Star Chat |
Back to home |
|
"സുഹൃത്തുക്കളില്ലായിരുന്നെങ്കിൽ സിനിമയിലെത്തില്ലായിരുന്നു' |
|
|
മഹേഷിന്റെ പ്രതികാരത്തിലെ ആർട്ടിസ്റ്റ് ബേബി, കിസ്മത്തിലെ സെയ്ദ് ബാവ തങ്ങൾ, ഗപ്പിയിലെ പാപ്പൻ. പ്രേക്ഷകർക്ക് ഒപ്പംകൂടിയ അലൻസിയർ കഥാപാത്രങ്ങൾ ഇനിയുമേറെ. സിന്ധുരാജിന്റെ രചനയിൽ ജിബുജേക്കബ് സംവിധാനം ചെയ്ത മുന്തിരിവള്ളികൾ തളിർക്കുന്പോൾ എന്ന സിനിമയിൽ ജേക്കബ്ചേട്ടൻ എന്ന കഥാപാത്രമായി അലൻസിയർ പ്രേക്ഷകരിലേക്ക് വീണ്ടുമെത്തുന്നു. പ്രതിഷേധത്തിനപ്പുറം പ്രതിരോധമാണ് ഇന്നത്തെ സാമൂഹിക രാഷ്ട്രീയ ചുറ്റുപാടുകളിൽ ഒരു കലാകാരൻ സ്വീകരിക്കേണ്ടതെന്ന് അലൻസിയർ എന്ന നടന്റെ പച്ചയായ ജീവിതം വിളിച്ചുപറയുന്നു. സംവിധായകൻ കമലിനെ നാടുകടത്തണമെന്ന തരത്തിൽ ഒരു പാർട്ടിയുടെ നേതാവിൽ നിന്നു വന്ന അഭിപ്രായത്തോട് അലൻസിയർ പ്രതിരോധം തീർത്തത് കാസർഗോഡ് ബസ് സ്റ്റാൻഡിൽ ആക്സിഡന്റൽ നാടകാവതരണത്തിലൂടെയായിരുന്നു. കമലിന്റെ ദേശസ്നേഹത്തെ ചോദ്യം ചെയ്തവർക്കെതിരേയുള്ള അലൻസിയറുടെ പ്രതിരോധം സമൂഹത്തിലും സാമൂഹികമാധ്യമങ്ങളിലും ചർച്ചയും സംവാദവുമായി നിറഞ്ഞു. ഈ പശ്ചാത്തലത്തിൽ അലൻസിയർ സംസാരിക്കുന്നു. പുതിയ സിനിമകളെക്കുറിച്ച്, തന്റെ പാഷനായ നാടകത്തെക്കുറിച്ച്, തന്നെ സിനിമയിലെത്തിച്ച സൗഹൃദവഴികളെക്കുറിച്ച്, ഒടുവിൽ കാസർഗോഡ് സാക്ഷ്യംവഹിച്ച ഒറ്റയാൾ പ്രതിരോധത്തിന്റെ പ്രചോദനത്തെക്കുറിച്ച്.... മമ്മൂട്ടിക്കൊപ്പം കസബ, തോപ്പിൽ ജോപ്പൻ. മോഹൻലാലിനൊപ്പം മുന്തിരിവള്ളികൾ തളിർക്കുന്പോൾ. സൂപ്പർതാരങ്ങൾക്ക് ഒപ്പമുള്ള അനുഭവങ്ങൾ... ലാലേട്ടന്റെ കൂടെ ഞാൻ ആദ്യമായി അഭിനയിക്കുന്ന പടമാണ് മുന്തിരിവള്ളികൾ തളിർക്കുന്പോൾ. ലാലേട്ടനെ സിനിമയിലല്ലാതെ ജീവിതത്തിൽ മുന്‍പു ഞാൻ നേരിട്ടുകണ്ടിട്ടുണ്ടായിരുന്നില്ല. മമ്മൂക്കയെയും അങ്ങനെതന്നെ. ഒരു സെറ്റിൽ വച്ചോ അവരുടെ ഒരു ഷോ നടക്കുന്ന സ്ഥലത്തുവച്ചോ പോലും ഇവരെ രണ്ടുപേരെയും നേരിട്ടു കണ്ടിരുന്നില്ല. പിന്നെ ഇവരുടെ ഇന്റർവ്യൂസ് ശ്രദ്ധിച്ചിരുന്നു. ഇവർ രണ്ടുപേരുടെയും കൂടെ അഭിനയിക്കുന്പോഴാണു നേരിട്ടു കാണുന്നതും പരിചയപ്പെടുന്നതും. രസകരമായ എക്സ്പീരിയൻസ് ആയിരുന്നു അത്. പറഞ്ഞുകേട്ടതിനപ്പുറം ഇവരെ രണ്ടാളെയും അറിയില്ലായിരുന്നു. പക്ഷേ, സിനിമയിലെത്തി ഇവരോടൊപ്പം അഭിനയിക്കുന്പോഴാണ് കൂടെ അഭിനയിക്കുന്നവർക്ക് ഏറെ കെയർ തരുന്ന രണ്ടു നടന്മാരാണ് ഇവരെന്ന് കസബയിൽ നിന്നു മമ്മൂക്കയെക്കുറിച്ചും മുന്തിരിവള്ളികൾ തളിർക്കുന്പോൾ എന്ന പടത്തിൽ നിന്നു ലാലേട്ടനെക്കുറിച്ചും മനസിലായത്. ഞാൻ ലാലേട്ടനെക്കാളും പ്രായം കുറഞ്ഞയാളാണ്. പക്ഷേ, ലാലേട്ടൻ പലപ്പോഴും എന്നെ ചേട്ടാ എന്നാണു വിളിക്കുന്നത്. ഞാൻ ഞെട്ടിപ്പോയിട്ടുണ്ട്. അത് എന്തിനാണെന്ന് ഇനിയും മനസിലായിട്ടില്ല. എന്റെ പ്രായം കൂട്ടി അദ്ദേഹത്തിനു ചെറുപ്പമാകാനുള്ള ശ്രമമാവാം. മമ്മൂക്കയ്ക്കൊപ്പം തോപ്പിൽ ജോപ്പനിലും അഭിനയിച്ചു. അദ്ദേഹം ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്ന രഞ്ജിത്തേട്ടന്റെ പുത്തൻ പണം എന്ന പടത്തിലും ഒന്നിച്ച് അഭിനയിക്കേണ്ടതായിരുന്നു. ആ സമയത്താണ് മഹേഷിന്റെ പ്രതികാരം ടീമിന്റെ രണ്ടാമത്തെ പടത്തിലേക്കു പോകേണ്ടിവന്നത്. രഞ്ജിത്ത് സാറിന്റെ പടത്തിലേക്കു വിളിക്കുന്നതിനു മുന്‍പുതന്നെ ഞാൻ അതിൽ കമിറ്റ് ആയിരുന്നു. അതിനാൽ മമ്മൂക്കയ്ക്കൊപ്പം മൂന്നാമത്തെ പടത്തിൽ അഭിനയിക്കാനായില്ല. ഇനിയും പടങ്ങൾ വരുമല്ലോ. പുതിയ റിലീസ് മുന്തിരിവള്ളികൾ തളിർക്കുന്പോൾ ആണല്ലോ. അതിലെ കഥാപാത്രത്തെക്കുറിച്ച്... സർക്കാർ ജീവനക്കാർ താമസിക്കുന്ന ഫ്ളാറ്റ് സമുച്ചയത്തിലെ ഒരു ക്വാർട്ടേഴ്സിൽ താമസിക്കുന്നയാളാണ് എന്റെ കഥാപാത്രം ജേക്കബ് ചേട്ടൻ. ലാലേട്ടൻ അവതരിപ്പിക്കുന്ന ഉലഹന്നാൻ എന്ന കഥാപാത്രത്തിന്റെ സുഹൃത്ത്. എന്റെ കഥാപാത്രത്തിനു സസ്പെൻസൊന്നുമില്ല. അതു തുറന്ന പുസ്തകമാണ്. ചിലരുടെയൊക്കെ അടഞ്ഞ പുസ്തകമാണ്. ലാലേട്ടനൊപ്പം കുറേ സീനുകളിലുണ്ട്. ഞാൻ അഭിനയിക്കുന്ന സീനുകളെല്ലാം ലാലേട്ടനൊപ്പമാണ്. ലാലേട്ടനൊപ്പം അഭിനയിക്കുന്പോൾ ഏറെ കംഫർട്ടായിരുന്നു. ലാലേട്ടൻ ചെയ്യുന്ന കഥാപാത്രത്തിനൊപ്പം സഞ്ചരിക്കുന്ന കഥാപാത്രങ്ങളാണ് ഞാൻ, കലാഭവൻ ഷാജോണ്‍, അനൂപ് മേനോൻ തുടങ്ങിയവർ ചെയ്യുന്ന കഥാപാത്രങ്ങൾ. അനൂപ് മേനോനാണ് ഉലഹന്നാന്റെ അടുത്ത സുഹൃത്ത് വേണുക്കുട്ടനായി വേഷമിടുന്നത്. വേണുക്കുട്ടനോടാണ് ഉലഹന്നാൻ പല സ്വകാര്യതകളും പങ്കുവയ്ക്കുന്നത്. മുന്തിരിവള്ളികൾ തളിർക്കുന്പോൾ എന്ന സിനിമയെക്കുറിച്ച്... ഒരു സിനിമയിൽ വർക്ക് ചെയ്യുന്പോൾ ഉള്ളിലുള്ള പ്രേക്ഷകനു മനസിലാവും ആ സിനിമയെ ആളുകൾ എങ്ങനെയാവും സ്വീകരിക്കുകയെന്ന്. തുടക്കം മുതൽ തന്നെ ഈ സിനിമയിൽ അഭിനയിക്കുന്പോൾ ആളുകൾ ഇഷ്ടപ്പെടുന്ന, സ്വീകരിക്കുന്ന ഒരു സിനിമയായിരിക്കും, ലാലേട്ടന്റെ മറ്റൊരു ഹിറ്റായിരിക്കും എന്നൊക്കെ തോന്നിയിട്ടുണ്ട്. ലാലേട്ടൻ പണ്ട് ചെയ്ത വേഷങ്ങൾ അന്നത്തെ ഗ്രാമീണശൈലിയിൽ. അത് അന്നത്തെ കാലം. ഇതു പുതിയ കാലമാണ്. ഈ പുതിയകാലത്ത് ലാലേട്ടനും ഒരുപാടു മാറ്റം ഉണ്ടായി. നമ്മുടെ കാലം മാറി. ആ മാറ്റം ആക്ടറിനും സംഭവിക്കും. അതു മറ്റൊന്നിന്റെ അനുകരണമായിരിക്കില്ല. ചിലപ്പോൾ അതു മറ്റൊന്നിന്റെ തുടർച്ചയാരിക്കും. ആക്ഷൻ പറഞ്ഞു കട്ട് പറയുന്നതിനിടെ ചെയ്യുന്നത് വീണ്ടും ഒന്നുകൂടി ചെയ്താൽ ഒരാക്ടറിനും അതേപോലെ റിപ്പീച്ച് ചെയ്യാനാവില്ല. ഒരു നല്ല നടനെ സംബന്ധിച്ചിടത്തോളം അത് അതേപടി കാണിക്കാനാവില്ല. അതു വേറെ ഒരു രീതി ആയിരിക്കും. ഈ സിനിമയിലും സംഭവിക്കുന്നതു ലാലേട്ടന്റെ മറ്റൊരു ഗ്രാമീണജീവിതമായിരിക്കും. നാട്ടിൻപുറത്തുകാരന്റെ, ഒരു പഞ്ചായത്ത് സെക്രട്ടറിയുടെ മാനറിസങ്ങൾ നമ്മൾ ഇതുവരെ കണ്ടിട്ടില്ലാത്ത തരത്തിലാണു ലാലേട്ടൻ അവതരിപ്പിച്ചിരിക്കുനത് എന്നാണ് എനിക്കു തോന്നിയത്. അതുകൊണ്ടുതന്നെ ഏറെ വ്യത്യസ്തമായ, കുടുംബം ഒരുമിച്ചിരുന്നുകാണാൻ ഇഷ്ടപ്പെടുന്ന ഒരു സിനിമയിയിരിക്കും ഇത്. വാസ്തവത്തിൽ ഇതു ദന്പതികൾക്കും കുടുംബത്തിനും വേണ്ടിയിള്ള ഒരു സിനിമയാണ്. സിനിമ കഥ പറഞ്ഞു കേൾപ്പിക്കേണ്ട ഒന്നല്ല എന്നു വിശ്വസിക്കുന്ന ഒരാളാണു ഞാൻ. സിനിമ കണ്ട് അനുഭവിക്കണം. മഹത്തായ സിനിമയെക്കുറിച്ചുള്ള കാഴ്ചപ്പാട് എന്താണ്... 100 ദിവസം, 200 ദിവസം ഓടിയ ഒരു സിനിമ ചിലപ്പോൾ ആഘോഷമായിപ്പോവാം. എന്നാൽ കാലത്തിനപ്പുറം നിലനിൽക്കുന്ന സിനിമകളാണ് ഏറ്റവും പ്രസക്തമായതും കലയോട് അടുത്തു നിൽക്കുന്നതും. വീണ്ടുംവീണ്ടും കാണുംതോറും നിങ്ങളെ അത് ഉത്തേജിപ്പിക്കുകയും നിങ്ങൾക്കു പുതിയ ചിന്തകളും ആലോചനകളും തരികയും ചെയ്യുന്നുണ്ടെങ്കിൽ ആ സിനിമ മഹത്തായ സൃഷ്ടിയാണ്. ഇത് എന്റെ മാത്രം കാഴ്ചപ്പാടല്ല, എല്ലാവർക്കും അത് അങ്ങനെതന്നെയാണെന്നു തോന്നുന്നു. ഷേക്സ്പിയർ നാടകം കളിച്ച കാലത്ത് അദ്ദേഹത്തിന്റെ നാടകങ്ങൾ വലിയ വേദികളിൽ ഓടുകയോ കൂടുതൽ കളക്ഷൻ നേടുകയോ ചെയ്തവ ആയിരുന്നില്ല. ഷേക്സ്പിയർ ദരിദ്രനായി പല പ്രഭ്വികളുടെയും പക്കൽ നിന്നു കടം വാങ്ങിയിട്ടാണ് നാടകം ചെയ്തുകൊണ്ടിരുന്നതെന്നാണു കേട്ടിട്ടുള്ളത്. പിന്നെന്തായി. ലോകം മുഴുവനും ഇന്നു ഷേക്സ്പിയറിനെയാണു ചർച്ച ചെയ്യുന്നത്. അന്ന് എഴുത്തിലൂടെ സന്പന്നരായി നാടകവേദികളിൽ നിറഞ്ഞുനിന്നവരെ ഇന്നു നമുക്കറിയില്ല. അന്നത്തെക്കാലത്ത് ആളുകളെ രസിപ്പിച്ചുപോയ, അന്നു നിറഞ്ഞാടിയ പല നാടകങ്ങളുടെയും നാടകകൃത്തുക്കളെയോ സംവിധായകരെയോ നമുക്കറിയില്ല. അന്ന് ആരും കാണാതെപോയ ഷേക്സ്പിയറിനെ കാലം തിരിച്ചറിയുന്നുണ്ട്. അതാണ് ഒരു കലാകാരന്റെ ഐഡന്റിറ്റി എന്നു വിശ്വസിക്കുന്നയാളാണു ഞാൻ. അതാണു നല്ല സിനിമയും നല്ല കലയും. കാലാതീതമാണ് ഉത്തമകല. മഹേഷിന്റെ പ്രതികാരം ഓരോ തവണ കാണുന്പോഴും അതു പുതിയ അനുഭവമാണു നല്‍കുന്നത്.... അതിന്റെ മുഴുവൻ മാജിക്, ഞങ്ങളെ ആക്ടേഴ്സ് എന്ന നിലയിൽ ഇൻഡസ്ട്രിയും പ്രേക്ഷകരും സ്വീകരിക്കുകയും ചെയ്തതിന്റെ മുഴുവൻ ക്രഡിറ്റും അതിന്റെ സ്ക്രിപ്റ്റ് റൈറ്റർ ശ്യാം പുഷ്കരനും ഡയറക്ടർ ദിലീഷ് പോത്തനും തന്നെയാണ്. വാസ്തവത്തിൽ ഞങ്ങൾ ആക്ടേഴ്സ് വെറും ടൂൾ ആയിരുന്നു. ഫിലിംമേക്കറുടെ രീതി എന്ന പറയുന്ന തലത്തിലേക്കു സിനിമ കൊണ്ടുപോയിട്ടുള്ളത് ദിലീഷ് പോത്തനാണ്. ഞങ്ങളെയൊക്കെ അതിന് ഉപയോഗിക്കുകയാണു ചെയ്തത്. ആക്ടേഴ്സ് എന്ന നിലയിൽ ഞങ്ങൾ ഞങ്ങളുടെ പങ്കു വഹിച്ചിട്ടുണ്ടെങ്കിലും അതിലേക്കു ഞങ്ങളെ എത്തിച്ചത് ഡയറക്ടർ എന്ന നിലയിൽ ദിലീഷ് പോത്തനാണ്. ദിലീഷ് പോത്തന്റെ രണ്ടാമത്തെ ചിത്രമായ തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന പടത്തിലാണ് ഇപ്പോൾ അഭിനയിക്കുന്നത്. തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന സിനിമയുടെ വിശേഷങ്ങൾ... സ്ക്രിപ്റ്റ് സജിവ് പാഴൂർ. കാമറ രാജീവ് രവി. മഹേഷിന്റെ പ്രതികാരത്തിന്റെ സ്ക്രിപ്റ്റ് റൈറ്റർ ശ്യാം പുഷ്കരൻ ഈ സിനിമയിൽ ക്രിയേറ്റീവ് കോണ്‍ട്രിബ്യൂട്ടറാണ്. മഹേഷിന്റെ പ്രതികാരത്തിലുണ്ടായിരുന്ന സംവിധാന സഹായികളെല്ലാം ഇതിലും ഉണ്ട്. ഞാനും ഫഹദും സുരാജ് വെഞ്ഞാറമൂടുമാണ് ഈ സിനിമയിലുള്ള ഇൻഡസ്ട്രിയിൽ അറിയുന്ന ആക്ടേഴ്സ്. ഞങ്ങൾക്കൊപ്പം അഭിനയിക്കുന്നവരെല്ലാം പുതിയ ആളുകളാണ്. കാസർഗോട്ടെ ഒരു പോലീസ് സ്റ്റേഷനിലാണ് ഇതിലെ പ്രധാന സംഭവങ്ങൾ അരങ്ങേറുന്നത്. ഞാനൊരു പോലീസുകാരനായാണ് അഭിനയിക്കുന്നത്. നായിക നിമിഷ. മുംബൈ മലയാളി. അപർണയും ലിജോമോളും മഹേഷിന്റെ പ്രതികാരത്തിലൂടെ മലയാളസിനിമയിൽ എത്തിപ്പെട്ടതുപോലെ നിമിഷയും ദിലീഷ് പോത്തൻ മുന്നോട്ടുവയ്ക്കുന്ന നല്ല ഒരു നടിയാണ്. കാസർഗോഡ് പോലീസ് ഡിപ്പാർട്ട്മെന്റിൽ ജോലിചെയ്യുന്ന പോലീസുകാർ തന്നെയാണ് ഇതിൽ പോലീസ് വേഷം ചെയ്തുകൊണ്ടിരിക്കുന്നത്. ഇതിൽ എസ്ഐയായി അഭിനയിക്കുന്നയാൾ കാസർഗോട്ടു തന്നെയുള്ള സിബി എന്ന സർക്കിൾ ഇൻസ്പെക്ടറാണ്. വനിതാ പോലീസ് ആകട്ടെ, കോണ്‍സ്റ്റബിൾസ് ആകട്ടെ പോലീസ് ആയി അഭിനയിക്കുന്നവരിൽ പോലീസ് അല്ലാതെ വേഷം കെട്ടുന്ന ഒരാൾ ഞാൻ മാത്രമേയുള്ളു. എന്നെ സംബന്ധിച്ചിടത്തോളം വളരെ സന്തോഷത്തോടെയാണ് ഈ സെറ്റിൽ നിൽക്കുന്നത്. പുതിയ സിനിമയിലും പാട്ടുകൾക്കു പ്രാധാന്യമുണ്ടോ....? തൊണ്ടി മുതലും ദൃക്സാക്ഷിയിലും പാട്ടുകളുണ്ട്. പക്ഷേ, പാട്ട് പാട്ടിനു വേണ്ടിയല്ല. കഥാഗതിക്ക് അനുസരിച്ചുള്ള പാട്ടുകളാണ്. മഹേഷിന്റെ പ്രതികാരത്തിലും അത് അങ്ങനെതന്നെ ആയിരുന്നു. കഥാപരിസരവുമായി ചേർന്നു നിൽക്കുന്ന പാട്ടുകളാണുള്ളത്. കമ്മട്ടിപ്പാടത്തിലും പാട്ടുണ്ടായിരുന്നു. കഥയ്ക്കു പുറമേയുള്ള പാട്ടല്ല. കഥയ്ക്കുള്ളിലുള്ള പാട്ടാണ്. പാട്ടുകളൊക്കെ അതിന് ഒരുതരം ഉൗർജം കൊടുക്കുന്ന നിലയിലാണ്. കാണികളെ റിലാക്സ് ചെയ്യിപ്പിച്ചു പുറത്തുകൊണ്ടുപോയി ചിപ്സോ ഡ്രിംഗ്സോ വാങ്ങിക്കാൻ വേണ്ടിയിട്ടുള്ള പാട്ടുകളല്ല. അതു സിനിമയുടെ ഭാഗമാണ്. സമയം തികയ്ക്കാനുള്ള പാട്ടുകളല്ല ഇതിൽ. ഉറപ്പായും രസകരമായ അനുഭവം തന്നെയാവും തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന കാര്യത്തിൽ എനിക്കു സംശയമില്ല. ഇപ്പോൾ സിനിമയിൽ തിരക്കുള്ള നടനാണല്ലോ. ഈ ജീവിതത്തെക്കുറിച്ച് എന്തു തോന്നുന്നു? നാടകത്തിൽ അഭിനയിക്കുന്ന കാലംതൊട്ട് അഭിനയം എനിക്കു വലിയ ഇഷ്ടമാണ്. എത്രയോ കാലം റിഹേഴ്സൽ എടുത്തശേഷമാണ് ഒരു നാടകത്തിന്റെ അരങ്ങേറ്റം. ആ റിഹേഴ്സൽ എന്ന പ്രക്രിയയിലൂടെ കടന്നുപോവുക എന്നതു ജീവിതത്തെ സംബന്ധിച്ചിടത്തോളം വലിയ ആനന്ദമാണ്. പക്ഷേ, സിനിമയിലെത്തി തിരക്കായപ്പോൾ റെസ്റ്റെടുക്കുക എന്നു പറയുന്ന പരിപാടിയൊന്നുമില്ല. എല്ലാ ദിവസവും ഒരു സെറ്റിൽ നിന്നു മറ്റൊരു സെറ്റിലേക്കു പോകുന്പോൾ എനിക്കുതന്നെ തോന്നിയിട്ടുണ്ട് ഒരു ജോലി പോലെ ഇതൊരു ബോറൻ പരിപാടിയായി മാറുന്നുണ്ടോ എന്ന്. സർക്കാർ ഉദ്യോഗത്തിനു പോകുന്നതുപോലെ ഒരു പരിപാടിയായി മാറുന്നുണ്ടോ എന്നു ഞാൻ സ്വയംവിമർശനം പോലെ ആലോചിക്കാറുണ്ട്. പക്ഷേ, ഇനി അങ്ങനെയുള്ള ആലോചനകൾക്കു പ്രസക്തിയില്ലെന്നും ഞാൻ തിരിച്ചറിയാറുണ്ട്. കാസർഗോഡ് സാക്ഷ്യംവഹിച്ച നാടകരൂപത്തിലുള്ള താങ്കളുടെ പ്രതിഷേധത്തിനു പിന്നിൽ.... വാസ്തവത്തിൽ അടിസ്ഥാനപരമായി ഞാനൊരു നാടകപ്രവർത്തകനാണ്. നാടകം