാൻ അയാളെ ശ്രദ്ധിച്ചിരുന്നു. പിന്നെ സംസ്കൃതം വശമുള്ള ആളാണ് രാജേഷ് ഹെബ്ബാർ. നാരായണനു രാജേഷ് ഹെബ്ബാർ തന്നെയാണു ശബ്ദം കൊടുത്തതും. മുന്‍പു വിനോദ് മങ്കരയുടെ സംസ്കൃതം സിനിമ പ്രിയമാനസത്തിലും നായകനായിരുന്നു രാജേഷ്. രാജേഷ് ഹെബ്ബാറിന് ഈ സിനിമയിലെ നായകവേഷം നല്‍കുന്നതിനെക്കുറിച്ച് എന്റെ സുഹൃത്തു കൂടിയായ വിനോദ് മങ്കരയോട് അഭിപ്രായം ചോദിച്ചു. സംവിധായകനുമായി നന്നായി സഹകരിച്ചു ചെയ്യുന്ന നല്ല നടനാണ് ഹെബ്ബാർ എന്ന് വിനോദ് പറഞ്ഞു. അങ്ങനെയാണ് രാജേഷ് ഹെബ്ബാറിനു നാരായണൻ എന്ന വേഷം നല്കാൻ തീരുമാനിച്ചത്. നായിക ജാനകിയായി സിമി ബൈജു... കൊല്ലം സ്വദേശിയായ സിമി ബൈജു എന്ന ഡാൻസറാണ് ജാനകിയുടെ വേഷത്തിൽ. നായികാ കഥാപാത്രം കിടപ്പിലായതിനാൽ മിക്ക സീനുകളിലും കിടന്നാണ് അഭിനയിക്കേണ്ടിയിരുന്നത്. തിരക്കഥ ആവശ്യപ്പെടുന്ന അത്തരം ചില കാര്യങ്ങൾ ചെയ്യാൻ അവർക്കു സമ്മതമായിരുന്നു. കഥകളി മേക്കപ്പിടാൻ പറ്റിയ മുഖമാണ് സിമിയുടേത്. അങ്ങനെയാണ് കഥകളി കലാകാരിയായ നായിക ജാനകിയുടെ വേഷത്തിനു സിമിയെ സെലക്ട് ചെയ്തത്. സിമിയുടെ ആദ്യചിത്രമാണിത്. ഡാൻസ് ടീച്ചറാണ് സിമി. ബാലാജി, ഒാംഷാ... ബാലാജി ഇരുത്തം വന്ന നടനാണ്. നാരായണന്റെ മകന്റെ വേഷം നന്നായി ചെയ്തു. നാരായണന്റെ അടുത്ത സുഹൃത്ത് ശങ്കരൻനായരായി വേഷമിട്ടത് മാവേലിക്കര സ്വദേശി ഓംഷാ. അയാൾ നാടകക്കാരനാണ്. ഭാവിയിലെ ഒരു ആർട്ടിസ്റ്റാണ്. ഈ കഥ മലയാളത്തിലായിരുന്നുവെങ്കിൽ സിനിമ ഇറങ്ങുന്പോഴേക്കും ഏറെ തിരക്കുളള നടനായി മാറുമായിരുന്നു. ഓംഷാ സ്വന്തമായിട്ടാണു ഡബ്ബ് ചെയ്തത്. ബോണ്‍ ആർട്ടിസ്റ്റാണ്. ഛായാഗ്രഹണം ദിനേഷ് ബാബു... 30 വർഷത്തിലേറെയായി ദിനേഷ് ബാബു സിനിമയിലുണ്ട്. മലയാള സിനിമ അദ്ദേഹത്തെ ശ്രദ്ധിക്കാത്തതിനാൽ അദ്ദേഹം ഇപ്പോൾ കന്നടയിലാണ്. സ്വന്തമായി കാമറയും സംവിധാനവുമൊക്കെ ചെയ്യുന്നയാൾ. സ്ക്രിപ്റ്റ് എഴുതിയിട്ടുണ്ട്. ഏറെ ഹിറ്റ് ചിത്രങ്ങൾക്കു കാമറ ചെയ്തിട്ടുണ്ട്. അദ്ദേഹവുമായി നേരത്തേ പരിചയമുണ്ട്. രമേഷ് നാരായണൻ, കൃഷ്ണനുണ്ണി, ജയചന്ദ്രകൃഷ്ണ... ഈ സിനിമ ഇന്റർനാഷണൽ ഫെസ്റ്റിവലുകളിൽ പോകുന്പോൾ കൂടുതൽ ശ്രദ്ധിക്കപ്പെടാൻ സാധ്യത ഹിന്ദുസ്ഥാനി സംഗീതത്തിനാണ്. എന്റെ അത്തരം ഒരു വിശ്വാസത്തിൽ നിന്നാണ് ഇതിന്റെ സംഗീതം ചെയ്യാൻ രമേഷ് നാരായണനെ തെരഞ്ഞെടുക്കുന്നത്. നാല് ദേശീയ പുരസ്കാരം നേടിയ കൃഷ്ണനുണ്ണി സാറാണ് ഈ സിനിമയുടെ ശബ്ദലേഖനം ചെയ്തത്. എഡിറ്റിംഗ് നിർവഹിച്ചതു ചിത്രാഞ്ജലിയിലെ സ്റ്റാഫായ ജയചന്ദ്രകൃഷ്ണ. സൂര്യകാന്തഃ അനുഭവങ്ങളിൽ വെല്ലുവിളിയായത്.. വെല്ലുവിളി ഭാഷ തന്നെയായിരുന്നു. വളരെ ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ട ഭാഷയാണു സംസ്കൃതം. പ്രയോഗരീതി കൊണ്ട് അർഥവ്യത്യാസം വന്നുപോകാവുന്ന ഭാഷ. അതുതന്നെയായിരുന്നു ഏറ്റവും വലിയ വെല്ലുവിളി. ആദ്യം മലയാളത്തിൽ സ്ക്രിപ്റ്റ് എഴുതി. അതിനുശേഷം സംഭാഷണങ്ങൾ സംസ്കൃതത്തിലാക്കുകയായിരുന്നു. അതിനു സംസ്കൃതഭാരതിക്കാരുടെ സഹായമുണ്ടായിരുന്നു. മലയാളത്തിൽ സ്ക്രിപ്റ്റ് വായിച്ച് പൂർണമായി മനസിലാക്കിയ ശേഷമാണ് സംസ്കൃത സംഭാഷണം പഠിപ്പിച്ചത്. അതുകൊണ്ട് വൈകാരികത ഒട്ടും ചോർന്നുപോകാതെ ഭാഷ ഉപയോഗിക്കാൻ കഴിഞ്ഞു. എന്റെ അസിസ്റ്റന്റായി പ്രവർത്തിച്ച അശ്വതി സംസ്കൃതത്തിൽ പിജിയും പിഎച്ച്ഡിയും ഉള്ളയാളാണ്. സംഭാഷണങ്ങൾ തെറ്റുകൂടാതെ പ്രയോഗിക്കാൻ ആ കുട്ടിയുടെ സേവനം ഉപകരിച്ചു. കലാസംവിധാനം ... റിഷി എന്ന ആർട്ട് ഡയറക്ടറാണ് ക്ലൈമാക്സ് ഭംഗിയാക്കിയത്. നായികാ കഥാപാത്രത്തിന്റെ ഡമ്മിയുണ്ടാക്കിയാണ് അതു ചെയ്തത്. ക്ലൈമാക്സ് സീനിൽ ഉപയോഗിച്ച പുഴുക്കളൊക്കെ ലൈവാണ്, ഗ്രാഫിക്സ് അല്ല. ക്ലൈമാക്സ് സീൻ ഭംഗിയാക്കുന്നതിൽ റിഷി നല്ല പങ്കു വഹിച്ചിട്ടുണ്ട്. സൂര്യകാന്തഃയുടെ നിർമാതാവിനെക്കുറിച്ച്.. മാവേലിക്കര സ്വദേശി സഞ്ജു എസ്. ഉണ്ണിത്താൻ എന്ന മുംബൈയിൽ താമസമാക്കിയ എക്സ്പോർട്ട് ബിസിനസുകാരനാണ് "സൂര്യകാന്തഃ' നിർമിച്ചത്. 2016 ഡിസംബർ എട്ടാം തീയതിയാണ് ഞാൻ സഞ്ജുവിനെ കാണുന്നതും പരിചയപ്പെടുന്നതും. ഡിസംബർ ഒന്പതിനു പത്മനാഭസ്വാമി ക്ഷേത്രത്തിൽ വച്ച് എനിക്ക് അഡ്വാൻസ് നല്കി. ഈ പ്രോജക്ട് പതുക്കെ ചെയ്യാം എന്ന ധാരണയിലായിരുന്നു ഞാൻ. 30-ാം തീയതിയെങ്കിലും സെൻസർ ചെയ്തില്ലെങ്കിൽ അതു 2016 ലെ ചിത്രം ആവില്ല. ആകെക്കൂടിയുള്ളത് 20 ദിവസം. പിന്നെ ഒരു ഓട്ടമായിരുന്നു. 11നു വർക്ക് തുടങ്ങി. കഥകളിക്കു രണ്ടു മണിക്കൂർ മേക്കപ്പ് വേണം. സിമിയെ സിനിമയ്ക്കാവശ്യമുള്ള കഥകളിഭാഗങ്ങൾ പഠിപ്പിച്ചു.10 ദിവസം കൊണ്ടു പടം തീർന്നു. 30നു പടം സെൻസർ ചെയ്തു. ജീവിതകഥ, ഇതുവരെ... ആദ്യകാലത്തു ഞാൻ നാടകങ്ങൾ ചെയ്തു. പിന്നീട് ടെലിഫിലിം, സീരിയൽ രംഗങ്ങളിൽ. ഏഷ്യാനെറ്റിൽ 15 വർഷം പ്രോഗ്രാം പ്രോഡ്യൂസറായിരുന്നു. 75ൽപ്പരം പ്രോഗ്രാമുകളിൽ സ്ക്രിപ്റ്റ് റൈറ്ററായും മറ്റും പ്രവർത്തിച്ചിട്ടുണ്ട്. ഏഷ്യാനെറ്റിന്റെ ലൈബ്രറിയിൽ ബ്ലാക്ക് ആൻഡ് വൈറ്റ്, കളർ സിനിമകളുടെ വൻശേഖരം തന്നെയുണ്ട്. ചലച്ചിത്രാധിഷ്ഠിത പരിപാടികൾ ധാരാളം ചെയ്തിരുന്നതുകൊണ്ട് പലപ്പോഴായി ഏതാണ്ട് എല്ലാ സിനിമകളും കാണേണ്ടതായി വന്നിട്ടുണ്ട്. അത് എന്റെയുള്ളിലെ സിനിമയെ ബലപ്പെടുത്തി എന്നു ഞാൻ വിശ്വസിക്കുന്നു. ഇപ്പോൾ താമസം തിരുവനന്തപുരത്ത്. ഭാര്യ അജിതകുമാരി. മകൾ ഡോ.ഐശ്വര്യ മരുത്വ ഫാർമയുടെ ആശുപത്രിയിൽ ജോലി ചെയ്യുന്നു. ടി.ജി.ബൈജുനാഥ്
|
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner. |
|
|
|
|
അടിപൊളി ജീവിതം
|
ചെറുപ്പത്തിൽ സിനിമാക്കാർ എന്നു പറഞ്ഞാൽ തങ്ങളുടെ വെള്ളത്തൂവൽ ഗ്രാമത്തിൽ ഷൂട്ടി
|
|
അർഥനയായി അഭിനയം!
|
പതിനൊന്നാം ക്ലാസില്‍ പഠിക്കുമ്പോള്‍ ടെലിവിഷന്‍ അവതാരകയായിട്ടായിരുന്നു അര്‍ഥ
|
|
|
ചിൽ ത്രിൽ മഞ്ഞുമ്മൽ
|
ഞങ്ങള്‍ക്കും ഒരു സര്‍വൈവല്‍ ത്രില്ലറായിരുന്നു ഇതിന്റെ ഷൂട്ടിംഗ്! കൊടൈക്കനാലി
|
|
മുബിൻ-റാഫിയുടെ മകൻ
|
കോമഡി രാജാക്കന്മാരായ റാഫിയും നാദിര്‍ഷയും ആദ്യമായി ഒന്നിക്കുമ്പോള്‍ സമ്പൂര്‍ണ
|
|
|
ശങ്കർ വണ്ടർഫുൾ
|
ഒരിടവേളയ്ക്കു ശേഷം എണ്‍പതുകളിലെ റൊമാന്റിക് ഹീറോ ശങ്കര്‍ പണിക്കർ ഒരുവാതില്‍
|
|
മമിതലു പ്രേമലു
|
മമിത ബൈജു-നസ്ലെന് പെയര്‍ ആദ്യമായി സ്ക്രീനിലെത്തിയ ചിത്രമാണ് ഗിരീഷ് എ.ഡി. സം
|
|
|
സചിത്രം സുചിത്ര
|
നാലു വര്‍ഷം മുമ്പ് സംപ്രേഷണം ചെയ്ത വാനമ്പാടി എന്ന ടെലിവിഷന്‍ പരമ്പരയും അതിലെ പ
|
|
|
ജാഫർ ഇടുക്കിയുടെ ഓഫർ
|
2002ല്‍ ഓകെ ചാക്കോ കൊച്ചിന് മുംബൈ എന്ന സിനിമയിലൂടെ വെള്ളിത്തിരയിലെത്തിയ ജാഫര്‍
|
|
|
|
|
കളർഫുൾ ജഗദീഷ്
|
കോമഡി വേഷങ്ങളില്നിന്നു സ്വഭാവവേഷങ്ങളിലേക്കു ജഗദീഷിന്റെ ചുവടുമാറ്റം രഞ്ജി
|
|
|
നരേന് ഹാപ്പിയാണ്
|
എറണാകുളം മറൈന്‍ ഡ്രൈവില്‍ കായലിന് അഭിമുഖമായുള്ള ഫ്ലാറ്റിലെത്തുമ്പോള്‍ നടന്
|
|
|
|
ശേഷം സ്ക്രീനില്‍ കല്യാണി!
|
മലപ്പുറത്തിന്റെ ഫുട്ബോള്‍ ആവേശം ഒട്ടും ചോരാതെ നിമിഷങ്ങളെ തീപിടിപ്പിക്കുന്ന മമ്പറത്തിന്റെ അനൗണ്സര്
|
|
|
|
|
സെന്നയും പദ്മിനിയും
|
തിങ്കളാഴ്ച നിശ്ചയത്തിന്റെ സംവിധായകന് സെന്ന ഹെഗ്ഡെയും കുഞ്ഞിരാമായണത്തിന്റെ എഴുത്തുകാരന് ദീപു പ്രദ
|
|
|
|
|
|
|
|