Star Chat |
Back to home |
|
കാംബോജി: കുഞ്ഞുണ്ണിയുടെ ആത്മവ്യഥകളുടെ പകർന്നാട്ടം |
|
|
ദേശീയപുരസ്കാരം നേടിയ ‘പ്രിയമാനസ’ത്തിനു ശേഷം വിനോദ് മങ്കര രചനയും സംവിധാനവും നിർവഹിച്ച ചിത്രമാണു കാംബോജി. കിള്ളിക്കുറിശി മംഗലമെന്ന കലാഗ്രാമം 1960കളിൽ സാക്ഷ്യംവഹിച്ച ഹൃദയസ്പർശിയായ ഒരു സംഭവത്തിന്റെ സ്വതന്ത്ര ചലച്ചിത്രാവിഷ്കാരം. ചില തെറ്റിദ്ധാരണകൾ കാരണം ഒരു കൊലപാതകം നടത്തേണ്ടി വന്നതിനെത്തുടർന്ന് തൂക്കിലേറ്റപ്പെടുന്ന കുഞ്ഞുണ്ണി എന്ന കഥകളികലാകാരന്റെ ജീവിതകഥയാണു കാംബോജി. കുഞ്ഞുണ്ണിയെ ഏറെ സത്യസന്ധമായി പകർന്നാടിയതിന്റെ ആത്മസംതൃപ്തിയിലാണ് നടൻ വിനീത്. കാംബോജിയിലെ അനുഭവങ്ങൾ പങ്കുവയ്ക്കുകയാണ് നർത്തകനും അഭിനേതാവുമായ വിനീത്.. കാംബോജിയിൽ നായകനാകാൻ ലഭിച്ച അവസരത്തെ എങ്ങനെ കാണുന്നു..? സംവിധായകൻ വിനോദ് ആദ്യംതന്നെ ഫുൾ സ്ക്രിപ്റ്റ് തന്നു. അതു വായിച്ചതോടെ കഥയിൽ താത്പര്യമായി, കഥാപാത്രത്തിലും. ഒരു കഥകളിക്കാരന്റെ ജീവിതം ഏറെ തീവ്രമായും വളരെ മനോഹരമായും സ്ക്രിപ്റ്റ് ചെയ്ത രീതി ഇഷ്‌ടമായി. വളരെ ശ്രദ്ധേയങ്ങളായ കുറേ മുഹൂർത്തങ്ങളുണ്ട് സിനിമയിൽ. അതാണ് എന്നെ ഏറ്റവുമധികം ആകർഷിച്ചത്. ഒരു നർത്തകൻ, പെർഫോർമർ എന്നീ നിലകളിൽ ഏറെ വെല്ലുവിളിയുള്ള റോളാണ്. ഏറെ സന്തോഷത്തോടെയാണ് കാംബോജിയിലെ വേഷം സ്വീകരിച്ചത്. ഒരു കലാകാരൻ നിലയിൽ കാംബോജിയുടെ പ്രത്യേകതകളെ വിലയിരുത്തുമ്പോൾ...? സ്ക്രിപ്റ്റ് വായിച്ചശേഷം ഞാൻ ഏറെ ആവേശഭരിതനായി. അതിനുവേണ്ട തയാറെടുപ്പുകളെക്കുറിച്ച് അദ്ദേഹവുമായി സംസാരിച്ചു. തുടർന്നു തിരുവനന്തപുരത്ത് വിനോദിന്റെ വസതിയിലെത്തി. കഥാപാത്രത്തിന്റെ സ്വഭാവചിത്രീകരണം, സ്വഭാവവ്യതിയാനങ്ങൾ, ചിത്രീകരണ മുന്നൊരുക്കങ്ങൾ തുടങ്ങിയവയെക്കുറിച്ചു വിശദമായി സംസാരിച്ചു. കഥകളി, മോഹിനിയാട്ടം ഉൾപ്പെടെയുള്ള പരാമ്പരാഗത കലാരൂപങ്ങളെക്കുറിച്ച് അദ്ദേഹം നല്ല രീതിയിൽ പഠിച്ചു മികച്ച തയാറെടുപ്പു നടത്തിയിരുന്നു. അതു സ്ക്രിപ്റ്റിന് ഏറെ ആധികാരികത നല്കുന്നുണ്ട്. ഒപ്പം പ്രമേയത്തിൽ അദ്ദേഹത്തിനുള്ള ഉറച്ച വിശ്വാസവും നേരിൽ ബോധ്യമായി. കാംബോജി കൈകാര്യം ചെയ്യുന്ന പ്രമേയത്തിന് അക്കാദമിക് മൂല്യമുണ്ട്. അതിൽ പരാമർശിക്കപ്പെടുന്ന കലാരൂപങ്ങളുടെ വേഷവിധാനം, ചിത്രത്തിന്റെ കലാസംവിധാനം എന്നിവയിൽ പുലർത്തുന്ന ആധികാരികതയും ശ്രദ്ധേയം. ഇതെല്ലാം ഒരു അഭിനേതാവെന്നെ നിലയിൽ എനിക്കു മഹത്തായ അനുഭവം തന്നെയായിരുന്നു. കഥാപാത്രത്തെക്കുറിച്ച്...? എന്റെ കഥാപാത്രത്തിന്റെ പേര് കുഞ്ഞുണ്ണി. ഏറെ പവിത്രമായ ഒരു കഥാപാത്രം. കഥകളിക്കുവേണ്ടി ജീവിതം മുഴുവനും സമർപ്പിച്ച വ്യക്‌തി. കുഞ്ഞുണ്ണിയുടെ ജീവിതത്തിന്റെ ഗ്രാഫാണ് കഥാതന്തു. കഥകളിക്കാരനായി വരുന്ന കുഞ്ഞുണ്ണി ഒരു കളരിയുടെ കളിയാശാനാകുന്നു. തുടർന്ന് അദ്ദേഹത്തിന്റെ ജീവിതത്തിലുണ്ടാകുന്ന ചില അപ്രതീക്ഷിത മുഹൂർത്തങ്ങളും അതു കാരണമുണ്ടാകുന്ന ചില പ്രശ്നങ്ങളുമൊക്കെയാണു കാംബോജിയെ മുന്നോട്ടു കൊണ്ടുപോകുന്നത്.. കഥകളിനടന്റെ റോൾ മുമ്പും ചെയ്തിട്ടുണ്ടല്ലോ...? ‘കമലദള’ത്തിൽ കഥകളി വിദ്യാർഥിയുടെ വേഷം ചെയ്തിരുന്നു. കഥകളി രംഗങ്ങൾ വിശദമായി ഇല്ലായിരുന്നുവെങ്കിലും കളരിയുടെ ചില ഭാഗങ്ങളൊക്കെ ഉണ്ടായിരുന്നു. ‘ആട്ടക്കഥ’ എന്ന പടത്തിൽ കഥകളിക്കാരന്റെ മുഴുനീളവേഷം. പക്ഷേ, കാംബോജിയിൽ കഥയുടെ ട്രീറ്റ്മെന്റിൽ കുഞ്ഞുണ്ണി എന്ന കഥാപാത്രത്തിനു വിനോദ് കൊടുത്തിരിക്കുന്ന നിർവചനമാണ് മുമ്പു ചെയ്തിട്ടുള്ള കഥകളി റോളുകളിൽനിന്നു ഇതിലെ റോൾ വ്യത്യസ്തമാക്കുന്നത്. കുഞ്ഞുണ്ണി എന്ന കഥാപാത്രം ഒരഭിനേതാവ് എന്ന നിലയിൽ വളരെയധികം വെല്ലുവിളിയുയർത്തി. നൃത്തപശ്ചാത്തലം അഭിനയത്തിനു സഹായകമായോ..? അഭിനയവും നൃത്തവും വ്യത്യസ്ത ഫീൽഡുകളാണ്. താരതമ്യപ്പെടുത്താനാവില്ല. ഇവിടെ വേണ്ടതു റിയലിസ്റ്റിക് അഭിനയമാണ്. അതിന്റെ അഭ്യസനവും പരിശീലവനും വേറെയാണ്. ഇത്തരം ചിത്രങ്ങളിലൂടെയാണ് റിയലിസ്റ്റിക് അഭിനയം മെച്ചപ്പെടുത്താനാകുന്നത്. ഇപ്പോഴും അതു തുടരുന്നു. പക്ഷേ, നൃത്തത്തിന്റെ പശ്ചാത്തലമുള്ളതിനാൽ കഥകളി പരിശീലനം ഏറെ മെയ്വഴക്കത്തോടെ സാധ്യമായി. കഥകളിയാശാൻ പറഞ്ഞുതന്നതു പെട്ടെന്നു ഗ്രഹിക്കാനും ആ താളം മനസിലാക്കാനുമായി. അഭിനയം ഇവിടെ റിയലിസ്റ്റിക് ആണല്ലോ. ഡാൻസ് പശ്ചാത്തലം പ്രത്യേകിച്ചും ഒരു നടനു സഹായകമാകണമെന്നില്ല. എന്നാൽ, ഡാൻസ് സ്വീകൻസും മറ്റും ചെയ്യുമ്പോൾ അതു തുണയാകും. കാംബോജിയിൽ നൃത്തസംവിധാനം ചെയ്തിരുന്നോ..? കാംബോജിയിൽ ഞാൻ ചെന്താർനേർമുഖീ എന്ന പാട്ടിനു നൃത്തസംവിധാനം ചെയ്തു. നർത്തകൻ എന്ന നിലയിലുള്ള പശ്ചാത്തലം, നടൻ എന്ന നിലയിൽ സിനിമകളിൽ വർക്ക് ചെയ്തുള്ള അനുഭവപരിചയം എന്നിവയൊക്കെ അതിനു സഹായകമായി. അതിന്റെ സാങ്കേതിക വിശദാംശങ്ങളെല്ലാം വിനോദുമായി ചർച്ച ചെയ്താണു നിർവഹിച്ചത്. സംവിധായകൻ വിനോദ് മങ്കരയ്ക്കൊപ്പമുള്ള അനുഭവങ്ങൾ..? കലാരൂപങ്ങളുടെ തനിമയും വിശുദ്ധിയും ഒട്ടും ചോരാതെ തികച്ചും ആധികാരികമായാണ് വിനോദിന്റെ സമീപനം. സീനുകൾ, പാട്ടുകൾ, കഥാപാത്രങ്ങളുടെ ചലനങ്ങൾ...ഏതുമാകട്ടെ സൂക്ഷ്മംശങ്ങൾക്കു വരെ ശ്രദ്ധനല്കിയാണ് അദ്ദേഹം ചിത്രീകരിക്കുന്നത്. ഒരഭിനേതാവിനെ സംബന്ധിച്ചിടത്തോളം അതു മഹത്തായ പഠനാനുഭവമാണ്. ഇത്തരം സംവിധായകർക്കൊപ്പം വർക്ക് ചെയ്യുക എന്നത് ഒരു നടനെ സംബന്ധിച്ചിടത്തോളം ഏറെ താത്പര്യമുണർത്തുന്ന കാര്യമാണ്. ആദ്യമായാണോ കഥകളി പഠിച്ചത്..? സിനിമയ്ക്കുവേണ്ടി പഠിച്ചുവെന്നേയൂള്ളൂ. പക്ഷേ, ശാസ്ത്രീയമായി അഭ്യസിച്ചിട്ടില്ല. ഇത്തരം സിനിമകൾക്കുവേണ്ടി മുന്നൊരുക്കങ്ങൾ ചെയ്യാറുണ്ട്. കലാമണ്ഡലം നാരായണൻകുട്ടി ആശാനാണ് ഈ ചിത്രത്തിനു വേണ്ട കഥകളി പരിശീലിപ്പിച്ചത്. വിനോദിന്റെ മുൻ ചിത്രമായ പ്രിയമാനസത്തിലും ഞാൻ മുമ്പു ചെയ്ത കമലദളത്തിലുമെല്ലാം അദ്ദേഹമായിരുന്നു പരിശീലകൻ. അതിനാൽ അദ്ദേഹത്തെ മുമ്പേ അറിയാം. ഏറെ അനുഭവ സമ്പത്തുള്ള കലാകാരനാണ് അദ്ദേഹം. ചിത്രീകരണത്തിനു മുമ്പു മുന്നൊരുക്കങ്ങൾ നടത്താറുണ്ടോ..? കുഞ്ഞുണ്ണി എന്ന കഥകളിനടന്റെ ആത്മാവ് വിനോദിന്റെ വിശദീകര ണങ്ങളിലൂടെ നേരത്തേതന്നെ ഉൾക്കൊള്ളാനായി. കഥകളി രംഗങ്ങൾ ഷൂട്ട് ചെയ്യുന്നതിനു രണ്ടു ദിവസം മുമ്പേ വന്നു ചെറിയ തയാറെടുപ്പുകൾ നടത്തിയിരുന്നു. ക്ലൈമാക്സ് എടുത്തതിനു മുമ്പും നേരത്തേ വന്ന് അതിനുവേണ്ടി ഒരു ഭാഗം പഠിച്ചിരുന്നു. ഷൂട്ടിംഗ് ദിവസങ്ങളിൽ ടൈം കൃത്യമായി പാലിക്കാൻ മുന്നൊരുക്കം സഹായകമായി. നമ്മൾ പഠിക്കുന്നതുവരെ ഫുൾ ക്രൂ ലൈറ്റപ്പ് ചെയ്തു കാത്തിരിക്കുക എന്നതു സമയനഷ്‌ടത്തിനിടയാക്കും, അതു ശരിയുമല്ല. നേരത്തേ പരിശീലനം നടത്തി തയാറെടുപ്പോടെ വന്നാൽ ഡയറക്ടർക്ക് എന്താണോ വേണ്ടത് അതു കൃത്യമായി നല്കി ഷൂട്ടിംഗ് കൃത്യസമയത്തിനുള്ളിൽ തീർക്കാനാവും. ചെന്താർനേർമുഖീ എന്ന പാട്ടിന്റെ കൊറിയോഗ്രഫിയും നേരത്തേ പ്ലാൻ ചെയ്തു ഡയറക്ടറുമായി ചർച്ച ചെയ്തിരുന്നു. അതിനാൽ ഷൂട്ടിംഗ് സമയത്തു നേരിട്ടു സീനുകളിലേക്കു കടക്കാനായി. ചിത്രീകരണ അനുഭവങ്ങൾ വിലയിരുത്തുമ്പോൾ...? ഏറെ എൻജോയ് ചെയ്താണ് ഓരോ സീനും എടുത്തിരുന്നത്. സംവിധായകന്റെ മാർഗനിർദേശങ്ങൾക്കൊപ്പം എങ്ങനെ കഥാപാത്രത്തെ സമീപിക്കാം, രൂപപ്പെടുത്താം എന്നിങ്ങനെയുള്ള കാര്യങ്ങളിൽ നമ്മുടെ അനുഭവ പരിചയത്തിന്റെ പിൻബലത്തിലും തികഞ്ഞ ആത്മസംതൃപ്തിയോടെയാണ് ഒരോ സീനും ചെയ്തിരുന്നത്. അതിനാൽ വെല്ലുവിളിയായി അനുഭവപ്പെട്ടില്ല. 100 ശതമാനം സത്യന്ധമായി ആത്മാർപ്പണത്തോടെ ചെയ്യുമ്പോൾ നല്ല റിസൾട്ടു വരുമെന്നാണു എന്റെ വിശ്വാസം. മനോധർമത്തിന്റെ സാധ്യതകൾ എത്രത്തോളമായിരുന്നു കാംബോജിയിൽ..? ചില സീനുകളിൽ ചില കാര്യങ്ങൾ മനോധർമം പോലെ ചേർക്കുമ്പോൾ അതു യോജ്യമെങ്കിൽ നന്നായെന്നും അങ്ങനെയല്ലെങ്കിൽ അതു വേണ്ട എന്നും വിനോദ് പറഞ്ഞിരുന്നു. എല്ലാ സിനിമയിലും അങ്ങനെതന്നെയാണു സംഭവിക്കുന്നത്. ഗിവ് ആൻഡ് ടേക്ക് രീതിയാണു നടനും സംവിധായകനുമിടയിൽ സാധാരണ നടക്കാറുള്ളത്. ഞാൻ അടിസ്‌ഥാനപരമായി ഡയറക്ടേഴ്സ് ആർട്ടിസ്റ്റാണ്. ഡയറക്ടർക്ക് എന്താണോ വേണ്ടത് അദ്ദേഹം എന്താണോ ഉൾക്കൊണ്ടിരിക്കുന്നത് അതുപോലെയാണ് എന്നിൽനിന്ന് ഔട്ട്പുട്ട് വരിക. ആ രീതിയിൽ നോക്കിയാൽ കാംബോജിയിൽ എനിക്കു വളരെ മനോഹരമായി ചെയ്യാനായി. അത്രയും മുന്നൊരുക്കങ്ങളോടെയാണ് വിനോദും അതിനെ സമീപിച്ചത്. എന്താണ് ഓരോ കാരക്ടറിൽ നിന്നു വേണ്ടതെന്നു വളരെ വ്യക്‌തമായി അദ്ദേഹത്തിനറിയാം. അതു കുറച്ചുകൂടി എളുപ്പമാണ്. അദ്ദേഹം അതു പറഞ്ഞുതരുമ്പോഴേക്കും വളരെ കൃത്യമായി നമ്മൾ ആ ട്രാക്കിലേക്കു വീഴും. നായകപ്രധാനമാണോ കാംബോജി..? കഥ കേന്ദ്രീകരിച്ചാണു സിനിമ. ഓരോ കഥാപാത്രത്തിനും അതിന്റേതായ പ്രാധാന്യമുണ്ട്. കുഞ്ഞുണ്ണിയും ഉമ അന്തർജനവുമാണു കേന്ദ്രകഥാപാത്രങ്ങൾ. ലക്ഷ്മി ഗോപാലസ്വാമിയാണ് ഉമയായി വേഷമിടുന്നത്. ലക്ഷ്മി ഗോപാലസ്വാമിക്കൊപ്പം മുമ്പും അഭിനയിച്ചിട്ടില്ല..? സുനിൽ സംവിധാനം ചെയ്ത ‘തത്ത്വമസി’യിൽ ദമ്പതികളായി അഭിനയിച്ചിട്ടുണ്ട്. അതിനുശേഷം കാംബോജിയിലാണ് ഒന്നിച്ചു ചെയ്യുന്നത്. നാട്ടിലും വിദേശത്തുമൊക്കെ ധാരാളം സ്റ്റേജുകളിൽ ഞങ്ങൾ ഒരുമിച്ചു ഡാൻസ് ചെയ്തിട്ടുണ്ട്. പ്രതിഭാധനരായ രണ്ടു നർത്തകരുടെ സംഗമം; അല്ലേ? രണ്ടു പ്രഫഷണൽ നർത്തകർ വരുന്നു എന്ന പ്രത്യേകതയുണ്ട്. പരമ്പരാഗത കലകളായ കഥകളി, മോഹിനിയാട്ടം എന്നിവയ്ക്കാണു കാംബോജിയിൽ പ്രാധാന്യം. സമകാലിക ഡാൻസിംഗ് സ്റ്റൈൽ അല്ല ഇതിൽ. അഭിനയം അനായാസമാകുന്നതിന്് അതു സഹായകമല്ലേ..? ഒപ്പമുള്ള ആർട്ടിസ്റ്റ് ആരാണെങ്കിലും ഒരിക്കൽ നാം കഥാപാത്രത്തിലേക്കു കടന്നുകഴിഞ്ഞാൽ അഭിനയം കംഫർട്ടായിരിക്കും. ലക്ഷ്മി നല്ല സുഹൃത്താണ്. അതിന്റേതായ കംഫർട്ട് ലെവലുണ്ട്. അതിശയിപ്പിക്കുന്ന അഭിനയസിദ്ധികളുളള കലാകാരിയാണു ലക്ഷ്മി. സ്ക്രിപ്റ്റ് വായിച്ചതുമുതൽ ഞങ്ങളെല്ലാവരും കഥാപാത്രങ്ങളിൽ അത്രയേറെ ആകൃഷ്‌ടരായി. അത്രമേൽ മനോഹരമായി വിനോദ് കഥാപാത്രങ്ങൾക്കു രൂപംനല്കിയിരിക്കുന്നു. പൂർണ പങ്കാളിത്തത്തോടെയാണു ചെയ്യുന്നത്. എല്ലാ സിനിമയും അങ്ങനെതന്നെയാണ്. പക്ഷേ, കാംബോജിയിൽ അവിശ്വസനീയമായ ഒരു സ്റ്റോറി ലൈനുണ്ട്. കഥാപാത്രത്തിൽനിന്നു പുറത്തുവരാനാകാത്ത അവസ്‌ഥ ഉണ്ടായിട്ടുണ്ടോ..? ഏറെ തീവ്രമായ ചില സീനുകളുണ്ട്. ചെയ്യുമ്പോൾ 100 ശതമാനം ഭംഗിയോടെ അതു ചെയ്യും. അതു മനസിൽ തന്നെ നിൽക്കും. രണ്ടു ദിവസത്തിനകം ഞാൻ സാധാരണയായി അതിൽ നിന്നു പുറത്തുവരും. അങ്ങനെ ഒരു ഹാങ്ഓവർ ഒന്നും ഉണ്ടാവില്ല. പക്ഷേ, അതിന്റെ മുഹൂർത്തങ്ങൾ എപ്പോഴും നമ്മുടെ മനസിലുണ്ടാവും. അതിമനോഹരഗാനങ്ങളാണു കാംബോജിയിൽ. ആ പാട്ടുകളൊക്കെ മനസിൽ തങ്ങിനിൽക്കും. അല്ലാതെ കഥാപാത്രത്തിൽ നിന്നു പുറത്തുവരാനാകാത്ത അവസ്‌ഥയൊന്നും ഉണ്ടായിട്ടില്ല. അനുഭവതീവ്രവും രാഗസുരഭിലവുമായ സംഗീതയാത്രയല്ലേ ‘കാംബോജി’? സംഗീതത്തിനു കഥയിൽ അതിഗംഭീരമായ പ്രാധാന്യമുണ്ട്. എം. ജയചന്ദ്രന്റെ എല്ലാ പാട്ടുകളുടെയും ഫാനാണു ഞാൻ. മുമ്പ് ഞാൻ അഭിനയിച്ച ‘ബനാറസി’ൽ അതിവിദഗ്ധമായാണ് അദ്ദേഹം സംഗീതംചെയ്തത്. അതുപോലെതന്നെ ശാസ്ത്രീയവും വളരെ മനോഹരവുമായ സംഗീതമാണ് കാംബോജിയിലും ചെയ്തത്. അതാണ് ഈ പടത്തിന്റെ വലിയ ഒരനുഗ്രഹം. അദ്ദേഹത്തിന്റെ സംഗീതത്തിൽ ദാസേട്ടൻ, ചിത്രച്ചേച്ചി, ബോംബെ ജയശ്രീ, ശ്രീവത്സൻ ജെ. മേനോൻ തുടങ്ങിയ അതുല്യഗായകർ. പിന്നെ, ഒഎൻവി സാറിന്റെ കവിതകൾ. ഇതെല്ലാം കൂടിയാകുമ്പോൾ ഒരു നടനു വലിയ അനുഗ്രഹമാകും. അഭിനയജീവിതത്തിൽ കാംബോജിയുടെ സ്‌ഥാനം..? ഈ സിനിമയിൽ അഭിനയിച്ച എല്ലാ നടീനടന്മാർക്കും മഹത്തായ അനുഭവം തന്നെയാണു കാംബോജി. ഏറെ മുന്നൊരുക്കൾക്കുശേഷമാണ് വിനോദ് ഈ സിനിമയുമായി വന്നത്. അങ്ങനെയാകുമ്പോൾ ഞങ്ങളും വളരെയധികം എൻജോയ് ചെയ്താണ് അഭിനയച്ചത്. ഓരോ സീനിലും വിനോദ് ചെയ്ത പ്രയത്നം, കഥാപാത്രമായി മാറാൻ ആക്ടേഴ്സിനെ മോൾഡ് ചെയ്യുന്നത്, സഹായിക്കുന്നത്...എല്ലാം വലിയ അനുഭവം തന്നെയാണ് ഒരഭിനേതാവിന്റെ ജീവിതത്തിൽ. ഇനി വേറെ ഏതെങ്കിലും പടം ചെയ്യുമ്പോഴും ഈ അനുഭവങ്ങൾ മനസിലുണ്ടാവും. ഒരു പടത്തിന്റെ ജയാപജയങ്ങൾക്കപ്പുറം അതു സമ്മാനിക്കുന്ന അനുഭവം ഒരു നടന്റെ വ്യക്‌തിജീവിതത്തിൽ എപ്പോഴും കൂടെയുണ്ടാവും. അത്തരം ചില പടങ്ങളുണ്ട്. അവയെ നിധിപോലെ മനസിൽ സൂക്ഷിച്ചുവയ്ക്കും. അതിൽപ്പെടുന്ന പടമായിരിക്കും