കലയ്ക്കു വേണ്ടി മാത്രമുള്ളതായി കാണുന്ന ഒരാളല്ല. ഇന്നു മാത്രമല്ല ഇതിനു മുന്‍പും ഇത്തരം നാടകരീതികൾ ഉപയോഗിച്ചിട്ടുണ്ട്. നാടകത്തിനു പല അവതരണരീതികളുണ്ട്. നാടകം ഒരു രാഷ്ട്രീയ ആയുധം കൂടിയാണെന്നു വിശ്വസിക്കുന്നയാളാണു ഞാൻ. നമ്മുടെ സ്വയംസംതൃപ്തിക്കുവേണ്ടി മാത്രം ഉപയോഗിക്കാൻ പറ്റുന്ന സാധനമല്ല നാടകം. അവനവന്റെ ആനന്ദത്തിനു വേണ്ടി മാത്രമല്ല അത്. കലാകാരന്റെ ഏറ്റവും ശക്തമായ ആയുധമാണ് തിയറ്ററും സിനിമയുമൊക്കെ. ഓരോരുത്തർക്കും ഓരോ മീഡിയം ഉണ്ട്. ഞാനൊരു നാടകക്കാരനെന്ന രീതിയിൽ എന്റെ മാധ്യമം നാടകമാണ്. അതിന്റെ മാധ്യമം എന്നത് എന്റെ ശരീരമാണ്. എന്റെ നാട്ടിൽ നടക്കുന്ന ചില ഇഷ്യൂസിൽ ഒരു നടനെന്ന രീതിയിൽ ഞാൻ റിയാക്ട് ചെയ്യും. ഇതിനെ ആക്സിഡന്റൽ തിയറ്റർ എന്നും ഗറില്ലാ തിയറ്റർ എന്നുമൊക്കെ വിളിക്കാറുണ്ട്. അതൊന്നും പൂർണമായും സൗന്ദര്യാത്മകമായ ഒരു കലാരൂപം ആയിരിക്കില്ല. പറയാൻ ഉദ്ദേശിക്കുന്ന ഒരു വിഷയത്തെ ആളുകളുടെ ഇടയിലേക്ക് വളരെ ശക്തമായി പെട്ടെന്ന് എങ്ങനെ എത്തിക്കാം എന്നതിലാണു ശ്രദ്ധ. പെട്ടെന്നു വന്നു പെട്ടെന്നു പറഞ്ഞുപോകുന്ന ഒരു രീതിയാണ്. ആ രീതി ഇതിനു മുന്‍പു ഞാൻ പലതവണ ഉപയോഗിച്ചിട്ടുണ്ട്. എന്റെ നാടിന്റെ ഇഷ്യൂസ്, എന്റെ രാജ്യത്തിന്റെ ഇഷ്യൂസ്... നാടകക്കാരനെന്ന രീതിയിൽ ഞാൻ അന്നു പറഞ്ഞത് ആരും ശ്രദ്ധിച്ചില്ല. നമ്മുടെ നാട്ടിൽ സിനിമാക്കാരന്റെ വാക്കിനാണല്ലോ വലിയ വില. അവരെ ബിഗ് സ്ക്രീനിൽ കാണുന്നതുകൊണ്ട്, നമ്മളെക്കാൾ വലുപ്പത്തിൽ കാണുന്നതുകൊണ്ട് അവർ പറയുന്നതിനു വലിയ റീച്ച്ഒൗട്ട് കിട്ടുകയും ചെയ്യും. ആളുകൾ അതു ശ്രദ്ധിക്കും. അതുതന്നെയാണ് ഒരു സിനിമാക്കാരനെന്ന രീതിയിൽ ഈ വിഷയത്തിൽ കമലിനെ ഇവിടന്നു നാടുകടത്തണമെന്നു പറയുന്പോൾ ഞാൻ തെരുവിലേക്കിറങ്ങി ഇതു ചെയ്യാനുള്ള പ്രധാന കാരണം. ഒരഭിപ്രായം പറഞ്ഞതിന്റെ പേരിൽ ഒരു കലാകാരനെ അതും അയാളുടെ മതം നോക്കിയിട്ട് കമൽ എന്നതിനെ കമാലുദ്ദീൻ ആക്കിയിട്ട് അയാളെ പാക്കിസ്ഥാനിലേക്കു കടക്കിക്കളയും എന്നാണു പറഞ്ഞത്. അതിൽ ഒരു ദുസ്സൂചനയുണ്ട്. ഇതു ഹിറ്റ്ലറിന്റെ കാലത്തും മറ്റും സംഭവിച്ചിട്ടുണ്ട്. ഫാസിസം വരുന്നത് ഇങ്ങനെയാണ്. വാക്കുകൾ കൊണ്ടായാലും ആയുധം കൊണ്ടായാലും എതിരഭിപ്രായം പറയുന്നവരെ നാടുകടത്തുമെന്നു പറയുന്നതും കൊന്നുകളയുന്നതും ഫാസിസം തന്നെയാണ്. അത് ഏതു രാഷ്ട്രീയകക്ഷികൾ ചെയ്താലും. ചെറിയ ചെറിയ സൂചനകൾ നമ്മൾ മനസിലാക്കിയില്ലെങ്കിൽ, നമ്മൾ മൗനികളായി ഇരുന്നാൽ അവർ നമ്മുടെ നാവരിഞ്ഞുകൊണ്ടുപോകും. കഴുത്തരിഞ്ഞുകൊണ്ടുപോകും. നമ്മൾ ശബ്ദിക്കണം. നിങ്ങളെ മിണ്ടിക്കില്ല നിങ്ങളുടെ നാവരിയും എന്നു പറയുന്നിടത്തു നമ്മൾ ശബ്ദിക്കണം, നമ്മൾ വർത്തമാനം പറയണം, നമ്മൾ ചർച്ച ചെയ്യണം. അതു മാത്രമേ ഞാൻ ഉദ്ദേശിച്ചുള്ളൂ. ആ ചർച്ച നടന്നു. കേരളസമൂഹത്തിൽ അതു യുവതലമുറ ഏറ്റെടുത്തു. അത് അങ്ങോട്ടുമിങ്ങോട്ടുമുള്ള സംവാദമായി. ആ അഭിപ്രായം പറഞ്ഞ നേതാവിന്റെ പാർട്ടിക്കുള്ളിൽത്തന്നെ അദ്ദേഹത്തിന്റെ അഭിപ്രായത്തിനു വിരുദ്ധമായ അഭിപ്രായങ്ങൾ വന്നു. അങ്ങനെയാവണം ജനാധിപത്യം. ഏകസ്വരമല്ല, ബഹുസ്വരമാണു നമ്മുടെ രാഷ്ട്രം. ഒരു സിനിമാതാരമെന്നുള്ള പബ്ളിസിറ്റി... ഞാൻ തെരുവിലിറങ്ങുന്പോൾ മാധ്യമങ്ങൾ എന്നെ ശ്രദ്ധിക്കുമെന്ന് എനിക്കു നല്ല ഉറപ്പുണ്ടായിരുന്നു. അതിന്റെ തുടർച്ചയായി ആളുകൾ ഇതിനെക്കുറിച്ചു സംസാരിക്കണമെന്നും ചർച്ച ചെയ്യണമെന്നും എനിക്ക് ആഗ്രഹമുണ്ടായിരുന്നു. ഞാൻ ഉന്നയിച്ച വിഷയം കൃത്യമായി ആളുകളിലേക്ക് എത്തുകയും ആളുകൾ അതു ചർച്ച ചെയ്യുകയും ചെയ്തു. അതിന് എതിരഭിപ്രായം ഉണ്ടാവാം. അനൂകൂല അഭിപ്രായം ഉണ്ടാവാം. അങ്ങനെ ചർച്ച ചെയ്യണം. അങ്ങനെ സംവാദത്തിലൂടെയാണ്, അല്ലാതെ നാടുകടത്തിക്കളഞ്ഞിട്ടല്ല ഒരു കാര്യത്തിനു തീരുമാനമുണ്ടാക്കേണ്ടത്. അഭിപ്രായം തുറന്നു പറയാനുള്ള സ്വാതന്ത്ര്യം ആരുടെയും ഒൗദാര്യമല്ല. അതു ഭരണഘടന തരുന്ന അവകാശമാണ്. ഹിന്ദു എന്നു പറയുന്നത് ഒരു മതമായി വിശ്വസിക്കുന്നില്ല, ഒരു സംസ്കാരമായി കാണുന്നയാളാണു ഞാൻ. ഞാൻ ഹിന്ദുവാണന്നു പറയും. എനിക്കഭിമാനമുണ്ട്. എന്റെ അച്ഛനും അമ്മയും ക്രിസ്തുമതത്തിലായിപ്പോയതുകൊണ്ട് എനിക്ക് അവർ അങ്ങനെ ഒരു പേരിട്ടതുകൊണ്ട് ഞാൻ ഹിന്ദു അല്ലാതാകുന്നില്ല. ഞാൻ ഇന്ത്യക്കാരൻ അല്ലാതാകുന്നില്ല. ഹിന്ദു എന്നത് ഒരു രാഷ്ട്രീയകക്ഷിക്കും ദേശീയത എന്നുപറയുന്നത് ഒരു രാഷ്ട്രീയ പാർട്ടിയുടെ കൊടിക്കീഴിലും ഒരു ചിഹ്നത്തിന്റെ കൊടിക്കീഴിലും കൊടുക്കാൻ പറ്റുന്ന സാധനമല്ല. അവരാരാണ് നമ്മുടെ ദേശസ്നേഹത്തെക്കുറിച്ചു ചോദിക്കാൻ. ഇവരുടെ സർട്ടിഫിക്കറ്റ് വേണോ എന്റെ ദേശസ്നേഹം കാണിച്ചുകൊടുക്കാൻ. അതുകൊണ്ടു മാത്രമാണ് അങ്ങനെയൊരു പ്രതിഷേധം... പ്രതിഷേധമല്ല പ്രതിരോധം തീർക്കണമെന്നാണു ഞാൻ പറഞ്ഞത്. പ്രതിഷേധപ്രകടനങ്ങളും പ്രതിഷേധവും വാചാലമാണ്. പ്രതിരോധിക്കണമെന്നാണു ഞാൻ പറഞ്ഞത്. അന്യനാടിനെയും ഇനി ബഹുമാനിക്കാൻ പഠിക്കണം. പാക്കിസ്ഥാൻ എന്താ നരകമാണോ പാക്കിസ്ഥാനിലേക്കു കടത്തിക്കളയാൻ. സി.കെ പത്മനാഭൻ ഇതേ തുടർന്നു പറഞ്ഞത് ഇങ്ങനെയാണ്- ആ രാജ്യം നമ്മുടെ സഹോദരരാജ്യമാണ്. അതു നമ്മളോടു ചേർത്തുപിടിക്കാനാണ് നമ്മൾ ഇപ്പോൾ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. അതാണു വേണ്ടത്. അല്ലാതെ അവരെ ശത്രുവായി കാണുകയല്ല. അതിരുകളില്ലാത്ത ഒരു ലോകത്തെക്കുറിച്ചാണു ഞാൻ സ്വപ്നം കാണുന്നത്. പാസ്പോർട്ടും വീസയുമൊന്നുമില്ലാതെ പക്ഷികൾ അങ്ങോട്ടുമിങ്ങോട്ടും പറന്നുപോകുന്നുണ്ട്. അതിനെയാരും വെടിവച്ചിട്ടില്ല. അങ്ങനെ മനുഷ്യരും ആകണമെന്നു വിചാരിക്കുന്ന ഒരാളാണു ഞാൻ. അവിടയേ സ്വർഗമുണ്ടാകൂ. ലോകത്ത് ഭരണാധികാരികൾ ഇല്ലാതെയാകണം. ഭരണകൂടങ്ങൾ ഇല്ലാതാകുന്നിടത്തു മനുഷ്യർക്ക് സ്വതന്ത്രമായി അങ്ങോട്ടുമിങ്ങോട്ടും സ്നേഹത്തോടെ സഞ്ചരിക്കാനും അതിരുകളില്ലാത്ത മനുഷ്യസ്നേഹം പങ്കുവയ്ക്കാനും കഴിയണം, മതവും ജാതിയും ഒന്നുമില്ലാതെ. മനുഷ്യരാണ്, മൃഗങ്ങളല്ല കണ്ടാൽ കടിച്ചുകീറാൻ. ഒരുത്തനെ കൊന്നുതിന്നിട്ടല്ലല്ലോ മനുഷ്യൻ ജീവിക്കേണ്ടത്. ഇപ്പോൾ മൃഗങ്ങൾ അതു ചെയ്യാറുണ്ട്. പക്ഷേ, ഇപ്പോൾ മനുഷ്യർ മനുഷ്യരെ തന്നെ കൊന്നുതിന്നു ജീവിക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. നാടകത്തിലൂടെയുള്ള പ്രതിരോധത്തിനു സിനിമാലോകത്തിന്റെ പിന്തുണയുണ്ടായിരുന്നോ... ഞാൻ നാടകക്കാരനല്ലേ. ഞാനൊരു ഇന്ത്യൻ പൗരനാണ്. പ്രതികരിക്കണമെന്നു തോന്നുന്പോഴൊക്കെ പ്രതികരിക്കുന്നത് എന്റെ മാത്രം തീരുമാനമാണ്. ഞാനിതു മുന്‍പും ചെയ്തിട്ടുണ്ട്. അവർ എന്തുകൊണ്ടു വന്നില്ല എന്നത് അവരോടു ചോദിക്കണം. മമ്മൂക്കയ്ക്കോ മോഹൻലാലിനോ എന്നെപ്പോലെ തെരുവിലിറങ്ങി ഇതുപോലെ ഒരു തെരുവുനാടകം കളിക്കാൻ പറ്റില്ല. അതിന്റെ ആവശ്യവുമില്ല. ഞാൻ ചെയ്യുന്നതുപോലെ അവർ ചെയ്യണമെന്ന് ഒരു നിർബന്ധവുമില്ല. അതിന്റെ കാര്യമേയില്ല അവർക്ക്. അവർ പ്രതിഷേധിക്കുന്നുണ്ടാവും പ്രതിരോധിക്കുന്നുണ്ടാവും പറയേണ്ട സ്ഥലങ്ങളിൽ, പറയേണ്ട ഇടങ്ങളിലൊക്കെ അവരുടെ പ്രതിഷേധം അറിയിക്കുന്നുണ്ടാവും. ആർജവമുള്ള ഒരു കലാകാരനും ഒരാൾ ഒരഭിപ്രായം പറഞ്ഞു എന്നതിന്റെ പേരിൽ അയാളെ നാടുകടത്തിക്കളയും നാവരിഞ്ഞുകളയും എന്നൊക്കെ പറയുന്നതിനോടു യോജിക്കുമെന്ന്തോന്നുന്നില്ല. ഒരാൾ അങ്ങനെ പറഞ്ഞതിനോടു മമ്മൂക്കയും മോഹൻലാലുനൊക്കെ യോജിക്കുമെന്ന് എനിക്കു തോന്നുന്നില്ല. അവരൊക്കെ നല്ല കലാകാരന്മാരാണ്. സിനിമാക്കാർ പലരും ഫോണിൽ വിളിച്ചിരുന്നു. വാട്ട്സാപ്പിൽ മെസേജ് വന്നിട്ടുണ്ട്. ഒരുപാടുപേരുടെ പിന്തുണയുണ്ട്. ഇപ്പോൾ മമ്മൂക്ക പരസ്യമായി പ്രതികരിച്ചാൽ ഉണ്ടാകുന്ന പ്രശ്നം എന്താണന്ന് അറിയാമോ.. ഇപ്പോൾ കമലിനു സംഭവിച്ചതുപോലെ തന്നെ വരും. അദ്ദേഹത്തിന്റെ മതത്തിൽ കയറിപ്പിടിക്കും. ഇതാണു പ്രശ്നം. മോഹൻലാലാണെങ്കിലും അതുതന്നെ സംഭവിക്കും. നാടകത്തോട് ഇത്ര അഭിനിവേശം തോന്നിയത് എന്തുകൊണ്ടാണ്. എല്ലാ മറുപടികളിലും നാടകത്തെക്കുറിച്ചു പറയുന്നുണ്ടല്ലോ... സ്വാതന്ത്ര്യസമരകാലത്ത് പുത്തൻതോപ്പ് എന്ന ഞങ്ങളുടെ ഗ്രാമത്തിൽ അവിടത്തെ ചെറുപ്പക്കാർ അവിടെ ഒരു ഗ്രന്ഥശാലയുണ്ടാക്കി. ജയ്ഹിന്ദ് എന്നായിരുന്നു അതിന്റെ പേര്. ക്രൈസ്തവർ ധാരാളമുള്ള ആ പ്രദേശത്തെ തൊട്ടടുത്ത ഇടവകളിലൊക്കെ ഒരു വിശുദ്ധന്റെ പേരിലാവും ഇത്തരം വായനശാലകൾ ഉണ്ടാവുക. ഞങ്ങളുടെ നാട്ടിൽ മാത്രമാണു ജയ്ഹിന്ദ് എന്ന പേരിൽ ഗ്രന്ഥശാലയുണ്ടായത്. തൊഴിൽതേടി മലേഷ്യയിലേക്കും സിംഗപ്പൂരിലേക്കും പോയ ആ ചെറുപ്പക്കാർ സുഭാഷ് ചന്ദ്രബോസിനോടുള്ള ആഭിമുഖ്യംകൊണ്ടാണ് അവരുണ്ടാക്കിയ വായനശാലയ്ക്കു ജയ്ഹിന്ദ് എന്നു പേരിട്ടത്. അത്ര രാഷ്ട്രീയബോധമുള്ള ഒരു തലമുറ ഞങ്ങൾക്കുമുന്പ് ഉണ്ടായിരുന്നു. ആ വായനശാലയുടെ വാർഷികങ്ങൾക്കു സംഘടിപ്പിക്കപ്പെടുന്ന നാടകമത്സരങ്ങൾ കണ്ടിട്ടാണു കുട്ടിക്കാലം മുതൽ നാടകത്തോട് അഭിനിവേശം തോന്നിയതും നാടകങ്ങളിൽ അഭിനയിക്കാൻ തുടങ്ങിയതും. അത് എന്റെ ജീവിതത്തിൽ ഇന്നുവരെയും ഞാൻ തുടരുന്നു. സിനിമയിലാണെങ്കിലും ഞാൻ അതു ചെയ്യും. സിനിമ എന്നു പറയുന്നത് എനിക്ക് ഒരു ഉപജീവനമാർഗം മാത്രമാണ്. നാടകമെന്നത് എനിക്ക് ഉപജീവനമാർഗം ആയിരുന്നില്ല. അതെന്റെ പാഷനാണ്. അതുകൊണ്ടാണു ഞാൻ എന്തു പറഞ്ഞാലും നാടകത്തെക്കുറിച്ചു പറയുന്നത്. ഞാൻ ഇനിയും നാടകം ചെയ്യും. ഞാൻ ഒറ്റയ്ക്കായാലും നാടകം ചെയ്യും. അതാണു കാസർഗോട്ടു ഞാൻ കാണിച്ചത്. ചില സാഹചര്യങ്ങളിൽ, ചില ഘട്ടങ്ങളിൽ അങ്ങനെ വേണ്ടിവരും. ഇതൊന്നും റിഹേഴ്സൽ ചെയ്തു ചെയ്യാനാവില്ല. കുറേപ്പേരെ കൂട്ടി ചെയ്യണമെങ്കിൽ അതിനൊരു സംഘമായി റിഹേഴ്സലും മറ്റു കാര്യങ്ങളും വേണം. ഗറില്ലാ തിയറ്റർ സന്പ്രദായത്തിൽ സംഘമായിട്ടും ചെയ്യാം. അവിടെ ആളുകളുടെ റിയാക്ഷൻ വരും. അതിൽ വേറെ ആളുകൾ വന്നുകൂടും. അങ്ങനെ അവരുമായുള്ള ഇൻട്രാക്ഷനാണ് അവിടെ സംഭവിക്കുന്നത്. ഈ സ്ഥലത്തും അതാണു സംഭവിച്ചത്. ബസിൽ യാത്രചെയ്യുന്ന യാത്രക്കാരനുമായിട്ടായിരുന്നു എന്റെ സംവാദം. അവിടെ എന്നെക്കാണാൻ ഓടിക്കൂടിയ ആളുകളുടെ ഇടയിലായിരുന്നു ഞാൻ ചർച്ചയാക്കാനുദ്ദേശിച്ച വിഷയം അവതരിപ്പിച്ചത്. ഇറങ്ങിത്തിരിക്കുന്നതിന് ഉച്ചയോടു മുന്‍പ് ഒരു തയാറെടുപ്പ് ഉണ്ടായിരുന്നു. ചില കാര്യങ്ങൾ കേൾക്കുന്പോൾ അങ്ങനെ തോന്നാറുണ്ട്. അത് എന്തുകൊണ്ടാണെന്ന് അറിയില്ല. അതു ചിലപ്പോൾ ഭ്രാന്തായിരിക്കാം. സമൂഹം അങ്ങനെ കാണുമായിരിക്കും. അങ്ങനെ ഭ്രാന്തുള്ള ഒരാളാണു ഞാൻ. ഇത്തരം ഭ്രാന്തുള്ള ആളുകൾക്കു മാത്രമേ ഇത്തരത്തിലുള്ള കലാപ്രകടനം നടത്താൻ പറ്റൂ. സിനിമകളെ എങ്ങനെ കാണുന്നു..നല്ല സിനിമയും മോശം സിനിമയും ഉണ്ടോ..? നല്ല സിനിമയും മോശം സിനിമയും ഉണ്ട് എന്ന കാര്യത്തിൽ സംശയമില്ല. ചില സിനിമകൾ മൂന്നാം ക്ലാസുകാർക്കുവേണ്ടിയുള്ള സിനിമകളായിരിക്കും. മൂന്നാം ക്ലാസുകാരാണ് നമ്മുടെയിടയിൽ ഭൂരിപക്ഷം. അതുകൊണ്ട് ആ സിനിമകൾ ഹിറ്റാവും. നൂറു ദിവസം ഓടും. സിനിമയെ മനസിലാക്കാനും ആ കല എന്താണെന്ന് അറിയാനും പ്രാപ്തിയുള്ള പ്രേക്ഷകർക്കു വേണ്ടിയും സിനിമകളുണ്ടാവും. നമ്മുടെ പ്രേക്ഷകർ അത്തരം ബൗദ്ധികനിലവാരങ്ങളിലേക്ക് ഉയരാത്തിടത്തോളം കാലം വെറൊന്നും ചെയ്യാനാവില്ല. ഇനി ഞാൻ ബുദ്ധിജീവി സിനിമകളിൽ മാത്രം അല്ലെങ്കിൽ ഡിഗ്രി കഴിഞ്ഞവർക്കു വേണ്ടിയിട്ടുള്ള സിനിമ, ഡോക്ടറേറ്റ് എടുത്തവർക്കു മാത്രമുള്ള സിനിമ എന്നിവയിൽ മാത്രമേ അഭിനയിക്കൂ എന്നു പറഞ്ഞിരുന്നാൽ എനിക്കിനി അധികകാലം മുന്നോട്ടും പോകാനില്ല. ഞാനൊരു സാധാരണമനുഷ്യനാണ്. എന്റെ ലൈഫ് മുന്നോട്ടുകൊണ്ടുപോകണമെന്നേയുള്ളൂ. റോളുകൾ സെല്കട് ചെയ്യുന്‍പോൽ എന്താണു ശ്രദ്ധിക്കുക.. എനിക്ക് എന്തെങ്കിലും ചെയ്യാനുണ്ടാകണം. ഒരു സീൻ ആയാൽപ്പോലും ഒരു ആക്ടർ എന്ന രീതിയിൽ എന്റെ ഐഡന്റിറ്റി ഉണ്ടാകണമെന്നേ ഞാൻ നോക്കാറുള്ളു. ഒരു സീൻ ആയാലും പ്രശ്നമില്ല. മുഴുനീള റോൾ ആയാലും അങ്ങനെതന്നെ. അതിന്റെ സബ്ജക്ടിൽ ഒരു നടനെന്ന രീതിയിൽ ഇടപെടാൻ എന്നെക്കൊണ്ടാവില്ല. അത് എന്റെ ഡ്യൂട്ടിയല്ല. ഞാൻ ഒരു ആക്ടറാണ്. ഇക്കാര്യത്തിൽ ജഗതിച്ചേട്ടൻ പറഞ്ഞ ഒരു ഡയലോഗ് ഓർമവരുന്നു. അത് ഇങ്ങനെയാണ്- സിനിമാഭിനയം ഒരു തൊഴിലായിട്ടാണു സ്വീകരിച്ചിട്ടുള്ളതെങ്കിൽ അതു കൂലിപ്പണി പോലെയാണ്. എനിക്കു ചിലപ്പോൾ ഒരു കന്യാസ്ത്രീമഠത്തിൽ കല്ലിറക്കി കൊടുക്കേണ്ടിവരും. അതുപോലെതന്നെ ഒരു വേശ്യാലയത്തിലും കല്ലിറക്കിക്കൊടുക്കേണ്ടിവരും. വേശ്യാലയത്തിൽ ഇറക്കില്ല, കന്യാസ്ത്രീ മഠത്തിൽ മാത്രമേ ഇറക്കൂ എന്നു പറഞ്ഞാൽ എനിക്കു പണിയില്ലാതാകും. കാര്യം സിപിൾ. ഇതുവരെ ചെയ്ത വേഷങ്ങളിൽ സംതൃപ്തി തന്നത്.. ചെയ്തവേഷങ്ങളെല്ലാം സംതൃപ്തി തന്നിട്ടുള്ളവയാണ്. സംതൃപ്തിയില്ലാത്ത വേഷങ്ങളൊന്നും ചെയ്തിട്ടില്ല, ഇതേവരെ. ഇതുവരെയുള്ള സിനിമാവഴികളിൽ ആരോടാണു കടപ്പാടുള്ളത്.. ഒരുപാടുപേരുണ്ട്. എന്റെ സുഹൃദ്സംഘങ്ങളാണ് എന്നെ സിനിമയിലെത്തിച്ചത്. സൗഹൃദം വഴിയാണു ഞാൻ സിനിമയിലെത്തിയത്. ആദ്യമായി ഞാൻ അഭിനയിച്ച സിനിമ പി.എ.ബക്കറിന്റെ സഖാവ്- വിപ്ലവത്തിന്റെ ശുക്രനക്ഷത്രം. പി.കൃഷ്ണപിള്ളയെക്കുറിച്ചുള്ള സിനിമ. ആ സിനിമയിലെത്തിപ്പെടുന്നത് സി.പി.കൃഷ്ണകുമാർ, കല്ലേലിൽ രാമചന്ദ്രൻ നായർ എന്നിവർ വഴിയാണ്. സി.പി നാടകത്തിൽ എന്റെ ഗുരുനാഥൻ കൂടിയാണ്. കേരളത്തിലെ നാടകപ്രവർത്തകരെവച്ചാണ് ബക്കർ ആ സിനിമ ചെയ്യാൻ പ്ലാനിട്ടത്. ഇവരാണ് ബക്കറിന് എന്നെ പരിചയപ്പെടുത്തിക്കൊടുത്തത്. എന്റെ സുഹൃത്തുക്കളായ കവി അൻവർ അലി, ജോസ് തോമസ് എന്നിവർ വേണുവിന്റെ സുഹൃത്തുക്കളായിരുന്നു. അവരുടെ സൗഹാർദം വഴിയാണ് ഞാൻ വേണുവിനെ പരിചയപ്പെടുന്നതും വേണുവിന്റെ ദയ എന്ന സിനിമയിൽ അഭിനയിച്ചതും. അവരുടെയൊക്കെ കൂട്ടായ്മയിൽ എത്തിപ്പെട്ടിട്ടാണു ഞാൻ രാജീവ് വിജയരാഘവന്റെ മാർഗം എന്ന സിനിമയിലെത്തുന്നത്. അവിടെ നിന്നുള്ള സൗഹാർദത്തിൽ നിന്നാണ് നെടുമുടി വേണുച്ചേട്ടൻ നിർദേശിച്ചിട്ട് രഘുനാഥ് പലേരിയുടെ കണ്ണുനീരിനു മധുരം എന്ന പടത്തിലെത്തിയത്. ഓരോ സൗഹാർദങ്ങളാണ് എന്നെ ഓരോ സിനിമയിലെത്തിച്ചത്. ഫിലിം സൊസൈറ്റിയുടെ സെക്രട്ടറിയായിരുന്ന സുരേഷ്ബാബുവാണ് എം.പി. സുകുമാരൻനായരെ പരിചയപ്പെടുത്തിത്തന്നത്. അങ്ങനെയാണു സുകുമാരൻ നായരുടെ ശയനം മുതൽ ജലാംശം വരെയുള്ള എല്ലാ പടങ്ങളിലും എനിക്ക് അഭിനയിക്കാൻ പറ്റിയത്. അങ്ങനെ എല്ലാം സൗഹാർദങ്ങളുടെ തുടർച്ചയാണ്. രാജീവ് രവി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ഇറങ്ങിയിട്ട് ആദ്യമായി കാമറ ചെയ്ത വർക്ക് ഏഷ്യാനെറ്റിൽ അന്ന് ഉദ്യോഗസ്ഥനായിരുന്ന ഗോപൻചിദംബരം സംവിധാനം ചെയ്ത നിഴൽക്കാഴ്ച എന്ന ഷോർട്ട്ഫിലിമായിരുന്നു. അതിലെ നായകനായിരുന്നു ഞാൻ. ഗോപന്റെ സൗഹാർദം വഴിയാണു ഞാൻ രാജീവിനെ പരിചയപ്പെടുന്നത്. രാജീവുമായുള്ള സൗഹൃദം വഴിയാണ് അന്നയും റസൂലും മുതൽ കമ്മട്ടിപ്പാടം വരെയുള്ള രാജീവിന്റെ മൂന്നു സിനിമകളിൽ അഭിനയിക്കാനായത്. അതിന്റെ തുടർച്ചയായി ഫഹദുമായുള്ള സൗഹാർദത്തിലൂടെയാണ് ഞാൻ മണ്‍സൂണ്‍ മാംഗോസിലെത്തിയത്. അതിന്റെ തുടർച്ചയായിട്ടാണു ഞാൻ ദിലീഷ് പോത്തനെ പരിചയപ്പെടുന്നതും മഹേഷിന്റെ പ്രതികാരത്തിലെത്തിയതും. അങ്ങനെ സൗഹാർദങ്ങളിലൂടെയാണ് ഞാൻ സിനിമയിലെത്തിപ്പെടുന്നത്. സുഹൃത്തുക്കളില്ലായിരുന്നെങ്കിൽ ഞാൻ സിനിമയിലെത്തില്ലായിരുന്നു. ഒരു നാടകപ്രവർത്തകൻ എന്ന രീതിയിൽത്തന്നെയാണ് മനു എന്നെ ഫ്രഞ്ച് വിപ്ലവം എന്ന ഷോർട്ട്ഫിലിമിൽ കാസ്റ്റ് ചെയ്തത്. ആ സൗഹാർദത്തിൽ നിന്നാണു മണ്ട്രോത്തുരുത്ത് എന്ന സിനിമയിലേക്ക് മനു എന്നെ വിളിച്ചത്.. അതുപോലെ തന്നെയാണു കെ.ആർ. മനോജുമായുള്ള പരിചയം എന്നെ കന്യക ടാക്കീസിൽ എത്തിച്ചതും. ഫിലിം സൊസൈറ്റി പ്രവർത്തനവും ഫിലിം ഫെസ്റ്റിവലുകളിലൂടെ ഉണ്ടായ സൗഹൃദവും എന്റെ നാടകങ്ങൾ മനോജ് കണ്ടതുമൊക്കെയാണ് ആ പരിചയത്തിലെത്തിച്ചത്. ഇങ്ങനെ ഇത്തരം സുഹൃത്തുക്കളാണ് എന്നെ സിനിമയിലെത്തിച്ചത്. അതിന്റെ തുടർച്ചയെന്നപോലെ മെയിൻ സ്ട്രീം ഇൻഡസ്ട്രിയും മുഖ്യധാരാസിനിമയും എന്നെ ശ്രദ്ധിക്കാൻ തുടങ്ങി. അതിലേക്കുള്ള ഒഴുക്ക് അങ്ങനെ സംഭവിച്ചുകൊണ്ടിരുന്നു. കിസ്മത്ത് ചെയ്ത ഷാനവാസ് കെ.