കാംബോജിയും. കാംബോജിയെക്കുറിച്ച് യുവതലമുറയോട് എന്താണു പറയാനുള്ളത്..? ഒരുപാടു പ്രത്യേകതകൾ ഉള്ള സിനിമയാണു കാംബോജി. അക്കദമിക് മൂല്യമുണ്ട്. ഇന്നത്തെ യുവതലമുറയിൽ ഈ ചിത്രം ചെന്നെത്തണം എന്നതാണ് എന്റെ പ്രാർഥന. വെറുതേ ഒരു സീരിയസ് ഓഫ്ബീറ്റ് സിനിമ എന്ന നിലയിൽ ഇതു തള്ളപ്പെടരുത്. യുവതലമുറ വന്ന് ഈ ചിത്രം കണ്ട് നമ്മുടെ പാരമ്പര്യകലകളും സംഗീതവുമെല്ലാം ആസ്വദിക്കാൻ തയാറാകുമെന്നാണ് എന്റെ വിശ്വാസം. അത്രയും മനോഹരമായാണ് സംവിധായകൻ വിനോദ് മങ്കര ഈ ചിത്രമെടുത്തിരിക്കുന്നത്. കാംബോജിയിലെ കുഞ്ഞുണ്ണിക്കു താങ്കൾതന്നെയാണോ ശബ്ദം നല്കിയത്..? എന്റെ മുൻ സിനിമകളിലെന്നതുപോലെ ഇതിലും ഞാൻ തന്നെയാണു ശബ്ദം നല്കിയിരിക്കുന്നത്. എപ്പോഴും കഥാപാത്രങ്ങൾക്ക് ആർട്ടിസ്റ്റുകൾ സ്വന്തം ശബ്ദം നല്കുന്നതാണു ഭംഗി. കാംബോജി ഇന്ത്യൻസിനിമാചരിത്രത്തിൽ എങ്ങനെ അറിയപ്പെടും...? ശ്രദ്ധേയമായ, മഹത്തായ സിനിമയായി മാറും. ഏറെ മൂല്യങ്ങൾ ഈ സിനിമയിലൂടെ സമൂഹത്തിനു ലഭിക്കും. വിവിധ കലാരൂപങ്ങളുടെ മൂല്യം, ഒരു കാലഘട്ടത്തിന്റെ അടയാളപ്പെടുത്തൽ, പിന്നെ മഹത്തായ സംഗീതത്തിന്റെ സാന്നിധ്യം... എല്ലാം എടുത്തുപറയേണ്ടതാണ്. ഇതിൽ വർക്ക് ചെയ്ത അനുഭവങ്ങളിൽ 100 ശതമാനം സംതൃപ്തിയാണ്. കാംബോജിയുടെ സെറ്റിലെ പ്രചോദനങ്ങൾ...? കാംബോജിയിലെ സംഗീതം, സംവിധായൻ വിനോദ് മങ്കരയുടെ ദൃഢവിശ്വാസം, കലാരൂപങ്ങളോടുള്ള പ്രതിബദ്ധത, അഭിനേതാക്കളിൽ അദ്ദേഹം പുലർത്തുന്ന ആത്മവിശ്വാസം എന്നിവയെല്ലാം പ്രചോദിതം തന്നെ. എടുത്തു പറയേണ്ട മറ്റൊരാൾ ഇതിന്റെ നിർമാതാവാണ് – പ്രഫ. ലക്ഷ്മി എം. പദ്മനാഭൻ. എറെ മൂല്യങ്ങളുള്ള നമ്മുടെ പാരമ്പര്യകലകളുടെ വില ജനങ്ങൾ തിരിച്ചറിയുംവിധമുള്ള പടമെടുക്കാൻ മുന്നിട്ടു വന്നതിന് ആദ്യം അവരെ പ്രണമിക്കണം. പ്രൊഡ്യൂസറുടെ പങ്കാണ് എടുത്തുപറയേണ്ടത്. വലിയ നന്ദിയാണ് അവരോടുളളത്. ഇപ്പോഴത്തെ ഒരു ട്രെൻഡിൽ ഈ രീതിയിലുള്ള പടം വരുന്നതു വലിയ കാര്യമാണ്. അതിനു മുന്നിട്ടുവന്ന് പണം മുടക്കുക എന്നത് അധികമാരും ചെയ്യാത്ത കാര്യമാണ്. കമേഴ്സ്യൽ വശങ്ങൾ നോക്കാതെ പൂർണ സമർപ്പണമായാണു ചെയ്യുന്നത്. സിനിമയോടുള്ള പാഷനാണ് അതിനു പിന്നിൽ. അതാണ് കാംബോജിയുടെ സെറ്റിൽ ഏറെ പ്രചോദനം നല്കുന്നത്. പിന്നെ, ടെക്നീഷൻസ് ഉൾപ്പെടെയുള്ള വണ്ടർഫുൾ ടീം. വീട്ടുവിശേഷങ്ങൾ... സ്‌ഥിരതാമസം ചെന്നൈയിൽ. ഭാര്യ പ്രിസില്ല. മകൾ അവന്തി അഞ്ചാം ക്ലാസിൽ പഠിക്കുന്നു. ടി.ജി.ബൈജുനാഥ്
|
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner. |
|
|
|
|
|
|
|
|
|
അടിപൊളി ജീവിതം
|
ചെറുപ്പത്തിൽ സിനിമാക്കാർ എന്നു പറഞ്ഞാൽ തങ്ങളുടെ വെള്ളത്തൂവൽ ഗ്രാമത്തിൽ ഷൂട്ടി
|
|
അർഥനയായി അഭിനയം!
|
പതിനൊന്നാം ക്ലാസില്‍ പഠിക്കുമ്പോള്‍ ടെലിവിഷന്‍ അവതാരകയായിട്ടായിരുന്നു അര്‍ഥ
|
|
|
ചിൽ ത്രിൽ മഞ്ഞുമ്മൽ
|
ഞങ്ങള്‍ക്കും ഒരു സര്‍വൈവല്‍ ത്രില്ലറായിരുന്നു ഇതിന്റെ ഷൂട്ടിംഗ്! കൊടൈക്കനാലി
|
|
മുബിൻ-റാഫിയുടെ മകൻ
|
കോമഡി രാജാക്കന്മാരായ റാഫിയും നാദിര്‍ഷയും ആദ്യമായി ഒന്നിക്കുമ്പോള്‍ സമ്പൂര്‍ണ
|
|
|
ശങ്കർ വണ്ടർഫുൾ
|
ഒരിടവേളയ്ക്കു ശേഷം എണ്‍പതുകളിലെ റൊമാന്റിക് ഹീറോ ശങ്കര്‍ പണിക്കർ ഒരുവാതില്‍
|
|
മമിതലു പ്രേമലു
|
മമിത ബൈജു-നസ്ലെന് പെയര്‍ ആദ്യമായി സ്ക്രീനിലെത്തിയ ചിത്രമാണ് ഗിരീഷ് എ.ഡി. സം
|
|
|
സചിത്രം സുചിത്ര
|
നാലു വര്‍ഷം മുമ്പ് സംപ്രേഷണം ചെയ്ത വാനമ്പാടി എന്ന ടെലിവിഷന്‍ പരമ്പരയും അതിലെ പ
|
|
|
ജാഫർ ഇടുക്കിയുടെ ഓഫർ
|
2002ല് ഓകെ ചാക്കോ കൊച്ചിന് മുംബൈ എന്ന സിനിമയിലൂടെ വെള്ളിത്തിരയിലെത്തിയ ജാഫര്‍
|
|
|
|
|
കളർഫുൾ ജഗദീഷ്
|
കോമഡി വേഷങ്ങളില്നിന്നു സ്വഭാവവേഷങ്ങളിലേക്കു ജഗദീഷിന്റെ ചുവടുമാറ്റം രഞ്ജി
|
|
|
നരേന് ഹാപ്പിയാണ്
|
എറണാകുളം മറൈന്‍ ഡ്രൈവില്‍ കായലിന് അഭിമുഖമായുള്ള ഫ്ലാറ്റിലെത്തുമ്പോള്‍ നടന്
|
|
|
|
ശേഷം സ്ക്രീനില്‍ കല്യാണി!
|
മലപ്പുറത്തിന്‍റെ ഫുട്ബോള്‍ ആവേശം ഒട്ടും ചോരാതെ നിമിഷങ്ങളെ തീപിടിപ്പിക്കുന്ന മമ്പറത്തിന്‍റെ അനൗണ്‍സര്
|
|
|
|
|
|
|