ബാവക്കുട്ടിയുമായുള്ള സൗഹൃദം രാജീവ് രവിയുമായുള്ള അടുപ്പം വച്ചിട്ടാണ്. ജോണ്‍പോൾ ഉൾപ്പെടെയുള്ള ചെറുപ്പക്കാരുടെ കൂട്ടായ്മയാണു ഗപ്പി ചെയ്തത്. അതിലേക്ക് അവർ എന്നെ വിളിക്കുകയായിരുന്നു. ഇതെല്ലാം കൂട്ടായ്മയുടെ ഭാഗമായി സംഭവിച്ച സിനിമകളാണ്. അതിന്റെ കൂട്ടത്തിൽ ഞാനും ഇങ്ങനെ മുന്നോട്ടു പൊയ്ക്കൊണ്ടിരിക്കുന്നു. ഇപ്പോൾ വർക്ക് ചെയ്യുന്ന ദീലീഷ് പോത്തന്റെ രണ്ടാമത്തെ പടത്തിലും രാജീവാണ് കാമറാമാൻ. ഞങ്ങൾ ഇവിടെ ഒരു സിനിമാസെറ്റിലല്ല ജീവിക്കുന്നതെന്നു പറയാം. പക്ഷേ, സിനിമയാണു ഞങ്ങൾ ചെയ്യുന്നത്. സൗഹാർദത്തോടെയും ഒരു കുടുംബം പോലെയും. ഒരു മെയിൻ സ്ട്രീം സിനിമാക്കാർക്കും ഇങ്ങനെ ഒരന്തരീക്ഷം പരിചിതമല്ല, അവർക്കറിയില്ല ഇങ്ങനെയൊക്കെ സിനിമയുണ്ടാക്കാമെന്ന്. കച്ചവടം മാത്രമല്ലല്ലോ കല. കച്ചവടത്തിനപ്പുറം ചില സാധനങ്ങൾ കൂടിയുണ്ട്. ചിത്രീകരണം പൂർത്തിയാക്കി റിലീസ് കാത്തിരിക്കുന്ന താങ്കളുടെ മറ്റു ചിത്രങ്ങളെക്കുറിച്ച്... പത്മരാജൻ സാറിന്റെ അസോസിയേറ്റായിരുന്ന വേണു ഗോപൻ ഡയറക്ട് ചെയ്ത സർവോപരി പാലാക്കാരനാണ് എന്റെ അടുത്ത റിലീസുകളിലൊന്ന്. അനൂപ് മേനോനാണു നായകൻ. എഡിറ്റർ മഹേഷ് നാരായണൻ ആദ്യമായി സംവിധാനം ചെയ്യുന്ന ടേക്ക്ഓഫാണ് മറ്റൊരു ചിത്രം. കുഞ്ചാക്കോ ബോബൻ, പാർവതി, ഫഹദ് ഫാസിൽ എന്നിവർ അഭിനയിക്കുന്ന സിനിമ.അതിൽ ഞാൻ പാർവതിയുടെ വാപ്പയായിട്ടാണ് അഭിനയിച്ചത്. അമൽനീരദിന്റെ ദുൽഖർ ചിത്രത്തിൽ കേരള കോണ്‍ഗ്രസുകാരനായി ഒരു ചെറിയ വേഷം ചെയ്തു. ചാപ്റ്റേഴ്സ് ചെയ്ത സുനിൽ ഇബ്രാഹിം സംവിധാനം ചെയ്ത വൈ, ഷാജി കൈലാസിന്റെ അസോസിയേറ്റ് ആയിരുന്ന ഉണ്ണി പ്രണവം സംവിധാനം ചെയ്യുന്ന ഹദിയ, രഞ്ജൻ പ്രമോദ് സംവിധാനം ചെയ്തു ബിജു മേനോൻ നായകനാകുന്ന രക്ഷാധികാരി ബൈജു, ഒപ്പ് ... തുടങ്ങിയവയാണ് റിലീസിംഗിനു കാത്തിരിക്കുന്ന പടങ്ങൾ. അടുത്തതായി അഭിനയിക്കുന്ന ചിത്രങ്ങളെക്കുറിച്ച്... തോമസ് സെബാസ്റ്റ്യൻ സംവിധാനം ചെയ്യുന്ന ധ്യാൻ നായകനാകുന്ന പടത്തിലാണ് തൊണ്ടിമുതലിനു ശേഷം ഞാൻ ജോയ്ൻ ചെയ്യുന്നത്. പിന്നെ ചെയ്യുന്നതു ഹിന്ദിയിൽ സ്ക്രിപ്റ്റ് ചെയ്ത മലയാളി ബിജോയ് നന്പ്യാരുടെ തമിഴ്- മലയാളം പ്രോജക്ടിൽ. ദുൽഖർ നായകനാകുന്ന പടം. തുടർന്നു കളക്ടീവ് ഫേസ് നിർമിക്കുന്ന ഒരു പടം, ദേവി അജിത്ത് നിർമിക്കുന്ന പഞ്ചാരപ്പാലു മിഠായി, ശ്യാംധർ സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രം, ആസിഫ് അലിയെ നായകനാക്കി ജിസ് ജോയ് സംവിധാനം ചെയ്യുന്ന ചിത്രം...തുടങ്ങിയവയിലാണ് ഞാൻ ഡേറ്റ് കൊടുത്തിട്ടുള്ളത്. ടി.ജി. ബൈജുനാഥ്
|
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner. |
|
|
|
|
|
|
|
|
|
അടിപൊളി ജീവിതം
|
ചെറുപ്പത്തിൽ സിനിമാക്കാർ എന്നു പറഞ്ഞാൽ തങ്ങളുടെ വെള്ളത്തൂവൽ ഗ്രാമത്തിൽ ഷൂട്ടി
|
|
അർഥനയായി അഭിനയം!
|
പതിനൊന്നാം ക്ലാസില്‍ പഠിക്കുമ്പോള്‍ ടെലിവിഷന്‍ അവതാരകയായിട്ടായിരുന്നു അര്‍ഥ
|
|
|
ചിൽ ത്രിൽ മഞ്ഞുമ്മൽ
|
ഞങ്ങള്‍ക്കും ഒരു സര്‍വൈവല്‍ ത്രില്ലറായിരുന്നു ഇതിന്റെ ഷൂട്ടിംഗ്! കൊടൈക്കനാലി
|
|
മുബിൻ-റാഫിയുടെ മകൻ
|
കോമഡി രാജാക്കന്മാരായ റാഫിയും നാദിര്‍ഷയും ആദ്യമായി ഒന്നിക്കുമ്പോള്‍ സമ്പൂര്‍ണ
|
|
|
ശങ്കർ വണ്ടർഫുൾ
|
ഒരിടവേളയ്ക്കു ശേഷം എണ്‍പതുകളിലെ റൊമാന്റിക് ഹീറോ ശങ്കര്‍ പണിക്കർ ഒരുവാതില്‍
|
|
മമിതലു പ്രേമലു
|
മമിത ബൈജു-നസ്ലെന് പെയര്‍ ആദ്യമായി സ്ക്രീനിലെത്തിയ ചിത്രമാണ് ഗിരീഷ് എ.ഡി. സം
|
|
|
സചിത്രം സുചിത്ര
|
നാലു വര്‍ഷം മുമ്പ് സംപ്രേഷണം ചെയ്ത വാനമ്പാടി എന്ന ടെലിവിഷന്‍ പരമ്പരയും അതിലെ പ
|
|
|
ജാഫർ ഇടുക്കിയുടെ ഓഫർ
|
2002ല്‍ ഓകെ ചാക്കോ കൊച്ചിന് മുംബൈ എന്ന സിനിമയിലൂടെ വെള്ളിത്തിരയിലെത്തിയ ജാഫര്‍
|
|
|
|
|
കളർഫുൾ ജഗദീഷ്
|
കോമഡി വേഷങ്ങളില്നിന്നു സ്വഭാവവേഷങ്ങളിലേക്കു ജഗദീഷിന്റെ ചുവടുമാറ്റം രഞ്ജി
|
|
|
നരേന് ഹാപ്പിയാണ്
|
എറണാകുളം മറൈന്‍ ഡ്രൈവില്‍ കായലിന് അഭിമുഖമായുള്ള ഫ്ലാറ്റിലെത്തുമ്പോള്‍ നടന്
|
|
|
|
ശേഷം സ്ക്രീനില്‍ കല്യാണി!
|
മലപ്പുറത്തിന്റെ ഫുട്ബോള്‍ ആവേശം ഒട്ടും ചോരാതെ നിമിഷങ്ങളെ തീപിടിപ്പിക്കുന്ന മമ്പറത്തിന്റെ അനൗണ്സര്
|
|
|
|
|
|
|